Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാണ ഫോട്ടോകളിൽ സ്ത്രീളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയവരെ കുടുക്കി പൊലീസ്; സ്ത്രീകളുടെ ചിത്രങ്ങൾ അശ്ശീലചിത്രങ്ങളുമായി മോർഫ് ചെയ്തതിലൂടെ സംഘം ലക്ഷ്യമിട്ടത് ബ്ലാക്ക് മെയിലിങ് തന്നെ; മോർഫിങ് കേസിൽ സ്റ്റുഡിയോ ഉടമകൾ അറസ്റ്റിൽ; പ്രധാന പ്രതി ബിബീഷിനായി വലവിരിച്ച് പൊലീസ്

കല്യാണ ഫോട്ടോകളിൽ സ്ത്രീളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയവരെ കുടുക്കി പൊലീസ്; സ്ത്രീകളുടെ ചിത്രങ്ങൾ അശ്ശീലചിത്രങ്ങളുമായി മോർഫ് ചെയ്തതിലൂടെ സംഘം ലക്ഷ്യമിട്ടത് ബ്ലാക്ക് മെയിലിങ് തന്നെ; മോർഫിങ് കേസിൽ സ്റ്റുഡിയോ ഉടമകൾ അറസ്റ്റിൽ; പ്രധാന പ്രതി ബിബീഷിനായി വലവിരിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിവാഹ വീഡിയോകളും ഫോട്ടോകളും അശ്ശീല ചിത്രങ്ങളുമായി മോർഫിങ് നടത്തിയ കേസിൽ സ്റ്റഡിയോ ഉടമകൾ അറസ്റ്റിൽ. വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് ഉടമ വൈക്കിലശ്ശേരിയിലെ ചെറുകോട്ട് മീത്തൽ ദിനേശൻ (44), സഹോദരൻ സതീശൻ (41) എന്നിവരെയാണ് വടകര ഡിവൈ.എസ്‌പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത്. ഇവർക്കെതിരെ വനിത കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. തൊട്ടിൽപ്പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്നതിനിടെ മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോഴാണ് ഞായറാഴ്ച പുലർച്ചെ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബിബീഷ് രണ്ടു ദിവസത്തിനകം പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും എസ്‌പി.വ്യക്തമാക്കി.

വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബബീഷിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. കല്യാണ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രമെടുത്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചുവെന്നാണ് കേസ്. അതേസമയം സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ഇപ്പോഴും ഒഴിവാണ്. സ്ഥാപന ഉടമകൾക്ക് ഇതിൽ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബിബീഷിനെ ഇവർ സംരക്ഷിച്ചിരുന്നതായി സൂചനയുമുണ്ട്. ബിബീഷിന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിനുള്ളിൽ ആരുടെയൊക്കെ ചിത്രങ്ങൾ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് നിവാസികൾ പ്രതിഷേധം തുടരുകയാണ്.

സ്റ്റുഡിയോ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷ് ചിത്രങ്ങൾ മോർഫിങ് നടത്തുന്നതായി ഇവർക്ക് ആറുമാസം മുൻപേതന്നെ അറിയാമായിരുന്നെന്ന് കോഴിക്കോട് റൂറൽ എസ്‌പി. എം.കെ. പുഷ്‌കരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് ബിബീഷിന്റെ ഹാർഡ് ഡിസ്‌ക് ഇവർ വാങ്ങിവെച്ചു. അന്ന് പരാതിയുമായി എത്തിയവരെ എല്ലാ പ്രശ്നങ്ങളും തീർന്നെന്ന് വിശ്വസിപ്പിച്ചു. ഈയിടെ വീണ്ടും പരാതി ഉയർന്നപ്പോഴാണ് ഇവർ ഹാർഡ് ഡിസ്‌ക് നാട്ടുകാർക്ക് കൈമാറിയത്.

മോർഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷിന്റെ ഹാർഡ് ഡിസ്‌കിൽ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതിൽ മോർഫിങ് ചെയ്ത അശ്ശീലചിത്രങ്ങൾ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളിൽ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാൽ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പൊലീസ് റെയ്ഡിൽ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാർ പ്രതിഷേധവുമായെത്തി.

ഉടമകളെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഏഴുമാസം മുമ്പുതന്നെ ബിബീഷ് ചിത്രങ്ങൾ മോർഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകൾക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, എഡിറ്റിങ്ങിൽ മിടുക്കനായതിനാൽ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാൾ മോർഫിങ് തുടർന്നപ്പോൾ നിയന്ത്രിക്കാൻ ഉടമകൾ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തിൽനിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നിൽ ഉടമകൾക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്. ഏതായാലും കേസിൽ ഉടമകളും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഹാർഡ് ഡിസ്‌ക് കൈവശംവെച്ചത് ബിബീഷിനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണോ എന്നും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷിക്കും. മോർഫിങ് നടത്തിയ ആറുചിത്രങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ടായിരത്തോളം സ്ത്രീകളുടെ ചിത്രങ്ങൾ ഇതിലുണ്ട്. ഇത് സാധാരണചിത്രങ്ങളാണ്. എന്നാൽ, പ്രധാനപ്രതി ബിബീഷിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ ഡിസ്‌കുകളിലും മറ്റും ചിത്രങ്ങൾ ഉണ്ടോയെന്ന് വ്യക്തമാകൂ.

ഐ.ടി.ആക്ട് പ്രകാരവും ഐ.പി.സി. 354 വകുപ്പ് (സ്ത്രീത്വത്തെ അപമാനിക്കൽ) പ്രകാരവുമാണ് രണ്ടുപേർക്കുമെതിരേ കേസെടുത്തത്. ഇതേ കേസ് തന്നെയാണ് ബിബീഷിനെതിരെയും ഉള്ളത്. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അടുത്തദിവസം തന്നെ അപേക്ഷ നൽകും.

സ്ത്രീകളുടെ ചിത്രങ്ങൾ അശ്ശീലചിത്രങ്ങളുമായി മോർഫ് ചെയ്തതിലൂടെ ബിബീഷ് ലക്ഷ്യമിട്ടത് ബ്ലാക്ക് മെയിലിങ്ങെന്ന് പൊലീസ്. ചിത്രങ്ങൾ മോർഫ്ചെയ്ത ശേഷം ബിബീഷ് ആ ചിത്രത്തിലെ സ്ത്രീയെ തിരിച്ചറിയും. തുടർന്ന് അവരുടെ വിവരങ്ങൾ ശേഖരിച്ചശേഷം മോർഫ് ചെയ്ത ചിത്രം വാട്സാപ്പ് മെസഞ്ചർ വഴി അവർക്കുതന്നെ അയച്ചുകൊടുക്കും. ഇതിനായി വ്യാജ ഐ.ഡി.യാണ് ബിബീഷ് ഉപയോഗിച്ചിരുന്നത്. ഈ രീതിയിൽ ചിലരെ ബിബീഷ് ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായാണ് സൂചന. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ബിബീഷിനെ പിടികിട്ടിയാലേ ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാകൂ. കേസ് പൊലീസിൽ എത്താൻ വൈകിയതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് പൊലീസ് നിലപാട്. ഇയാളുടെ ഭാര്യവീടായ ഇടുക്കിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കൾ ഉള്ളതായ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചുവർഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയിൽ ജോലിക്കെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP