Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യം പീഡിപ്പിച്ചത് കുറവിലങ്ങാട്ടെ അതിഥിമന്ദിരത്തിലെ 20-ാം നമ്പർ മുറിയിൽ; ജലന്ധറിലേക്ക് മടങ്ങിയ മെത്രാൻ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കി; പ്രകൃതിവിരുദ്ധ ബന്ധത്തിന് നിർബന്ധിച്ച് വിധേയയാക്കി; പോപ്പിന് പരാതി അയച്ചിട്ടു പോലും അനങ്ങാതെ വന്നപ്പോൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡന കഥകൾ പൊലീസിനോട് തുറന്ന് പറഞ്ഞ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ

ആദ്യം പീഡിപ്പിച്ചത് കുറവിലങ്ങാട്ടെ അതിഥിമന്ദിരത്തിലെ 20-ാം നമ്പർ മുറിയിൽ; ജലന്ധറിലേക്ക് മടങ്ങിയ മെത്രാൻ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കി; പ്രകൃതിവിരുദ്ധ ബന്ധത്തിന് നിർബന്ധിച്ച് വിധേയയാക്കി; പോപ്പിന് പരാതി അയച്ചിട്ടു പോലും അനങ്ങാതെ വന്നപ്പോൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡന കഥകൾ പൊലീസിനോട് തുറന്ന് പറഞ്ഞ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ

മറുനാടൻ മലയാളി ബ്യൂറോ

കുറവിലങ്ങാട്: കത്തോലിക്കാ സഭയിലെ പ്രതിസന്ധി രൂക്ഷമാക്കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ മൊഴി. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉയർത്തിയിരിക്കുന്നത്. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യതയിലേക്ക് കടക്കുകയാണെന്ന് കത്തോലിക്കാ സഭയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഷപ്പ് ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായി കന്യാസ്ത്രീ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

ശല്യം കൂടിയപ്പോൾ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണിൽ അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇതുതുടർന്നാൽ തനിക്കു സന്ന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുമെന്ന് ബിഷപ്പിനോടും പലതവണ പറഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തി. ഇതെല്ലാം സഭയിലെ പ്രതിസന്ധി അതിരൂക്ഷമാക്കുന്നതാണ്. ക്രിമിനൽനടപടിനിയമം 164-ാം വകുപ്പനുസരിച്ച് മജിസ്‌ട്രേട്ടിന് മുമ്പാകെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് അപേക്ഷിച്ചിട്ടുണ്ട്.

2014 മെയ്‌ അഞ്ചിന് തൃശ്ശൂരിൽ വൈദികപട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കാർമികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തിൽ ആദ്യമായി താമസിക്കാൻ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തിൽ ഒരു ആദ്യകുർബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളിൽ, മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ ഇവിടെ എത്തിയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിന് കുരുക്ക് മുറുകുകയാണ്. കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയ്ക്ക്, കേരളത്തിൽ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാൽ, ബിഷപ്പ് കേരളത്തിൽ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തിൽ സന്ദർശനാനുമതി മാത്രമാണുള്ളത്. താമസിക്കാൻ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.

ഫോണിൽ അശ്ലീലം പറയുന്നത് തുടർന്നപ്പോൾ, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയിൽ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നേരിൽക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തിൽ താൻ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കഴിഞ്ഞ മേയിൽ നേരിൽ കണ്ടു പരാതി നൽകിയതായും കന്യാസ്ത്രീ പറഞ്ഞു. ലത്തീൻ സഭയുടെ കീഴിലുള്ള സ്ഥാപനമായതിനാൽ താൻ നിസ്സഹായനാണെന്നു മാർ ആലഞ്ചേരി പറഞ്ഞതായും തുടർന്നു കുറവിലങ്ങാട് പള്ളിയിലെ വികാരി വഴി പാലാ ബിഷപ് ഹൗസിൽ വിവരം അറിയിച്ചെന്നും കന്യാസ്ത്രീ പറയുന്നു. ഇതിനുശേഷം വത്തിക്കാൻ പ്രതിനിധിക്കും വത്തിക്കാനിലേക്കു നേരിട്ടും പരാതി നൽകി. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും കന്യാസ്ത്രീ മൊഴി നൽകി.

ഇവരെക്കൂടാതെ കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകളുടെ മൊഴി കൂടി വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച് പറഞ്ഞറിവേ ഉള്ളൂവെന്നാണ് ഇവരുടെ മൊഴി. ഒമ്പത് കന്യാസ്ത്രീമാരാണ് മഠത്തിലുള്ളത്. ചൊവ്വാഴ്ചയും മൊഴിയെടുപ്പു തുടരും. അടുത്തദിവസങ്ങളിൽ മഠത്തിലെ മറ്റു ജീവനക്കാരിൽനിന്ന് പൊലീസ് വിവരങ്ങൾ തേടും. ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കന്യാസ്ത്രീക്കും കുടുംബാംഗങ്ങൾക്കുമെതിരെ ബിഷപ്പിന്റെ പരാതി കൈമാറിയ വൈദികർ ഇന്നലെ വൈക്കം ഡിവൈഎസ്‌പി ഓഫിസിൽ എത്തി മൊഴി നൽകി.

പരാതിക്കാരിയെ മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയർ ജനറൽ സ്ഥാനത്തു നീക്കം ചെയ്തതിലെ വിരോധം മൂലമാണു പരാതി നൽകിയതെന്നു ബിഷപ്പിന്റെ പ്രതിനിധി ഡിവൈഎസ്‌പിക്കു മൊഴി കൊടുത്തു. അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴി ശേഖരിക്കുന്നതിനു പൊലീസ് കോടതിയിൽ അപേക്ഷ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP