Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഡിജിപി സന്ധ്യ തന്നെ നേരിട്ട് അന്വേഷിക്കാൻ തുടങ്ങിയിട്ടും തുമ്പൊന്നുമില്ല; മുക്കൂട്ടുതറയിൽ നിന്ന് എരുമേലിയിൽ ബസിറങ്ങിയ ജസ്‌ന എങ്ങോട്ട് പോയെന്ന് ദിവസമായിട്ടും എത്തും പിടിയുമില്ല; പരുന്തുംപാറ കൊക്ക അരിച്ചു പെറുക്കി നോക്കിയിട്ടും വിവരം ഒന്നുമില്ല

എഡിജിപി സന്ധ്യ തന്നെ നേരിട്ട് അന്വേഷിക്കാൻ തുടങ്ങിയിട്ടും തുമ്പൊന്നുമില്ല; മുക്കൂട്ടുതറയിൽ നിന്ന് എരുമേലിയിൽ ബസിറങ്ങിയ ജസ്‌ന എങ്ങോട്ട് പോയെന്ന് ദിവസമായിട്ടും എത്തും പിടിയുമില്ല; പരുന്തുംപാറ കൊക്ക അരിച്ചു പെറുക്കി നോക്കിയിട്ടും വിവരം ഒന്നുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എരുമേലി മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ തേടിയുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പീരുമേട്ടിലെ വിനോദ സഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ പരിശോധന നടത്തിയെങ്കിലും ജെസ്‌ന എവിടെ പോയെന്ന കാര്യത്തിൽ യാതൊരു എത്തുപിടിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കേസ് അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി സന്ധ്യ നേരിട്ട് അന്വേഷിച്ചിട്ടും തുമ്പൊന്നും ലഭിച്ചിട്ടില്ല.

ജസ്‌ന പരുന്തുംപാറയിൽ എത്തിയെന്ന ഊഹാപോഹം പ്രചരിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം പൊലീസ അവിടെ പരിശോധന നടത്തിയത്. പരുന്തുംപാറയിലെ കൊക്കയിലും മറ്റും 30 അംഗ പൊലീസ് സംഘം പരിശോധന നടത്തി. ശനിയാഴ്ച രാവിലെ ആരംഭിച്ച തെരച്ചിൽ രാത്രിയാണ് അവസാനിച്ചത്. എന്നാൽ, വിദ്യാർത്ഥിനി എവിടെ പോയെന്ന കാര്യത്തിൽ യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല.

തെരച്ചിലിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ പെരിനാട് സിഐ എം ഐ ഷാജി പറഞ്ഞു. നാല് വനപാലകരുൾപ്പെടെയുള്ള സംഘമാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. മുക്കൂട്ടുതറയിൽ വരെ ഓട്ടോയിൽ എത്തിയ പെൺകുട്ടി എരുമേലിയിൽ ബസ് ഇറങ്ങിയത് വരെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്നാണ് കാണാതായത്. അന്വേഷണം കാര്യമായി നടക്കുന്നുണ്ടെങ്കിലും വിവരമൊന്നും ലഭിക്കാഞ്ഞത് അന്വേഷണ സംഘത്തെയും കുഴക്കുന്നു. കഴിഞ്ഞ ദിവസം ജസ്‌നക്ക് വേണ്ടി ബംഗളൂരുവിലെത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു. അടുത്ത ദിവസം പത്തനംതിട്ട എസ്‌പിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തും.

മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് രണ്ടാഴ്‌ച്ച പിന്നിടുകയാണ്. പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലാത്ത പെൺകുട്ടി. മൊബൈൽ ഫോൺ കാൾ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന്റെ നേരിയ സൂചന പോലുമില്ല. കഴിഞ്ഞ മാസം 22 ന് രാവിലെ 9.30 നാണ് ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനിയാണ് ജെസ്ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല.

കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്സ് പഠിക്കുന്നത്. ജെസ്ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്-ജെഫിമോൾ. ഇതാണ് പശ്ചാത്തലം.

22 ന്സംഭവിച്ചത്...

അന്ന് ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്നയെ കാണാതായത്. ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്ന എടുത്തിട്ടുമില്ല.

ഒരു കിഡ്നാപ്പിന്റെ സാധ്യതയാണ് ബന്ധുക്കൾ പറയുന്നത്. മറ്റു സാഹചര്യങ്ങളൊക്കെ വച്ചു നോക്കുമ്പോൾ അതിന് മാത്രമാണ് സാധ്യതയെന്ന് പിതാവ് ജെയിംസ് ജോസഫ്, സഹോദരൻ ജെയ്സ് എന്നിവർ പറയുന്നു. പൊലീസിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഈ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP