Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എരുമേലിയിൽ നിന്നും ശിവഗംഗയിൽ കയറിയ ജെസ്‌ന പുഞ്ചവയലിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ; ബംഗളൂരുവിലുണ്ടെന്ന വാദം പൂർണ്ണമായും തള്ളി പൊലീസ്; കർണ്ണാടക അതിർത്തിയിൽ നിന്ന് സഹോദരിയുടെ ഫോണിലേക്ക് എത്തിയ മിസ്ഡ് കോളിനെ കുറിച്ചും അന്വേഷണം; ലാത്വിയയിലേക്ക് മടങ്ങും മുമ്പ് ജസ്‌നയുടെ വിശേഷം തിരിക്കി ലിഗയുടെ സഹോദരി വീണ്ടും സന്തോഷ് കവലയിലെത്തി

എരുമേലിയിൽ നിന്നും ശിവഗംഗയിൽ കയറിയ ജെസ്‌ന പുഞ്ചവയലിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ; ബംഗളൂരുവിലുണ്ടെന്ന വാദം പൂർണ്ണമായും തള്ളി പൊലീസ്; കർണ്ണാടക അതിർത്തിയിൽ നിന്ന് സഹോദരിയുടെ ഫോണിലേക്ക് എത്തിയ മിസ്ഡ് കോളിനെ കുറിച്ചും അന്വേഷണം; ലാത്വിയയിലേക്ക് മടങ്ങും മുമ്പ് ജസ്‌നയുടെ വിശേഷം തിരിക്കി ലിഗയുടെ സഹോദരി വീണ്ടും സന്തോഷ് കവലയിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്നു കാണാതായ ജെസ്‌ന മരിയ ജെയിംസിനെ ബംഗളൂരുവിൽ കണ്ടതായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസിന് തെളിവൊന്നും കിട്ടിയില്ല. ജെസ്‌നയെ തേടിയുള്ള യാത്രയിൽ ഇനിയും തുമ്പു കിട്ടാതെ അന്വേഷണ സംഘം ഉഴലുകയാണ്. ബംഗളൂരുവിൽ തങ്ങുന്ന പൊലീസ് വിവിധ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയാക്കി. ചിത്രങ്ങളിലൊന്നും ജെസ്‌നയോടു സാമ്യമുള്ള മുഖം കാണാൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം. ജെസ്‌നയെ കാണാതായിട്ട് 50 ദിവസം പിന്നിട്ടു.

മൈസൂരുവിലും തൃശൂർ ജില്ലയിലെ ഒല്ലൂരിലും അന്വേഷണം നടത്തുന്ന സംഘത്തിനും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ, ജെസ്‌നയുടെ സഹോദരിയുടെ ഫോണിലേക്ക് കഴിഞ്ഞ ദിവസം വന്ന മിസ്ഡ് കോളുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. കർണാടക ആന്ധ്ര അതിർത്തി ജില്ലയിൽ നിന്നാണ് ഫോൺ വന്നതെന്നു കണ്ടെത്തി. 70 വയസ്സുള്ള ചലപതിയെന്ന ആളുടെ പേരിലാണ് ഫോൺ കണക്ഷൻ എടുത്തിരിക്കുന്നത്. എന്നാൽ, അങ്ങനെയൊരാൾ ആ പ്രദേശത്തില്ലെന്നും തിരിച്ചറിഞ്ഞു. അതിനിടെ ജെസ്‌ന മുണ്ടക്കയത്തെ പുഞ്ചവയൽ എന്ന സ്ഥലത്ത് എത്തിയതിനു തെളിയായി സിസിടിവി ദൃശ്യങ്ങൾ കുടുംബം പൊലീസിനു കൈമാറി. ശിവഗംഗ എന്ന ബസിൽ ജെസ്‌ന ഇരിക്കുന്നതിന്റെ ദൃശ്യം കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവിയിൽ നിന്നാണ് ലഭിച്ചത്.

അതിനിടെ കോവളത്തുകൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇന്നലെ ജെസ്‌നയുടെ വീട്ടിലെത്തി. കൊല്ലമുള സന്തോഷ്‌കവലയിൽ വീട്ടിൽ രണ്ടാം തവണയാണ് അവർ എത്തുന്നത്. ജസ്‌നയുടെ തിരോധാനത്തെക്കുറിച്ചു സാമൂഹിക മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. തനിക്കു നേരിട്ട ദുഃഖത്തിനിടയിലും ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെട്ട് ജസ്‌നയുടെ വിവരം ഇവർ തിരക്കിയിരുന്നു. സഹോദരിയെ കണ്ടെത്തുന്നതിന് തനിക്കൊപ്പം നിന്നവരോടു നന്ദി അറിയിക്കാനായി തിരുവനന്തപുരത്തു വിളിച്ചുചേർത്ത യോഗത്തിൽ ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫും സഹോദരി ജെസിയും സഹോദരൻ ജയ്‌സും പങ്കെടുത്തിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് യുവതി ജസ്‌നയുടെ വീട്ടിലെത്തിയത്. ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫും സഹോദരി ജെസിയും ചേർന്ന് അവരെ സ്വീകരിച്ചു. ജസ്‌നയുടെ കേസ് അന്വേഷണ പുരോഗതി അവർ അന്വേഷിച്ചു. കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ജെസി അറിയിച്ചു. ബെംഗളൂരുവിൽ ജസ്‌നയെ കണ്ടെന്ന പ്രചാരണത്തെപ്പറ്റിയും അവർ തിരക്കി. വിവരങ്ങളൊന്നുമില്ലെന്ന് ജെസി അറിയിച്ചു. ജസ്‌നയെ വേഗം കണ്ടെത്തട്ടേയെന്ന് അറിയിച്ചാണ് അവർ മടങ്ങിയത്. നാട്ടിലെത്തിയിട്ടു ഫോണിൽ ബന്ധപ്പെടാമെന്ന ഉറപ്പും നൽകി. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജ് ബികോം വിദ്യാർത്ഥിനിയുമായ ജെസ്‌ന കഴിഞ്ഞ മാർച്ച് 22-നാണ് വീട്ടിൽ നിന്നും പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല. എരുമേലി ബസ് സ്റ്റാൻഡ് വരെ കുട്ടി എത്തിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇതിനിടെ ജെസ്‌നയെ ബംഗളൂരുവിലെ ധർമരാമിൽ കണ്ടതായ പ്രചാരണത്തിന്റെ പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യവും പരിശോധിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനു നിർദ്ദേശം നൽകി. ജെസ്‌നയെ ബംഗളൂരുവിൽ കണ്ടെന്ന മൊഴിയിൽ പാലാ, പൂവരണി സ്വദേശി ഉറച്ചു നിൽക്കുന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ബംഗളൂരുവിലെ ധർമരാമിനു സമീപമുള്ള ആശ്വാസഭവനിൽ ജെസ്‌ന എത്തിയിരുന്നതായാണ് അവിടെയുള്ളവർ പറയുന്നത്. പൂവരണി സ്വദേശി ജെസ്‌നയുമായി സംസാരിച്ചതായും ഒപ്പം തൃശൂർ സ്വദേശിയായ യുവാവുണ്ടായിരുന്നുവെന്നുമാണ് മൊഴി.

എന്നാൽ ആശ്വാസഭവനിലെയോ തൊട്ടടുത്ത നിംഹാൻസ് ആശുപത്രിയിലെയോ സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് ജെസ്‌നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്റെയോ ഒരു ദൃശ്യവും പൊലീസിനു കണ്ടെത്താനായില്ല. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. സിസിടിവി ദൃശ്യങ്ങൾ മുഴുവൻ ഒന്നുകൂടി പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുടി നീട്ടിവളർത്തിയ ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പൂവരണി സ്വദേശി നൽകുന്ന വിവരം. സംസാരിച്ചപ്പോൾ തൃശൂർ സ്വദേശിയാണെന്ന് പെൺകുട്ടി പറഞ്ഞിരുന്നു.

ജെസ്‌നയുടെ മാതൃഗൃഹം തൃശൂർ ഒല്ലൂരിലായതിനാാൽ ഇതിനു സമീപമുള്ളയാളാണെന്നും പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് തിരുവല്ല എസ്‌ഐയും സംഘവും ബുധനാഴ്ച ഒല്ലൂരിൽ എത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു യുവാവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP