Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിന്റെ കത്ത്; താൻ ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകൾ ധനകാര്യ വിഭാഗം പരിശോധിക്കുന്നു; ശത്രുതയോടെ പെരുമാറുന്നു; സ്വതന്ത്ര്യമായി പ്രവർത്തിക്കാനാകുന്നില്ല: ഉദ്യോഗസ്ഥ തലപ്പത്തെ ശീതസമരം പിണറായിക്ക് തലവേദനയാകുന്നു

ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിന്റെ കത്ത്; താൻ ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകൾ ധനകാര്യ വിഭാഗം പരിശോധിക്കുന്നു; ശത്രുതയോടെ പെരുമാറുന്നു; സ്വതന്ത്ര്യമായി പ്രവർത്തിക്കാനാകുന്നില്ല: ഉദ്യോഗസ്ഥ തലപ്പത്തെ ശീതസമരം പിണറായിക്ക് തലവേദനയാകുന്നു

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥ തലത്തിലെ ശീതസമയം മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പരസ്പ്പരം പാരവെയ്ക്കുന്ന വിധത്തിലാണ് ഉദ്യോഗസ്ഥർ തമ്മിൽ പോരു മുറുകുന്നത്. ഇപ്പോൾ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്തെത്തി. ധനകാര്യ വിഭാഗം തനിക്കെതിരെ നടത്തിയ പരിശോധനകൾക്കെതിരെയയാണ് ജേക്കബ് തോമസ് പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഇത് സംബന്ധിച്ച് കത്ത് നൽകി

താൻ ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകൾ ധനകാര്യ വിഭാഗം പരിശോധിക്കുന്നു. ധനകാര്യ വിഭാഗം തനിക്കെതിരെ ശത്രുതയോടെ പെരുമാറുകയും അന്വേഷണം നടത്തുകയും ചെയ്യുന്നു. സ്വതന്ത്ര്യമായി പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി വേണമെന്ന് നേരത്തെ ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരുന്നു.തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കുമ്പോൾ ജേക്കബ് തോമസ് നടത്തിയ ഇടപാടുകളിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ധനകാര്യ വകുപ്പ് ഇത്തരത്തിൽ ശുപാർശ ചെയ്തിരുന്നത്.

ധനകാര്യ വകുപ്പ് സെക്രട്ടറിയായ കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് അന്വേഷണം സംബന്ധിച്ച ഫയലുകൾ കൈമാറിയെന്നും അറിയുന്നു. ഈ റിപ്പോർട്ട് ജേക്കബ് തോമസിനെതിരെയാണ് എന്നാണറിയുന്നത്. പിന്നാലെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതും. തുറമുഖ ഓഫിസുകളിൽ പ്രവർത്തിക്കാത്ത സോളാർ പാനൽ സ്ഥാപിച്ച് സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി. സർക്കാരിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി എന്നിങ്ങനെയുള്ള ക്രമക്കേടുകളെ തുടർന്നാണ് ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ നൽകിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ തുടർന്ന് വിജിലൻസ് ഡയറക്ടറും ധനവകുപ്പ് സെക്രട്ടറിയും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. എന്നാൽ, കെ എം എബ്രഹാമിന് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിജിലൻസ് നൽകിയതും. കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ തെളിവു കണ്ടെത്താനായില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. വിജിലൻസ് സ്‌പെഷ്യൽസെൽ എസ്‌പി രാജേന്ദ്രനാണ് കോടതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകിയത്. വിജിലൻസ് റിപ്പോർട്ടിനെതിരെ ആക്ഷേപം സമർപ്പിക്കാൻ ജനുവരി 13 വരെ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്.

മുംബയിലെ കോഹിന്നൂർ ഫേസ്3 അപ്പാർട്ട്‌മെന്റിൽ 1.10 കോടി വിലവരുന്ന ആഡംബര ഫ്‌ലാറ്റിന് വായ്പ തിരിച്ചടവിനത്തിൽ പ്രതിമാസം 84,000 രൂപയും തിരുവനന്തപുരം തൈക്കാട്ടെ മില്ലേനിയം അപ്പാർട്ട്‌മെന്റിലെ ഫ്‌ലാറ്റിന് നല്ലൊരു തുകയും വായ്പ തിരിച്ചടവുണ്ട്. ഇത്രയും ഭീമമായ വായ്പ തിരിച്ചടവിന് ശേഷം പ്രതിദിന ചെലവിന് തുക അവശേഷിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കലാണ് ഹർജി നൽകിയത്. സിവിൽ സർവീസിലെ പെരുമാറ്റച്ചട്ടപ്രകാരം ആശ്രിതരുടെ 15,000 രൂപയിൽ കൂടുതലുള്ള ആസ്തിവിവരം ചീഫ് സെക്രട്ടറിക്ക് വർഷം തോറും നൽകണമെന്നാണ് നിയമം.

അത് നിലനിൽക്കെ കെ.എം. എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും ആസ്തിവിവരം 33 വർഷത്തെ സർവീസിനിടയിൽ ഒരിക്കൽ പോലും ചീഫ് സെക്രട്ടറിക്ക് നൽകിയില്ലെന്ന വിവരാവകാശ നിയമപ്രകാരം സർക്കാർ നൽകിയ മറുപടിയും ഹർജിക്കൊപ്പം ഹാജരാക്കിയിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് എബ്രഹാമിന് അനുകൂലമായി വിജിലൻസ് എസ്‌പി റിപ്പോർട്ട് നൽകിയത്. ഇങ്ങനെ വിജിലൻസിൽ നിന്നും ക്ലീൻചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് ജേക്കബ് തോമസ് തനിക്കെതിരെ ധനകാര്യ വകുപ്പ് നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ കത്തു നൽകിയതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP