Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിൽ ബോംബ് കേസ്: ഗോകുലിന്റെ കാമുകിയും കരുക്കാൻ ശ്രമിച്ച ഭർത്താവും മലയാളികൾ; ബിഷപ്പിന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി രഹസ്യങ്ങൾ ചോർത്തിയ ശേഷം കാമുകിക്ക് ചോർത്തി നൽകി കലാപത്തിന് ശ്രമിച്ചു; കെണിയിൽ വീണ യുവാവ് അവിഹിത ബന്ധത്തിന്റെ കഥകൾ തുറന്നുപറഞ്ഞു

വിമാനത്തിൽ ബോംബ് കേസ്: ഗോകുലിന്റെ കാമുകിയും കരുക്കാൻ ശ്രമിച്ച ഭർത്താവും മലയാളികൾ; ബിഷപ്പിന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി രഹസ്യങ്ങൾ ചോർത്തിയ ശേഷം കാമുകിക്ക് ചോർത്തി നൽകി കലാപത്തിന് ശ്രമിച്ചു; കെണിയിൽ വീണ യുവാവ് അവിഹിത ബന്ധത്തിന്റെ കഥകൾ തുറന്നുപറഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി കേസ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കാമുകിയെ സ്വന്തമാക്കാൻ ഗോകുൽ മേച്ചേരിയെന്ന മലയാളിയുടെ കുതന്ത്രങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുമായി ബന്ധപ്പെട്ട എല്ലാവരും മലയാളികളാണെന്നതും വ്യക്തമായി. ഗോകുലിന്റെ കാമുകി ധന്യയും അവരുടെ ഭർത്താവ് സജുവുമെല്ലാം മലയാളി തന്നെ. സജുവിനെ കുരുക്കിൽ വീഴ്‌ത്താൻ ആൾമാറാട്ടം നടത്തിയെന്നതാണ് അന്വേഷണത്തിൽ നിന്ന് പുറത്തുവരുന്ന പുതിയ വിവരം. സജുവിനേയും ധന്യയേയും തെറ്റിക്കാനായിരുന്നു ഇത്. എന്നാൽ, കഥകളൊന്നും ശരിയല്ലെന്നും തന്റെ മകൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഗോപകുമാർ മേച്ചേരിയെത്തി. ഗോകുലിന്റെ രണ്ടു വയസുള്ള മകൾ ഗോപകുമാറിന്റെ സംരക്ഷണയിലാണ്. 

മുൻ കാമുകിയെ സ്വന്തമാക്കാനും അവളെ ഭർത്താവുമായി തെറ്റിക്കാനും ഗോകുൽ ആൾമാറാട്ടം നടത്തിയത് ബിഷപ്പായിട്ടായിരുന്നു. കാമുകിയായ ധന്യയുടെ ഭർത്താവ് സജു ജോസിനെ ഭീകരനായി ചിത്രീകരിച്ചു ജയിലിലാക്കാൻ ശ്രമിച്ചത് തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു. ഈ ആസൂത്രണങ്ങളെല്ലാം കൃത്യമായി നിർവ്വഹിച്ച ശേഷമാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. അതിനിടെ സ്വന്തം ഭാര്യയെ കൊന്നത് പുറത്തായതോടെ ഗോകുൽ പ്രതിക്കൂട്ടിലായി. ഇതോടെ എല്ലാം പൊലീസിനോട് തുറന്ന് സമ്മതിക്കേണ്ടിയും വന്നു. ഈ നീക്കങ്ങൾക്ക് ധന്യയുടെ സമ്മതം ഉണ്ടായിരുന്നില്ലെ്‌ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ ഘട്ടത്തിൽ നൽകുന്നത്. എന്നാൽ ഇതൂ പൂർണ്ണമായും സ്ഥിരീകരിക്കാനും തയ്യാറല്ല. ഏതായാലും സിനിമാകഥപോലെയാണ് കാര്യങ്ങൾ ഗോകുൽ നീക്കിയത്.

സജുവിന്റെ പേരിൽ മൊബൈൽ ഫോൺ എടുത്ത ഗോകുൽ ഇതിനായി സജുവിന്റെ തിരിച്ചറിയൽ രേഖകൾ സ്വന്തമാക്കിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ധന്യ തന്നെയാണോ ഇതു നൽകിയതെന്ന സംശയവും ബാക്കിയാണ്. തിരിച്ചറിയൽ രേഖയും ഫോട്ടോയും താൻ മോഷ്ടിച്ചതാണെന്നാണു ഗോകുലിന്റെ മൊഴി. സ്‌കൂളിൽ നിന്നു കുട്ടികൾ എത്തുമ്പോൾ വീട് തുറന്നുകൊടുക്കാൻ താക്കോലുകളിലൊന്ന് ഗോകുലിനു കൈമാറിയിരുന്നെന്ന് ധന്യയും മൊഴി നൽകിയിട്ടുണ്ട്. ഗോകുലും താനുമായി പ്രണയത്തിലായിരുന്നുവെന്നു ധന്യ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. രേഖകൾ എങ്ങനെയാണ് ഗോകുലിന് ലഭിച്ചതെന്ന് വ്യക്തമായാൽ കേസിൽ ധന്യയുടെ പങ്കുവെളിവാകും. അതിനുള്ള ശ്രമത്തിലാണ് പൊലീസ്.

അതിനിടെ ഗോകുൽ തനിക്കു വേണ്ടി ഒരുപാട് റിസ്‌കെടുത്തിട്ടുണ്ടെന്നും പൊലീസ് ഏർപ്പെടുത്തിയ കൗൺസിലറോടു ധന്യ പറഞ്ഞു. അതുകൊണ്ട് ഞാനായിട്ട് ചതിക്കാൻ ആഗ്രഹിക്കുന്നില്ല. ഗോകുലിന്റെ മകളെ ഞാൻ എന്റെ മകൾക്കൊപ്പം വളർത്തും. ഗോകുലിന്റെ ഭാര്യ അനുരാധ മരിച്ചശേഷം മകൾ എന്റെ കൂടെയാണ്. ഗോകുൽ പുറത്തുവന്നാൽ ഗോകുലിനെ ഞാനെന്റെ പങ്കാളിയായി സ്വീകരിക്കുമെന്നും ധന്യ സമ്മതിച്ചതായി സൂചനയുണ്ട്. സാജുവുമായി വിവാഹം ചെയ്ത് ഒരു വർഷത്തിനകം തന്നെ താൻ വിവാഹമോചനം നേടാൻ തയാറായിരുന്നെന്നും ഇവർ വ്യത്തമാക്കി.

2011 മുതൽ സാജുവിനെയും ഗോകുലിന്റെ ഭാര്യ അനുരാധയെയും ഇല്ലാതാക്കാനുള്ള ആലോചനയിലായിരുന്നു ഗോകുലും യുവതിയും. അതിന്റെ തുടർച്ചയായിരുന്നു അനുരാധയുടെ മരണം. അയൽവാസികളെന്ന നിലയിൽ ഗോകുലും സാജുവിന്റെ ഭാര്യയും അടുത്തിടപഴകിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലാതിരുന്ന സാജു ഇവരുടെ അടുത്തിടപഴകലിനെ എതിർത്തതുമില്ല. ഗോകുലുമായി ഒരുമിക്കാൻ ശ്രമിക്കുമ്പോഴും സാജുവുമായി ഒരു പ്രശ്‌നത്തിനും പോകാതെ യുവതി ശ്രദ്ധിച്ചിരുന്നെന്നും ആസൂത്രിതമായ നീക്കമാണ് ഇരുവരും നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ബിഷപ്പെന്ന വ്യാജേന ഇമെയിൽ വിലാസമുണ്ടാക്കിയാണു തൃശൂർ സ്വദേശിയായ ഗോകുൽ അതിലൂടെ സജുവുമായി അടുത്തത്. ക്രമേണ ആ ബന്ധം തുറന്നുപറച്ചിലിന്റെ വക്കോളമെത്തി. ഈ ഘട്ടത്തിന്റെ തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിച്ച് പാപമോചനം നേടാനായിരുന്നു വ്യാജ ബിഷപ്പിന്റെ ഉപദേശം. ഉപദേശം ശിരസാവഹിച്ച സജു തന്റെ പാപങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. ഭാര്യ ബംഗളൂരുവിൽ ഇല്ലാതിരുന്ന സമയം വേശ്യാലയങ്ങൾ സന്ദർശിച്ചു എന്നതടക്കമുള്ള ഈ ഏറ്റുപറച്ചിൽ ഗോകുലിനു പിടിവള്ളിയാകുകയായിരുന്നു. ''നിന്റെ ശരീരത്തിനും മനസിനും ഒരുപോലെ ശാന്തി വേണം. അതിന് വിവസ്ത്രനായി മനസ്താപത്തോടെ മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയണം. എന്നിട്ടത് റെക്കോഡ് ചെയത് അയച്ചു തരിക. അതിലൂടെ ശരീരത്തിന്റെയും മനസിന്റെയും പാപങ്ങൾ കഴുകി നിന്നെ ദൈവം വെടിപ്പാക്കട്ടെ...'' ഗോകുലിലെ വ്യാജ ബിഷപ്പിന്റെ ഈ വാക്കുകളുടെ കുരുക്ക് മനസിലാക്കാൻ സജുവിനായില്ല.

ഇതിനൊപ്പം തൃശൂരിലുള്ള ബിഷപ്പെന്നു തെറ്റിദ്ധരിപ്പിച്ച് ഇമെയിലിലൂടെ ധന്യയുമായി അടുത്ത് ഇടപഴകിയ ഗോകുൽ, സജുവിന്റെ 'വീഡിയോ മനസ്താപം' മുൻ കാമുകി കൂടിയായ ധന്യയെ സ്വന്തമാക്കാനുള്ള തുറുപ്പ് ചീട്ടാക്കുകയായിരുന്നു. വീഡിയോ കാട്ടി ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയശേഷം ''നീ നിരാശപ്പെടേണ്ട, നല്ല മനസുള്ള ഒരുവൻ നിന്നെ കാത്തിരിപ്പുണ്ടെന്ന് എന്റെ മനസു പറയുന്നു.'' എന്നൊരു പ്രവചനവും വ്യാജ ബിഷപ് തട്ടിവിട്ടു. അതിന് ശേഷമാണ് മുൻ കാമുകിയുമായി വീണ്ടും ഗോകുൽ അടുത്തത്. അതുവരെയുള്ള കാര്യങ്ങളെല്ലാം ഗോകുൽ വിചാരിച്ചത് പോലെ തന്നെ നീങ്ങി.

പിന്നീട് സജുവിനെ കുടുക്കാനുള്ള സീനും ഗോകുൽ വെടിപ്പാക്കി. മുസ്ലിം തലപ്പാവും പ്രാർത്ഥനയ്ക്കുള്ള വിരിപ്പും സജുവിന്റെ വീടിനുള്ളിൽ കൊണ്ടിട്ടു. ഒരു കുത്തുവാളും അവിടെ നിക്ഷേപിച്ചു. സജുവിനെ ഭീകരനാക്കി ഭാര്യയ്ക്കു മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താനും പിന്നീട് വിമാനത്താവളം ബോംബ് ഭീഷണിക്കേസിൽ ഇത് ബലമുള്ള സാക്ഷിമൊഴിയാക്കി നിലനിർത്താനുമായിരുന്നു പദ്ധതി. ഗോകുൽ ഈ തൊപ്പിയും കത്തിയുമൊക്ക ആരിൽ നിന്നാണു വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഗോകുൽ സമ്മതിച്ചതായാണ് വിവരം. ധന്യയുമായി സ്‌കൂൾ കാലം മുതലുള്ള സൗഹൃദം പിന്നീടു പ്രണയമായെങ്കിലും വ്യത്യസ്ത മതസ്ഥരായതിനാൽ വിവാഹത്തെ വീട്ടുകാർ എതിർത്തു. തുടർന്നു കൊൽക്കത്ത സ്വദേശിനിയെ വിവാഹം ചെയ്ത ഗോകുൽ ജോലി സംബന്ധമായി ഡൽഹിയിൽ നിന്നു ബംഗളൂരുവിൽ എത്തിയതോടെയാണ് മുൻ കാമുകിയുടെ അയൽവാസിയായി താമസം തുടങ്ങിയത്. എന്നാൽ ധന്യ ബംഗ്ലുരുവിലുണ്ടെന്ന് മനസ്സിലാക്കിയാണ് ഗോകുൽ ഇവിടെ എത്തിയതെന്നും സൂചനയുണ്ട്.

വിനയായത് കാർ യാത്ര, ഗോകുൽ വിവാഹ മോചനത്തിനും ശ്രമിച്ചിരുന്നു

ധന്യയുമായുള്ള സ്ഥിരമായ കാർ യാത്രയാണ് ഗോകുലിനെ കുടുക്കിയത്. ബോംബ് ഭീഷണി വന്ന ഫോൺ അന്വേഷിച്ച പൊലീസിന് അത് സജുവിന്റെ അഡ്രസിലുള്ളതാണെന്ന് വ്യക്തമായി. കാറിലോ മറ്റോ സഞ്ചരിക്കുമ്പോഴായിരുന്നു ഭീഷണി സന്ദേശം അയച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സജുവിന്റെ ഭാര്യ ധന്യയുടെ കാറിലായിരുന്നു ഫോൺ എന്നും വ്യക്തമായി. ഇതോടെ സജു തന്നെയാണ് ഭീഷണി അയച്ചതെന്നും പൊലീസ് ഉറപ്പിച്ചു. സജുവിനേയും ധന്യയേയും പൊലീസ് ചോദ്യം ചെയ്തു. ഇരുവർക്കും ഒന്നും അറിയില്ലായിരുന്നു. ഈ ഘട്ടത്തിലാണ് ധന്യയോട് കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് തിരക്കിയത്. അസ്വാഭാവികതയൊന്നും കൂടാതെ ഗോകുലിന്റേ പേരും പറഞ്ഞു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ധന്യ പള്ളിയിൽ പോകുന്നത് പതിവാണ്. ഈ സമയത്ത് ഗോകുലും ഒപ്പം കൂടാറുണ്ടായിരുന്നു. ഇവരുടെ സൗഹൃദത്തിൽ സംശയമില്ലാത്തതിനാൽ സജുവും എതിർക്കാറില്ലായിരുന്നു. അത്തരമൊരു യാത്രയിലാണ് ഭീഷണി സന്ദേശം പോയത്. പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ ഗോകുൽ ഒന്നും സമ്മതിച്ചില്ല. എന്നാൽ കാർ യാത്രയുടെ കാര്യം അന്വേഷണ ഉദ്യോഗസ്ഥർ എടുത്തിട്ടതോടെ എല്ലാം പൊളിഞ്ഞു. സത്യം ഒന്നൊന്നായി പറയുകയും ചെയ്തു. ഇതോടെയാണ് കള്ളത്തരങ്ങളുടെ ചരുൾ അഴിഞ്ഞത്.

ധന്യയെ സ്വന്തമാക്കാനായി ഭാര്യ അനുരാധയെ ഒഴിവാക്കാൻ നിയമപരമായി തന്നെ ഗോകുൽ ശ്രമിച്ചിരുന്നു. വിവാഹ മോചനം തേടുന്നത് ഇരുവരും ചർച്ച ചെയ്തു. അഭിഭാഷകനെ കാണാനും തീരുമാനിച്ചു. എന്നാൽ നിശ്ചയിച്ചുറപ്പിച്ച ദിവസം അഡ്വക്കേറ്റ് ഓഫീസിൽ എത്തിയില്ല. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മരണത്തെ തുടർന്ന് അവധി നൽകിയതായിരുന്നു കാരണം. ഈ ദിവസം രാത്രിയാണ് അനുരാധ കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ അനുരാധയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന ബന്ധുക്കളുടെ നിലപാട് അന്ന് ഗോകുലിന് തുണയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP