Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂരിലെ അബ്ദുൾ റാഷീദും ഡോ ഇജാസും; കേസെടുക്കും മുമ്പ് എൻഐഎ ചാരന്മാർ കേരളത്തിൽ; കാണാതായ 49 പേരുടെ വിവരങ്ങൾ തിരക്കുന്നു

കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂരിലെ അബ്ദുൾ റാഷീദും ഡോ ഇജാസും; കേസെടുക്കും മുമ്പ് എൻഐഎ ചാരന്മാർ കേരളത്തിൽ; കാണാതായ 49 പേരുടെ വിവരങ്ങൾ തിരക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: തീവ്രവാദ ബന്ധം ഉണ്ടെന്നു സംശയിക്കുന്ന കാസർഗോഡ് ജില്ലയിലെ കൂടുതൽ പേരെയും വിദേശത്തേക്ക് കൊണ്ടുപോകാൻ ആസൂത്രിത പദ്ധതി തയാറാക്കിയതിൽ പ്രധാനികൾ തൃക്കരിപ്പൂർ ഉടുംബുന്തലയിലെ അബ്ദുള്ളയുടെ മകൻ അബ്ദുൽ റാഷിദ്, പടന്നയിലെ ഡോ. ഇജാസ് എന്നിവരാണെന്ന് കേന്ദ്ര അനേഷണ ഏജൻസിക്ക് വിവരം ലഭിച്ചതായി സൂചന. എൻഐഎയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖർ കേരളത്തിലെത്തിയിട്ടുണ്ട്. ഇവർ കേരളത്തിലുടനീളം കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഐസിസിലേക്ക് ചേക്കേറാൻ സാധ്യതയുള്ള 50 ഓളം പേരുടെ വിവരങ്ങൾ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നു കാണാതായവരിൽ ചിലർ ഐസിസിൽ ചേർന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഈ വർഷം കേരളത്തിൽ നിന്നു അപ്രത്യക്ഷമായവരെക്കുറിച്ച് പൊലീസ് പുനരന്വേഷണത്തിനും തയ്യാറായി.

ഇപ്പോൾ കാണാതായിട്ടുള്ളവരെല്ലാം ഉന്നത ബിരുദം നേടിയവരാണ്. സംഘത്തിലെ പ്രധാനിയായ അബ്ദുൾ റാഷിദ് ഉന്നത എൻജിനീയർ ബിരുദം നേടിയ അദ്ധ്യാപകനുമാണ്. പടന്നയിലെ ഡോ. ഇജാസും കുടുംബവും ഈ നിലയിൽ തന്നെയുള്ളവരാണ്. കാസർഗോഡ് ജില്ലയിലെ പടന്ന, തൃക്കരിപ്പൂർ, ഉടുംബുന്തല എന്നിവിടങ്ങളിലുള്ളവർ സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ എത്തിച്ചേർന്നതായും അനേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള യാത്രക്ക് തടസം നേരിട്ടതിനാൽ സംഘത്തിലെ ചിലർ മുംബൈയിൽ തങ്ങുന്നുണ്ടെന്നും സൂചനയുണ്ട്. കാണാതായ 18 പേരും പരസ്പരം ബന്ധപ്പെട്ട ശേഷമാണ് ഒരുമിച്ച് വിദേശത്തേക്ക് കടന്നതെന്ന് കരുതുന്നു. ഐസിസുമായി നേരത്തെ ബന്ധമുള്ള ഇവർക്ക് ഇതിനായി രാജ്യാന്തരസഹായം ലഭിച്ചിട്ടുള്ളതായും വിവരമുണ്ട്. ഇരുവരുടെയും നേതൃത്വത്തിൽ ആണ് റിക്രൂട്ടിങ് നടന്നതെന്നാണ് തെളിവ് ലഭിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവരെയാണ് ഈ സംഘടനയുടെ ആളുകൾ നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്. മലയാളികളായ അദ്ധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരെയാണ് ഐസിസ് ലക്ഷ്യമിടുന്നതെന്നും എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മറവിൽ തീവ്രവാദ സംഘടനയുടെ പഠന ക്ലാസ് അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിൽ നടന്നതായി പറയപ്പെടുന്നുണ്ട്. ഐ.എസിലേക്ക് ആകർഷിക്കാൻ കുട്ടികൾക്ക് ഉൾപ്പെടെ ഇയാൾ ക്ലാസ് കൊടുത്തിരുന്നു. ബന്ധുക്കൾ വിദേശത്തായതിനാൽ റാഷിദിന്റെ ഉടുംബുന്തലയിലെ വീട് ഒഴിഞ്ഞുകിടന്നിരുന്നു. ഈ വീട് കേന്ദ്രീകരിച്ചും റാഷിദ് ജോലി ചെയ്തിരുന്ന തൃക്കരിപ്പൂർ ആയിറ്റിയിലെ സ്‌കൂളിലും വച്ചായിരുന്നു പഠന ക്ലാസ്. ഐസിസിൽ ചേർക്കുന്നതിന്റെ മുന്നോടിയായി ബന്ധമുള്ള കുറെ പേർക്ക് ഈ സ്ഥാപനത്തിൽ ജോലിയും നൽകിയതായി പറയുന്നു. തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും നിരവധി പ്രമുഖർക്ക് ഈ റിക്രൂട്ട്‌മെന്റുമായി ബന്ധമുണ്ടെന്നാണ് സൂചന . തൃക്കരിപ്പൂരിലെ പ്രധാന ജൂവലറിയുടെ ആളുകളുടെ നേതൃത്വത്തിലാണ് ആയിറ്റിലെ സ്ഥാപനം പ്രവർത്തിക്കുന്നത്.

രണ്ടു മാസം മുമ്പ് ഈ സ്ഥാപനത്തിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പഠന ക്ലാസും പ്രദർശനവും നടത്തിയിരുന്നു. അന്നതിനെ പലരും ചോദ്യം ചെയ്തിരുന്നു. തെരെഞ്ഞെടുത്ത കുട്ടികൾക്ക് മാത്രം പഠന ക്ലാസ് നടത്തുന്നതിനെ റാഷിദിന്റെ വീടിന് സമീപത്തെ രക്ഷിതാക്കളും ചോദ്യം ചെയ്ുകയുയണ്ടായി. ചെറുവത്തൂർ പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നായി ദമ്പതികളുൾപ്പെടെ 15 പേർ ഐസിസ് ക്യാമ്പിലെത്തിയതായി സംശയിക്കുന്ന കേസിൽ ഡിവൈ.എസ്‌പി പി. വിക്രമന്റെ നേതൃത്വത്തിലുള്ള നാലംഗ എൻ.ഐ.എ സംഘം അന്വേഷണം തുടങ്ങി. കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും കേന്ദ്ര ഭീകരവിരുദ്ധവിഭാഗവും ഇന്നലെ കാണാതായവരുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു. കേസ് അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് എൻഐഎ ഈ പരിശോധനകൾ നടത്തുന്നത്.

ഈ വർഷം കേരളത്തിൽ നിന്നു അപ്രത്യക്ഷമായവരെക്കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല, നെയ്യാറ്റിൻകര എന്നീ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് അഞ്ചു പേരെയാണ് കാണാതായത്. ഇതിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസിനു കീഴിലുള്ള ഇരവിപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നു രണ്ടു പേരെയും റൂറൽ പൊലീസിന്റെ പരിധിയിൽ വരുന്ന പൂയപ്പള്ളി, കുണ്ടറ, ശാസ്താംകോട്ട എന്നീ സ്‌റ്റേഷൻ പരിധികളിൽ നിന്നും മൂന്നു പേരെയും കാണാതായിട്ടുണ്ട്. പത്തനംതിട്ടയിലെ വള്ളംകുളത്തുനിന്നും 22 വയസുള്ള യുവതിയെയാണ് കാണാതായത്. ആലപ്പുഴ ജില്ലയിൽ നിന്നും പത്തുപേരെയാണ് കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ കാണാതായിരിക്കുന്നത്. ഇതിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെടുന്നുണ്ട്.

ചെങ്ങനൂർ, മവേലിക്കര, നൂറനാട്, ഹരിപ്പാട്, വീയപുരം, കരീലക്കുളങ്ങര, ചേർത്തല, മാരാരിക്കുളം എന്നീ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ഇവരെ കാണാതായത്. എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി, കടവന്തറ, ചേരാനല്ലൂർ, ഇ.ടി. നോർത്ത് എന്നീ സ്‌റ്റേഷൻ പരിധികളിൽനിന്നും നാലു പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരിൽ നിന്നും രണ്ടു യുവതികൾ ഉൾപ്പെടെ ഏഴു പേരെയാണ് ഈ വർഷം കാണാതായത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫയലുകൾ ചെറുതുരുത്തി, ഇരിങ്ങാലക്കുട, ചേലക്കര, തൃശൂർ, മതിലകം, കൊടകര, ചാലക്കുടി എന്നീ സ്‌റ്റേഷനുകളിൽ നിന്നും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്. പാലക്കാട് നിന്നും ഈ വർഷം മൂന്നു യുവതികളെയും രണ്ടു യുവാക്കളുമാണ് അപ്രത്യക്ഷമായിരിക്കുന്നത്. പാലക്കാട് ടൗൺ സൗത്ത്, ഷൊർണൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിലുള്ള യുവതികളെയാണ് കാണാതായിരിക്കുന്നത്.

മലപ്പുറത്തുനിന്നും ഒരു യുവതി ഉൾപ്പെടെ നാലു പേരെയാണ് കാണാതായി. പെരിന്തൽമണ്ണ സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് 36 വയസുള്ള യുവതിയെ കാണാതായിരിക്കുന്നത്. കോഴിക്കോട് ചെവ്വായൂർ, നല്ലളം എന്നീ സ്‌റ്റേഷൻ പരിധിയിയിൽ നിന്നും കണ്ണൂരിൽ കേളകം, പരിയാരം എം.സി.എച്ച്. പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നിന്നും രണ്ടു പേർ വീതം അപ്രത്യക്ഷമായിട്ടുണ്ടു. വയനാട് ജില്ലയിലെ അമ്പലവയൽ സ്‌റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 22 ഉം 28ഉം വയസുള്ള യുവതികളെ തിരോധാനത്തെക്കുറിച്ചും പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP