Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാപ്പുവിനെ തേടി പൊലീസും ചാനലുകളും; മൊഴി മാറ്റാതിരിക്കാൻ ജിഷയുടെ പിതാവിനെ രഹസ്യ സ്ഥലത്തേക്ക് മാറ്റി ജോമോൻ പുത്തൻപുരയ്ക്കൽ; അന്വേഷണ സംഘത്തിന് ആവശ്യമുണ്ടെങ്കിൽ എഡിജിപി വിളിച്ചാൽ എത്തിക്കാമെന്ന് ജോമോൻ; ജിഷ വധക്കേസിൽ ജോമോന്റെ പങ്ക് നിർണ്ണായകം

പാപ്പുവിനെ തേടി പൊലീസും ചാനലുകളും; മൊഴി മാറ്റാതിരിക്കാൻ ജിഷയുടെ പിതാവിനെ രഹസ്യ സ്ഥലത്തേക്ക് മാറ്റി ജോമോൻ പുത്തൻപുരയ്ക്കൽ; അന്വേഷണ സംഘത്തിന് ആവശ്യമുണ്ടെങ്കിൽ എഡിജിപി വിളിച്ചാൽ എത്തിക്കാമെന്ന് ജോമോൻ; ജിഷ വധക്കേസിൽ ജോമോന്റെ പങ്ക് നിർണ്ണായകം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പാപ്പുവിന്റെ തിരോധാനത്തിന്റെ പൊരുൾ തേടി പൊലീസും നാട്ടുകാരും.കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു കുറുപ്പംപടി ചെറുകുന്നത്തെ വീട്ടിലെത്തിയിട്ട് ദിവസങ്ങളായെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസിൽനിന്നും ലഭിക്കുന്ന സൂചനകളും ഇതുതന്നെ. അതിനിടെ പാപ്പു തന്നെടൊപ്പമുണ്ടെന്ന സൂചന മറുനാടൻ മലയാളിക്ക് ജോമോൻ പുത്തൻപുരയ്ക്കൽ നൽകി. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യ ആവശ്യപ്പെട്ടാൽ പാപ്പുവിനെ ഹാജരാക്കുമെന്നും ജോമോൻ വ്യക്തമാക്കി.

മകളുടെ പിതൃത്വം സംബന്ധിച്ച് മനുഷ്യവകാശ പ്രവർത്തകൻ ജോമോൻ പുത്തപുരയ്ക്കലിന്റെ ആരോപണത്തിനെതിരെ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയതോടെയാണ് പാപ്പു ശ്രദ്ധയിൽപ്പെടുന്നത്. പെരുമ്പാവൂരിലെ യു ഡി എഫ് നേതാവാണ് ജിഷയുടെ പിതാവെന്നും സ്വത്ത് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാൾ ജിഷയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ജോമോൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നത്. ദളിതനായ തനിക്കെതിരെയുള്ള ആരോപണം തന്റെ പിതൃത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പാപ്പു പൊലീസിൽ പരാതി നൽകിയത്. ഇതുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റുപ്പംപടി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അറസ്റ്റ് നടപടികൾ പുരോഗമിക്കവേ ജോമോനെതിരെയുള്ള പരാതി തന്റെ അറിവോടെയല്ലെന്നും സമീപവാസിയായ അശമന്നൂർ പഞ്ചായത്ത് മെമ്പർ അനിലും പൊലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പിച്ച് വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തി പാപ്പു രംഗത്തെത്തിയതോടെ പൊലീസ് ഈ പരാതിയിന്മേലുള്ള നടപടികൾ മരവിപ്പിച്ചു. ഇതിനിടെ അവശനായ പാപ്പുവിനെ ചികത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ജോമോനെതിരെയുള്ള പരാതിയിൽ താൻ കബളിപ്പിക്കപ്പെട്ടതായി പാപ്പു പറഞ്ഞിരുന്നു. ഇതിനു ശേഷം തിരുവനന്തപുരത്ത് ജോമോൻ പുത്തൻപുരയ്ക്കലിനൊപ്പമാണ് പാപ്പുവിനെ മാദ്ധ്യമങ്ങൾ കണ്ടത്. ഡി ജി പിക്ക് പരാതി സമർപ്പിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രിയെ കണ്ടപ്പോഴും പാപ്പുവിനൊപ്പം ജോമോനുമുണ്ടായിരുന്നു.

ഇതിനടുത്ത ദിവസങ്ങളിലോ പിന്നീടോ പാപ്പു നാട്ടിലെത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഏതാനും ദിവസം എറണാകുളം ഗവൺമെന്റ് റസ്റ്റ് ഹൗസിൽ ജോമോൻ മുറിയെടുത്ത് താമസിച്ചിരുന്നെന്നും ഈ ദിവസങ്ങളിൽ പാപ്പുവും ഇയാൾക്കൊപ്പമുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇതിനുശേഷമാണ് ഡി ജി പിക്ക് പരാതി സമർപ്പിക്കുന്നതിനായി ഇരുവരും തിരുവനന്തപുരത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ പാപ്പുവിനെ സംരക്ഷിക്കുന്നത് ജോമോൻ പുത്തൻപുരയ്ക്കലാണെന്നാണ് പൊലീസിന്റെയും നാട്ടുകാരുടെയും അനുമാനം. തനിക്കെതിരെയുള്ള കേസിൽ പാപ്പുവിന് മനംമാറ്റമുണ്ടാവുമോ എന്ന ഭയത്താലാവാം മദ്യപാനികൂടിയായ പാപ്പുവിനെ ജോമോൻ സംരക്ഷിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്ന പ്രതികരണമാണ് ജോമോനും മറുനാടനോട് നടത്തിയത്.

ജിഷയെ ജനമധ്യത്തിൽ മോശക്കാരിയായി ചിത്രീകരിക്കാൻ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ കുറെ ദിവസങ്ങളായി പത്രങ്ങളിൽ കളവായി വാർത്ത കൊടുക്കുന്നതായും ഡിജിപിയോട് പാപ്പു പരാതിപ്പെട്ടിരുന്നു. ഇതും കേസ് അട്ടിമറിക്കാനാണെന്നാണ് പാപ്പു പറയുന്നത്. തങ്കച്ചന്റെ പേരു പറയാതെയാണ് മുഖ്യമന്ത്രിക്കുള്ള പരാതി. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു ജിഷയുടെ പിതാവ് കെ.വി.പാപ്പു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു പരാതി നൽകി. പെരുമ്പാവൂർ ഡിവൈഎസ്‌പി: കെ.അനിൽകുമാർ, കുറുപ്പംപടി സിഐ: കെ.എൻ.രാജേഷ്, എസ്‌ഐ സോണി മത്തായി എന്നിവരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഉന്നത സ്വാധീനമുള്ള പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണു കഴിഞ്ഞ സർക്കാരിന്റെകാലത്ത് 26 ദിവസത്തെ പ്രാഥമിക അന്വേഷണഘട്ടത്തിൽ തെളിവ് നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നതെന്നു പരാതിയിൽ പറയുന്നു. ഏപ്രിൽ 28നു തന്റെ മകൾ കൊലചെയ്യപ്പെട്ടിട്ടും അഞ്ചു ദിവസം പുറംലോകമറിയാതെ ഇതു മൂടിവച്ചത് ഇതിനായിരുന്നു. അടുത്ത ദിവസം രാത്രി ഒൻപതിനു നിയമം മറികടന്നു മുനിസിപ്പൽ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതു ചെയ്യരുതെന്നു താൻ പറഞ്ഞതു പൊലീസ് കേട്ടില്ലെന്നാണ് പാപ്പു പറയുന്നത്.

ഇതോടെ പാപ്പുവിനെതിരെ പൊലീസിലെ ചിലർ തന്നെ തിരിഞ്ഞു. ഈ പരാതി സമ്മർദ്ദത്തിലൂടെ തയ്യാറാക്കിയതെന്ന രീതിയിൽ അവതരിപ്പിക്കാനാണ് നീക്കം നടന്നത്. ഈ സാഹചര്യത്തിലാണ് പാപ്പുവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന സൂചനയാണ് ജോമോൻ മറുനാടന് നൽകിയത്. മൃതദേഹം ദഹിപ്പിച്ചതാണ് കേസ് അട്ടിമറിക്കാൻ ഇടയാക്കിയത്. ഇതുമൂലം കർമം ചെയ്യാനോ റീ പോസ്റ്റ്‌മോർട്ടം ചെയ്യാനോ അവസരമില്ലാതായി. തെളിവെല്ലാം നശിപ്പിക്കപ്പെട്ടതിനു ശേഷം 15 ദിവസം കഴിഞ്ഞാണു വീട് ബന്തവസിലാക്കിയത്. ഉന്നത കോൺഗ്രസ് നേതാവിനോടു വിധേയത്വമുള്ള എസ്‌ഐ ഇപ്പോഴും ആ സ്ഥാനത്തു തുടരുന്നു. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണം വഴിതെറ്റിക്കാനും അട്ടിമറിക്കാനും ചില ഉദ്യോഗസ്ഥർ കടന്നുകൂടിയിട്ടുണ്ടെന്നും പാപ്പു ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇത് പൊലീസിലെ ചിലരുടെ ശത്രുതയ്ക്ക് ഇടയാക്കി.

ഈ ഭീഷണിയെ നേരിടാനാണ് പാപ്പുവിനെ ജോമോൻ മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് നൽകുന്ന സൂചന. ഇതു സംബന്ധിച്ച ആദ്യ പ്രതികരണങ്ങളോട് ഒന്നും അറിയില്ലെന്ന നിലപാടാണ് ജോമോൻ എടുത്തത്. എന്നാൽ പിന്നീട് സത്യത്തിലേക്കുള്ള സൂചനയും നൽകി. ഇതിലാണ് പാപ്പു തന്നോടൊപ്പമുണ്ടെന്ന വിശദീകരണമെത്തിയത്. കേസ് അന്വേഷണം നടത്തുന്നത് എഡിജിപി സന്ധ്യയാണ്. എഡിജിപി ആവശ്യപ്പെട്ടാൽ പാപ്പു അപ്പോൾ തന്നെ പൊലീസിന് മുന്നിലെത്തും. അല്ലാതെ ആരോപണവിധേയർക്ക് മുമ്പിൽ പാപ്പുവെത്തുന്നത് അപകടമാണെന്നും തിരിച്ചറിയുന്നു. മുതിർന്ന കോൺഗ്രസ് നേതാവിന് അനുകൂലമായി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് പാപ്പുവിനെ തെരയുന്നത്. ഇത് അനൗദ്യോഗികമാണെന്നാണ് ജോമോന്റെ പക്ഷം. ജോമോന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് മാനനഷ്ടത്തിന് പിപി തങ്കച്ചൻ ജോമോനെതിരെ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

പാപ്പുവിന്റെ വാക്കുകളുടെ അടിസ്ഥാനത്തിലാണ് ജോമോൻ തങ്കച്ചനെതിരെ പരാതി നൽകിയത്. ഈ സാഹചര്യത്തിൽ പാപ്പുവിനെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കേസ് അട്ടിമറിക്കാൻ ശ്രമം സജീവമാണെന്നാണ് ജോമോന് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP