Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാം'; പരസ്യചൂണ്ടയിൽ കൊത്തിയാൽ പോക്കറ്റ് കാലിയാകും; ക്ലാസിഫൈഡ് പരസ്യങ്ങളുടെ മറവിൽ തട്ടിപ്പ് പെരുകുന്നു: മറുനാടൻ മലയാളി നടത്തിയ അന്വേഷണം

'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാം'; പരസ്യചൂണ്ടയിൽ കൊത്തിയാൽ പോക്കറ്റ് കാലിയാകും; ക്ലാസിഫൈഡ് പരസ്യങ്ങളുടെ മറവിൽ തട്ടിപ്പ് പെരുകുന്നു: മറുനാടൻ മലയാളി നടത്തിയ അന്വേഷണം

പാലക്കാട്. 'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാം', എന്ന പേരിൽ പ്രമുഖ പത്രങ്ങളിൽ വരുന്ന പരസ്യങ്ങളിൽ ബഹുഭൂരിപക്ഷവും വിദഗ്ധമായി ആസൂത്രണം ചെയ്യുന്ന തട്ടിപ്പുകളെന്നു മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രമുഖ പത്രങ്ങളുടെ ക്ലാസിഫൈഡ് താളുകളിൽ നിത്യേന കാണുന്ന ഡാറ്റ എഡിറ്റിങ്, ഡാറ്റ എൻട്രി, കോപ്പി പേസ്റ്റ്, ഓൺ ലൈൻ വർക്കുകൾ എന്നിങ്ങനെ കാണുന്ന പരസ്യങ്ങൾ 90 ശതമാനം വ്യാജമാണ്. വെറും ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ നൽകിയാവും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേരളത്തിലെ ആസ്ഥാനം. ബാംഗ്ലൂർ,ഹൈദരാബാദ്, ഡൽഹി, മുംബൈ,കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങൾ.

വീട്ടിലിരുന്ന് കമ്പ്യൂട്ടർ വരുമാനം കണ്ടെത്താൻ വേണ്ടി പണം അടയ്ക്കുന്നവരുടെ പതിനായിരങ്ങളാണ് നഷ്ടപ്പെടുന്നതെങ്കിൽ തട്ടിപ്പ് അറിയാതെ ഈ കമ്പനികളുടെ ഫ്രാഞ്ചൈസി എടുക്കുന്നവരുടെ ലക്ഷങ്ങളാണു നഷ്ടമാകുക. ചെറിയ ടൗണുകളിൽ പലയിടത്തും യുവാക്കൾ ഇത്തരം തട്ടിപ്പുസംഘങ്ങളുടെ കെണിയിൽ കുടുങ്ങി ഇവരുടെ അടുത്തെത്തി ഫ്രാഞ്ചൈസി നടത്താറുണ്ട്. പിന്നീട് തട്ടിപ്പിന്റെ ആഴം വ്യക്തമാകുമ്പോൾ ഇവർക്ക് നാട്ടിൽ കൂടി നിൽക്കാൻ കഴിയാത്ത അവസ്ഥ വരും. ഇത്തരം തട്ടിപ്പ് നടത്തുന്ന വലിയ ഒരു മാഫിയ തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

കമ്പ്യൂട്ടർ ജോലികളെ പൂർണമായും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ഓൺലൈൻ, ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഓഫ് ലൈൻ എന്നിങ്ങനെ രണ്ടു വിഭാഗമായി വേർതിരിച്ചിട്ടുണ്ട്. ഡാറ്റ എഡിറ്റിങ്, പി.ഡി.എഫ്. കൺവെർഷൻ, ഡാറ്റ എൻട്രി ,കോപ്പി പേസ്റ്റ്, മുതലായവ ഓഫ് ലൈൻ ജോലികളാണ്. വിവിധ തരം സർവേകൾ, ആഡ്‌സ്‌വ്യൂ, ആർട്ടിക്കിൾ റൈറ്റിങ്, റീഡിങ്, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ മുതലായവ ഓൺ ലൈൻ ജോലികളാണ്. വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രസാധകരും യൂണിവേഴ്‌സിറ്റികളും മറ്റും അവരുടെ ജോലികൾ ഇന്ത്യയെ പോലുള്ള രാജ്യത്തെ ഐ.ടി.വിദഗ്ദ്ധർക്ക് ബി.പി.ഒ. അടിസ്ഥാനത്തിൽ നൽകാറുണ്ട്. പാർട്ട് ടൈമായി കിട്ടുന്ന ഈ ജോലിയിൽ നല്ല വരുമാനം ലഭിക്കും. നിരവധി ഓൺലൈൻ സൈറ്റുകളിലും സൗജന്യമായി അക്കൗണ്ട് എടുത്ത് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം. യഥാർത്ഥ ബി.പി.ഒ. കമ്പനികളോ വെബ് സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരു തരത്തിലുള്ള ഫീസും ഡെപ്പോസിറ്റും മുൻകൂറായി ആവശ്യപ്പെടാറില്ല. ഇത് അറിയാതെ കമ്പ്യൂട്ടറിലൂടെ വരുമാനം തേടുന്ന യുവാക്കളെയാണ് കേരളത്തിലെ വ്യാജസ്ഥാപനങ്ങൾ തട്ടിപ്പിന് ഇരയാക്കുന്നത്.

വർക്ക് ചെയ്യുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വർക്ക് ചെയ്യാൻ തരുന്നതെന്നും വർക്ക് ചെയ്യാതിരുന്നാൽ വരുന്ന നഷ്ടം,അല്ലെങ്കിൽ വർക്ക് ഫയൽ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന പ്രശ്‌നത്തിന് പരിഹാരമായാണത്രേ സെക്യൂരിറ്റി ആവശ്യപ്പെടുന്നത്. വർക്ക് പൂർത്തിയാക്കിയാൽ തുക തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്യും. എന്നാൽ ഒരു തുകയും മടക്കി ലഭിക്കില്ല.

ഓഫ് ലൈൻ വർക്കുകളുടെ തട്ടിപ്പാണ് നമ്മുടെ നാട്ടിൽ അധികവും നടക്കുന്നത്. ജോലി ലഭിക്കണമെങ്കിൽ പരസ്യം കൊടുത്ത സ്ഥാപനവുമായി 6 മാസം, 11 മാസം എന്നിങ്ങനെ പല കാലയളവിലുള്ള കരാർ വയ്ക്കണം. എഗ്രിമെന്റിനൊപ്പം വർക്കു കിട്ടുന്നതിനുവേണ്ടി ഒരു തുക ഡെപ്പോസിറ്റായി അടക്കണം. 3500 മുതൽ 25,000 വരെ, ചില ജോലികൾക്ക് 2 ലക്ഷം രൂപയാണ് ഡെപ്പോസിറ്റ് തുക. ഏറ്റവും ചെറിയ ഡാറ്റ എഡിറ്റിങ് വർക്ക് 3500 രൂപ നൽകി ഒരു വർഷക്കാലാവധിക്ക് എടുത്താൽ 600 പേജുകൾ ടൈപ്പ് ചെയ്തത് അയച്ചു തരും. വിദേശത്തെ ഒരു യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ നിന്നാണ് ഇവ അയയ്ക്കുന്നതെന്നാണ് പറയുക. അവർ ടൈപ്പ് ചെയ്തതിലുള്ള തെറ്റ് തിരുത്തി മടക്കി അയയ്ക്കലാണ് ജോലി.

ഒരു പേജിന് 20 രൂപ വച്ച് 12,000 രൂപ മാസം പ്രതിഫലം. 11 മാസത്തിന് 1,32,000 രൂപ അടച്ച സെക്യൂരിറ്റിതുക 3500 രൂപ ചേർത്തു മടക്കിക്കിട്ടുമെന്നാണു പറയുക. പക്ഷേ വർക്കുകൾക്ക് അക്യുറസി (കൃത്യത) ഉണ്ടാവണം. തെറ്റില്ലാതെ അയയ്ക്കുന്ന വർക്കിനു മാത്രമേ പ്രതിഫലം നൽകൂ. അക്യൂറസി 97 ശതമാനം കുറഞ്ഞാൽ പേമെന്റ് നൽകാതെ കരാർ റദ്ദാക്കാനുള്ള അധികാരം സ്ഥാപനത്തിനുണ്ട്. അക്യുറസി കണക്കാക്കുന്നത് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. ഒരു ഫുൾസ്റ്റോപ്പ് ഇടാൻ മറന്നാൽ ഒരു ശതമാനം അക്യുറസി,ഒരു അക്ഷരം വിട്ടാൽ 3 ശതമാനം, സ്‌പേസ് വിട്ടാൽ 5 ശതമാനം, ഒരു വരി വിട്ടാൽ 10 ശതമാനം എന്നിങ്ങനെ അക്യുറസി കുറയ്ക്കും. വർക്ക് ചെയ്യുന്നയാൾ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ പാടില്ലെന്നു നിബന്ധനയുണ്ട്. ഇതു പ്രകാരം ഒരാൾക്കു പോലും പേമെന്റ് കൊടുക്കേണ്ടിവരാറില്ല. ഒരാൾക്ക് കൊടുത്ത വർക്ക് ഫയൽ തന്നെ വേറെ നൂറുപേർക്ക് അയച്ചുകൊടുത്തിരിക്കും. ഇടയ്ക്കിടക്ക് പരസ്യങ്ങൾ നൽകി പുതിയ ഇരകളെ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. ഇവർ തരുന്ന എഗ്രിമെന്റ് ഉപയോഗിച്ച് ഒരു പെറ്റി കേസെടുക്കാൻ പോലും കഴിയില്ല.

ഓൺ ലൈൻ ജോലികളിലും സമാന അവസ്ഥയാണ്. ജോലി ചെയ്താൽ വരുമാനം ലഭിക്കുന്ന സൈറ്റുകളിലെ വിവരങ്ങൾക്കും അതിലെ ജോലി പഠിപ്പിക്കാനും വേണ്ടിയുള്ള സിഡി കൾ 2000 മുതൽ 5000 വരെ രൂപയ്ക്കാണ് വി.പി.പി.യായി അയച്ചു കൊടുക്കുന്നത്. ഇത്തരം സിഡികളിൽ അധികവും ഉയർന്ന വരുമാനം കാണിച്ച് പ്രതിഫലം നൽകാത്ത വ്യാജ സൈറ്റുകളുടെ വിലാസമാവും ഉണ്ടാകുക. എന്നാൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് ജോലി ചെയ്താൽ പ്രതിഫലം ചെക്കായി അയച്ചു നൽകുന്ന സൈറ്റുകളുണ്ട്. ഇതിൽ അക്കൗണ്ട് എടുത്ത് നൽകാൻ 3000 രൂപ രജിസ്‌ട്രേഷൻ ഫീസ് വാങ്ങുന്ന സ്ഥാപനം പലയിടങ്ങളിലുമുണ്ട്. സൈബർ ക്രൈമിൽ ഇത്തരം തട്ടിപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കാറില്ല. പത്രപരസ്യത്തിലൂടെ പണം വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങളിൽ ഒരു റെയ്ഡ് നടത്തിയാൽ മതി, തട്ടിപ്പ് പിടികൂടാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP