Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ചീലയിൽ വച്ച അവസ്ഥയിൽ നേതാക്കൾ; സിനിമാക്കരെ രക്ഷിക്കാൻ നിശാന്തിനിക്ക് കൊടുത്ത പണി തിരിച്ചടിയായേക്കും; നിസാമിനെതിരെ കച്ചമുറക്കി മുൻ കൊച്ചി ഡിസിപി

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ചീലയിൽ വച്ച അവസ്ഥയിൽ നേതാക്കൾ; സിനിമാക്കരെ രക്ഷിക്കാൻ നിശാന്തിനിക്ക് കൊടുത്ത പണി തിരിച്ചടിയായേക്കും; നിസാമിനെതിരെ കച്ചമുറക്കി മുൻ കൊച്ചി ഡിസിപി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്തെ കൊക്കൈൻ കേസ് അന്വേഷണം പാതിവഴിയിലെത്തുമ്പോഴാണ് കൊച്ചിയിലെ ഡെപ്യൂട്ടി കമ്മീഷണർ എസ് നിശാന്തിനിയെ തേടി തൃശൂർ കമ്മീഷണറാക്കിയുള്ള നിയമനക്കയറ്റ ഉത്തരവ് എത്തിയത്. കൊക്കൈൻ കേസിൽ സിനിമാ മേഖലയിലെ ഉന്നതർ കുടുങ്ങുമെന്നതിനാലാണ് നിശാന്തിനിയെ മാറ്റിയതെന്ന് ആരോപണങ്ങൾ സജീവമായി. എന്നാൽ എസ്‌പിയായി പ്രെമോഷൻ നൽകണമെന്ന നിശാന്തിനിയുടെ ശുപാർശക്കത്തുയർത്തി സർക്കാർ കൈയടി നേടി. നിശാന്തിനിയും സ്ഥലം മാറ്റ വാർത്തകളെ നിഷേധിച്ചതോടെ സർക്കാർ വിവാദത്തിൽ നിന്ന് തടിയൂരി.

എന്നാൽ കൊക്കൈൻ കേസിൽ നിശാന്തിനിയെ സ്വാധീനിക്കാൻ കഴിയാത്തതുകൊണ്ട് തന്നെയാണ് തന്ത്രപരമായി ഉദ്യോഗക്കയറ്റം നൽകിയതെന്ന വാദവുമുണ്ട്. പത്തനംതിട്ട എസ്‌പിയായിരുന്ന ഡോക്ടർ ശ്രീനിവാസിന്റെ സ്ഥലം മാറ്റം ചർച്ചയാകാതിരിക്കാനും നിശാന്തിനി വിവാദം തുണച്ചു. തൃശൂരിൽ നിശാന്തിനിക്ക് കാര്യമായൊന്നും ചെയ്യാൻ കാണില്ലെന്നായിരുന്നു കണക്ക് കൂട്ടൽ. വിവാദ വ്യവസായി നിസാമിനെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരോട് കൂടി ആലോപിച്ചായിരുന്നു നിശാന്തിനിയുടെ സ്ഥലം മാറ്റം. സെക്യൂരിറ്റിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ നിസാമിന് കാര്യമായൊന്നും സംഭവിക്കില്ലെന്നും എന്നാൽ കൊക്കൈൻ കേസിൽ കുടങ്ങിയാൽ സുഹൃത്തിന്റെ കാര്യം പോക്കാകുമെന്നും ചിലർ പറഞ്ഞപ്പോൾ നിശാന്തിനി തൃശൂരിലെത്തി.

പക്ഷേ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. നിസാമിന്റെ ക്രൂരതയ്ക്ക് ഇരയായ ചന്ദ്രബോസ് കൊല്ലപ്പെട്ടു. ഇതോടെ നിസാമിനെതിരായ കേസ് ആക്രമണമെന്നതുകൊലപാതകമായി. കേസ് ഒതുക്കി തീർക്കാൻ കഴിയാത്ത വിധം കുരുങ്ങി. നേരത്തെ തന്നെ ചന്ദ്രബോസിന്റെ മൊഴിയെടുക്കാതെ ഉഴപ്പിയ അന്വേഷണ ഉദ്യോഗസ്ഥർ പോലും പ്രതിസ്ഥാനത്താണ്. ചന്ദ്രബോസിന് നക്കാപിച്ച നൽകി ഒതുക്കിയ ശേഷം മൊഴിയെടുത്ത് നിസാമിനെ രക്ഷിക്കുകയായിരുന്നു തന്ത്രം. ഇതെല്ലാം പൊളിഞ്ഞിരിക്കുന്നു. പാവപ്പെട്ട സെക്യൂരിറ്റിക്കാരന്റെ മരണത്തോടെ നിസാം അഴിക്കാൻ പറ്റാത്ത കുരുക്കുകളിലെത്തുന്നു. ഈ സമയത്ത് നിശാന്തിനി തൃശൂരിലുണ്ട്. ആർക്കും ഈ ഐപിഎസുകാരിയെ സ്വാധീനിക്കാൻ കഴിയില്ല. കൊലക്കേസിൽ നിസാമിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കാം. ചോദ്യം ചെയ്യുകയും ചെയ്യാം. അപ്പോൾ കൊക്കൈൻ കേസും കുത്തിപ്പൊക്കാം. ഇങ്ങനെ നിസാമിന്റെ തട്ടകത്തിൽ നിശാന്തിനി നിറയുമ്പോൾ വിവാദ വ്യവസായിക്ക് എതിരായ കേസ് കുടുങ്ങും.

കൊക്കൈൻ കേസിൽ നിന്ന് നിശാന്തിനിയെ മാറ്റാനുള്ള ചിലരുടെ ഗൂഡ നീക്കമങ്ങനെ പുതിയ തലവേദനയാകുന്നു. തൃശൂരിൽ നിന്ന് നിശാന്തിനിയെ ഉടനൊന്നും മാറ്റാനും കഴിയില്ല. അതുകൊണ്ട് തന്നെ നിസാം കുറച്ചു കാലം ഉള്ളിൽ കിടക്കും. അതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചാൽ കുരുക്ക് മുറുകും. ഈ പ്രതീക്ഷയിലാണ് ഇപ്പോൾ ചന്ദ്രബോസിന്റെ കൊലപാതകത്തിന് നീതി തേടുന്ന സാമൂഹ്യ പ്രവർത്തകർ. ഈ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് തൃശൂരിൽ നിശാന്തിനി എത്തിയതിനെ പ്രതീക്ഷയോടെയാണ് അവർ കാണുന്നത്. സ്ഥലം മാറ്റത്തിൽ നിശാന്തിനിക്കും സന്തോഷമായതിനാൽ കേസ് അന്വേഷണം ഊർജ്ജിതമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് അട്ടിമറിക്കാൻ ഭരണതലത്തിൽ എല്ലാത്തിനും അപ്പുറത്തൊരു കുബുദ്ധി എത്തുമെന്ന് കരുതുന്നവരുമുണ്ട്. കാരണം നിസാമിനെ രക്ഷിക്കേണ്ടത് പലരുടേയും ഉത്തരവാദിത്തമാണെന്നാണ് ഇവരുടെ വാദം.

ചന്ദ്രബോസിന്റെ മരണത്തിനു കാരണക്കാരനായ മുഹമ്മദ് നിസാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിശാന്തിനി പറഞ്ഞു. 'കാപ്പ' ചുമത്തുന്നതു സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും നിശാന്തിനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിശാന്തിനിയുടെ നീക്കങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. നേരത്തെ ഉത്തരമേഖലാ എഡിജിപി ശങ്കർ റെഡ്ഡി കേസിൽ നേരിട്ട് ഇടപെടുകയും കാപ്പ ചുമത്താൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ ഇടപെടലുകളിലൂടെ കാപ്പ ചുമത്തുന്നതിനെ അട്ടിമറിച്ചു. നിസാമിനെതിരെ വിവധ സ്റ്റേഷനുകളിലായി 12ഓളം കേസുണ്ട്. പൊലീസുകാർക്കെതിരായ ആക്രമണവും ഇതിലുണ്ട്. ഇതെല്ലാം പരിശോധിച്ച് നിസാമിനെതിരെ കാപ്പ ചുമത്താൻ നിശാന്തിനി തയ്യാറാകുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തതിൽ വീഴചയില്ലെന്നാണ് നിശാന്തിനിയുടേയും നിലപാട്. ആശുപത്രിയിൽ മൊഴിയെടുക്കാനുള്ള അനുകൂല സാഹചര്യമില്ലെന്നാണ് കമ്മീഷണറുടെ വിശദീകരണം. ഇതിലൂടെ അന്വേഷണ സംഘത്തെ വിശ്വാസത്തിലെടുത്ത് നിസാമിന് എതിരെ നിലപാട് കടുപ്പിക്കാനാണ് നിശാന്തിനിയുടെ നീക്കമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP