Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി രക്ഷപ്പെട്ടത് ഗൾഫിലേക്ക്; ഒന്നാം സാക്ഷി കൂറുമാറിയതോടെ രണ്ടാംപ്രതിയായിരുന്ന എംഎ‍ൽഎയെ വെറുതെവിട്ടു; ദുബായിൽ സുഖവാസം നയിക്കുന്ന എംഎ‍ൽഎയുടെ അനന്തരവനായ ഒന്നാം പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പോലും ഇറക്കാതെ പൊലീസ്; മനാഫ് കൊലക്കേസിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും നീതിതേടി കുടുംബം

പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി രക്ഷപ്പെട്ടത് ഗൾഫിലേക്ക്; ഒന്നാം സാക്ഷി കൂറുമാറിയതോടെ രണ്ടാംപ്രതിയായിരുന്ന എംഎ‍ൽഎയെ വെറുതെവിട്ടു; ദുബായിൽ സുഖവാസം നയിക്കുന്ന എംഎ‍ൽഎയുടെ അനന്തരവനായ ഒന്നാം പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പോലും ഇറക്കാതെ പൊലീസ്; മനാഫ് കൊലക്കേസിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും നീതിതേടി കുടുംബം

ജംഷാദ് മലപ്പുറം

മലപ്പുറം: പട്ടാപ്പകൽ നടുറോഡിൽ നടന്ന അരുംകൊലയിൽ നീതി കിട്ടാതെ ഇരയായ മനാഫിന്റെ കുടുംബം. കേസിലെ രണ്ടാംപ്രതിയായിരുന്ന എംഎ‍ൽഎയെ ഒന്നാം സാക്ഷി കൂറുമാറിയതോടെ വെറുതെവിട്ടു. ഗൾഫിലുള്ള എംഎ‍ൽഎയുടെ അനന്തരവനായ ഒന്നാം പ്രതിയെ പിടികൂടാതെ പൊലീസ് വട്ടംചുറ്റുന്നു. അരുംകൊല കഴിഞ്ഞ് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും നീതിതേടി നിയമപോരാട്ടവുമായി മനാഫിന്റെ കുടുംബം. യൂത്ത് ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തിയിട്ട് ഇന്ന് 25 വർഷം പിന്നിടുന്നു. നാടിനെ നടുക്കിയ അരുംകൊല കഴിഞ്ഞ് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും നീതിതേടി നിയമപോരാട്ടം തുടരുകയാണ് മനാഫിന്റെ കുടുംബം. പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് (50)ഇപ്പോഴും ദുബായിൽ സുഖവാസം തുടരുകയാണെന്നാണ് മനാഫിന്റെ കുടുംബത്തിന്റെ പരാതി.

ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ 2018 ജൂലൈ 25ന്റെ ഉത്തരവ് രണ്ടു വർഷമാകുമ്പോഴും പൊലീസ് നടപ്പാക്കിയിട്ടില്ല. ഷെഫീഖിന്റെ ഫോട്ടോയും വീഡിയോയുമടക്കം ബന്ധുക്കൾ പൊലീസിനു കൈമാറിയിട്ടും ഇതുവരെ ലുക്കൗട്ട് നോട്ടീസ് പോലും ഇറക്കിയിട്ടില്ല. 1995 ഏപ്രിൽ 13നാണ് പി.വി അൻവറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയിൽ നടുറോഡിൽ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് മനാഫിനെ മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.

നിലവിലെ ഹൈക്കോടതി ഡി.ജി.പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ) സി. ശ്രീധരൻ നായരായിരുന്നു അന്ന് മനാഫ് കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടർ. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കൾ തന്നെ ആരോപിച്ചിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അൻവർ എംഎ‍ൽഎ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവർ ഉയർത്തിയത്. അൻവർ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി ഇവർക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.

23 വർഷമായി അൻവറിന്റെ സഹോദരീപുത്രന്മാരായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ് (51), കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടൻ ജാബിർ എന്ന കബീർ (45),നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവർ ഒളിവിൽകഴിയുകയായിരുന്നു. മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ച് ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടാൻ ഉത്തരവ് സമ്പാദിച്ചതോടെയാണ് 2018 കഴിഞ്ഞ ഓഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി.
മനാഫിന്റെ പിതൃസഹോദരി ഭർത്താവായിരുന്ന സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി കുറുക്കൻ ഉണ്ണിമുഹമ്മദിന്റെ സഹോദരൻ കുട്ട്യാലിയുടെ 10 ഏക്കർ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ച പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അൻവറിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രിൽ 12ന് രാത്രി മനാഫിന്റെ വീട്ടിലെത്തി അറിയിച്ചശേഷം മനാഫിന്റെ ഓട്ടോയിൽ മടങ്ങിപോകുന്നതിനിടെ ഓട്ടോ തടഞ്ഞ് അൻവറിന്റെ സഹോദരീ പുത്രനും കേസിലെ പ്രതിയുമായ മാലങ്ങാടൻ സിയാദ് ,ഉണ്ണി മുഹമ്മദിനെ മർദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതിൽ പ്രതികാരം തീർക്കാൻ പിറ്റേദിവസം പി.വി അൻവറിന്റെയും സിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി മനാഫിന്റെ സഹോദരി അടക്കമുള്ളവരെ മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയിൽ ഒതായി അങ്ങാടിയിലെത്തിയപ്പോൾ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മർദ്ദിച്ചു. തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മർദ്ദനമേറ്റു. ആലിക്കുട്ടിയുടെ കൺമുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.

23 വർഷങ്ങൾക്കു ശേഷം പിടിയിലായ പ്രതികളെ വിചാരണ ചെയ്യാൻ സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന്റെ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയാകുമെന്നും കാണിച്ചുള്ള ഡി.ജി.പി ശ്രീധരൻനായരുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കാനാവില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ച് അബ്ദുൽറസാഖ് നൽകിയ ഹരജിയിൽ ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കുകയും റസാഖ് നിർദ്ദേശിക്കുന്ന അഭിഭാഷകപാനലിൽ നിന്നും രണ്ടു മാസത്തിനകം സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. എന്നാൽ സർക്കാർ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. ഇപ്പോഴും ദുബായിൽ കഴിയുന്ന എംഎ‍ൽഎയുടെ അനന്തിരവനായ ഒന്നാം പ്രതിയെ പിടികൂടാൻ നടപടിയും സ്വീകരിച്ചിട്ടില്ല. ലുക്കൗട്ട് നോട്ടീസിറക്കി ഒന്നാം പ്രതി ഷെഫീഖിനെ പിടികൂടണമെന്ന കോടതി ഉത്തരവ് രണ്ടു വർഷമായിട്ടും പാലിക്കാത്തതിൽ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൽ മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP