Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷയുടെ പിതൃത്വം ഉറപ്പാക്കാൻ ഡിഎൻഎ ടെസ്റ്റ്? കൊലക്കേസിൽ യുഡിഎഫ് കൺവീനറുടെ പിഎയുടെ മൊഴിയെടുത്ത് പൊലീസ്; തങ്കച്ചനെ ചോദ്യം ചെയ്യുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് മാത്രം; ജിഷ അവസാനം യാത്ര ചെയ്ത ബസ് കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള റൂട്ടിലോ?

ജിഷയുടെ പിതൃത്വം ഉറപ്പാക്കാൻ ഡിഎൻഎ ടെസ്റ്റ്? കൊലക്കേസിൽ യുഡിഎഫ് കൺവീനറുടെ പിഎയുടെ മൊഴിയെടുത്ത് പൊലീസ്; തങ്കച്ചനെ ചോദ്യം ചെയ്യുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് മാത്രം; ജിഷ അവസാനം യാത്ര ചെയ്ത ബസ് കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള റൂട്ടിലോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പിതൃത്വ വിവാദത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താനുള്ള സാധ്യതകൾ അന്വേഷണ സംഘം ആരായും. ജിഷയുടെ പിതാവ് പാപ്പു സമംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. നേരത്തെ ജിഷയുടെ പിതൃത്വത്തിൽ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ ഉയർത്തിയ സംശയങ്ങൾ സ്ഥിരീകരിക്കാനാണ് ഇത്. പാപ്പു പരാതി നൽകിയ സാഹചര്യത്തിൽ ഇതിന് സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പാപ്പുവിന്റേയും ജിഷയുടേയും ഡിഎൻഎയുടെ സാമ്യം പിരശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. കോടതിയുടെ അനുമതിയോടെ ഇത് നടത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്.

ജിഷയുടെ പിതാവ് പെരുമ്പാവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണെന്നായിരുന്നു ജോമോൻ ആരോപിച്ചത്. കോൺഗ്രസ് നേതാവിനോട് സ്വത്ത് ചോദിച്ചതാണ് തർക്കത്തിന് കാരണം. ഇതാണ് ജിഷയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നായിരുന്നു ജോമോന്റെ നിലപാട്. ഇക്കാര്യം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തി. ജിഷയുടെ അമ്മ രാജേശ്വരി ഈ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നുവെന്നും ആരോപിച്ചു. ഈ ആരോപണം യുഡിഎഫ് കൺവീനർ നിഷേധിച്ചത് പുതിയ മാനങ്ങളുണ്ടാക്കി. ഇതിനിടെ തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിന്നിരുന്നുവെന്ന് പാപ്പു സമ്മതിക്കുകയും ചെയ്തു. ഇത് മറുനാടൻ മലയാളി പുറത്തുവിടുകയും ചെയ്തു. ഇതോടെ അന്വേഷണം തങ്കച്ചനിലേക്കും നീട്ടേണ്ടി വന്നു. തങ്കച്ചന്റെ പിഎയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ രാജേശ്വരി വീട്ടിൽ ജോലിക്ക് നിന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പിഎയും തള്ളി. ഇതോടെയാണ് ശാസ്ത്രിയ പരിശോധനയിലേക്ക് പൊലീസ് നീങ്ങുന്നത്.

ജിഷ കൊല്ലപ്പെട്ടു എന്നു പറയുന്ന ദിവസം പെരുമ്പാവൂർകോതമംഗലം റൂട്ടിൽ ഓടുന്ന ബസ്സിൽ ജിഷയെ കണ്ടു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജിഷ അവസാനമായി കണ്ടത് ആരെയാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ജിഷയുടെ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ വീട് ഈ റൂട്ടിലാണ് എന്നുള്ളത് വീണ്ടും സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. ഇതും പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധനയും ജിഷയുടെ പിതൃത്വ വിവാദവും തീർക്കേണ്ടതുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇതേ അഭിപ്രായക്കാരനാണ്. അതുകൊണ്ട് കൂടിയാണ് അന്വേഷണ സംഘം പുതിയ സാധ്യതകൾ തേടുന്നത്. വിവാദങ്ങൾ എല്ലാം ഇല്ലാതാക്കുന്ന അന്വേഷണം ശാസ്ത്രീയമായി നടത്തണമെന്നാണ് ബെഹ്‌റയുടെ നിലപാട്.

ഡിഎൻഎ പരിശോധനയിലൂടെ പാപ്പുവാണ് ജിഷയുടെ അച്ഛനെന്ന് ഉറപ്പിച്ചാൽ തങ്കച്ചനെതിരായ അന്വേഷണങ്ങൾ അപ്രസക്തമാകും. രാജേശ്വരി വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ടെങ്കിൽ പോലും സ്വത്ത് തർക്കമാണ് കൊലയുടെ കാരണമെന്ന വാദം പൊളിയും. ഇതിനുള്ള സാധ്യതകളുമായാണ് പൊലീസ് നേക്കം. ജിഷയുടെ കൊല കേസ് അട്ടിമറിക്കുന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ചൊവ്വാഴ്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പാപ്പു പരാതി നൽകിയത്. മകളുടെ കൊലപാതകത്തിന് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് പറയാൻ തന്റെ കൈയിൽ തെളിവില്ലെന്ന് ഡി.ജി.പിയെ അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഉന്നതരുണ്ടെന്ന് സംശയമുണ്ട്. എന്നാൽ ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ തെളിവൊന്നുമില്ല. ജിഷ തന്റെ മകൾ തന്നെയാണെന്നും മറിച്ചുള്ള വാർത്തകൾ വിശ്വസിക്കുന്നില്ലെന്നും പാപ്പു വ്യക്തമാക്കിയിരുന്നു.

ഇതു സംബന്ധിച്ച ആരോപണത്തിൽ ജോമോനെതിരെ താൻ പരാതി നൽകിയിട്ടില്ലെന്നും കോൺഗ്രസുകാരനായ വാർഡ് മെംബർ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും അപ്പോൾ വാർഡ് മെംബർ 1000 രൂപ നൽകിയെന്നും പാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജിഷ തന്റെ മകളാണെന്നും കേസന്വേഷണം വഴി തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള വാർത്തകൾ അന്വേഷിക്കണമെന്നും കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത്. ഈ വിഷയത്തിൽ രണ്ട് വഴികളാണ് പൊലീസിന് മുന്നിലുണ്ടായിരുന്നത്. തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച വിഷയത്തിൽ ജിഷയുടേയും തങ്കച്ചന്റേയും ഡിഎൻഎ പരിശോധിക്കുക എന്നതായിരുന്നു അത്. എന്നാൽ തങ്കച്ചൻ സമ്മതിക്കില്ലെന്നതിനാൽ അതിന് സാധ്യത കുറവാണ്. യുഡിഎഫ് കൺവീനറോട് ഇത് ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. എന്നാൽ ഇത്തരമൊരു പരാതി പാപ്പു തന്നെ നൽകിയതിനാൽ വ്യക്തത വരുത്താൻ പാപ്പുവിനോട് സഹകരിക്കാൻ പൊലീസിന് ആവശ്യപ്പെടാൻ കഴിയും. ഇതിന്റെ സാധ്യതകളാണ് പൊലീസ് തിരിക്കുന്നത്.

ജിഷയുടെ ആന്തരികാവയവം പൊലീസ് ശേഖരിച്ചിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം കത്തിച്ചു കളഞ്ഞാലും ഡിഎൻഎ പരിശോധന നടത്താനാകും. സൂക്ഷിച്ചിരിക്കുന്ന ഡിഎൻഎ ജിഷയുടേതാണോ എന്ന് ഉറപ്പിക്കാൻ അമ്മ രാജേശ്വരിയുടേതുമായി ഒത്തു നോക്കണമെന്ന അഭിപ്രായവുമുണ്ട്. ഈ ഘട്ടത്തിൽ ജിഷയുടെ അച്ഛൻ പാപ്പുവിന്റേയും ഡിഎൻഎ പരിശോധിക്കാനുള്ള സാധ്യതയാണ് തേടുന്നത്. ഇതിലൂടെ തങ്കച്ചനുമായുള്ള ആരോപണത്തിൽ വ്യക്തത വരും. ജോമോൻ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചപ്പോൾ മുതൽ ഡിഎൻഎ പരിശോധനയ്ക്കുള്ള സാധ്യത തേടിയിരുന്നു. എന്നാൽ തങ്കച്ചനെ അതിന് നിർബന്ധിക്കാനാവാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ് പാപ്പുവിന്റെ പരാതി കിട്ടുന്നത്. ഇത് പുതിയ സാധ്യതയുമാകുന്നു.

അതിനിടെ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ഈ നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജിഷയുടെ ഫോണിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ നീക്കം തുടങ്ങി. ഇതിനായി അന്യസംസ്ഥാന ജീവനക്കാരുടെ സഹായം അഭ്യർത്ഥിച്ച് യോഗവും നടത്തി. പെരുമ്പാവൂരിൽ ഉടനീളം ബോക്‌സുകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ബോക്‌സുകളിൽ ഇതു സംബന്ധിച്ച നിലപാടുകൾ എഴുതി ഇടാം. ഇത്തരം കുറിപ്പുകളിൽ നിന്ന് നിർണ്ണായക തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. തങ്കച്ചനെ ഈ കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ കിട്ടുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടെ അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ ജിഷയുടെ അമ്മ രാജേശ്വരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ പൊലീസ് രാജേശ്വരിയിൽ നിന്നും മൊഴിയെടുക്കുകമാത്രമാണ് ചെയ്തത്. എന്നാൽ ഇവരെ വിശദമായ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

രാജേശ്വരിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ജിഷ കൊല്ലപ്പെടുമെന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അവരുടെ മൊഴികളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ചോദ്യം ചെയ്യൽ അവസാനഘട്ടത്തിൽ മതിയെന്ന തീരുമാനത്തിലായിരുന്നു അന്വേഷണസംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP