Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കബടി താരത്തിന്റെ ജീവനെടുത്തത് ഭാര്യയോടുള്ള മനോജിന്റെ അഭിനിവേശം; അനുജൻ ചമച്ച് വീട്ടിൽ കൂടിയത് വശീകരണ ലക്ഷ്യത്തോടെ; ഹൃദയാഘാത നാടകം പൊളിച്ചത് അമ്മാവനും; കാര്യാങ്കോട്ടെ സന്തോഷിന്റെ കൊലപാതകത്തിലെ പിന്നാമ്പുറം

കബടി താരത്തിന്റെ ജീവനെടുത്തത് ഭാര്യയോടുള്ള മനോജിന്റെ അഭിനിവേശം; അനുജൻ ചമച്ച് വീട്ടിൽ കൂടിയത് വശീകരണ ലക്ഷ്യത്തോടെ; ഹൃദയാഘാത നാടകം പൊളിച്ചത് അമ്മാവനും; കാര്യാങ്കോട്ടെ സന്തോഷിന്റെ കൊലപാതകത്തിലെ പിന്നാമ്പുറം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ബന്ധുവിന്റെ ഭാര്യയെ സ്വന്തമാക്കാനുള്ള താത്പര്യമാണ് കബഡി താരം ജി. സന്തോഷിന്റെ കൊലപാതകത്തിൽ കലാശിച്ചത്. അറിയപ്പെടുന്ന കബഡി താരമായ കാര്യങ്കോട്ടെ സന്തോഷിന്റെ ഭാര്യയുമായുള്ള മനോജിന്റെ ബന്ധം അയാൾ അംഗീകരിച്ചിരുന്നില്ല. സന്തോഷിന്റെ മാതൃസഹോദരിയുടെ മകനായ സി.മനോജ് നേർ അനുജനല്ലെങ്കിലും അനുജനെന്ന പരിഗണനക്കപ്പുറം വീടുമായി ഇണങ്ങിച്ചേരുകയായിരുന്നു.

എല്ലാറ്റിനും പിറകിൽ സന്തോഷിന്റെ ഭാര്യയോടുള്ള അഭിനിവേശമായിരുന്നു. നേരത്തെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്ന മനോജ് ഒരു ഹോംനേഴ്‌സിനൊപ്പം ഒളിച്ചോടി ഏറെക്കാലം കുടകിലായിരുന്നു. അവിടെ മൂന്ന് വർഷം ഒളിച്ചു കഴിഞ്ഞശേഷം നാട്ടിലെത്തി തിമിരിക്കടുത്ത പാലയിൽ താമസമാക്കുകയും ചെയ്തു. അവിടേയും ചില സ്ത്രീകളുമായി വഴി വിട്ട ബന്ധം മനോജ് തുടർന്നു. യുവതികളെ വളച്ച് വരുതിയിലാക്കാൻ തന്ത്രശാലിയായിരുന്നു മനോജ് എന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ സ്വന്തം തട്ടകത്തിൽ ജേഷ്ഠത്തിയമ്മയായി കണേണ്ടവരെത്തന്നെ മനോജ് വലയിലാക്കുകയായിരുന്നു. 

മദ്യപാനം ജീവിതത്തിന്റെ ഭാഗമാക്കിയ സന്തോഷിന്റെ വീട്ടുകാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും മനോജിന്റെ പ്രേരണ മറ്റൊന്നല്ല. മദ്യപിച്ചാൽ കുഴപ്പക്കാരനാകുന്ന സന്തോഷിന്റെ വീട്ടിൽ ആദ്യമാദ്യം രക്ഷകനായി എത്തി ബന്ധം വളർന്നപ്പോൾ സന്തോഷിന്റെ കൂടി താത്പര്യത്തിൽ അനുജനായി കണ്ട് കൂടെ താമസിക്കാൻ ക്ഷണിച്ചു. തന്ത്രപരമായി അത് മുതലെടുത്ത് സന്തോഷിന്റെ അമ്മയേയും കുട്ടികളേയും കയ്യിലെടുത്തു.

അനുജനെന്ന സ്ഥാനം ഉപയോഗിച്ച് താമസം കൂടി തുടങ്ങിയതോടെ സന്തോഷിന്റെ ഭാര്യയോടുള്ള അടുപ്പം വർദ്ധിച്ചു. താമസവും ഭക്ഷണവും മുറപോലെ നടന്നപ്പോൾ മനോജിന്റെ ഉള്ളിലിരിപ്പ് ഇടക്കിടെ പുറത്ത് വന്നു. സന്തോഷിന്റെ ഭാര്യയെ കീഴ്‌പ്പെടുത്തുക എന്നതു മാത്രമായി മനോജിന്റെ ലക്ഷ്യം. മനോജിന്റെ ഉദ്ദേശം സന്തോഷ് മനസ്സിലാക്കിയതോടെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ മദ്യപാനിയുടെ ജല്പനങ്ങൾ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സന്തോഷിന്റെ അമ്മയും ഭാര്യയും.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സന്തോഷിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. സന്തോഷിന്റെ മദ്യപാനം അതിരു വിട്ടപ്പോൾ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അമ്മയെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതോടെ അവർ ആശുപത്രിയിലുമായി. കൂട്ടിരിക്കാൻ സന്തോഷിന്റെ ഭാര്യയും മക്കളും ആശുപത്രിയിൽ പോയിരുന്നു. പിറ്റേ ദിവസം രാത്രി സന്തോഷും സുഹൃത്തും വീട്ടിൽ നിന്നു തന്നെ മദ്യപാനം തുടർന്നു. സുഹൃത്ത് പോയപ്പോഴാണ് മനോജ് വീട്ടിലെത്തിയത്. മനോജ് എത്തുമ്പോൾ സന്തോഷ് മദ്യപിച്ച് അബോധാവസ്ഥയുലായിരുന്നു. ഈ അവസരം മുതലെടുത്ത് കോൺക്രീറ്റ് തൊഴിലാളി കൂടിയായിരുന്ന മനോജ് ബൈക്കിൽ കരുതി വച്ചിരുന്ന കയറുമായി തിരിച്ചു വന്നു. മനോജിന്റെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിന്റെ അമ്മ ആശുപത്രിയിലായതും ഭാര്യയും മക്കളും കൂട്ടിരിക്കാൻ പോയതും കാര്യങ്ങൾ എളുപ്പമാക്കി.

കൊലപാതകം മറച്ചു വച്ച് മനോജ് അന്നു രാത്രി കഴിച്ചു കൂട്ടി. രാവിലെ എട്ടു മണിയോടെ മാത്രമാണ് മരണ വിവരം പുറത്തറിഞ്ഞത്. സന്തോഷിന്റെ അമ്മാവൻ സുകുമാരനാണ് മരണ വിവരം പുറത്തറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴും മനോജിനെ സംശയിച്ചിരുന്നില്ല. അമിത മദ്യപാനം കൊണ്ടുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് നാട്ടുകാർ വിലയിരുത്തി. മനോജും സംശയത്തിനിട നൽകാതെ അവർക്കൊപ്പം നിന്നു. എന്നാൽ അമ്മാവൻ സുകുമാരൻ സംശയ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഈ സമയമെല്ലാം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു മനോജ്. ബന്ധുക്കൾക്കൊപ്പം അതീവ ദുഃഖിതനായാണ് മനോജ് പെരുമാറിയത്. അതുകൊണ്ടു തന്നെ മനോജിനെ ആരു സംശയിച്ചതുമില്ല.

അമ്മാവന്റെ പരാതിയെത്തുടർന്ന് പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയ മൃതദേഹത്തിൽ കഴുത്തിൽ കയർ കുടുങ്ങിയ പാടുണ്ടായിരുന്നു. തൂങ്ങി മരിച്ചതോ കഴുത്തിൽ കയർ കുരുക്കി കൊല ചെയ്യപ്പെട്ടതോ ആകാമെന്ന സംശയത്തിലായിരുന്നു പൊലീസ് സർജൻ. തുടർന്നുള്ള അന്വേഷണത്തിൽ സന്തോഷിനൊപ്പം മദ്യപിച്ച സുഹൃത്തിനെ ചോദ്യം ചെയ്തു. ബന്ധുവായ മനോജിനെ കൂടി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. മദ്യ ലഹരിയിൽ ഉറക്കത്തിലായ സന്തോഷിനെ പഌസ്റ്റിക്ക് കയർ കഴുത്തിൽ കുടുക്കി കൊലപ്പെടുത്തുകയായിരുന്നു വെന്ന് മനോജ് പൊലീസിനോട് സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP