Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ചന്ദ്രൻ ദുബായിൽ പോയി; കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; വീട്ടിൽ മന്ത്രവാദികളെ എത്തിക്കുന്നത് കൃഷ്ണമ്മയും കാശിനാഥനും; കൃഷ്ണമ്മയും സഹോദരി ശാന്തയും ചേർന്ന് അപവാദ പ്രചാരണം നടത്തിയെന്നും ലേഖയുടെ നോട്ട് ബുക്ക് കുറിപ്പുകൾ; മാരായമുട്ടത്തെ ലേഖയുടേയും മകളുടേയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവ് തന്നെ

കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ചന്ദ്രൻ ദുബായിൽ പോയി; കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; വീട്ടിൽ മന്ത്രവാദികളെ എത്തിക്കുന്നത് കൃഷ്ണമ്മയും കാശിനാഥനും; കൃഷ്ണമ്മയും സഹോദരി ശാന്തയും ചേർന്ന് അപവാദ പ്രചാരണം നടത്തിയെന്നും ലേഖയുടെ നോട്ട് ബുക്ക് കുറിപ്പുകൾ; മാരായമുട്ടത്തെ ലേഖയുടേയും മകളുടേയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: മഞ്ചവിളാകത്തിനുസമീപം വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച ലേഖയുടെ നോട്ടുബുക്ക് പൊലീസ് കണ്ടെടുത്തു. ഭർത്തൃവീട്ടിൽ താനനുഭവിച്ച നിരന്തരപീഡനത്തിന്റെ വേദനകൾ വിവരിക്കുന്നതാണ് ലേഖയുടെ കുറിപ്പുകൾ. 21 വർഷം മുൻപാണ് പൂവാർ ഇടവൂർ സ്വദേശി ഷൺമുഖൻ ആചാരിയുടെയും ശാന്തയുടെയും മകൾ ലേഖയെ ചന്ദ്രൻ വിവാഹം കഴിക്കുന്നത്. അന്ന് മുതൽ അമ്മായി അമ്മയുടെ ക്രൂരമായ പീഡനമായിരുന്നു ലേഖയ്ക്ക് ഏൽക്കേണ്ടി വന്നത്. ഇത് തന്നെയാണ് ആത്മഹത്യയിലേക്കും നയിച്ചത്. ഭർത്താവ് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ബന്ധുക്കളുടെയും പീഡനമാണ് തന്റെയും മകളുടെയും മരണത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി ഇവരെഴുതിയ കത്ത് കഴിഞ്ഞദിവസം വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുബുക്കും വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയത്.

കൃഷ്ണമ്മയുടെ പീഡനം കാരണം വിവാഹംകഴിഞ്ഞ് എട്ടുമാസമായപ്പോൾ വിഷംകഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചതായി ലേഖ പുസ്തകത്തിലെഴുതിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ചന്ദ്രൻ ദുബായിൽപോയി. കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷംകഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചു. ആശുപത്രിയിലായ ലേഖ പിന്നീട് രക്ഷാകർത്താക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ചന്ദ്രൻ തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനു ശേഷമാണ് മകൾ വൈഷ്ണവി ജനിക്കുന്നത്. കൃഷ്ണമ്മയും അവരുടെ സഹോദരി ശാന്തയും ചേർന്ന് തന്റെ പേരിൽ അപവാദപ്രചാരണം നടത്തിയതായും ലേഖ എഴുതിയിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായിട്ടാണ് ലേഖ നോട്ടുബുക്കിൽ ഇവയൊക്കെ കുറിച്ചത്. വീടും സ്ഥലവും വിറ്റ് ബാങ്കിന്റെ കുടിശ്ശിക അടയ്ക്കണം. അതിനുശേഷം വേറെ സ്ഥലത്ത് ചെറിയവീടുണ്ടാക്കി മാറണമെന്നും ഭർത്താവിനോട് പറഞ്ഞു. എന്നാൽ, കൃഷ്ണമ്മ ഇതെല്ലാം തടസ്സപ്പെടുത്തിയെന്നും ലേഖയുടെ കുറിപ്പുകൾ സൂചിപ്പിക്കുന്നു. വീട്ടിൽ മന്ത്രവാദികളെ എത്തിക്കുന്നത് കൃഷ്ണമ്മയും കാശിനാഥനും ചേർന്നാണ്. കൃഷ്ണമ്മയുടെ ഭർത്താവ് വിമുക്തഭടനായിരുന്നു. കുടുംബപെൻഷനുണ്ടെങ്കിലും സമീപവാസികളോട് കടംവാങ്ങിയാണ് പലപ്പോഴും വീട്ടുചെലവ് നോക്കിയിരുന്നത്. ലേഖ എഴുതിയ നോട്ടുബുക്ക് പ്രതികൾക്കെതിരേയുള്ള പ്രധാന തെളിവാകും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഗാർഹിക പീഡന വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് ചന്ദ്രനും ഭർതൃമാതാവ് കൃഷ്ണമ്മയും ലേഖയെ പീഡിപ്പിച്ചിരുന്നതായി സഹോദരി ബിന്ദു ഇന്നലെ മൊഴി നൽകി. വർഷങ്ങൾക്കു മുൻപ് തന്നെ വിഷം നൽകി കൊല്ലാൻ നോക്കിയിരുന്നതായുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പിലെ വരികളും നിർണായകമായി. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. എല്ലാം തന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു കൃഷ്ണമ്മയുടെയും മകന്റെയും ശ്രമമെന്ന് നോട്ട് ബുക്കിൽ എഴുതിയിട്ടുണ്ട്. 'നീ കടം വാങ്ങിയത് ഞാനറിഞ്ഞില്ല എന്ന പേരിലായിരുന്നു വഴക്ക്. ഗൾഫിൽ നിന്നയച്ച പണം എന്തു ചെയ്‌തെന്നു ചോദിച്ച് ഭർത്താവും കുറ്റപ്പെടുത്തി. ചേട്ടൻ ഒഴിഞ്ഞുമാറുന്നു, കുഴപ്പമില്ല. എനിക്ക് ഇനി ഒന്നും കേൾക്കേണ്ട കാര്യമില്ല. മോളുവിന്റെ (വൈഷ്ണവി) കാര്യത്തിലേ എനിക്ക് ദുഃഖമുള്ളു...' നോട്ട്ബുക്കിലെ വരികളിങ്ങനെയാണ്.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ ആവശ്യമെങ്കിൽ മാത്രമേ കസ്റ്റഡിയിൽ വാങ്ങൂ എന്ന് പൊലീസ് അറിയിച്ചു. മന്ത്രവാദത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു. പ്രദേശത്ത് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നവർ പൊലീസ് നിരീക്ഷണത്തിലാണ്. ജപ്തി നടപടികളെക്കുറിച്ച് വ്യക്തത ലഭിക്കാൻ രേഖകൾ ആവശ്യപ്പെട്ട് ബാങ്കിന് പൊലീസ് നോട്ടിസ് നൽകി. നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ, മകൾ വൈഷ്ണവി എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഇവരുടെ ഭർത്താവ് കാശിനാഥൻ എന്നിവർ പിടിയിലായത്. 4 പേരെയും റിമാൻഡ് ചെയ്തു.

കരാട്ടെ വൈഷ്ണവി' എന്നാണ് സ്നേഹത്തോടെ കൂട്ടുകാരികൾ ആത്മഹത്യ ചെയ്തിരുന്ന വൈഷ്ണവിയെ വിളിച്ചത്. സഹപാഠികൾക്ക് മനക്കരുത്തിന്റെയും നിശ്ചയദാർഢൃത്തിന്റെയും നല്ല മാതൃകയായ മിടുമിടുക്കിയായിരുന്നു വൈഷ്ണവി. വൈഷ്ണവി ആത്മഹത്യ ചെയ്തുവെന്ന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല സുഹൃത്തുക്കൾക്ക്. ക്ലാസ് ലീഡറും കോളേജ് യൂണിയൻ വൈസ്ചെയർപേഴ്സണുമായ എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ചുറുചുറുക്കുള്ള വൈഷ്ണവിയുടെ മുഖമാണ് കൂട്ടുകാരികളുടെ മനസ്സിൽ. പനച്ചമൂട് വൈറ്റ് മെമോറിയൽ കോളേജിലെ ഒന്നാംവർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു വൈഷ്ണവി. കരാട്ടെ പഠിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ കൂട്ടുകാരികൾ അവൾക്ക് ഒരു ഓമനപ്പേരിട്ടു, കരാട്ടെ വൈഷ്ണവി. കരാട്ടെയിൽ ബ്ലാക്‌ബെൽറ്റ് നേടിയിട്ടുണ്ട്. 'നന്നായി പഠിക്കും. അമ്മയായിരുന്നു അവൾക്ക് എല്ലാം' കൂട്ടുകാരിയായ സ്നേഹ പറഞ്ഞു. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.

എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നു. ഇതിനിടയിലും ബികോം പഠനവുമായും മുന്നോട്ടു പോയി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസടച്ചിരുന്നു. ഒരിക്കലും വീട്ടിലോട്ട് അവൾ ക്ഷണിച്ചിരുന്നില്ല. പ്രശ്നമാണെന്ന് മാത്രം പറയും. വീട് വിൽക്കാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു. കടം കാരണമാണെന്നും പറഞ്ഞു. എന്നാൽ, അവർ ഇത്രയും പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി തോന്നിയിരുന്നില്ലെന്ന് കൂട്ടുകാരികൾ പറയുന്നു. അമ്മയെ കുറിച്ച് ഒരുപാടും അച്ഛനെ കുറിച്ച് വളരെ കുറച്ചും മാത്രമെ അവൾ സംസാരിക്കുമായിരുന്നുള്ളു. പെട്ടെന്ന് ദേഷ്യപ്പെടുകയും സങ്കടം വരികയും ചെയ്യുന്ന പ്രകൃതമായിരുന്നു.

ചെറുതായി പിണങ്ങിയാലും വൈഷ്ണവി ഉടൻ വന്ന് അത് അവസാനിപ്പിക്കും. അവസാനമായി കോളേജിൽവച്ച് കണ്ടപ്പോൾ 'ഞാനിനി വരില്ലെന്ന് പറഞ്ഞ്' അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിങ്ങനെയാകുമെന്ന്...' -കൂട്ടുകാരികളും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP