Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

53 ലക്ഷത്തിന്റെ തട്ടിപ്പൊക്കെ എന്ത്? മുപ്പത്തയ്യായിരത്തിന്റെ തട്ടിപ്പല്ലേ നമ്മൾ ആഘോഷിക്കേണ്ടത്! അരക്കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ച തിരുവല്ല പൊലീസ് 35,000 തട്ടിയവനെ വമ്പൻ തട്ടിപ്പുകാരനാക്കി പ്രദർശിപ്പിച്ചു; അരക്കോടിയുടെ തട്ടിപ്പിന്റെ പങ്ക് തിരുവല്ല പൊലീസിലെ ചില ഉന്നതരുടെ പോക്കറ്റിലേക്കും പോയെന്ന് സംശയം; പ്രതി നെഞ്ചും വിരിച്ച് നാട്ടിൽ നടക്കുന്നു

53 ലക്ഷത്തിന്റെ തട്ടിപ്പൊക്കെ എന്ത്? മുപ്പത്തയ്യായിരത്തിന്റെ തട്ടിപ്പല്ലേ നമ്മൾ ആഘോഷിക്കേണ്ടത്! അരക്കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ച തിരുവല്ല പൊലീസ് 35,000 തട്ടിയവനെ വമ്പൻ തട്ടിപ്പുകാരനാക്കി പ്രദർശിപ്പിച്ചു; അരക്കോടിയുടെ തട്ടിപ്പിന്റെ പങ്ക് തിരുവല്ല പൊലീസിലെ ചില ഉന്നതരുടെ പോക്കറ്റിലേക്കും പോയെന്ന് സംശയം; പ്രതി നെഞ്ചും വിരിച്ച് നാട്ടിൽ നടക്കുന്നു

ശ്രീലാൽ വാസുദേവൻ

തിരുവല്ല: 53 ലക്ഷം രൂപ തട്ടിയെടുത്തതായി രേഖാമൂലം പരാതി വരികയും തട്ടിപ്പിന്റെ വ്യാപ്തി കോടികൾ പിന്നിടുമെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യമാവുകയും ചെയ്തിട്ടും കേസിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കാതെ അതീവ രഹസ്യമായി റിമാൻഡ് ചെയ്ത തിരുവല്ല പൊലീസ് വെറും 35,000 തട്ടിയ കേസിലെ പ്രതിയെ വമ്പൻ തട്ടിപ്പുകാരനാക്കി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് ആഘോഷിക്കുന്നു. തട്ടിപ്പ് എത്ര കുറഞ്ഞ തുക ആയാലും തട്ടിപ്പ് തന്നെയാണ്. കുറഞ്ഞ തുകയ്ക്ക് തട്ടിപ്പ് നടത്തിയവനെ പുണ്യവാളൻ ആക്കുകയല്ല ഇവിടെ മറുനാടൻ; മറിച്ച് ഒരു വമ്പൻ തട്ടിപ്പിന്റെ പങ്കു പറ്റിയ തിരുവല്ല സ്റ്റേഷനിലെ ചില ഉന്നതരുടെ മുഖംമൂടി വലിച്ചു കീറുകയാണ്.

തട്ടിപ്പു കേസിലെ ഇരട്ടത്താപ്പ് തുറന്നു കാട്ടുകയാണ്. സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് വെറും 35,000 രൂപ തട്ടിയ കേസിൽ ചെങ്ങന്നൂർ വെണ്മണി ഏറം നടുവിലേതെക്കേതിൽ രാജേഷ് രാജൻ ആചാരിയെ അറസ്റ്റ് ചെയ്ത വാർത്തയാണ് തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പിആർ സന്തോഷ് ആഘോഷമാക്കിയത്. മാധ്യമപ്രവർത്തരെ വിളിച്ചു വരുത്തി പത്രസമ്മേളനം നടത്തി സ്റ്റേഷനിലുള്ള മുഴുവൻ പൊലീസുകാരുടെയും പേര് സഹിതമായിരുന്നു വാർത്ത നൽകിയത്. പരാതി നൽകാത്ത രണ്ടു സഹോദരിമാർ തങ്ങളുടെ 2.50 ലക്ഷം രാജേഷ് കൊണ്ടു പോയെന്ന് പറഞ്ഞതായും പറയുന്നു. 35,000ന്റെ തട്ടിപ്പു കേസിലെ പ്രതിയുമായി ആഘോഷിച്ച തിരുവല്ല പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ച മറ്റൊരു വമ്പൻ അറസ്റ്റിന്റെ കഥ ഇങ്ങനെ:

ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെ രേഖകൾ വ്യാജമായി നിർമ്മിച്ച് പൊലീസുകാരും ബിസിനസുകാരും വിദേശമലയാളികളുമായ ഒട്ടനവധിപ്പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് തിരുവല്ല സിഐയുടെ നേതൃത്വത്തിൽ മാധ്യമങ്ങളിൽ നിന്ന് അകറ്റിയതും ആരുമറിയാതെ റിമാൻഡ് ചെയ്തതും. കൂടുതൽ പരാതിക്കാർ വിവരം അറിയാത്തതു കൊണ്ടും പൊലീസ് സഹായിച്ചതു കൊണ്ടും പ്രതി 22-ാം ദിവസം ജാമ്യത്തിൽ ഇറങ്ങി. വമ്പൻ തുക കിമ്പളമായി തിരുവല്ലയിലെ ചില പൊലീസ് ഉന്നതരുടെ പോക്കറ്റിലേക്ക് പോവുകയും ചെയ്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

എഫ്ഐആറിലടക്കം ലൂപ്പ് ഹോളുകൾ സൃഷ്ടിച്ചും ഇത്ര വമ്പൻ കേസായിട്ടും പ്രതിയെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ചുമാണ് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൈ അയച്ച് സഹായം ചെയ്തിരിക്കുന്നത്. തങ്ങളുടെ ജീവനക്കാരൻ ആയിരിക്കുമ്പോൾ തന്നെ വ്യാജരേഖ നിർമ്മിച്ച് കോടികൾ സ്വന്തമാക്കിയ പ്രതിക്കെതിരേ പരാതി നൽകാൻ പോലും ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനി തയാറാകാത്തതും ദുരൂഹത വർധിപ്പിക്കുന്നു. കേസ് ഒതുക്കാൻ തിരുവല്ല പൊലീസ് കാണിച്ച വ്യഗ്രത ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെതിരുവല്ല ശാഖയിലെ ജീവനക്കാരനായ കുറ്റൂർ ഓങ്കാരം വീട്ടിൽ അജിത്ത്കുമാറിനെ(40)യാണ് ആഴ്ചകൾക്ക് മുൻപ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം ചുമത്ര കോവുർ വീട്ടിൽ മോളി പുന്നൂസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഏപ്രിൽ 12 നാണ് മോളിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിർള മ്യൂച്വൽഫണ്ട് പോർട്ട് ഫോളിയോ വ്യാജമായി നിർമ്മിച്ച് മോളിയിൽ നിന്ന് 2017 നവംബർ 30 മുതൽ 2018 ജൂൺ എട്ടു വരെയുള്ള കാലയളവിൽ ഏഴു തവണകളായി 36, 80000 രൂപ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തിരുവല്ല ശാഖയിൽ നിന്നും ചെക്ക് മുഖേനെയും 16,20000 രൂപ പണമായി നേരിട്ടും കൈപ്പറ്റി. ഇതിന് പകരമായി വ്യാജരേഖ നിർമ്മിച്ചു നൽകിയെന്നാണ് കേസ്.

എഫ്ഐആർ ഏപ്രിലിൽ രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് പ്രതിയെ പിടിക്കാൻ ശുഷ്‌കാന്തി കാണിച്ചിരുന്നില്ല. പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാരനടക്കമുള്ളവരിൽ നിന്ന് അജിത്ത് ഇതേ രീതിയിൽ പണം തട്ടിയിരുന്നു. നിരവധി ബിസിനസുകാരും വിദേശമലയാളികളും തട്ടിപ്പിന് ഇരയായി. ഇതിൽ മോളി പുന്നൂസ് മാത്രമാണ് പരാതി നൽകിയത്. മുങ്ങി നടന്ന അജിത്തിന് വേണ്ടി പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തിയതുമില്ല. ഇതിനിടെ മണിമലയാറ്റിൽ ചെളിയിൽ പൂണ്ട നിലയിൽ അജിത്തിനെ കണ്ടെത്തുകയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസിന്റെ പണിയും കഴിഞ്ഞു. മോളിയുടെ ഭർത്താവ് പുന്നുസിനെ പറ്റിച്ചാണ് അജിത്ത് 53 ലക്ഷം തട്ടിയത്.

മ്യൂചൽ ഫണ്ട് നിക്ഷേപം ചെക്ക് ആയാണ് അജിത്ത് വാങ്ങിയത്. പുന്നൂസ് ആകട്ടെ തുക മാത്രമെഴുതിയ ചെക്ക് ആണ് നൽകിയത്. പണം കൊടുക്കേണ്ട ആളിന്റെ പേരിന്റെ സ്ഥാനത്ത് സ്വന്തം പേര് എഴുതിയാണ് അജിത്ത് തട്ടിപ്പ് നടത്തിയത്. 53 ലക്ഷം ഇങ്ങനെ തട്ടിയെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. പിന്നെന്തു കൊണ്ട് ഈ പ്രതിയുടെ അറസ്റ്റ് വിവരം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് മറച്ചു വച്ചുവെന്ന ചോദ്യത്തിന് പൊലീസിന് മറുപടിയില്ല. വിവരം അറിഞ്ഞിട്ടും ഒരു മാധ്യമപ്രവർത്തകൻ പോലും പൊലീസിനോട് ഇതേപ്പറ്റി അന്വേഷിച്ചിട്ടുമില്ല. പൊലീസും മാധ്യമങ്ങളുമായി ചേർന്ന് രൂപീകരിച്ചിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സിഐ കേസുകളെപ്പറ്റിയുള്ള വിവരം നൽകുകയും അത് തൊണ്ട തൊടാതെ മാധ്യമപ്രവർത്തകർ വിഴുങ്ങൂകയും ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്.

തിരിച്ച് ഒരു വിവരവും അന്വേഷിക്കാൻ ഇവിടെയുള്ള മാധ്യമപ്രവർത്തകർ തയാറകുന്നുമില്ല. 53 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിലായ വിവരം തിരുവല്ലയിലെ മാധ്യമപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ് സത്യം. പ്രതിയും പൊലീസുമായി ഡീൽ ഉറപ്പിച്ചതും മാധ്യമങ്ങളിൽ നിന്ന് വിവരം മറച്ചു വയ്ക്കണം എന്ന നിബന്ധനയോടെയാണ്. തട്ടിയെടുത്ത പണം പ്രതി വിവിധ അക്കൗണ്ടിലായി നിക്ഷേപിച്ചിട്ടുണ്ട്. അത് കണ്ടെത്താനോ മരവിപ്പിക്കാനോ പൊലീസ് ഇതു വരെ അപേക്ഷ നൽകിയിട്ടില്ല. തുടരന്വേഷണവും ഇല്ല. പരാതിക്കാരി മോളി പ്രായം ചെന്നയാളാണ്. അവർക്ക് ഇതിന്റെ പിന്നാലെ നടക്കാനുള്ള ശാരീരിക സ്ഥിതി ഇല്ല. ഇവരുടെ മക്കൾ വിദേശത്തുമാണ്. ഈ സാഹചര്യം മുതലെടുത്തിരിക്കുകയാണ് പൊലീസ് -തട്ടിപ്പുകാരൻ സഖ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP