Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നായിരുന്നു അവസാന കോളിലെ വാചകം; അവൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം? അവളുടെ അടിവയറ്റിൽ ചവിട്ടി വീഴ്‌ത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു; സ്‌കൂളിൽ നിന്ന് കൊച്ചുമകനെ വിളിച്ച് കാണിച്ചിട്ട് കൂടെ കരഞ്ഞ് അഭിനയവും; മാൾട്ടയിൽ മലയാളി നഴ്‌സ് സിനിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അമ്മ മറിയാമ്മ മറുനാടനോട്

മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നായിരുന്നു അവസാന കോളിലെ വാചകം; അവൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം? അവളുടെ അടിവയറ്റിൽ ചവിട്ടി വീഴ്‌ത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു; സ്‌കൂളിൽ നിന്ന് കൊച്ചുമകനെ വിളിച്ച് കാണിച്ചിട്ട് കൂടെ കരഞ്ഞ് അഭിനയവും; മാൾട്ടയിൽ മലയാളി നഴ്‌സ് സിനിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അമ്മ മറിയാമ്മ മറുനാടനോട്

എം മനോജ് കുമാർ

പത്തനംതിട്ട: മാൾട്ടയിൽ നഴ്‌സായിരുന്ന സിനി വർഗീസിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബന്ധുക്കൾ. സിനിയുടെ സംസ്‌ക്കാര പ്രശ്‌നത്തിൽ ഭർതൃവീട്ടുകാരുമായി നില നിന്ന തർക്കങ്ങൾ പരിഹരിച്ചതിനെ തുടർന്ന് നാളെ സിനിയുടെ മൃതദേഹം സംസ്‌ക്കരിക്കും. സിനിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചതിനെ തുടർന്ന് ഭർത്താവ് മോനിഷിന്റെ കൊല്ലം തേവലക്കരയിൽ സംസ്‌കരിക്കാൻ സിനിയുടെ വീട്ടുകാർ അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ ബാവാ തിരുമേനിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് നാളെ സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനേഴിനാണ് സിനിയുടെ മരണം മാൾട്ടയിൽ നടന്നത്. അന്ന് മുതലേ മരണം തൂങ്ങിമരണമല്ല കൊലപാതകമാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ഭർതൃവീട്ടിൽ സംസ്‌കാരത്തിനു സിനിയുടെ ബന്ധുക്കൾ അനുമതി നൽകാതിരുന്നത്. സിനിയുടെ വീടിരിക്കുന്ന പത്തനംതിട്ട ഇരവിപുരം മാർത്തോമാ പള്ളിയിലാണ് നാളെ സംസ്‌കാരം നടക്കുന്നത്. സിനിക്കേറ്റ ക്രൂരമായ മർദ്ദനത്തിന്റെ പാടുകൾ ചൂണ്ടിക്കാണിച്ചാണ് വീട്ടുകാർ സിനിയുടെ മരണം തൂങ്ങിമരണമല്ല കൊലപാതകമാണെന്ന് ആരോപിക്കുന്നത്. സിനിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദേശകാര്യ മന്ത്രി്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പത്തനംതിട്ട എസ്‌പിക്കും കലക്ടർക്കുമെല്ലാം ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത് കോട്ടയം മെഡിക്കൽ കോളെജിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ല. അതിനുശേഷം ഈ കാര്യത്തിൽ ബന്ധുക്കൾ തുടർ നടപടികൾ കൈക്കൊള്ളും.

2014 ഏപ്രിലിൽ വിവാഹം കഴിഞ്ഞ ശേഷം മർദ്ദനമേൽക്കാത്ത ദിവസങ്ങൾ സിനിയുടെ ജീവിതത്തിലുണ്ടായിട്ടില്ല എന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്. മാട്രിമോണിയിൽ സൈറ്റ് വഴി വന്ന ആലോചന അധികം ആലോചിക്കാതെ തങ്ങൾ നടത്തുകയായിരുന്നു. ഭർത്താവ് മോനിഷ് സിനിയെ മർദ്ദിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സ്വന്തം വീട്ടുകാരോട് സിനി പുലർത്തിയ താത്പര്യം ഭർത്താവായ മോനിഷ് അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ഒട്ടുവളരെ മർദ്ദനങ്ങളും മാനസിക പീഡനങ്ങളും സിനിക്ക് അനുഭവിക്കേണ്ടി വന്നു. ഒടുവിൽ അവളുടെ ജീവനും ഭർത്താവ് കവർന്നെടുത്തു-വീട്ടുകാരുടെ ആരോപണം നീളുന്നു. മരണം നടന്ന ദിവസം മോനിഷ് സിനിയുടെ വീട്ടിൽ വിളിച്ച് പറഞ്ഞത് ആക്‌സിഡന്റിൽ സിനി മരിച്ചു എന്നാണ്. അതിനു ശേഷം പിന്നീട് വന്ന കോളിൽ മോനിഷ് അത് തിരുത്തി. ആക്‌സിഡന്റ് അല്ല തൂങ്ങി മരണമാണ് നടന്നത് എന്നാണ് തിരുത്തിയത്. എന്തിനു മോനിഷ് കളവ് പറഞ്ഞു എന്നാണ് വീട്ടുകാർ ചോദിക്കുന്നത്.

സിനിയുടെ നിശ്ചല ദേഹം കേരളത്തിൽ എത്തിച്ചപ്പോഴാണ് ബന്ധുക്കൾക്ക് മരണത്തിന്റെ കാരണങ്ങൾ പിടികിട്ടിയത്. ദേഹാസകലം മർദ്ദനങ്ങൾ ആയിരുന്നു. ഇതിന്റെ പാട് സിനിയുടെ ദേഹത്തുണ്ട്. അടിവയറ്റിൽ ആഞ്ഞു ചവിട്ടിയ പാടുണ്ട്. ആ ചവിട്ടു നീലിച്ച കളറിൽ കിടക്കുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിനിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. സിനിയുടെ മൃതദേഹം എത്തിച്ച ഉടൻ തന്നെ കൊല്ലത്തേക്ക് കൊണ്ട് പോകാനാണ് ഭർതൃവീട്ടുകാർ ഒരുങ്ങിയത്. അത് സിനിയുടെ വീട്ടുകാർ തടഞ്ഞു. അതിനു ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഭർതൃവീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഇതെല്ലാം സിനിയുടെ വീട്ടുകാർ ചെയ്തത്. സിനിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് മോനിഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം പിന്നീട് വിട്ടയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം പൊലീസും തുടർ നടപടികൾ സ്വീകരിക്കും.

വിവാഹശേഷം സിനിക്കാണ് മാൾട്ടയിൽ ജോലി ലഭിച്ചത്. നല്ല ശമ്പളമുള്ള ജോലിയായിരുന്നു. മോനിഷിനെ സിനി മാൾട്ടയിലേക്ക് കൊണ്ടുപോയി. അവിടെ ജോലി ശരിയാക്കി നൽകി. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. ഒലിവർ. മകനും ഇവർക്കൊപ്പം മാൾട്ടയിലായിരുന്നു. മകൻ സ്‌കൂളിൽ പോയിരിക്കെയാണ് മരണം നടക്കുന്നത്. ഒലിവറിനെ അമ്മ തൂങ്ങി നിൽക്കുന്നത് കാണിക്കുന്നത് മോനിഷ് തന്നെയാണ് എന്നാണ് സിനിയുടെ വീട്ടുകാർ പറഞ്ഞത്. സിനിയെ കൊന്ന ശേഷം മോനിഷ് നാടകം നടത്തുകയായിരുന്നു. മകളെ മർദ്ദിച്ചു കൊന്ന മോനിഷിനെ നിയമത്തിന്റെ വലയിൽ അകപ്പെടുത്തണം. മോനിഷ് രക്ഷപ്പെട്ടു പോകരുത്-യുക്തമായ നടപടികൾ ഈ കാര്യത്തിലുണ്ടാകണം- പത്തനംതിട്ട എസ്‌പിക്ക് നൽകിയ പരാതിയിൽ സിനിയുടെ വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടി നാട്ടിൽ സിനി വീട് വയ്ക്കുന്നുണ്ടായിരുന്നു. അതിന്റെ പേരിൽ മോനിഷ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതുകൊലപാതകത്തിനുള്ള കാരണങ്ങളിൽ ഒന്നാണ് എന്നാണ് വീട്ടുകാർ പറയുന്നത്.

പത്തനംതിട്ട ഇരവിപുരത്തെ എ.ജെ.വർഗീസ്- മറിയാമ്മ വർഗീസ് ദമ്പതികളുടെ ഇളയമകളാണ് സിനി വർഗീസ്. മകളുടെ മരണത്തിൽ മറിയാമ്മ ആകെ തകർന്നിരിക്കുകയാണ്. മകൾ സന്തോഷവതിയായിരുന്നു മരിക്കുന്ന അന്നും. മോനിഷിനും എനിക്കും ലീവാണ്. ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നാണ് മകൾ പറഞ്ഞത്. ഈ മകൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം-മറിയാമ്മ മറുനാടനോട് പറഞ്ഞു. ഇവരുടെ ദാമ്പത്യം സുഖകരമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷെ അവൾ ഒന്നും എന്നോടു പറയാറില്ല. മകളുടെ മരണം തൂങ്ങിമരണമല്ല. അതുകൊലപാതകമാണ്. വിവാഹം കഴിഞ്ഞത് മുതൽ പീഡനമാണ്. സാഡിസ്റ്റാണ്. ക്രിമിനൽ മൈൻഡ് ആണ് മോനിഷിനു. കള്ളുകുടിയുമുണ്ട്. ഫെബ്രുവരി 17 നു ബഹറിനിലുള്ള സഹോദരിയെ മോനിഷ് വിളിച്ചിരുന്നു. അവൾ ഒമാനിൽ പോകാൻ നിൽക്കുന്നതിനാൽ പിന്നെ വിളിക്കാൻ പറഞ്ഞു. പിന്നെ അവൻ എന്നെ വിളിച്ചു. മകളുടെ സിനി എന്നുള്ള പേര് മാറ്റി ...രെ ...രെ എന്ന് വിളിക്കാൻ തീരുമാനിച്ചു എന്നാണ് അവൻ പറഞ്ഞത്. മ കൂട്ടിയുള്ള ചീത്തവിളിയാണ് നടന്നത്.

മകൾ വളരെ സന്തോഷവതിയായിരുന്നു. മോനിഷിനു ഇന്നു അവധിയാണ്. എനിക്കും അവധിയാണ്. ബിരിയാണി ഉണ്ടാക്കുകയാണ്. മോനിഷ് എന്തേ എന്ന് ചോദിച്ചപ്പോൾ മമ്മി മോനിഷ് മോനെ വിളിക്കാൻ പോയിരിക്കുകയാണ് എന്നാണ് പറഞ്ഞത്. വളരെ ഹാപ്പിയായിരുന്നു അവൾ. വിഷമം ഉള്ളപ്പോൾ ഒന്നും അവൾ എന്നോടു പറയില്ല. വീട് പണി പെട്ടെന്ന് കഴിഞ്ഞു ച്ച് പാല് കാച്ചണം എന്നാണ് പറഞ്ഞത്. സ്വന്തമായി വീട് അവൾക്ക് ഒരു സ്വപ്നമായിരുന്നു. ആദ്യകാലത്ത് അവനു താത്പര്യമായിരുന്നു. സിനിയുടെ പേരിൽ ഞങ്ങളുടെ ഈ വീട് എഴുതി നൽകിയപ്പോൾ മുതൽ അവന്റെ പ്ലാൻ മാറി. കാരണം അവനു വീട് കിട്ടി. വീടിന്റെ കാര്യം അവൾ ഓർമ്മിപ്പിക്കുമ്പോൾ അവൻ പറയും നീ അവിടെ മര്യാദയ്ക്ക് ഇരിക്ക്.. നിന്റെ അപ്പനും അമ്മയെയും കുറിച്ചുള്ള ഓർമ്മകൾ അല്ലെ നിനക്ക്...എന്ന്. ഇതാണ് പറയാറ്. എപ്പോഴും ദേഹോപദ്രവമായിരുന്നു.

ഫെബ്രുവരി പതിനേഴിനാണ് മരണം നടക്കുന്നത്. അടിവയറ്റിൽ ചവിട്ടിയ പാടുണ്ടായിരുന്നു. അവൾ ചവിട്ടു കൊണ്ട് മയങ്ങി വീണപ്പോൾ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് അവളെ കൊന്നത്. എന്നിട്ട് കെട്ടിത്തൂക്കുകയായിരുന്നു. അതിനുശേഷം അവൻ സ്‌കൂളിൽ പോയിട്ട് മകനെ വിളിച്ചു. എന്നിട്ട് മകൻ കരഞ്ഞപ്പോൾ അവനും കരഞ്ഞു കാണിച്ചു. ഒരിക്കൽ അവൻ മകളുടെ കൈവിരൽ പിടിച്ചു ഒടിച്ചു. കാൽ ഒടിച്ചു. അവൾ എപ്പോഴും ഭർത്താവിനു സപ്പോർട്ടു ആയിരുന്നു. സ്റ്റെപ്പ് ഇറങ്ങിയപ്പോൾ സംഭവിച്ചത് എന്നാണ് അവൾ പറഞ്ഞത്. അവളുടെ കൂട്ടുകാരികളോട് എല്ലാം പറയും. ഞാൻ വിഷമിക്കും എന്നറിയാവുന്നതുകൊണ്ട് എന്നോടു ഒന്നും പറയില്ല. ഇപ്പോൾ എല്ലാത്തിനും അന്ത്യമായിരിക്കുന്നു. ഇനി വേണ്ടത് നിയമ നടപടിയാണ്-മറിയാമ്മ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP