Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാക്കഞ്ചേരിയിൽ എത്തിയപ്പോൾ ട്രിച്ചി സ്വദേശിയെ കയറിപിടിച്ച് രണ്ടാം ഡ്രൈവർ; ദേഹത്ത് പിടിവീണപ്പോൾ തന്നെ ഞെട്ടിയുണർന്നേണീറ്റ് യുവതി ബഹളം തുടങ്ങി; യാത്രക്കാർ ജാഗ്രതയോടെ ഒരുമിച്ചപ്പോൾ ജോൺസൺ ജോസഫിന് രക്ഷിയില്ലാതെയായി; തേഞ്ഞിപ്പലത്ത് എത്തിയപ്പോൾ ബസ് കൈകാണിച്ച് തടഞ്ഞ് പൊലീസും; യുവതിയുടെ പരാതി എഴുതി വാങ്ങി പീഡകനെ അറസ്റ്റ് ചെയ്തു; കല്ലട ബസിൽ നടന്നതെല്ലാം ആരേയും ഞെട്ടിക്കുന്ന സംഭവങ്ങൾ; പുതുപ്പള്ളിക്കാരൻ കുടുങ്ങിയത് ഇങ്ങനെ

കാക്കഞ്ചേരിയിൽ എത്തിയപ്പോൾ ട്രിച്ചി സ്വദേശിയെ കയറിപിടിച്ച് രണ്ടാം ഡ്രൈവർ; ദേഹത്ത് പിടിവീണപ്പോൾ തന്നെ ഞെട്ടിയുണർന്നേണീറ്റ് യുവതി ബഹളം തുടങ്ങി; യാത്രക്കാർ ജാഗ്രതയോടെ ഒരുമിച്ചപ്പോൾ ജോൺസൺ ജോസഫിന് രക്ഷിയില്ലാതെയായി; തേഞ്ഞിപ്പലത്ത് എത്തിയപ്പോൾ ബസ് കൈകാണിച്ച് തടഞ്ഞ് പൊലീസും; യുവതിയുടെ പരാതി എഴുതി വാങ്ങി പീഡകനെ അറസ്റ്റ് ചെയ്തു; കല്ലട ബസിൽ നടന്നതെല്ലാം ആരേയും ഞെട്ടിക്കുന്ന സംഭവങ്ങൾ; പുതുപ്പള്ളിക്കാരൻ കുടുങ്ങിയത് ഇങ്ങനെ

മലപ്പുറം: കല്ലടയിൽ ഇക്കുറി യുവതിക്ക് തുണയായത് യാത്രക്കാരുടെ ജാഗ്രത. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രയിൽ കാക്കഞ്ചേരി വച്ചാണ് പീഡനശ്രമം നടന്നത്. യാത്രയിൽ ഉറങ്ങുകയായിരുന്ന ട്രിച്ചി സ്വദേശിനിയായ യുവതിയുടെ ഇടുപ്പിലാണ് കല്ലട ബസിലെ രണ്ടാം ഡ്രൈവർ ആയിരുന്ന ജോൺസൺ ജോസഫ് കയറിപ്പിടിച്ചത്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. കയറിപ്പിടിച്ചപ്പോൾ തന്നെ സംഭവം അറിഞ്ഞ യുവതി ബഹളം കൂട്ടി. ഇതോടെ യാത്രക്കാർ സംഘടിക്കുകയും ഡ്രൈവറെ പൊലീസിൽ ഏൽപ്പിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

തുടർന്നാണ് തൊട്ടടുത്തുള്ള തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് യാത്രക്കാർ ബസ് എത്തിച്ചത്. യുവതിയുടെ പരാതി കേട്ട പൊലീസ് ചോദ്യം ചെയ്തപ്പോൾ തന്നെ ജോൺസൺ മാനഭംഗ ശ്രമം സമ്മതിച്ചു. ഇതോടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാനഭംഗ ശ്രമം തെളിഞ്ഞതോടെ കല്ലട ബസ് സ്റ്റേഷനിൽ ഒതുക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കല്ലട ബസുകളുടെ ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനാൽ ഡ്രൈവറെ പൊലീസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇന്നു രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതി പരാതിയിൽ ഉറച്ച് നിന്നതോടെ രണ്ടാം ഡ്രൈവറെ അറസ്റ്റ് ചെയ്തു.

സ്ത്രീ ഇരുന്ന സീറ്റിൽ എത്തി ഡ്രൈവർ ജോൺസൺ ജോസഫ് കടന്ന് പിടിച്ചുവെന്ന് സ്ത്രീ തേഞ്ഞിപ്പാലം പൊലീസിന് പരാതി നൽകിയ പരാതിയിൽ പറയുന്നു. ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞ് തകർത്ത നിലയിലാണ്. സംഭവത്തിൽ കുടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സിഐ ജി ബാലചന്ദ്രൻ പറഞ്ഞു.തേഞ്ഞിപ്പലം സിഐ. ജി. ബാലചന്ദ്രനും സംഘവും എത്തിയാണ് ബസ്സ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി

പ്രശ്നക്കാരെ ബസിൽ ജീവനക്കാരായി നിയോഗിക്കരുതെന്ന് കല്ലട ഗ്രൂപ്പിന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ലംഘനം നടന്നതിന് തെളിവാണ് ഈ സംഭവവും. എന്നാൽ കല്ലട സംഭവത്തിൽ സർക്കാർ ശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണ്. ബസിൽ മാനഭംഗത്തിനു ശ്രമിച്ച ഡ്രൈവർ ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യാൻ സർക്കാരിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് മറ്റൊരു കല്ലട ബസിൽ യാത്രക്കാരനെതിരായ ക്രൂരതയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പീഡന വിവരവും പുറത്തുവന്നത്. അമിത വേഗതയിൽ അശ്രദ്ധമായി ബസോടിച്ചു ഹംപിൽ ചാടിയത് കാരണം യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ല. കല്ലട ബസിൽ യാത്ര ചെയ്ത പയ്യന്നൂർ സ്വദേശി മോഹനാണ് ഭീകര അനുഭവം ഉണ്ടായത്.

ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവിൽ മകൻ എത്തിയാണ് ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ ആയിരുന്ന മോഹനെ വാർഡിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച, പയ്യന്നൂരിനടുത്തുള്ള പെരുമ്പയിൽ നിന്നുമാണ് മോഹൻ ബസിൽ കയറിയത്. തുടർന്ന് ബസ് പുലർച്ചെ രണ്ടരയോടെ മൈസൂർ കടന്ന് അൽപ്പസമയത്തിനകമാണ് അപകടം സംഭവിച്ചത്. മോഹൻ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. തനിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് മോഹനൻ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാർ അത് ഗൗനിച്ചില്ല.

ആശുപത്രിയിൽ എത്തിയ മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസം വിശ്രമം മോഹന് ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പരിക്കേറ്റ മോഹനുമായി സംസാരിച്ചു. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവം ആയതിനാൽ പരിഹാരം കാണുന്നതിന് പരിമിതി ഉണ്ടെന്നും, എന്നാൽ വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. 'യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടത് പൊതുജനതാൽപ്പര്യം മാത്രമല്ല, സർവീസ് നടത്തുന്നവരുടേയും താൽപ്പര്യമാണ്. ഈ വസ്തുത കല്ലട ബസ് സർവീസ് നടത്തുന്നവർ ഇനിയും മനസിലാക്കിയിട്ടില്ല. ഇതിൽ വേണ്ട പരിഹാരങ്ങൾ ചെയ്യുന്നതാണ്.' മന്ത്രി പറഞ്ഞിരുന്നു.

നേരത്തെ കൊച്ചിയിൽ വെച്ച് കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ തല്ലിയ സംഭവവും വലിയ വിവാദമായിരുന്നു. ഒരു കാരണവശാലും ക്രിമിനലുകളെ ബസിൽ ജോലിക്ക് നിയോഗിക്കില്ലെന്ന് സുരേഷ് കല്ലട ഉറപ്പ് നൽകി. ഇത് നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവും. കേരളത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ട കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ഇപ്പോഴും നടപടികൾ പുരോഗമിക്കുകയാണ്. അതിനിടയിലാണ് യാത്രക്കാരിയായ യുവതിയെ കയറ്റാതെ ബസ് ഓടിച്ചുപോയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാതിരാത്രിയിൽ ഭക്ഷണത്തിന് നിർത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോയെന്നാണ് വാർത്ത വന്നത്.

പാതിവഴിയിൽ രാത്രി തനിച്ചായ യുവതി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാർ ബസ് നിർത്തിയില്ല. യുവതി ബസിന് പിന്നാലെ ഓടുന്നത് കണ്ട് മറ്റ് വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ഉറക്കെ വിളിച്ചിട്ടും ജീവനിക്കാർ കേൾക്കാത്ത രീതിയിൽ മുന്നോട്ടുപോയി. കണ്ടിട്ടും കാണാത്ത രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ഒടുവിൽ അതുവഴി വന്ന കാർ ഡ്രൈവർ ബസിനെ ഓവർടേക്ക് ചെയ്ത് ഡ്രൈവറോട് കാര്യം പറഞ്ഞു. എന്നാൽ അപ്പോഴും മടങ്ങി വന്ന് യുവതിയെ കയറ്റാൻ കല്ലട ജീവനക്കാർ തയാറായില്ല. രാത്രി ദേശീയ പാതയിലൂടെ ഓടിയാണ് യുവതി വണ്ടിയിൽ കയറിയത്. ബെംഗളൂരൂവിൽ താമസമാക്കിയ എച്ച്ആർ പ്രൊഫഷണലായ പെൺകുട്ടിക്കാണ് കല്ലട ബസിൽ നിന്നും ദുരനുഭവം ഉണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. രാത്രി ഭക്ഷണത്തിന് തിരുനെൽവേലിയിൽ നിർത്തിയപ്പോഴാണ് സംഭവം. ഒരു മുന്നറിയിപ്പും നൽകാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്ന് ചോദിച്ചതായും യുവതി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ യുവതി ആക്രമിക്കപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP