Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സേലത്ത് വാഹനാപടകത്തിൽ മരിച്ചത് ജയലളിത പിരിച്ചുവിട്ട മുൻ ഡ്രൈവർ; എസ്റ്റേറ്റിൽ നിന്ന് മോഷ്ടിച്ചത് പോയസ് ഗാർഡ് അടക്കം 2000 കോടി വിലപിടിപ്പുള്ള വസ്തുക്കളുടെ ആധാരങ്ങൾ; ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത് തൃശൂർ സ്വദേശി സയൻ; തന്ത്രങ്ങൾ ഒരുക്കിയത് മലപ്പുറത്തെ എഞ്ചിനിയറിങ് വിദ്യാർത്ഥിയും; കോടനാട്ടെ എസ്റ്റേറ്റിലെ മോഷണവും കൊലയും തെളിയിച്ചത് കേരളാ പൊലീസ്

സേലത്ത് വാഹനാപടകത്തിൽ മരിച്ചത് ജയലളിത പിരിച്ചുവിട്ട മുൻ ഡ്രൈവർ; എസ്റ്റേറ്റിൽ നിന്ന് മോഷ്ടിച്ചത് പോയസ് ഗാർഡ് അടക്കം 2000 കോടി വിലപിടിപ്പുള്ള വസ്തുക്കളുടെ ആധാരങ്ങൾ; ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത് തൃശൂർ സ്വദേശി സയൻ; തന്ത്രങ്ങൾ ഒരുക്കിയത് മലപ്പുറത്തെ എഞ്ചിനിയറിങ് വിദ്യാർത്ഥിയും; കോടനാട്ടെ എസ്റ്റേറ്റിലെ മോഷണവും കൊലയും തെളിയിച്ചത് കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

നീലഗിരി: കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ പ്രതികളെ തമിഴ്‌നാട് പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് വിവാദമാകുന്നു. പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും അന്ന് രാത്രി തന്നെ വിട്ടയച്ചു. ഒടുവിൽ കേരളാ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് അന്വേഷണം എത്തിച്ചത്. ക്വട്ടേഷൻ സംഘം കേരളാ പൊലീസിന്റെ പിടിയാലായെന്ന് മനസ്സിലായതോടെയാണ് കനകരാജും സയനും രക്ഷപ്പെടാൻ ശ്രമിച്ചത്. സേലത്തുണ്ടായ വാഹനാപകടത്തിൽ കനകരാജൻ കൊല്ലപ്പെട്ടു. സയന് പാലക്കാട് കണ്ണാടിയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തൃശൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തെ മോഷണത്തിന് നിയോഗിച്ചത് ആരെന്ന് കനകരാജിന് മാത്രമേ വ്യക്തമായി അറിയൂ. അതുകൊണ്ട് കൂടിയാണ് കനകരാജിന്റെ മരണം ദുരുഹമാകുന്നത്. കണ്ണാടിയിലെ വാഹനാപകടത്തിലും സംശയങ്ങൾ ഏറെയാണ്.

ജയലളിതയുടെ 2000 കോടി സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളുള്ള സ്യൂട്കെയ്‌സുകൾ കോടനാട് നിന്ന് നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റാർക്കോ വേണ്ടി ക്വട്ടേഷൻ സംഘം നടത്തിയതാണ് ഓപ്പറേഷൻ എന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയുടെ ആധാരവും നഷ്ടമായി. കൊല്ലപ്പെട്ട കനകരാജ് കോടനാട് എസ്റ്റേറ്റിലെ മുൻ ജീവനക്കാരനാണ്. 2012 വരെ കോടനാട് എസ്റ്റേറ്റിലായിരുന്നു ഇയാളുടെ ജോലി.

അതുകൊണ്ട് തന്നെ എല്ലാം വ്യക്തമായി അറിയാവുന്ന ആരോ ആണ് ക്വട്ടേഷൻ ഏൽപ്പിച്ചതെന്നാണ് സൂചന. അണ്ണാ ഡിഎംകെയിൽ ഒ പനീർസെൽവം വിഭാഗവും മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഒരുമിക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നിരുന്നു. പാർട്ടിയിൽ നിന്ന് ശശികലയേയും ദിനകരനേയും പുറത്താക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെയാണ് കോടനാട്ടെ എസ്റ്റേറ്റിൽ കവർച്ചാ ശ്രമവും മോഷണവും ഉണ്ടായത്.

ജയലളിതയുടെ മുൻ ഡ്രൈവറാണ് കനകരാജ്. ഇയാൾക്ക് മന്നാർഗുഡി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇതും പല സംശയങ്ങളും ജനിപ്പിക്കുന്നുണ്ട്. സ്വത്ത് മോഹമാണ് ജയയുടെ മരണത്തിന് കാരണമെന്ന വാദം തമിഴ്‌നാട്ടിൽ ശക്തമാണ്. ഇതിനിടെയാണ് കോടനാട്ടെ എസ്റ്റേറ്റിലെ സംഭവങ്ങളുമെത്തിയത്. കനകരാജൻ കൊല്ലപ്പെട്ടത് കേസ് അന്വേഷണത്തെ കാര്യമായി ബാധിക്കും. ഏറെ നാളായി കോയമ്പത്തൂരാണ് സയൻ താമിച്ചിരുന്നത്. തൃശൂർ സ്വദേശിയായ സയനെ ഉപയോഗിച്ച് കനകരാജ് കേരളത്തിൽ നിന്ന് ക്വട്ടേഷൻ സംഘത്തെ കണ്ടെത്തുകയായിരുന്നുവെന്നാണ് നിഗമനം. 2011ൽ ശശികലയുമായി ജയലളിത പിരിഞ്ഞിരുന്നു. ഇതോടെയാണ് കനകരാജും കോടനാട് എസ്റ്റേറ്റിലെ ഡ്രൈവർ ജോലി ഉപേക്ഷിച്ചത്.

ഈ മാസം 24-നാണ് എസ്റ്റേറ്റിലെ കാവൽക്കാരൻ ബഹാദൂർ കൊല്ലപ്പെട്ടത്. സ്യൂട്ട്കെയ്സുകൾ മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ഈ കൊലപാതകം. സംഭവം നടന്ന അന്നു തന്നെ കനകരാജും സയനും അടക്കമുള്ളവരെ ഗൂഡല്ലൂർ പൊലീസ് കസ്റ്റഡിലെടുത്തിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് ഇവർ പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. തമിഴ്‌നാട് പൊലീസ് പ്രതികളെ വിട്ടയച്ചുവെങ്കിലും സംഭവത്തിൽ ഏഴു മലയാളികളടക്കം 11 പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മലപ്പുറം എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇതോടെയാണ് കനകരാജനും സയനും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഇവരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോടനാട് എസ്റ്റേറ്റ് കൊലപാതകക്കേസ് പ്രതികളിലേക്ക് എത്തിയത്. ഇവർ മലപ്പുറം, തൃശ്ശൂർ, വയനാട് ജില്ലകളിലുള്ളവരാണെന്നാണ് സൂചന. പ്രതികളിലൊരാൾ കേരളത്തിലെ പോളിടെക്നിക് കോളജിൽനിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് പഠനം അവസാനിപ്പിച്ചയാളാണ്. സംഭവമുണ്ടായ തിങ്കളാഴ്ച നൈറ്റ് പട്രോളിങ്ങിനിടെയാണ് ഗൂഡല്ലൂർ പൊലീസ് ഇവരെ പിടികൂടിയത്. പിടികൂടിയ സംഘത്തിൽ ഒന്നും രണ്ടും പ്രതികളായ മുൻ ഡ്രൈവർ കനകരാജും സയനും ഉണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മനോജ് എന്നയാളുടെ കയ്യിൽ പരിക്കു കണ്ടതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.

കേസിലെ മറ്റ് പ്രതികളായ ദീപു, സന്തോഷ്, ജയേഷ്, ബിജിത്ത് ജോയി, ജംഷീർ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. ഗൂഡല്ലൂർ പൊലീസിന് വീഴ്ച സംഭവിച്ച ഈ കേസിൽ കേരളാ പൊലീസാണ് തുമ്പുണ്ടാക്കിയത്. മലപ്പുറത്ത് വാടകയ്‌ക്കെടുത്ത ഒരു വാഹനം വിട്ടുകിട്ടാത്തതിനെത്തുടർന്ന് വാഹനമുടമ നൽകിയ പരാതിയിലെ അന്വേഷണമാണ് കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലേക്ക് നീണ്ടത്. മലപ്പുറം എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

മലപ്പുറത്തുണ്ടായിരുന്ന ബിജിത്ത് ജോയി എന്നയാളാണ് ഈ കാർ വാടകയ്‌ക്കെടുത്തിരുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ കാറിലാണ് കൊലപാതകസംഘം സഞ്ചരിച്ചതെന്ന് വ്യക്തമായി. പിടികൂടിയവരിൽ നിന്നു വിലകൂടിയ വാച്ചുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇത് കോടനാട് എസ്റ്റേറ്റിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP