Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1963ൽ ഓമനയ്ക്ക് പതിനെട്ട് തികഞ്ഞില്ല: പിന്നെയെങ്ങനെ വിവാഹിതയായ അവർ 75 രൂപയ്ക്ക് തൃച്ഛബരത്തെ വസ്തുവാങ്ങും? തളിപ്പറമ്പിലെ കുഞ്ഞമ്പു ഡോക്ടറുടെ 150 കോടിയുടെ വസ്തു തട്ടിയെടുക്കാൻ മറ്റൊരു കഥ കൂടി

1963ൽ ഓമനയ്ക്ക് പതിനെട്ട് തികഞ്ഞില്ല: പിന്നെയെങ്ങനെ വിവാഹിതയായ അവർ 75 രൂപയ്ക്ക് തൃച്ഛബരത്തെ വസ്തുവാങ്ങും? തളിപ്പറമ്പിലെ കുഞ്ഞമ്പു ഡോക്ടറുടെ 150 കോടിയുടെ വസ്തു തട്ടിയെടുക്കാൻ മറ്റൊരു കഥ കൂടി

രഞ്ജിത് ബാബു

കണ്ണൂർ: പൈതൃകമായി ലഭിക്കാവുന്ന സ്വത്തുക്കളെ അവഗണിച്ച് മറുനാട്ടിൽ കഴിയുന്നവർക്ക് ഒരു പാഠമാണ് തളിപ്പറമ്പിലെ സാമൂഹിക പ്രവർത്തകനും റിട്ടയേർഡ് ക്യാപ്റ്റനുമായ ഡോ. പി. കുഞ്ഞമ്പുനായരുടെ മക്കൾക്കുള്ള അനുഭവം. 150 കോടിയിലേറെ വില വരുന്ന ഭൂസ്വത്തുക്കൾ മറ്റുള്ളവർ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് ഡോക്ടറുടെ മക്കൾ ഇപ്പോൾ കോടതി കയറേണ്ടി വന്നിരിക്കുന്നത്.

വർഷത്തിലൊരിക്കലെങ്കിലും മക്കളിലാരെങ്കിലും ഈ സ്വത്തുക്കളിൽ ഒന്നു ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കിൽ ഇങ്ങിനെയൊരു അവസ്ഥ അവർക്ക് വന്നു ചേരുമായിരുന്നില്ല. പരേതനായ കുഞ്ഞമ്പു ഡോക്ടറുടെ മകൻ റിട്ടയേർഡ് സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ ദുരൂഹമരണവും ഈ കുടുംബത്തിനേറ്റ വിനകളിലൊന്നാണ്.

പയ്യന്നൂരിലെ അഡ്വ. കെ.വി. ഷൈലജയും ഭർത്താവും ചേർന്ന് ഭൂസ്വത്തുക്കൾ ഉൾപ്പെടെ തട്ടിയെടുത്ത സംഭവത്തിന് തൊട്ടു പിറകിലിതാ ഭൂമാഫിയയുടെ പിൻതുണയോടെ പുതിയ വീട്ടിൽ ഓമനയെന്ന സ്ത്രീയും സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ കഥ പുറത്ത് വന്നിരിക്കയാണ്. 1963 ൽ സർക്കാർ ജീവനക്കാരനായ ഗോവിന്ദൻ എന്നയാൾ ഓമനയെ വിവാഹം കഴിച്ചുവെന്നും ഡോ.കുഞ്ഞമ്പു അന്ന് 75 രൂപക്ക് തൃച്ഛബരത്തെ സ്ഥലം ഇവർക്ക് വിറ്റുവെന്നുമാണ് അവർ രേഖയുണ്ടാക്കിയത്. എന്നാൽ 1963 ൽ ഓമന വിവാഹിതയല്ലെന്നും അന്നവർക്ക് 18 വയസ്സ് പോലും പൂർത്തിയായിട്ടില്ലെന്നും കർമ്മസമിതി രേഖകൾ സഹിതം പുറത്ത് വിട്ടിരിക്കയാണ്. വാടകക്കാരായ കുന്നുമ്മൽ കൃഷ്ണന്റെ കയ്യിൽ ഇപ്പോഴും കുഞ്ഞമ്പു ഡോക്ടർ ഒപ്പിട്ടു നൽകിയ വാടക രസീതി ഉണ്ട്.

1967 മുതൽ 83 വരെ കുഞ്ഞമ്പു ഡോക്ടറുടെ തൃച്ഛബരത്തെ വീട്ടിൽ വാടകക്കാരായി താമസിച്ചത് കുന്നുമ്മൽ കൃഷ്ണൻ നായരും കുടുംബവുമാണ്. വാടക ഒഴിയുന്നതു വരെ ഇവർ കൃത്യമായി വാടക നൽകിയിരുന്നു. അതിനിടെ രണ്ട് മക്കളുടെ വിവാഹവും വാടക വീട്ടിലായിരുന്നു. 1983 വരെ വാടകക്കാർ താമസിച്ച വീട് 1963 ൽ വിറ്റുവെന്ന കള്ള രേഖയാണ് ഭൂമാഫിയയുടെ പിൻതുണയോടെ ഓമന ഒപ്പിച്ചെടുത്തത്.

2012 ൽ കുഞ്ഞമ്പു ഡോക്ടറുടെ മുഴുവൻ സ്വത്തുക്കളും കോടതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മകൾ വിജയലക്ഷ്മി കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് താത്ക്കാലിക വിധി ഉണ്ടായത്. ഈ സമയവും കുഞ്ഞമ്പു ഡോക്ടറുടെ പേരിൽ തന്നെയായിരുന്നു ഭൂമി. തെളിവുകൾ ഏറെയുണ്ടായിട്ടും പുതിയ വീട്ടിൽ ഓമനയും മകൻ അനിലും ഭൂമാഫിയയുടെ പിൻതുണയോടെ സ്വത്ത് കൈവശുപ്പെടുത്താനുള്ള നീക്കത്തിലാണ്.

ഓമന വ്യാജ രേഖയുണ്ടാക്കി വിലകൊടുത്തു വാങ്ങിയതെന്ന് പറയുന്ന തൃച്ഛബരത്തെ സ്വത്തിനെ ചൊല്ലി ഇന്ന് തളിപ്പറമ്പ മുൻസിഫ് കോടതി കേസ് പരിഗണനയ്ക്ക് എടുക്കുന്നുണ്ട്. കുഞ്ഞമ്പു ഡോക്ടറുടെ മക്കൾക്കു വേണ്ടി അഡ്വ. കെ. ബാലകൃഷ്ണൻ നായർ, അഡ്വ. കെ.സി. മാർട്ടിൻ എന്നിവർ ഹാജരാകും. തൃച്ഛംബരം ക്ഷേത്ര റോഡിലേയും അമ്മാനപ്പാറയിലേയും സ്വത്തുക്കൾ തട്ടിയെടുക്കാൻ ഭൂമാഫിയയുടെ ഒത്താശയോടെ മറ്റു ചിലരും വ്യാജരേഖകൾ നിർമ്മിച്ചതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്. ഏതായാലും വൈകിയെങ്കിലും കുഞ്ഞമ്പു ഡോക്ടറുടെ പിന്മുറക്കാർ കർമ്മസമിതിയുടെ സഹായത്തോടെ ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP