Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊക്കാച്ചി പറഞ്ഞത് മുക്കി; മയക്കുമരുന്ന് കേസിൽ അന്വേഷണം സിനിമാ നിർമ്മാതാവിൽ എത്തില്ല; ലേ മെറിഡിയനിലെ ഡിജെ പാർട്ടിയിലെ അന്വേഷണം അട്ടിമറിച്ചു; വമ്പൻ സ്രാവുകളെ കുടുക്കേണ്ടെന്ന് പൊലീസിന് നിർദ്ദേശം

കൊക്കാച്ചി പറഞ്ഞത് മുക്കി; മയക്കുമരുന്ന് കേസിൽ അന്വേഷണം സിനിമാ നിർമ്മാതാവിൽ എത്തില്ല; ലേ മെറിഡിയനിലെ ഡിജെ പാർട്ടിയിലെ അന്വേഷണം അട്ടിമറിച്ചു; വമ്പൻ സ്രാവുകളെ കുടുക്കേണ്ടെന്ന് പൊലീസിന് നിർദ്ദേശം

കൊച്ചി: റഷ്യൻ സംഗീത സംവിധായകൻ ഉൾപ്പെടെ പിടിയിലായ, കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടൽ മയക്കുമരുന്ന് പാർട്ടി സംബന്ധിച്ച് കേസും കൂടുതൽ അന്വേഷണം നടത്താതെ പൊലീസ് പൂട്ടിക്കെട്ടുന്നു. കേസിലെ ഉന്നത ബന്ധങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്നു മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ വ്യഗ്രത കാണിച്ച പൊലീസ് അന്നു പറഞ്ഞ ഉന്നത ബന്ധമുള്ളവരെ എല്ലാം ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നാണ് ആക്ഷേപം.

അന്വേഷണം ലേ മെറിഡിയൻ ഹോട്ടലിലേക്ക് നീളരുതെന്ന് തുടക്കത്തിലേ നിർദ്ദേശമുണ്ടായിരുന്നു. സംഘാടകരുമായി ലാഭ വിഹിതം ഷെയർ ചെയ്താണ് ഡിജെ പാർട്ടിക്ക് ലേ മെറിഡിയനിൽ സൗകര്യം ഒരുക്കിയത്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള ഇടപാട് ഹോട്ടലുകാർക്ക് അറിയാമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ഡിസിപി ഹരി ശങ്കർ ഇക്കാര്യ വ്യക്തമാക്കുകയും ചെയ്തു. ഹോട്ടലിനുള്ള പങ്ക് അന്വേഷിക്കുമെന്നായിരുന്നു വിശദീകരണം. മേലധികാരികളുടെ അനുവാദമില്ലാതെയാണ് ഹരിശങ്കർ മയക്കുമരുന്ന് വേട്ടയ്ക്ക് ഇറങ്ങിയതെന്നും സൂചനയുണ്ടായിരുന്നു. അതിന് ഉന്നത പൊലീസ് നേതൃത്വം ഡിസിപിയെ ശാസിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറത്തുവന്നു. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. പിടിയിലായ എല്ലാവർക്കും ഉടൻ ജാമ്യം കിട്ടിയതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

കൊച്ചി നഗരത്തിൽ മയക്കുമരുന്ന് മാഫിയയ്ക്കു ചുക്കാൻ പിടിക്കുന്നതു പ്രശസ്ത ന്യൂ്യുജനറേഷൻ സിനിമാനിർമ്മാതാവാണെന്നു പൊലീസിനു സൂചന കിട്ടിയതിനു പിന്നാലെ അന്വേഷണം പൂട്ടിക്കെട്ടുകയും ചെയ്യുകയാണ്. അന്വേഷണം നടന്നുവരുന്നുവെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. എന്നാൽ ഒന്നും നടക്കുന്നില്ലെന്നതാണു സത്യം. ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ തുടങ്ങിയ വേട്ടയോടെയാണ് നഗരത്തിലെ ലഹരിയിടപാടുകൾ തടയാനായുള്ള ഓപ്പറേഷൻ പൊലീസ് ആരംഭിച്ചത്. ഇതിനിടെ നിശാന്തിനി തൃശൂർ കമ്മീഷണറായി സ്ഥലം മാറി പോയി. തടുർന്ന് വന്ന ഡിസിപി ഹരിശങ്കറും ശക്തമായ നിലപാട് തുടർന്നു. അങ്ങനെയാണ് ലെമെറിഡിയനിലെ മയക്കുമുരന്ന് പാർട്ടിക്കാർ കുടുങ്ങിയത്.

ഈ കേസിൽ തുടക്കം മുതൽ തന്നെ പൊലീസ് പറയുന്ന പേരായിരുന്നു സിനിമാ നിർമ്മാതാവായ ഈ വ്യവസായിയുടേത്. ആദ്യഘട്ടത്തിലെല്ലാം ഇയാൾക്കെതിരെ വേണ്ടത്ര തെളിവ് ഇല്ലെന്നും പിടിക്കപ്പെട്ടവരുടെ ആരുടേയും മൊഴി ഇല്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. കൊച്ചിയിൽ വർഷങ്ങളായി നടന്നുവരുന്ന ഡിജെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഒരു കാതിൽ കടുക്കനിട്ടു ചുറ്റും ഒരുപറ്റം ഗുണ്ടകളുമായി വന്നിരിക്കാറുള്ള ഇയാളെ കൊച്ചിക്കാർക്കു കൃത്യമായറിയാം. ഷൈൻ ടോം ചാക്കോ ്പ്രതിയായ മയക്കുമരുന്ന് കേസിലും ഈ നിർമ്മാതാവിന്റെ പേര് ഉയർന്നു കേട്ടിരുന്നു.

കഴിഞ്ഞ ഒരു വർഷമായിട്ടാണു ഇയാൾ കൊച്ചിയിൽനിന്നു താവളം മാറ്റി ഡൽഹിയിലാക്കിയത്. ലെ മെറിഡിയൻ സംഭവത്തിൽ ഡി ജെ പാർട്ടിക്കിടെ മയക്കുമരുന്ന് കണ്ടെടുത്തതിനെത്തുടർന്നു പിടിയിലായ കോക്കാച്ചി എന്ന് ഇരട്ടപ്പേരുള്ള ഇടപ്പള്ളി സ്വദേശി മിഥുൻ വ്യക്തമായി ഈ നിർമ്മാതാവിനെതിരായി മൊഴി നൽകിയിരുന്നു. അന്ന് മിക്കവാറും മാദ്ധ്യമങ്ങളും ഇതു സംബന്ധിച്ച വാർത്തയും നൽകി. ഇപ്പോൾ ഡൽഹിയിലുള്ള ഇയാളെ ഉടൻ തന്നെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നു പ്രതീക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല. എന്നാൽ വാർത്തകൾ വരുത്തി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന അന്വേഷണ സംഘം ഇപ്പോൾ കേസിനെക്കുറിച്ച് മൗനത്തിലാണ്.

ഇതോടെയാണ് മയക്കുമരുന്ന് കേസ് ഉന്നതരിലേക്കെത്താതെ വീണ്ടും ചെറുമീനുകളെ മാത്രം ബലിയാടുകളാക്കി അവസാനിപ്പിക്കുന്നത്. ചലച്ചിത്രനിർമ്മാതാവാണ് കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കാൻ വേണ്ട സഹായമെല്ലാം ചെയ്യുന്നതെന്ന കോക്കാച്ചിയുടെ മൊഴിയും ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. നിർമ്മാതാവാണ് എല്ലാറ്റിനും പിന്നിലെന്ന് തങ്ങൾക്കറിയാമെങ്കിലും ഇയാളിലേക്കെത്താൻ വേണ്ട തെളിവുകളായിട്ടില്ലെന്നാണ് പൊലീസ് ഇപ്പോൾ വിശദീകരിക്കുന്നത്. ഡൽഹിയിൽ ബിജെപി ബന്ധത്തിന്റെ തണലിൽ കഴിയുന്ന ഈ കൊച്ചിക്കാരന്റെ രോമത്തിൽ പോലും തൊടാൻ കേരള പൊലീസിനു കഴിയില്ലെന്ന് അയാളോട് അടുപ്പമുള്ളവർ തന്നെ ഉറപ്പിച്ചുപറയുന്നു.

ഇത്രയധികം ആക്ഷേപമുയർന്നിട്ടും ചോദ്യം ചെയ്യാൻ പോലും വിളിച്ചുവരുത്താൻ മടിക്കുന്ന ഈ വി വി ഐ പിയെ സംരക്ഷിച്ചുനിർത്താൻ ഭരിക്കുന്നവരിൽ ആരാണ് കൊണ്ടുപിടിച്ച് ശ്രമിക്കുന്നതെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP