Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യ ചെയ്യുംമുമ്പ് അവസാനമായി ഫോണിലൂടെ ഊഷ്മൾ ദേഷ്യത്തോടെ സംസാരിച്ചത് അടുത്ത സുഹൃത്തിനോട്; കോൾ തീർന്നയുടൻ ഫോൺ നിലത്തെറിഞ്ഞുടച്ച് കെഎംസിടിയിലെ മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയതെന്തിന്? സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴും തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ്; യഥാർത്ഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ജാം ആക്കിയിട്ടുണ്ട് എന്ന ഫേസ്‌ബുക്ക് കമന്റുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട്

ആത്മഹത്യ ചെയ്യുംമുമ്പ് അവസാനമായി ഫോണിലൂടെ ഊഷ്മൾ ദേഷ്യത്തോടെ സംസാരിച്ചത് അടുത്ത സുഹൃത്തിനോട്; കോൾ തീർന്നയുടൻ ഫോൺ നിലത്തെറിഞ്ഞുടച്ച് കെഎംസിടിയിലെ മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയതെന്തിന്? സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴും തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ്; യഥാർത്ഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ജാം ആക്കിയിട്ടുണ്ട് എന്ന ഫേസ്‌ബുക്ക് കമന്റുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട്

കോഴിക്കോട്: ആത്മഹത്യ ചെയ്ത കെഎംസിടി ഡന്റൽ കോളേജ് വിദ്യാർത്ഥിനി ഊഷ്മൾ ഉല്ലാസിന്റെ ഫോണിലേക്ക് അവസാനമായി വന്ന കോൾ അടുത്ത സൂഹൃത്തിന്റേത്. ഈ കോളും ഊഷ്മളിന്റെ ആത്മഹത്യയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഊഷ്മളിന്റെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഊഷ്മൾ ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് അവരുടെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു. ഫോണിൽ ഊഷ്മൾ ദേഷ്യത്തോടെ സംസാരിക്കുന്നത് പലരും കണ്ടിരുന്നു. ഫോൺ കോൾ അവസാനിച്ച ഉടനെത്തന്നെ ഊഷ്മൾ ഫോൺ നിലത്തെറിഞ്ഞ് ഉടക്കുകയും ചെയ്തിരുന്നു. ഈ ഫോൺ കോളിന് ആത്മഹത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് ആദ്യം തന്നെ അന്വേഷിച്ചു. ഇതിനായി സൈബർ സെല്ലിന്റെ സഹായവും തേടി.

എന്നാൽ അടുത്ത സുഹൃത്താണ് ഊഷ്മളിനെ വിളിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ സുഹൃത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ നിന്നും ഈ ഫോൺകോളും ഊഷ്മളിന്റെ ആത്മഹത്യയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന് മനസിലാക്കാൻ കഴിഞ്ഞത്. ഇതോടെ ഫോൺകോൾ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു.

അതേസമയം ഊഷ്മളിന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസ് സംബന്ധിച്ച കാര്യങ്ങൾ പൊലീസ് ഊർജ്ജിതമായി തന്നെ അന്വേഷിക്കുന്നുണ്ട്. നവംബർ 13ന് രാത്രി 10.54നണ് ഊഷ്മൾ ഫേസ്‌ബുക്ക് പേജിൽ അവസാനമായി എഴുതുന്നത്. ഇംഗ്ലീഷിലായിരുന്നു പോസ്റ്റ്. കെഎംസിടി കൺഫെഷൻ പേജിലെ തന്റെ ഒരു മുൻപോസ്റ്റിന്മേലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റ്.

ആരെങ്കിലും എന്തെങ്കിലും ഏതെങ്കിലും പേജിൽ എഴുതുമ്പോൾ നിങ്ങൾ ഇരയാക്കപ്പെട്ടതായി നിങ്ങൾക്ക് തോന്നിയാൽ ആ സമയത്ത് എന്തുക്കൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങൾ ഒരു പക്ഷെ ചിന്തിച്ചേക്കാമെന്നും ഊഷ്മൾ എഴുതിയിരുന്നു. ഊഷ്മൾ ഇങ്ങനെയൊരു പോസ്റ്റിടാനായ സാഹചര്യം എന്താണെന്ന് ഇപ്പോഴും കൃത്യമായി പൊലീസിന് മനസിലായിട്ടില്ല. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കെഎംസിടി കൺഫഷൻ പേജ് കൈകാര്യം ചെയ്യുന്നവരെ ഇതിന്റെ ഭാഗമായി ഇനിയും ചോദ്യം ചെയ്യും.

തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്‌നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നുമാണ് ഊഷ്മൾ അവസാനമായി ഫേസ് ബുക്കിൽ കുറിച്ചത്. പോസ്റ്റിൽ പരാമർശിക്കുന്ന കമന്റിന്റെ സ്‌ക്രീൻ ഷോട്ടും ഊഷ്മൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഊഷ്മളിന്റെ ഈ പോസ്റ്റിന് വന്ന കമന്റും പൊലീസ് പരിശോധിക്കുന്നുണ്ട്. യഥാർത്ഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മുഴുവൻ തെളിവോടെ ജാം ആക്കിയിട്ടുണ്ട് എന്നാണ് ഈ പോസ്റ്റിന് വന്ന കമന്റ്. ബാക്കി നിയമത്തിന്റെ വഴിക്ക് പോവട്ടെ എന്നും ഇതിനായി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോവാം എന്നും കമന്റിൽ പറയുന്നു.

കോളേജിലെ സഹപാഠികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ചില സഹപാഠികളുമായി എന്തെക്കൊയോ പ്രശ്നങ്ങൾ ഊ്ഷ്മളിന് ഉണ്ടായിരുന്നതായി പൊലീസിന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്്. ഇതിന്റെ ഭാഗമാണ് ഫേസ്‌ബുക്ക് പോസ്റ്റ് എന്നാണ് പൊലീസ് കരുതുന്നത്. ഊഷ്മളിന്റെ പോസ്റ്റിന് വന്ന മറുപടിയും പൊലീസിനെ ഈ വിശ്വാസത്തിന് ബലം നൽകുന്നു. എന്നാൽ ഈ പ്രശ്നവും ആത്മഹത്യയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പറയാനായിട്ടില്ല.

ഊഷ്മളിന്റെ മരണത്തെ തുടർന്ന് പൊലീസ് ഹോസ്റ്റലിൽ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ മരണ കാരണമായതൊന്നും കണ്ടെത്തിയില്ല. ഊഷ്മളിന്റെ ഡയറിയിലും മരണത്തിന്റെ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന യാതൊന്നും ഇല്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇതിൽ നിന്നും കാര്യമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

അതിനാൽ ഈ ഫേസ്‌ബുക്ക് പോസ്റ്റ് പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഊഷ്മൾ ഇങ്ങനെയൊരു പോസ്റ്റ് എഴുതാനിടയായ സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഹപാഠികളുമായി എന്തൊക്കെയോ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസിന് ബോധ്യമായിട്ടുണ്ട്. അതിനാൽ സുഹൃത്തക്കളേയും സഹപാഠികളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഊഷ്മളിന്റെ കൂടെ ഹോസ്റ്റൽ മുറിയിൽ താമസിച്ചവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുണ്ട്. അടുത്ത ദിവസം തന്നെ അവരിൽ നിന്നും വിശദമായി വിവരങ്ങൾ ശേഖരിക്കും. ഇതിൽ നിന്നും ആത്മഹത്യക്കു പിന്നിലെ കാരണങ്ങളുടെ എന്തെങ്കിൽ സൂചന ലഭിക്കുമെന്ന വിശ്വാസം പൊലീസിന് ഉണ്ട്. പൊലീസിന് ഊഷ്മളിന്റെ മാതാപിതാക്കളോട് ഇതുവരെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഊഷ്മളിന്റെ ബന്ധുവാണ് മരണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

ഈ പരാതിയുടെ പുറത്താണ് അന്വേഷണം നടക്കുന്നത്. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം മാതാപിതാക്കളോട് സംസാരിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്. തൊട്ടടുത്ത ദിവസം തന്നെ അവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം.

കൊടുവള്ളി സിഐ എൻ ബിശ്വാസാണ് കേസ് അന്വേഷിക്കുന്നത്.
നവംബർ 15ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഊഷ്മൾ ആത്മഹത്യ ചെയ്യുന്നത്. കെഎംസിടി ഡന്റൽ കോളേജിന്റെ മുകളിലത്തെ നിലയിൽ നിന്നായിരുന്നു താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഊഷ്മളിനെ കെഎംസിടി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP