Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ ഇരുന്ന് തീവ്രവാദത്തിന് പിന്തുണ നൽകിയാൽ കേരളത്തിൽ എത്തുമ്പോൾ പിടിവീഴും; ഐസിസ് റിക്രൂട്ട്‌മെന്റ് പശ്ചാത്തലത്തിൽ ഇന്റലിജൻസ് നിരീക്ഷണം ഗൾഫിലേക്കും; സംശയമുള്ളവരുടെ വിവരം ശേഖരിക്കും

ഗൾഫിൽ ഇരുന്ന് തീവ്രവാദത്തിന് പിന്തുണ നൽകിയാൽ കേരളത്തിൽ എത്തുമ്പോൾ പിടിവീഴും; ഐസിസ് റിക്രൂട്ട്‌മെന്റ് പശ്ചാത്തലത്തിൽ ഇന്റലിജൻസ് നിരീക്ഷണം ഗൾഫിലേക്കും; സംശയമുള്ളവരുടെ വിവരം ശേഖരിക്കും

തിരുവനന്തപുരം: തീവ്രവാദ പ്രവർത്തങ്ങൾക്ക് ഗൾഫ് നാടുകളിൽ ഇരുന്ന് പിന്തുണ നൽകിയാൽ തിരികെ കേരളത്തിൽ എത്തിയാലോ അതിന് മുമ്പോ ഇത്തരക്കർക്ക് മേൽ പൊലീസിന്റെ പിടിവീഴും. അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തിൽ നിന്നും യൂവാക്കളെ റിക്രൂട്ട്‌മെന്റ് ചെയ്തുവെന്ന് വ്യക്തമായ സാഹചര്യത്തിൽ സംസ്ഥാന ഇന്റലിജന്റ്‌സിന്റെ കണ്ണുകൾ ഗൾഫ് നാടുകളിലേക്കും നീങ്ങുകയാണ്. കേരളത്തിൽ തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെട്ട ശേഷം ഗൾഫ് നാടുകളിലേക്ക് രക്ഷപെട്ടവർ നിരവധി പേരുണ്ട്. കൈവെട്ട് കേസിലെ പ്രതികൾ അടക്കമുള്ളവർ ഗൾഫിലേക്കായിരുന്നു രക്ഷപെട്ടത്. ഇങ്ങനെ ഗൾഫിലേക്ക് രക്ഷപെട്ടവരുടെ വിവരം ശേഖരിക്കാനാണ് ഇന്റലിജന്റ്‌സ് ഒരുങ്ങുന്നത്. ഇവർ ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരെ ഉതുപ്പ് വർഗീസിനെ പിടിച്ചതു പോലെ ഇന്റർപോൾ സഹായം തേടി കേരളത്തിലെത്തിക്കുന്നതിനെ കുറിച്ചാണ് സംസ്ഥാന ഇന്റലിജന്റ് ആലോചിക്കുന്നത്.

കേരളത്തിൽ സംശയ നിഴലിലായിരുന്ന അനവധി പേർ ഗൾഫിലേക്ക് പോയിട്ടുണ്ട്. ഇവർ അവിടെ എന്തു ചെയ്യുകയാണ്, അവിടെത്തന്നെയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇന്റലിജൻസിന് ഒരു ധാരണയുമില്ല. അതിനാൽ ഇത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി അവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇന്റലിജൻസിന്റെ പദ്ധതി. ഇത്തരക്കാരുടെ സോഷ്യൽ മീഡിയ ബന്ധങ്ങളും ഫോൺ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കും. നാട്ടിൽ ഇവർ ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുക.

പലരും നാട്ടിലേക്ക് പണം അയയ്ക്കുന്നുണ്ടെങ്കിലും ഇവർ ഗൾഫിലുണ്ടോ എന്നതിന് വ്യക്തതയില്ല. നിരോധിക്കപ്പെട്ട സിമി അടക്കമുള്ള സംഘടനകളിൽ പ്രവർത്തിച്ചിരുന്ന പലരും കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പോയശേഷം ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുണ്ടോ എന്നതിന്റെ വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശമുണ്ട്. ഇന്ത്യയിൽ നിന്നും 19 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി കേന്ദ്ര ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, യുപി, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരെയാണ് റിക്രൂട്ട് ചെയ്തത്.

മലയാളിയായ അബുതാഹിർ മാത്രമാണ് കേരളത്തിൽ നിന്നുള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. ഐഎസിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിന് പുറമെ ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലൂടെ ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രത്യേക വിങ് ഉണ്ട്. കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നുള്ള രണ്ടുപേർക്ക് ഐഎസുമായി ബന്ധമുണ്ടോ എന്നതിനെകുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിക്കുകയാണ്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട അബുതാഹിർ കൊല്ലപ്പെട്ടിരുന്നുവെന്ന വിവരമാണ് നാളിതുവരെ സംസ്ഥാനപൊലീസിന്റെ പക്കലുണ്ടായിരുന്നത്. എന്നാൽ അടുത്തിടെ സഹോദരന് വന്ന ഫോൺകോൾ ആണ് അബുതാഹിർ ജീവിച്ചിരിപ്പുണ്ടെന്നും ഐഎസിൽ സജീവമായുണ്ടെന്നുമുള്ള വിവരം പൊലീസിന് ലഭിക്കാനിടയാക്കിയത്.

സഹോദരൻ ഒഴിച്ച് മറ്റാരുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നില്ല. അബുതാഹിറിന്റെ കേരളത്തിലെ പ്രവർത്തനങ്ങളും പങ്കെടുത്ത പരിപാടികളുടെയും വിശദവിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ അബുതാഹിറിൽ ഭീകരതയുടെ വിത്തു പാകിയത് മഞ്ചേരിയിലെ എൻഡിഎഫ് കേന്ദ്രത്തിൽ വച്ചാണെന്നാണ് വിവരം. എൻഡിഎഫ് നിയന്ത്രണത്തിലുള്ള ഗ്രീൻവാലി അക്കാദമിയിൽ ബിഎ സോഷ്യോളജി ബിരുദം നേടിയ ശേഷമാണ് എൻഡിഎഫ് മുഖപത്രത്തിന്റെ പാലക്കാട് ലേഖകനാകുന്നത്. സൗദിയിൽ ജോലി ചെയ്യുന്ന പിതാവിന്റെ അനിഷ്ടം പരിഗണിക്കാതെയാണ് മഞ്ചേരിയിൽ പഠനത്തിനു ചേർന്നത്. 2012 ൽ പാലക്കാട് ലേഖകനായ ശേഷം 2013 ൽ ദോഹയിലേക്ക് പോയ ഇയാൾ അവിടെ അക്കൗണ്ടന്റായി ജോലിക്കു ചേർന്നുവെന്ന് പുതുപ്പരിയാരം ലക്ഷംവീട് കോളനിയിലെ വീട്ടുകാർ പറയുന്നു.

ഈ സമയം പത്രത്തിന്റെ ഗൾഫ് ലേഖകനായും തുടർന്നു. ഖത്തറിൽ ജോലി ചെയ്യവെ സൗദിയിലേക്കുപോയി എന്നതാണ് വീട്ടുകാർക്ക് ഒടുവിൽലഭിച്ച വിവരം. പിതാവ് ജോലിചെയ്യുന്ന സൗദി അറേബ്യയിലേക്ക് പോകുന്നതായി അറിയിച്ചതിനെ തുടർന്ന് പിതാവിന്റെ സുഹൃത്ത് വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും കണ്ടെത്താനായില്ലെന്നും പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ഇയാൾ ചേർന്ന കാര്യം എട്ടുമാസംമുമ്പ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംസ്ഥാന ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. ലണ്ടനിൽ ഒരു ഐഎസ് പ്രവർത്തകൻ പിടിയിലായപ്പോഴാണ് ഇയാൾ ഉൾപ്പെടെ ചില ഇന്ത്യൻ ഐഎസ് പ്രവർത്തകരെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP