Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വില്ലേജ്-താലൂക്ക് ഓഫീസുകളിൽ നിന്നും സ്ഥലത്തിന്റെ രേഖകൾ മുക്കി; പട്ടികവർഗ്ഗക്കാരനെന്ന് പേരിൽ 25 ഏക്കർ സർക്കാർ ഭൂമി കയ്യേറിയ ജോയ്‌സ് ജോർജ്ജ് എംപിക്ക് വേണ്ടി ഉദ്യോഗസ്ഥർ ഒരുമിച്ചു; കൊട്ടക്കാമ്പൂർ ഭൂമിയിടപാട് അന്വേഷിക്കുന്ന മെറിൻ ജോസഫ് രേഖകളൊന്നുമില്ലാതെ ഇരുട്ടിൽതപ്പി മടുത്തു

വില്ലേജ്-താലൂക്ക് ഓഫീസുകളിൽ നിന്നും സ്ഥലത്തിന്റെ രേഖകൾ മുക്കി; പട്ടികവർഗ്ഗക്കാരനെന്ന് പേരിൽ 25 ഏക്കർ സർക്കാർ ഭൂമി കയ്യേറിയ ജോയ്‌സ് ജോർജ്ജ് എംപിക്ക് വേണ്ടി ഉദ്യോഗസ്ഥർ ഒരുമിച്ചു; കൊട്ടക്കാമ്പൂർ ഭൂമിയിടപാട് അന്വേഷിക്കുന്ന മെറിൻ ജോസഫ് രേഖകളൊന്നുമില്ലാതെ ഇരുട്ടിൽതപ്പി മടുത്തു

തൊടുപുഴ: കൊട്ടാക്കാമ്പൂർ ഭൂമി ഇടപാടിലെ നിർണായക റവന്യു രേഖകൾ ഇടുക്കി എംപി ജോയസ്് ജോർജ്ജിന് വേണ്ടി മുക്കിയതോടെ അന്വേഷണം വഴിമുട്ടി. പട്ടികവർഗ്ഗക്കാരനെന്ന് വ്യാജേന 25 ഏക്കർ സർക്കാർ ഭൂമി കൈയേറിയ ജോയ്‌സ് ജോർജ്ജിന് വേണ്ടി ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച് നിർണ്ണായക രേഖകൾ മുക്കി. കേസിലെ നിർണ്ണായക രേഖകൾ കാണാനില്ലെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥയായ മൂന്നാർ എഎസ്‌പി മെറിൻ ജോസഫ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ വില്ലേജ്-താലൂക്ക് ഓഫീസുകളിൽ നിന്നാണ് കാണാതായത്. ഭൂമിയുടെ ആധികാരിക രേഖകൾ സൂക്ഷിക്കുന്ന ഒന്ന്, രണ്ട് രജിസ്റ്ററുകളാണ് കാണാതായത്. ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നാണ് സീനിയർ ഗവ. പ്‌ളീഡർ പി. നാരായണൻ മുഖേന സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശ.

കൊട്ടാക്കാമ്പൂർ ഭൂമി ഇടപാടിനെ കുറച്ച് ഇടക്കാല റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഫയലുകളിൽ ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ ഭൂമി വ്യാജ രേഖ ചമച്ച് നേടിയെന്ന ആരോപണത്തിലാണ് ഇടുക്കി എംപി ജോയ്‌സ് ജോർജിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തത്. ജോയ്‌സ് ജോർജ് ഉൾപ്പെടെ കേസിൽ പ്രതിയായ 25പേർക്ക് രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് ദേവികുളം ആർഡിഒ ഡോ. ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് അയച്ചിരുന്നു.

കൊട്ടാക്കാമ്പൂർ വില്ലേജിൽ ജോയ്‌സ് ജോർജും കുടുംബവും വ്യാജ രേഖകൾ ചമച്ച് ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നതായി ആരോപണമുയർന്നതിനെ തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരനെ അന്വേഷണചുമതല ഏൽപ്പിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിൽ കൊട്ടാക്കാമ്പൂരിനെ കൂടാതെ കീഴാന്തൂർ,വട്ടവട,കാന്തല്ലൂർ,മറയൂർ വില്ലേജുകളിലും നിരവധിയാളുകൾ വ്യാജ രേഖകൾ ചമച്ച് ഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നിവേദിത പി ഹരൻ ആവശ്യപ്പെടുകയും പത്ത് ഉദ്യോഗസ്ഥരുൾപ്പെടുന്ന സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇവർ വില്ലേജുകളിലെ തണ്ടർപ്പേർ ഉടമകളുടെ ലിസ്റ്റ് തയ്യാറാക്കി നൽകിയെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് തുടർ നടപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പുതിയ സബ്കലക്ടർ ചുമതലയേറ്റതോടെ ജോയ്‌സ് ജോർജിന്റെ ഭാര്യ, അച്ചൻ,സഹോദരൻ എന്നിവരുൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയക്കുകയായിരുന്നു.

രേഖകൾ കണ്ടത്തൊൻ ഇടുക്കി വിജിലൻസ്, കോട്ടയം എസ്‌പിക്ക് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഓർഗനൈസ്ഡ് ക്രൈം വിങ് എന്നിവിടങ്ങളിൽ അപേക്ഷ നൽകിയെങ്കിലും ആരുടെയും പക്കൽ ഇല്‌ളെന്നായിരുന്നു മറുപടി. രജിസ്ട്രാർ ഓഫിസിലെ വിരലടയാള രജിസ്റ്റർ പൊലീസ് പിടിച്ചെടുക്കണമെന്നും കൂടുതൽ സാക്ഷികളെ ചോദ്യംചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച കേസുകൾ ഇടുക്കി എസ്‌പിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ചു വരികയാണ്. തനിക്കും ഭാര്യക്കും കൊട്ടക്കാമ്പൂരിൽ എട്ടേക്കർ ഭൂമിയുണ്ടെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജോയ്‌സ് ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ, ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തുവീട്ടിൽ ജോർജ്, ആറ് തമിഴ് വംശജരുടെ ഭൂമി മുക്ത്യാർ വാങ്ങി ബന്ധുക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തതായി കലക്ടർക്ക് പരാതി ലഭിച്ചു. തുടർന്നാണ് സംഭവം വിവാദമായത്. അന്വേഷണത്തിന്റെ ഭാഗമായി ജോർജിന്റെ മൊഴിയെടുത്തിരുന്നു.

1995ൽ കൊട്ടക്കാമ്പൂർ വില്ലേജിലെ അഞ്ച് ഏക്കർ പട്ടയഭൂമി കൈവശം വച്ചിരുന്നെന്നും പിന്നീട് സമീപത്തെ എട്ട് ഭൂവുടമകൾ നാല് ഏക്കർ ഭൂമി വീതം ഏക്കറിന് അരലക്ഷം രൂപക്ക് തനിക്ക് വിറ്റെന്നുമായിരുന്നു ജോർജിന്റെ മൊഴി. 2005ൽ ഭാര്യ, മക്കൾ, ബന്ധുക്കൾ എന്നിവർക്ക് ഭൂമി കൈമാറിയെന്നും ആരെയും വഞ്ചിച്ചിട്ടില്‌ളെന്നും ജോർജ് പറഞ്ഞു.വ്യാജരേഖകളിലൂടെ കൊട്ടക്കാമ്പൂർ വില്ലേജിലെ 32 ഏക്കർ സർക്കാർ ഭൂമി ജോയ്‌സ് ജോർജ് കൈവശംവച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ മുട്ടം നടുമറ്റത്തിൽ വീട്ടിൽ എൻ.കെ. ബിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP