Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്വേഷ പ്രസംഗം നടത്തിയില്ലെന്ന് കാണിച്ച് കേസ് റദ്ദാക്കാൻ കെ പി ശശികല ഹൈക്കോടതിയിൽ; പ്രസംഗിച്ചത് ഹിന്ദുക്കൾ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചെന്ന് വാദം; എതിർത്തവരെ കേസിൽ കക്ഷിചേരാൻ ക്ഷണിച്ച് അഡ്വ.സി ഷുക്കൂർ; അന്വേഷണം കാസർകോഡ് പൊലീസ് കോഴിക്കോട്ടേക്ക് കൈമാറി

വിദ്വേഷ പ്രസംഗം നടത്തിയില്ലെന്ന് കാണിച്ച് കേസ് റദ്ദാക്കാൻ കെ പി ശശികല ഹൈക്കോടതിയിൽ; പ്രസംഗിച്ചത് ഹിന്ദുക്കൾ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചെന്ന് വാദം; എതിർത്തവരെ കേസിൽ കക്ഷിചേരാൻ ക്ഷണിച്ച് അഡ്വ.സി ഷുക്കൂർ; അന്വേഷണം കാസർകോഡ് പൊലീസ് കോഴിക്കോട്ടേക്ക് കൈമാറി

എം പി റാഫി

കോഴിക്കോട്: വർഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് അന്വേഷണം നേരിടുന്ന കെപി ശശികല ഹൈക്കോടതിയിൽ കേസ് റദ്ദാക്കുന്നതിന് ഹരജി സമർപ്പിച്ച സാഹചര്യത്തിൽ വിദ്വേഷ പ്രസംഗത്തിനെതിരെ കേസിൽ കക്ഷി ചേരാൻ ക്ഷണിച്ച് അഡ്വ.സി ഷുക്കൂർ. വിദ്വേഷം പരത്തുന്ന പ്രസംഗത്തിന് കേസെടുത്ത് അന്വേഷണം നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല ഈ മാസം അഞ്ചിനാണ് കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ശശികലക്കെതിരെ പരാതി നൽകിയ മുൻ കാസർകോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.ഷുക്കൂർ ഒന്നാം കക്ഷിയും പൊലീസ് രണ്ടാം കക്ഷിയുമായാണ് ഹരജി സമർപ്പിച്ചത്. 'പരാതി അവ്യക്തമാണെന്നും വിദ്വേഷം പരത്തുന്ന പ്രത്യേകം വാക്കുകൾ പരാതിയിൽ ഇല്ല. ന്യൂനപക്ഷങ്ങൾ കേരളത്തിൽ നിരവധി ആനുകൂല്യങ്ങൾ നേടുന്നുണ്ട്. ഹിന്ദുക്കൾ അനുവഭിക്കുന്ന വിവേചനത്തെ കുറിച്ചാണ് പ്രസംഗങ്ങളിൽ പറഞ്ഞിരുന്നത്. അല്ലാതെ വർഗീയ സ്പർദയുണ്ടാക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല.' തുടങ്ങിയ വാദങ്ങളാണ് ശശികല ഉന്നയിച്ചിരുന്നത്.

ശശികല ഹരജി ഫയൽ ചെയ്ത സാഹചര്യത്തിൽ അഡ്വ.ഷുക്കൂറിന് ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച സാഹചര്യതത്തിൽ ശശികലക്കും അഡ്വ.സി ഷുക്കൂറിനും വേണ്ടി അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരായിരുന്നു. എന്നാസ് കേസിൽ ആർക്കും കക്ഷി ചേരാമെന്ന നിയമ സാധ്യതയുള്ളതോടെ ഇതിനായി വിദ്വേഷ പ്രസംഗത്തിനെതിരെ പോരാടുന്നവരെ ക്ഷണിച്ചിരിക്കുകയാണ് ഷുക്കൂർ വക്കീൽ. ഡി.വൈ.എഫ.ഐ മുൽ യൂത്ത് ലീഗ് വരെയുള്ള സംഘടനകളെയും വർഗീയ വിദ്വേഷ പ്രസംഗത്തിനെതിരെ ഘോരഘോരം സോഷ്യൽമീഡിയകളിലും പൊതു വേദികളിലും വാചാനരാകുന്നവരെയടക്കം ക്ഷണിച്ചു കൊണ്ടാണ് ഷുക്കൂർ വക്കീൽ തന്റെ ഫേസ്‌ബുക്ക് വാളിൽ കുറിപ്പിട്ടിരിക്കുന്നത്. സാധാരണ ക്രിമിനൽ കേസുകളിൽ മറ്റാർക്കും കക്ഷി ചേരാൻ അവസരമുണ്ടാകാറില്ല. സ്റ്റേറ്റും പ്രതിയും അല്ലാതെ മൂന്നാമതൊരു കക്ഷിക്ക് അഭിപ്രായം പറയാനുള്ള അവസരം ഉണ്ടാവാറില്ല. എന്നാൽ ശശികല റി്ട്ട് ഹരജി ഫയൽ ചെയ്തതോടെയാണ് ആർക്കും കേസിൽ കക്ഷി ചേരാമെന്ന അവസരം ഉണ്ടായിരിക്കുന്നത്.

എന്നാൽ, വർഗീയതക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഓരോരുത്തർക്കും നേരെയുള്ള വെല്ലുവിളികൂടിയായാണ് ഷുക്കൂർ വക്കീൽ തന്റെ കുറിപ്പിൽ കുറിച്ചിട്ടുള്ളത്. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ശംസുദ്ദീൻ ഫരീദ് പാലത്തിനെതിരെയാണ് ഷുക്കൂർ വക്കീൽ ആദ്യം പരാതി നൽകിയത്. ഈ സാഹചര്യത്തിൽ വിവിധ കോണുകളിൽ നിന്നും പരാതിക്കാരനെതിരെ ഉയർന്നിരുന്ന ചോദ്യം ശശികലക്കെതിരെ എന്ത്‌കൊണ്ട് പരാതിപ്പെടുന്നില്ലെന്നാണ്. രാജ്യത്ത് നിരോധിച്ച സംഘടനയായ ഐസിസിന്റെ ആശയം പ്രസംഗിച്ചു എന്നതിനാൽ ശംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തി അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ശശികലക്കെതിരെയും അഡ്വ.ഷുക്കൂർ പരാതി നൽകിയത്. എന്നാൽ അപ്പോൾ ഉയർന്നത് എന്തുകൊണ്ട് ശശികലക്കെതിരെ യു.എ.പി.എ ഇല്ലെന്നായിരുന്നു. സോഷ്യൽ മീഡിയകളിലും സ്‌റ്റേജുകളിലും വർഗീയതക്കെതിരെ സംസാരിക്കുന്നവരോട് കേസിൽ കക്ഷിചേരാനുള്ള സാഹചര്യമുണ്ടെന്ന് ഫേസ്‌ബുക്കിൽ കുറിച്ചതോടെ വിഷയം ചർച്ചയായിക്കഴിഞ്ഞു.

കെ.പി ശശികലയുടെ ഓരോ വിദ്വേഷ പ്രസംഗം പുറത്തു വരുമ്പോഴും കടുത്ത വിമർശനം പല കോണുകളിൽ നിന്നും ഉയരാറുണ്ട്. സർക്കാറിനും പൊലീസിനെയും പഴിചാരിയും സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ടും ശശികലക്കെതിരെയുള്ള പ്രതിഷേധം അണപൊട്ടാറുമുണ്ട്. എന്നാൽ വർഗീയതക്കെതിരെ പോരാടുന്ന സംഘടനകളും പാർട്ടികളും കാര്യത്തോടടുക്കുമ്പോൾ കാണില്ലെന്നതാണ് വാസ്തവം. ശശികലയുടെ പ്രസംഗങ്ങൾ വിദ്വേഷം പരത്തുന്നതാണെന്ന് തോന്നുന്ന ആർക്കും കേസിൽ കക്ഷി ചേരാമെന്നാണ്. ഇതിനാൽ ജനാധിപത്യ മതേതരത്ത പാർട്ടികൾ എമ്പാടുമുള്ള കേരളത്തിൽ നിന്ന് കേസിൽ കക്ഷി ചേരാൻ ആരെങ്കിലും എത്തുമെന്ന് കാത്തിരിക്കുകയാണ് സമൂഹം. എന്നാൽ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾക്കും വർഗീയതക്കുമെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്ന് അഡ്വ.സി ഷുക്കൂർ വ്യക്തമാക്കി.

ഒക്ടോബർ 15നായിരുന്നു ഷുക്കൂർ വക്കീൽ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് ശശികലക്കെതിരെ പരാതി നൽകിയത്. വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളുടെ സീഡികളും ലിങ്കുകളും ലഹിതമായിരുന്നു പരാതി. തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം നടന്നു വരികയാണ്.ശശികലെ കോഴിക്കാട് വച്ച് നടത്തിയ ഒരു പ്രസംഗം കണ്ടെത്തിയതിനാൽ കേസ് രണ്ടാഴ്ച മുമ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ്ക്ക് കൈമാറിയതായി കാഞ്ഞങ്ങാട് സി.ഐ പറഞ്ഞു. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ഇതുവരെ ചെയ്തിട്ടില്ല. ശശികല സമർപ്പിച്ച ഹരജിയോടൊപ്പം തനിക്കെതിരെയുള്ള കേസ് അന്വേഷണം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷ തള്ളുകയും അന്വേഷണം തുടരാനുമാണ് നിർദ്ദേശം.

നേരത്തെ പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾക്കു പുറമെ ഏതാനും ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ടർ ചാനലിൽ ശശികല നൽകിയ അഭിമുഖത്തിന്റെ വീഡിയോയും ഈ കേസിൽ സമർപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയേയും ടാഗൂറിനെയും ദേശീയ പതാകയേയും ഇകയ്ത്തും വിധമുള്ള സംസാരമാണ് എൻകൗണ്ടർ പരിപാടിയിൽ ശശികല നടത്തിയതെന്ന് ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പ്രസംഗത്തിൽ ശശികലക്കെതിരെയുള്ള കേസിൽ കൂടുതൽ പേർക്ക് കക്ഷി ചേരാൻ അവസരം ലഭിച്ചതോടെ കേസിന്റെ മുന്നോട്ടുള്ള അനക്കങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. 'ഈ കേസിൽ ഞാൻ പരാതിക്കാരനായത് വ്യക്തിപരമായ ഏതെങ്കിലും താൽപര്യത്തിനു പുറത്തല്ല, ഒരു സാമൂഹ്യ ബാധ്യത എന്ന നിലയിലാണ്. നിയമത്തിന്റെ വലകൾ ചിലന്തി വല പോലെ ദുർബലമാക്കുവാൻ അനുവദിക്കരുത്, തിമിംഗലങ്ങളും കുടുങ്ങണം.' എന്നു പറഞ്ഞാണ് അഡ്വ.ഷുക്കൂർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഡ്വ.സി.ഷുക്കൂറിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ജനിപ്പിക്കുന്നതിനു ഹേതുവാകുന്ന നിരവധി പ്രസംഗങ്ങളാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചർ കഴിഞ്ഞ വർഷങ്ങളായി ഒരുനുഷ്ഠാനം പോലെ നിർവ്വഹിച്ചു പോരുന്നത്. ദൃശ്യമാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങളും അവരുടെ പ്രസംഗത്തിന്റെ നിരവധി എപ്പിസോഡുകൾ പുറം ലോകത്തെ അറിയിച്ചിട്ടുണ്ട്. അവരുടെ ഓരോ പ്രസംഗവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പു പ്രകാരം കുറ്റകൃത്യമാവും എന്നുള്ള ഉത്തമ ബോധ്യം കേൾവിക്കാർക്കെല്ലാമുണ്ട്. യൂട്യൂബിൽ ലഭ്യമായ അവരുടെ ചില പ്രസംഗങ്ങൾ മാരകവും നമ്മുടെ സാമൂഹ്യ അന്തരീക്ഷം വിഷലിപ്തമാക്കുന്നതിനു മതിയായതുമാണ് അവരുടെ ചില പ്രസംഗങ്ങൾ യൂട്യൂബിൽ നിന്നും ഡൗൺലോഡ് ചെയ്തു , മത സ്പർദ്ധ ഉണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാണിച്ചു കാസർഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത് 15 / 10/2016, തുടർന്നു പതിനൊന്നു ദിവസത്തിനു ശേഷം ഹോസ്ദുർഗ്ഗ് പൊലീസ് എഫ്.ഐ.ആർ നമ്പർ 1091 / 2016 ആയി കേസ് രജിസ്റ്റർ ചെയതു. ഇപ്പോൾ കേസ് അന്വേഷണ അവസ്ഥയിലാണ്. പൊലീസ് അന്വേഷണം ഏത് ഘട്ടത്തിലാണെന്നു എനിക്കു നിശ്ചയമില്ല. അവർ പ്രസംഗങ്ങൾ നടത്തിയ സ്ഥലം ഏതൊക്കെയാണ്? യൂട്യൂബിൽ അപ്ലോഡ് ചെയ്ത ശബ്ദം /വീഡിയോ അവരുടേതാണോ? ഇതൊക്കെ ശാസത്രീയ തെളിയിക്കുവാനുള്ള ബാധ്യത പൊലീസിനാണ്. അവരെ അറസ്റ്റു ചെയ്താലെ മറ്റു കാര്യങ്ങളിൽ വ്യക്തത വരൂ. ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ അവർ നൽകിയ എൻകൗണ്ടർ പരിപാടിയുടെ വിഡിയോവും ഞാനീ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനു നൽകിയിട്ടുണ്ട്. മഹാത്മജിയേയും ടാഗൂറിനെയും ദേശീയ പതാകയേയും ഇകഴ്‌ത്തുകയും ചെയ്യുന്ന അവരുടെ നിലപാട് പല നിയമങ്ങളുടെയും ലംഘനമാണ്.

എന്നാൽ, ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി ശ്രീമതി കെ പി ശശികല ക്രിമിനൽ നടപടി ചട്ടം വകുപ്പ് 482 പ്രകാരം ബഹു. ഹൈക്കോടതിക്കുള്ള പ്രത്യേക അധികാരം വച്ച് അവർക്കെതിരെ രജിസ്റ്റർ ചെയ്ത ഹോസ്ദുർഗ്ഗ് ക്രൈം 1091/20ഹ 6 റദ്ദു ചെയ്യണമെന്നു ആവശ്യപ്പെട്ടു ഇൃഹ, ങഇ ചീ 8440 / 2016 ഹർജി സമർപ്പിച്ചിരിക്കുകയാണ്. കേസിൽ ഒന്നാം എതിർകക്ഷി ഞാനും. ബഹു കോടതിയിൽ എനിക്കു നോട്ടീസു ലഭിച്ചിരിക്കുകയാണ്. ശ്രീമതി ശശികല ടീച്ചർ വർഷങ്ങളായി നടത്തി വരുന്ന പ്രസംഗങ്ങൾക്കെതിരെ നിരന്തരം പ്രചരണം നടത്തുന്നവരാണ് മതേതര രാഷ്ട്രീയ യുവജന സംഘടനകൾ.

ഷംസുദ്ദീൻ പാലത്തിനെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തതും ശശികലയ്‌ക്കെതിരെ യുഎപിഎ ചുമത്താതും വലിയ വിവാദമായിരുന്നു. നിരവധി സംഘടനകളും വലിയ വലിയ നേതാക്കളും FB പോസ്റ്റിലും സമ്മേളന പ്രസംഗങ്ങളിലും നിരവധി തവണ ഈ കാര്യങ്ങൾ പറഞ്ഞതുമാണ്. ഇങ്ങിനെ , ശശികല ടീച്ചറുടെ വിഷലിപ്ത പ്രസംഗങ്ങൾക്കെതിരെ നിലപാടുള്ളവർക്കു എന്തു കൊണ്ടാണ് ആ നിലപാടെന്നു വ്യക്തമാക്കുവാൻ ഒരവസരം വന്നിരിക്കുകയാണ്.

ബഹു ഹൈക്കോടതി മുമ്പാകെയുള്ള Crl. M C 8440 / 2016 കേസിൽ , സംഘടനകൾക്കോ, വ്യക്തികൾക്കോ കക്ഷി ചേരാം, ശശികല ടീച്ചറുടെ പ്രസംഗങ്ങളുടെ സാമൂഹ്യ ഇംമ്പാക്ട് എന്താണെന്നു ബഹു കോടതി മുമ്പാകെ ബോധ്യപ്പെടുത്താം.. സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് നിയമത്തിന്റെ മുന്നിൽ രക്ഷപ്പെടുവാനുള്ള സൂത്രം കോടതിയെ ബോധ്യപ്പെടുത്താം.. ഡിവൈഎഫ്ഐ മുതൽ യൂത്ത് ലീഗ് വരെ ഈ യുദ്ധത്തിൽ മതേതര പക്ഷത്ത് നില ഉറച്ചു , ശശികല ടീച്ചറുടെ മുഖം കോടതി മുമ്പാകെ തുറന്നു കാട്ടുമെന്നാണ് പ്രതീക്ഷ.. ഈ കേസിൽ ഞാൻ പരാതിക്കാരനായത് വ്യക്തിപരമായ ഏതെങ്കിലും താൽപര്യത്തിനു പുറത്തല്ല, ഒരു സാമൂഹ്യ ബാധ്യത എന്ന നിലയിലാണ്. നിയമത്തിന്റെ വലകൾ ചിലന്തി വല പോലെ ദുർബലമാക്കുവാൻ അനുവദിക്കരുത്, തിമിംഗലങ്ങളും കുടുങ്ങണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP