Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തുവയസുകാരിയെ മുത്തശ്ശൻ പീഡനത്തിന് ഇരയാക്കിയത് ഒരു വർഷം; മകൾ പലവട്ടം പീഡനക്കാര്യം പറഞ്ഞിട്ടും അമ്മ ശ്രമിച്ചത് ആരെയും അറിയിക്കാതെ മൂടിവയ്ക്കാൻ; എല്ലാം മടുത്ത് മകൾ ജീവനൊടുക്കിയപ്പോഴും ഭർത്താവിനെ കുറ്റക്കാരനാക്കാൻ ശ്രമം; ഒടുവിൽ മുത്തശ്ശൻ കുടുങ്ങിയത് മുത്തശ്ശി എല്ലാം തുറന്നുപറഞ്ഞപ്പോൾ; മൂടിവയ്ക്കാൻ തന്ത്രങ്ങൾ ഏറെ പയറ്റിയിട്ടും കുണ്ടറ പീഡനക്കേസിൽ ചുരുളഴിഞ്ഞത് ഇങ്ങനെ

പത്തുവയസുകാരിയെ മുത്തശ്ശൻ പീഡനത്തിന് ഇരയാക്കിയത് ഒരു വർഷം; മകൾ പലവട്ടം പീഡനക്കാര്യം പറഞ്ഞിട്ടും അമ്മ ശ്രമിച്ചത് ആരെയും അറിയിക്കാതെ മൂടിവയ്ക്കാൻ; എല്ലാം മടുത്ത് മകൾ ജീവനൊടുക്കിയപ്പോഴും ഭർത്താവിനെ കുറ്റക്കാരനാക്കാൻ ശ്രമം; ഒടുവിൽ മുത്തശ്ശൻ കുടുങ്ങിയത് മുത്തശ്ശി എല്ലാം തുറന്നുപറഞ്ഞപ്പോൾ; മൂടിവയ്ക്കാൻ തന്ത്രങ്ങൾ ഏറെ പയറ്റിയിട്ടും കുണ്ടറ പീഡനക്കേസിൽ ചുരുളഴിഞ്ഞത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

കൊല്ലം: റോബിൻ എന്ന വെള്ളയടിച്ച കുഴിമാടത്തിന്റെ പീഡനക്കഥകൾക്കു പിന്നാലെ കേരളം ഞെട്ടലോടെ കേട്ട സംഭവങ്ങളാണ് വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണവും വയനാട്ടിലെ യെത്തീംഖാനയിലെ ഏതാനും പെൺകുട്ടികൾ സമീപവാസികളുടെ പീഡനത്തിനിരയായ വാർത്തയും. ഇതിനു പിന്നാലെയാണ് കൊല്ലം കുണ്ടറയിലെ പത്തുവയസുകാരിയുടെ ആത്മഹത്യയും കേരള സമൂഹം ശ്രദ്ധിക്കുന്നത്. രണ്ടു മാസം മുമ്പു നടന്ന ദുരൂഹ മരണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയതിനെത്തുടർന്നാണ് കേസിൽ പുനരന്വേഷണം നടക്കുന്നത്. തുടർന്ന് സമൂഹം ശ്രവിച്ചത് തീർത്തും ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.

പെൺകുട്ടിയുടെ സ്വന്തം മുത്തശ്ശൻ വിക്ടർ തന്നെയാണ് പീഡനം നടത്തിയിരുന്നതെന്നാണ് ഏറ്റവും അവസാനം പുറത്തുവന്ന വാർത്ത. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. ഒരു വർഷത്തോളം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് നല്കുന്ന വിവരം. കുറ്റം സമ്മതിച്ച പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റമാണു ചുമത്തിയിരിക്കുന്നത്.

കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടർ. ഇയാൾ ഇപ്പോൾ ഒരു ലോഡ്ജിന്റെ മാനേജരാണ്. കൊല്ലത്തേ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതി നിയമത്തിന്റെ സങ്കീർണതകളെപ്പറ്റി ബോധവാനായിരുന്നു. അറസ്റ്റിലായാലും കേസ് തെളിയിക്കാനാവില്ലെന്ന് ഇയാൾ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചതായാണ് റിപ്പോർട്ട്. ലോഡ്ജ് മാനേജരായി ജോലി ചെയ്യവേ ഇയാൾ പുരുഷ9മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിനും പ്രതി വിക്ടറിനെതിരെ അന്വേഷണ സംഘം കേസെടുത്തിരിക്കുകയാണ്.

ഏറെ പ്രമാദമായ കേസിൽ പെൺകുട്ടിയുടെ മുത്തശ്ശൻ അറസ്റ്റിലായതിനൊപ്പം പെൺകുട്ടിയുടെ അമ്മയുടെ ഭാഗത്തുനിന്ന് കുറ്റകൃത്യം ഒളിപ്പിച്ചുവയ്ക്കാൻ ഉണ്ടായ ശ്രമങ്ങളും പുറത്താകുകയാണ്. മരിച്ച പെൺകുട്ടിയുടെ മൂത്തചേച്ചിയും മുത്തശ്ശിയും നല്കിയ മൊഴികളാണ് പ്രതിയാരെന്ന തിരിച്ചറിവിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. സ്വന്തം മകൾ പലകുറി പീഡനത്തിന് ഇരയായ വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. തന്നെ മുത്തശ്ശൻ ലൈംഗികമായി ദുരുപയോഗിക്കുന്നതിനെക്കുറിച്ച് പലവട്ടം പെൺകുട്ടി അമ്മയോടു പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പുറത്തറിയിക്കരുതെന്ന് മകളോട് ആവശ്യപ്പെട്ട് സംഭവം മൂടിവയ്ക്കാനായിരുന്നു അമ്മയുടെ ശ്രമം. പത്തു വയസു മാത്രം പ്രായമുള്ള സ്വന്തം മകളുടെ മനോനില മനസ്സിലാക്കാൻ പോലും ഈ അമ്മ ശ്രമം നടത്തിയിട്ടില്ലെന്നു വ്യക്തം. തന്നെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് മുത്തശ്ശിയോടും പെൺകുട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. സംഭവം പുറത്തുപറയരുതെന്നു മുത്തശ്ശനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു

നാലു ദിവസമായി ഏതാനും പേരെ ചോദ്യം ചെയ്തതിൽനിന്നും പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ മുത്തശ്ശൻ തന്നെയാണ് പീഡിപ്പിച്ചിരുന്നതെന്ന് ഉറപ്പാക്കുന്നതിന് വിശ്വാസയോഗ്യമായ മൊഴി മുത്തശ്ശിയിൽനിന്നും പെൺകുട്ടിയുടെ ചേച്ചിയിൽനിന്നുമാണ് പൊലീസിനു ലഭിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുത്തശ്ശിയെ ചോദ്യം ചെയ്തപ്പോഴാണ് മുത്തശ്ശന്റെ പീഡനവിവരങ്ങൾക്ക് ആധികാരികത ഉണ്ടായത്. പെൺകുട്ടിയുടെ ചേച്ചിയും മുത്തശ്ശനെതിരേ മൊഴി നല്കി.

മരണം നടന്ന ഫെബ്രുവരി 15ന് പെൺകുട്ടിയെ മുത്തശ്ശൻ കഠിനമായി ശകാരിച്ചിരുന്നുവെന്നുള്ള മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മതന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഒരു തുള്ളി വെള്ളം നിനക്കു തരില്ലെന്ന് പെൺകുട്ടിയോട് മുത്തശ്ശൻ പറഞ്ഞതായാണു മൊഴി. ഈ സംഭവം നടന്നു മണിക്കൂറുകൾക്കകമാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനോടു സഹകരിക്കുന്ന സമീപനമായിരുന്നില്ല പെൺകുട്ടിയുടെ അമ്മയുടെയും അവരുടെ വീട്ടുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അന്വേഷണ സംഘത്തിന്റെ കൗൺസിലിങ്ങിലാണ് അമ്മയുടെയും ചേച്ചിയുടെയും മനോഭാവത്തിൽ മാറ്റമുണ്ടായത്. ഒരു മകൾ നഷ്ടപ്പെട്ടു, ഇനിയുള്ള മകളെക്കൂടി നഷ്ടപ്പെടാൻ ഇടയാക്കരുതെന്നതും സഹകരിക്കണമെന്നുമുള്ള അന്വേഷ സംഘത്തിന്റെ അഭ്യർത്ഥനയാണു ഫലം കണ്ടത്. പീഡനവിവരം മൂടിവയ്ക്കാൻ ശ്രമിച്ച അമ്മയ്ക്കെതിരേയും അന്വേഷണ സംഘം കേസെടുക്കുമെന്നാണ് സൂചന.

മരിച്ച പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കായിരുന്നുവെന്നാണ് അയൽക്കാർ നല്കുന്ന വിവരം. വീട് ഉണർന്നെണീൽക്കുന്നതു തന്നെ വഴക്കു കൂടാനാണോയെന്ന് നാട്ടുകാർ ചോദിച്ചിരുന്നു. പലപ്പോഴും ഉച്ചത്തിലുള്ള വാക്വാദങ്ങളും തെറിവിളികളും ഉയർന്നിരുന്നു. പെൺകുട്ടി സ്‌കൂളിൽ പോകവേ മുഖത്തു കണ്ടിരുന്ന ദുഃഖഭാവം വീട്ടിലെ വഴക്കിന്റെ ഭാഗമാണെന്നാണു നാട്ടുകാർ വിചാരിച്ചിരുന്നത്.

കലഹത്തിന്റെ ഭാഗമായിട്ടാണ് പെൺകുട്ടിയുടെ അമ്മ ഭർത്താവിനെതിരേ കേസ് കൊടുക്കുന്നതും. സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഭാര്യയും വീട്ടുകാരും ചേർന്നു കേസ് കൊടുത്തത്. കേസ് കോടതിയിലെത്തിയതോടെ പിതാവ് ഭാര്യയെയും കുട്ടികളെയും കാണരുതെന്ന് ഇടക്കാല വിധി വന്നു. എന്നാൽ തീരുമാനത്തെ വകവയ്ക്കാതെ ഇദ്ദേഹം ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു.

പെൺകുട്ടി മരിച്ച സംഭവത്തിലും പിതാവിനെ കുറ്റക്കാരനാക്കാനുള്ള ശ്രമമായിരുന്നു അമ്മയുടെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കുട്ടിയുടെ മാതാവും ബന്ധുക്കളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ഇടയ്ക്ക് പിതാവിനെ അമ്മയുടെ ബന്ധുക്കൾ ആക്രമിക്കുക പോലും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ജനല തകർക്കുകയും ചെയ്തു. മകളെ പീഡിപ്പിച്ചവനെന്ന ദുഷ്‌പേരുമായി നടന്ന ജോസ് ഇതിനിടെയാണ് ആ സത്യം അറിയുന്നത്. ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് പറയുന്ന തന്റെ മകൾ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നു. അതോടെ ആ പിതാവ് നീതിക്കായുള്ള പോരാട്ടം തുടങ്ങി. ആദ്യം കൊല്ലത്തെ മാധ്യമപ്രവർത്തകരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതും വിക്ടറിനെ അറസ്റ്റ് ചെയ്യുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP