Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്ക് ഓഫ് ബറോഡയുടെ കേസിനെ കുറിച്ച് അറിയില്ല എന്ന അഗസ്റ്റിൻ സഹോദരന്മാരുടെ അവകാശവാദം പച്ചക്കള്ളം; തട്ടിപ്പുകാരായി പ്രഖ്യാപിച്ച് ബാങ്കുകൾ മുൻപേ പത്രപ്പരസ്യം ചെയ്തിരുന്നു; സാമ്പത്തിക തട്ടിപ്പുകളിൽ മാംഗോ മുതലാളിമാർ അഗ്രഗണ്യന്മാർ

ബാങ്ക് ഓഫ് ബറോഡയുടെ കേസിനെ കുറിച്ച് അറിയില്ല എന്ന അഗസ്റ്റിൻ സഹോദരന്മാരുടെ അവകാശവാദം പച്ചക്കള്ളം; തട്ടിപ്പുകാരായി പ്രഖ്യാപിച്ച് ബാങ്കുകൾ മുൻപേ പത്രപ്പരസ്യം ചെയ്തിരുന്നു; സാമ്പത്തിക തട്ടിപ്പുകളിൽ മാംഗോ മുതലാളിമാർ അഗ്രഗണ്യന്മാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാമ്പത്തിക തട്ടിപ്പുകൾ പതിവാക്കിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മാംഗോ മുതലാളിമാരായ ആന്റോ അഗസ്റ്റി(26)നും ജോസ്‌കുട്ടി അഗസ്റ്റി(32)നുമെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വ്യാജരേഖ ഉപയോഗിച്ച് ബാങ്ക് ബറോഡയിൽ നിന്നും രണ്ടര കോടി രൂപ കബളിപ്പിച്ചതിന് ഇവർ അറസ്റ്റിലായപ്പോൾ തങ്ങൾക്ക് ഒന്നുമറിയില്ലെന്ന മുടന്തൻ ന്യായമാണ് ഇവർ നിരത്തിയത്. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന വ്യക്തമാക്കുന്ന തെളിവുകൾ നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.

കളമശേരി പത്തടിപ്പാലത്തെ ബാങ്ക് ഒഫ് ബറോഡ ശാഖയിൽ നിന്ന് വ്യാജരേഖ ചമച്ച് 2.68 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പു നടത്തിയെന്നായിരുന്നു ഇവർക്കെതിരെ കേസ്. ഒരു വർഷത്തോളമായി ഇവർ ഒളിവിലായിരുന്നു. എം ഫോൺ അവതരണത്തിന് തൊട്ടു മുമ്പ് ഡയറക്ടർമാരെ അറസ്റ്റു ചെയ്തത് സംശയകരമാണെന്ന് പറഞ്ഞാണ് റോജി അഗസ്റ്റിൻ തടിരക്ഷിക്കാൻ ശ്രമിച്ചത്. ബാങ്ക് ഒഫ് ബറോഡയുടെ പരാതിയെക്കുറിച്ച് തങ്ങൾക്ക് അറിവില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുമ്പ് അന്വേഷിച്ചിട്ടില്ല. വിശദീകരണം ചോദിച്ചിട്ടുമില്ല. ആരോ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായി കമ്പനിയെ തകർക്കാനാണ് ലേ മെറിഡിയൻ ഹോട്ടലിൽ ചടങ്ങിന് മുമ്പായി രണ്ടു പേരെയും പൊലീസ് കൂട്ടിക്കൊണ്ടു പോയതെന്നായിരുന്നു മാംഗോ മുതലാളിമാരുടെ വാദിച്ചത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് വ്യക്തമാണ് താനും.

3500 കോടി മുതൽ മുടക്കി ആപ്പിളിന്റെ ഐ ഫോണിലെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ കമ്പനികളുടെ ഉടമകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസ് നേരിട്ടവരാണ്. റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ എന്നവരുടെ പേരിൽ പ്രമുഖ ബാങ്കുകളെ പോലും കബളിപ്പിച്ച കേസിൽ നിയമ നടപടി നേരിടുന്നവരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ സൂക്ഷിക്കണമെന്ന കാണിച്ച് ബാങ്ക് ഫ്രോഡ് ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നു. അതയത് ബാങ്ക് ലോണുമായി സമീപിക്കുമ്പോൾ സൂക്ഷിക്കേണ്ടവരുടെ പട്ടികയിലാണ് ഇവരുടെ സ്ഥാനമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഒരുകാലത്ത് ഒരു പ്രമുഖ ചാനലിൽ ഏറ്റവും കൂടുതൽ പരസ്യം നൽകി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടോഴ്‌സ് കമ്പനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഈ കമ്പനിയെ കൂടാതെ ഏഷ്യൻ ടിമ്പർ ഡിപ്പോ, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉള്ളത്.

2014ൽ ഇവരുടെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടേഴ്‌സ് എന്ന കമ്പനിക്കും ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കളമശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും ഇവരുടെ സ്ഥാപനത്തിലേക്ക് വിൽപ്പനക്കായുള്ള വണ്ടികൾ വാങ്ങാനുള്ള ലോണിനായി ഒരു പ്രോപ്പർട്ടി ജാമ്യം കാണിച്ചു കോടികൾ വായ്‌പ്പയെടുത്തു. ഇതോടൊപ്പം ജാമ്യമായി കൊടുത്ത അതേ പ്രോപ്പർട്ടി ജാമ്യം വച്ചു ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഇവർ ലോൺ എടുക്കുകയുമായിരുന്നു. ഫലത്തിൽ രണ്ട് ബാങ്കുകളെ മനപ്പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചെന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം. ജാമ്യം കൊടുത്ത വണ്ടികൾ തന്നെ റീസെയിലിന് വേണ്ടി വാങ്ങിയതാണെന്നും ബാങ്കുകൾക്ക് വ്യക്തമായിരുന്നു. ഈ കേസ് ഹൈക്കോടതി വരെയാണ് മാംഗോ മൊബൈൽസ് ഉടമകളെ എത്തിച്ചത്.

അവിടം കൊണ്ടും മാംഗോ മൊബൈൽസ് ഉടമകൾക്കെതിരായ കേസുകളുടെ കഥ തീരുന്നില്ല. ബാങ്കുകളെ കബളിപ്പിച്ചെന്ന കേസുകൾ വേറെയും ഇവർക്കെതിരെയുണ്ട്. കാനറാ ബാങ്കിന്റെ കൊച്ചി ബാനർജി റോഡിലുള്ള ബ്രാഞ്ചിൽ സ്ഥലം പണയപ്പെടുത്തിയ ലോൺ തിരിച്ചടയ്ക്കാതിരിക്കുകയാണ് ഇവർ ചെയ്തത്. വയനാട്ടിലെ വസ്തുവിന്റെ പ്രമാണം വച്ച് ലോൺ എടുത്ത ശേഷം പണം തിരിച്ചടയ്കാത്തതിനാൽ ബാങ്ക് അഗസ്റ്റിൻ സഹോദർമാർക്കെതിരെ ജപ്തി നടപടി സ്വീകരിച്ചിരുന്നു. 45 ലക്ഷം ലോൺ എടുത്ത ശേഷം പണം തിരിച്ചയ്ക്കാതെ പലിശ അടക്കം 64 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തി. ഇത് കൂടാതെ ബാങ്കിന് ജപ്തി നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ പണയവസ്തു മറ്റൊരു നിയമക്കുരുക്കിലാണെന്ന് ബോധ്യമാകുകയായിരുന്നു. ചുരുക്കത്തിൽ കാനറ ബാങ്കിനെയും കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്.

ഇതിൽ സുപ്രധാനമായ തട്ടിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. 13.50 കോടി രൂപയാണ് എസ്‌ബിറ്റിയിൽ ഇന്നും ഇവർ വായ്‌പ്പയെടുത്തിരുന്നത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ട്രക്ക് പണയപ്പെടുത്തിയാണ് ഇങ്ങനെ വായ്‌പ്പ സമാഹരിച്ചത്. മറ്റ് ട്രക്കുകൾ വിറ്റു പോകുമ്പോൾ ലഭിക്കുന്ന പണം ബാങ്കിൽ അടയ്ക്കാമെന്നും വ്യവസ്ഥ ചെയ്തു. എന്നാൽ, ഈ പണം വേറെ അക്കൗണ്ടിലേക്ക് വകയിരുത്തി ബാങ്കിനെ ചതിക്കുകയാണ് ഇവർ ചെയ്തത്.

കൊച്ചിയിലെ എസ്‌ബിറ്റിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്നുമായിരുന്നു ഇങ്ങനെ പണം വായ്‌പ്പയെടുത്തത്. ഇങ്ങനെ എസ്‌ബിറ്റിക്ക് പണയപ്പെടുത്തിയ അതേ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്ക് പണയപ്പെടുത്തിയപ്പോഴാണ് അഗസ്റ്റിൻ സഹോദരങ്ങൾ അറസ്റ്റിലായിരിക്കുന്നത്. എസ്‌ബിറ്റിയിൽ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ലോണെടുത്തത്. 2.50 കോടി രൂപയായിരുന്നു വായ്‌പ്പ എടുത്തത്. അവിടം കൊണ്ടും ഇവർ ശ്രമം നിർത്തിയില്ല. ഇന്ത്യൻ ബാങ്കിനെ സമീപിച്ചു ലോണെടുക്കാനും ശ്രമം നടത്തി. എന്നാൽ, എസ്‌ബിറ്റിയെ കബളിപ്പിച്ച വിവരം പുറത്തുവന്നതോടെ ഈ ബാങ്ക് ലോൺ നൽകാൻ തയ്യാറായില്ല. തുടർന്നാണ് ഇവരെ തട്ടിപ്പുകാരുടെ പട്ടികയിൽ പെടുത്തിയത്.

2014ൽ ആയിരുന്നു ഇവരുടെ കബളിപ്പിക്കൽ വ്യക്തമായതോടെ കേസുകളുണ്ടായത്. ഏഷ്യൻ മോട്ടേഴ്‌സിലെ ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ എസ്‌ബിറ്റിയിലെ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ കേസിലെ തട്ടിപ്പ് മനസിലാകിയ സ്റ്റേറ്റ് ബാങ്ക് ഇവർക്കെതിരെ റിക്കവറി നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, റിക്കവറി നടപടികളിൽ നിന്നും ഒഴിവാക്കണമേന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാങ്കിലെ ലോൺ തുക തവണകളായി അടച്ചു ലോൺ തീർക്കാമെന്ന ഇവരുടെ വാദം അന്ന് ഹൈക്കോടതി തള്ളിയിരുന്നു.

അതിനിടെ ഉദ്യോഗസ്ഥരെ പോലും ഭയപ്പെടുത്തുന്ന വിധത്തിലും അഗസ്റ്റിൻ സഹോദരന്മാർ പ്രവർത്തിച്ചു. രണ്ടു ബാങ്കുകളിൽ ഒരേ വസ്തു വച്ചു ഇവർ നടത്തിയ തട്ടിപ്പ് മനസിലാക്കിയ ബാങ്ക് ജീവനക്കാർ ആദ്യം കോടതിയെ സമീപിച്ചപ്പോൾ ഭീഷണിയുടെ ഭാഷയിലായിരുന്നു ഇവരുടെ സംസാരം. ഭീഷണിക്ക് വഴങ്ങാതെ മുന്നോട്ടു പോയപ്പോൾ തുടർന്നും പലതവണ അപായപ്പെടുത്തുമെന്ന ഭീഷണിയുണ്ടായി. ഇവരുടെ ഭീഷണികൾക്ക് വഴങ്ങാതെ കോടതിയെ സമീപിച്ചപ്പോഴാണ് മറ്റ് പല കേസുകളെ കുറിച്ചും പൊതു സമൂഹം അറിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറുമായുള്ള കേസ് ഇപ്പോൾ ട്രിബ്യൂണൽ കോടതിയുടെ പരിഗണനയിലാണ്. ഇത് തീരാതെ നീണ്ടു പോകുകയാണ്. എസ്‌ബിറ്റിയുടെ അസെറ്റ് റിക്കവറി സെല്ലിന്റെ കീഴിലാണ് ഈ കേസുള്ളത്.

എന്നാൽ കേസുകളിൽ പെടുന്നതോടെ വീണ്ടും പുതിയ തട്ടിപ്പിന് വഴിയൊരുക്കി വരുന്നതാണ് ഇവരുടെ സ്ഥിരം ശൈലിയെന്ന് സംശയിക്കേണ്ട വിധത്തിലാണ് കേസുകൾ. 2011 അതൂൽ ഓട്ടോ ലിമിറ്റഡ് എന്ന വാഹന ഡീലർ കമ്പനിയും ഇവരുടേതായി ഉണ്ടായിരുന്നു. ഈ കമ്പനിക്കെതിരെ കാസർകോട് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നു. വയനാട് കാരാപ്പുഴ ഡാമിന് സമീപം ഇവരുടെ പേരിലായി ഒരു റിസോർട്ട് നിലവിലുണ്ട്. ഈ റിസോർട്ട് പണയപ്പെടുത്തിയും പലയിടത്തു നിന്നും ഇവർ ബാങ്ക് ലോൺ തരപ്പെടുത്തിയിരുന്നു. എന്നാൽ കേസും നൂലാമാലയും ആയപ്പോൾ റിസോർട്ട് പ്രവർത്തനമില്ലാതെ അനാഥമായി.

ഇങ്ങനെ ബാങ്കുകളെ കബളിപ്പിച്ചത് കൂടാതെയാണ് ഏറ്റവും ഒടുവിൽ ജീവനക്കാരിയെ മർദ്ദിച്ച് അവശയാക്കിയതിന് ക്രിമിനൽ കേസും നിലവിലുള്ളത്. കർണ്ണാടക ഹൈക്കോടതിയിലും ഇവർക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. സിവിലായും ക്രിമിനലായും നിരവധി കേസ് നടപടികൾ നേരിട്ടവരാണ് മാംഗോ മൊബൈൽസുമായി രംഗത്തെത്തിയത്. ഇക്കാര്യങ്ങളെല്ലാം മറച്ചു വച്ചാണ് ബാങ്ക് ഓഫ് ബറോഡയുടെ കേസിനെ കുറിച്ച് അറില്ലെന്ന് പോലും ഇവർ വാദിച്ചത്. എന്നാൽ ഒരു കേസിൽ അറസ്റ്റിലായതോടെ ഇവർക്കെതിരെ കൂടുതൽ പരാതികളുമായി നിരവധി പേർ രംഗത്തുവരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP