Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടംപുഴ ആദിവാസി മേഖലയിൽ മാവോയിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; വാറന്റ് പ്രതിയെ പിടികൂടാനെത്തിയ എസ് ഐ യും സംഘത്തെയും നേരിട്ടതു സംഘടനാ ശക്തി കാട്ടാൻ; മുപ്പതോളം പേർക്കെതിരേ കേസ്

കുട്ടംപുഴ ആദിവാസി മേഖലയിൽ മാവോയിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; വാറന്റ് പ്രതിയെ പിടികൂടാനെത്തിയ എസ് ഐ യും സംഘത്തെയും നേരിട്ടതു സംഘടനാ ശക്തി കാട്ടാൻ; മുപ്പതോളം പേർക്കെതിരേ കേസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആദിവാസി മേഖലയിലെ ചൂഷകരെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് മാവോയിസ്റ്റ് അനുകൂല സംഘടനാപ്രവർത്തകർ കുട്ടംപുഴയിൽ പ്രവർത്തനം ശക്തമാക്കിയതായി പൊലീസ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം വാറന്റ്റ് പ്രതിയെ പിടികൂന്നതിനിടെ വടാട്ടുപാറയിൽ എസ്.ഐ യെയും സംഘത്തെയും തടഞ്ഞുവയ്ക്കുകയും പരസ്യമായി പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തതിലുടെ ഇക്കൂട്ടർ തങ്ങളുടെ സംഘടനാശക്തി വെളിപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഈ സംഭവത്തിന്റെ പേരിൽ കണ്ടാലറിയാവുന്ന 30-ഓളം മാവോയിസ്റ്റ് അനുകൂലികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ നാലുപേർ രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന വടാട്ടുപാറ സ്വദേശികളാണെന്നും ഇവരെക്കൂടാതെ പത്തോളം പേർ നിരീക്ഷണത്തിലുണ്ടെന്നും പൊലീസ് അറിയിച്ചു.

നിരവധി കേസുകളിലെ പ്രതിയും ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചയാളുമായ വടാട്ടുപാറ പ്ലാന്തോട്ടത്തിൽ ബൈജു പിറ്ററിനെ പിടികൂടുന്നതിന് കുട്ടമ്പുഴ എസ്.ഐ, എൻ.ആർ .രാജേഷിന്റെ നേതൃത്വത്തിൽ നടന്ന നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പൊലീസ് സംഘം വടാട്ടുപാറ പലവൻപടിയിലെത്തിയത്. ഇവിടെ മാവോയിസ്റ്റ് അനുകൂലികൾ സംഘടിപ്പിച്ചിരുന്ന വാഹനജാഥ സ്വീകരണസമ്മേളനം നിരീക്ഷിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. ഈ സമയം യോഗസ്ഥലത്തുനിന്നും അല്പം മാറി നിലയുറപ്പിച്ചിരുന്ന ബൈജുവിനെ പൊലീസുകാരിൽ ചിലർ തിരിച്ചറിഞ്ഞു. ഉടൻ എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് ഇയാളെ പിടികൂടി.

യോഗത്തിനെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള സംഘം പൊലീസ് നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്നതോടെ സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങി. ബലപ്രയോഗത്തിലൂടെ ബൈജുവിനെ ജീപ്പിൽകയറ്റി പൊലീസ് സംഘം പുറപ്പെടാൻ ഒരുങ്ങിയപ്പോൾ സ്ത്രികളും പുരുഷന്മാരുമടങ്ങുന്ന സംഘം പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമായി.അരമണിക്കൂറോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിലാണ് പ്രതിഷേധക്കാർക്കിടയിൽ നിന്നും ബൈജുവിനെയും കൊണ്ട് പൊലീസ് സംഘം മടങ്ങിയത്. ജാഥയിൽ പങ്കെടുക്കാനെത്തിയവരിൽ പലരും പോരാട്ടം, അയ്യങ്കാളിപ്പട ഉൾപ്പെടെയുള്ള മാവോയിസ്റ്റ് അനുകൂലസംഘടനകളുടെ പ്രവർത്തകരാണെന്നാണ് പൊലീസ് റിപ്പോർട്ട്. ജയിലിൽക്കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകൾ ആമിയും സ്വീകരണ സമ്മേളനത്തിനെത്തിയിരുന്നു.

പൊലീസിനെ അക്രമിച്ചതിനും ഔദ്യോഗീക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് ബൈജു ഉൾപ്പെടെയുള്ളവർക്കതിരെ പൊലീസ് കേസ്സെടുത്തിട്ടുള്ളത്. ഒരു മാസം മുമ്പ് എസ് എൽ എഫ് എന്ന സംഘടനയുടെ ലേബലിൽ വടാട്ടുപാറയിൽ 40-ളം മാവോയിസ്റ്റ് അനുകൂലികൾ സംഘടിച്ചിരുന്നു. പോരാട്ടം നേതാവ് അജിതൻ സി എ, ഇവരോട് ആഭിമുഖ്യം പുലർത്തിയിരുന്ന ദളിത് സംഘടനാ നേതാവ് കെ കെ മണി, കൊച്ചി നീറ്റ ജലാറ്റിൻ ഓഫീസ് അടിച്ചു തകർത്ത കേസ്സിൽ പൊലീസ് അറസ്റ്റ് ചെയ്ത അഡ്വ: നിർമ്മൽ തുഷാർ ഭാരതി, ജയ്‌സൺ കൂപ്പർ തുടങ്ങിയവർ യോഗത്തിൽ പങ്കടുത്തിരുന്നു. ഇതുമൂലം പൊലീസ് അതീവ പ്രാധാന്യത്തോടെയാണ് ഇവിടത്തെ യോഗത്തെ നിരീക്ഷിച്ചത്.

ഇതിനുപിന്നാലെയാണ് വാഹന ജാഥയുടെ പേരിൽ ഇവർ ഇവിടെ വീണ്ടും സംഗമിച്ചത്. മേഖലയിൽ അംഗത്വം വർദ്ധിപ്പിക്കുന്നതിന് അനുകൂല സാഹചര്യം ഉണ്ടെന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സംഘടനാ പ്രവർത്തകർ വടാട്ടുപാറ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ തൽക്കാലം ആശങ്കപ്പെടെണ്ട സ്ഥിതിവിശേഷമില്ലെന്നുമായിരുന്നു നേരത്തെ രഹസ്യാന്വേഷണ വിഭാഗം നൽകിയിരുന്ന റിപ്പോർട്ട് . എന്നാൽ വടാട്ടുപാറയിലെ സംഭവത്തെത്തുടർന്ന് പൊലീസ് ഈ മുൻധാരണയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

സംഘടനാപ്രവർത്തകരെക്കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കണമെന്നും സാമൂഹ്യപ്രശ്‌നങ്ങളിലെ ഇവരുടെ ഇടപെടൽ സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് നൽകണമെന്നുമാണ് ഉന്നതങ്ങളിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP