Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താരദമ്പതികൾക്കും ന്യൂജനറേഷൻ നായികയ്ക്കും ഗോവയിൽ നിന്നും എത്തിച്ച മയക്കുമരുന്ന് നൽകിയതു കൊക്കാച്ചി; വിവാദ സിനിമാക്കാരെ നിരീക്ഷിച്ച് പൊലീസ്; പഞ്ചനക്ഷത്ര പെൺവാണിഭ മാഫിയയുമായും മിഥുനിന് ബന്ധം; ഹരിശങ്കറിൽ നിന്നും അന്വേഷണ ചുമതല മാറ്റാൻ ഉന്നതതല സമ്മർദ്ദം

താരദമ്പതികൾക്കും ന്യൂജനറേഷൻ നായികയ്ക്കും ഗോവയിൽ നിന്നും എത്തിച്ച മയക്കുമരുന്ന് നൽകിയതു കൊക്കാച്ചി; വിവാദ സിനിമാക്കാരെ നിരീക്ഷിച്ച് പൊലീസ്; പഞ്ചനക്ഷത്ര പെൺവാണിഭ മാഫിയയുമായും മിഥുനിന് ബന്ധം; ഹരിശങ്കറിൽ നിന്നും അന്വേഷണ ചുമതല മാറ്റാൻ ഉന്നതതല സമ്മർദ്ദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മയക്കുമരുന്നു കേസുകളിൽ സ്ഥിരം ആരോപണവിധേയരാകുന്ന കൊച്ചിയിലെ ന്യൂജനറേഷൻ സിനിമക്കാരെ കുടുക്കാനുറച്ച് കൊച്ചി ഡിസിപി ഹരിശങ്കർ. ഉന്നത സമ്മർദ്ദങ്ങളിലൂടെ ഇത്തരക്കാർ ഊരിപ്പോകുന്നതാണ് കൊച്ചിയെ മയക്കുമരുന്നിന്റെ ഹബ്ബാക്കുന്നതെന്നാണ് വിലയിരുത്തൽ. അതിനിടെ യുവനടി, ന്യൂജനറേഷൻ തരംഗമുണ്ടാക്കിയ സംവിധായകൻ എന്നിവർക്കൊപ്പം കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ ഉപയോഗിച്ചതായി പഞ്ചനക്ഷത്ര ഹോട്ടലിൽ നിശാപാർട്ടിക്ക് നേതൃത്വം നൽകിയ ഡി. ജെ കൊക്കാച്ചി എന്ന മിഥുൻ. സി. വിലാസ് അന്വേഷണസംഘത്തിന് മൊഴി നൽകി. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ വേണ്ടി വരുമെന്ന് ഡിസിപി ഹരിശങ്കർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്നാൽ പരിധിവിട്ട് ഒന്നും വേണ്ടെന്ന് ഡിസിപിക്ക് ഉന്നത കേന്ദ്രങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, പൊലീസിലെ ഒരു പ്രമുഖന് പരിധിവിട്ടുള്ള അന്വേഷണത്തോടു താൽപര്യമില്ലെന്നാണു സൂചന. കൊക്കെയ്ൻ കേസിലടക്കം അന്വേഷണം പാതിവഴിയിൽ നിലച്ചതും സിനിമക്കാർ രക്ഷപ്പെട്ടതും ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമായിരുന്നു. ഡിസിപി ഹരിശങ്കറിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റാൻ ഈ ഉദ്യോഗസ്ഥൻ നീക്കം ശക്തമാക്കിയിട്ടുണ്ട്. മേൽ ഉദ്യോഗസ്ഥരോട് ഒന്നും ചോദിക്കാതെയാണ് ഹരിശങ്കർ പ്രവർത്തിക്കുന്നത്. ഈ വിവാദത്തിൽ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിന്റെ പേര് ഹരിശങ്കർ പുറത്ത് പറഞ്ഞതും ഈ ഉന്നതനെ ചൊടിപ്പിച്ചിട്ടുണ്ട്. ലെ മെറിഡിയന്റെ പേര് പുറത്ത് പറയരുതെന്ന ഈ ഉദ്യോഗസ്ഥന്റെ നിർദ്ദേശം ഹരിശങ്കർ പാലിച്ചില്ലെന്നാണ് സൂചന.

ഹാഷിഷും എൽ.എസ്.ഡിയും ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ കൊച്ചിയിലെ മൊത്തവിതരണക്കാരനെന്നു കരുതുന്ന കോക്കാച്ചിയുമായി ബന്ധമുള്ള സിനിമാ പ്രവർത്തകരെ ചോദ്യം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ ആരോപണ വിധേയരായിരുന്ന സംവിധായകതാര ദമ്പതികളും പ്രമുഖ ന്യൂജനറേഷൻ നടിയും സുനിൽ എന്ന നിർമ്മാതാവും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കൊച്ചി കേന്ദ്രീകരിച്ചുള്ള 90 ശതമാനം മയക്കുമരുന്ന് ഇടപാടുകളും കോക്കാച്ചി വഴിയാണു നടന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

നഗരത്തിലെ സിനിമാ നടികളും മോഡലുകളും സമ്പന്ന സ്ത്രീകളും കോളജ് വിദ്യാർത്ഥിനികളും ഉൾപ്പെട്ട വനിതാ മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ ദാതാവ് കോക്കാച്ചി മിഥുനായിരുന്നു. എൽ.എസ്.ഡിയും ആംപ്യൂളുകളുമാണ് സ്ത്രീകൾക്കു പ്രിയമെന്നാണ് കോക്കാച്ചിയുടെ മൊഴി. മയക്കുമരുന്നു വിപണനത്തിനു പുറമേ സിനിമാനടികൾ ഉൾപ്പെട്ട പഞ്ചനക്ഷത്ര പെൺവാണിഭത്തിനും കൊക്കാച്ചി ഇടനിലക്കാരനായി.കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് കേസുകളിലെല്ലാം ആരോപണവിധേയനായ സുനിൽ എന്ന നിർമ്മാതാവാണ് കോക്കാച്ചി മിഥുനെ വളർത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ വിശ്വസ്തനായാണ് മിഥുൻ അറിയപ്പെട്ടിരുന്നത്. എന്നാൽ, അടുത്തിടെയായി ഇയാളുമായി ബന്ധമില്ലെന്ന് മിഥുൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതു വിശ്വസനീയമല്ലെന്നാണ് പൊലീസ് നിലപാട്.

നടിക്കും സംവിധായകനുമൊപ്പം ഗോവയിലെത്തിയും ലഹരി വസ്തുക്കൾ ഉപയോഗിച്ചു. മലയാള സിനിമയിലെ പ്രശസ്തരായ പലർക്കും കൊക്കയ്ൻ, എൽ.എസ്.ഡി എന്നിവ എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും കൊക്കാച്ചി വെളിപ്പെടുത്തി. അഭിനേതാക്കളും അണിയറപ്രവർത്തകരുമായ 18 പേരുകളാണ് ഇയാൾ വെളിപ്പെടുത്തിയത്. ഇയാൾക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന ആറു പേരെക്കുറിച്ചും വ്യക്തമാക്കി. ഇതിൽ രണ്ടു പേരെ മാത്രമേ പൊലീസിന് പരിചയമുള്ളൂ. മയക്കുമരുന്ന് കേസുകളിൽ കൃത്യമായ തെളിവുകളും തൊണ്ടിയമില്ലാതെ പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വ്യക്തമായ തെളിവുകൾ ശേഖരിക്കാനാണ് ആദ്യ ശ്രമം. ഒരാൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് പറഞ്ഞ് കേസെടുക്കാനുമാവില്ല. ഇതാണ് പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത്

ഗോവയിൽ തുച്ഛമായ വിലക്ക് ലഭിക്കുന്ന മയക്കുമരുന്നുകൾ ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നതാണ് കൊക്കാച്ചിയുടെ രീതി. വിവാദ നായകനായ കൊച്ചിയിലെ ഒരു നിർമ്മാതാവിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന ഇയാൾ പിന്നീട് ഡി.ജെയായി മാറി. മയക്കുമരുന്ന് കേസുകളിൽ വർഷങ്ങൾക്ക് മുമ്പ് മുതൽ നിർമ്മാതാവിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ പൊലീസിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മിഥുനെ വിശദമായി ചോദ്യം ചെയ്യാൻ അടുത്ത മാസം ഒന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് പൊലീസ് റെയ്ഡ് ചെയ്ത ഒരു ഫ്ളാറ്റിൽ നിന്ന് അത്യാഡംബര സംവിധാനങ്ങൾ കണ്ടെടുത്തിരുന്നു. റഷ്യൻ ഗായകൻ സൈക്കോവ്‌സ്‌കിയുടെ നേതൃത്വത്തിൽ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിൽ ഡാൻസ് പാർട്ടി അരങ്ങേറുമ്പോൾ നഗരത്തിലെ ഒരു ലോഡ്ജ് മുറിയിൽ വൻ മയക്കുമരുന്നു ശേഖരവുമായി മിഥുന്റെ സുഹൃത്തായ ഒരു കോഴിക്കോട്ടുകാരൻ ഉണ്ടായിരുന്നു. പൊലീസ് റെയ്ഡിനെ തുടർന്നു മുങ്ങിയ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP