Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സലിംരാജിന്റെ മൊബൈൽ വിളികൾ സിബിഐയ്ക്ക് കിട്ടില്ല; ഒരു വർഷത്തിന് മുമ്പുള്ള ഫോൺ സംഭാഷണം സർവ്വറിൽ ഉണ്ടാകില്ലെന്ന് കോടതിയിൽ മൊബൈൽ കമ്പനികൾ

സലിംരാജിന്റെ മൊബൈൽ വിളികൾ സിബിഐയ്ക്ക് കിട്ടില്ല; ഒരു വർഷത്തിന് മുമ്പുള്ള ഫോൺ സംഭാഷണം സർവ്വറിൽ ഉണ്ടാകില്ലെന്ന് കോടതിയിൽ മൊബൈൽ കമ്പനികൾ

എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലീം രാജിന്റെ ഫോൺ സംഭാഷണങ്ങൾ കൈമാറാനാവില്ലെന്ന് മൈബൈൽ കമ്പനികൾ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. നിയമപ്രകാരം ഒരു വ്യക്തിയുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനാവില്ല. ഫോൺ വിളിയുടെ വിശദാംശംങ്ങൾ ഒരു വർഷത്തിൽ കൂടുതൽ സെർവ്വറിൽ ഉണ്ടാവില്ലെന്നും കമ്പനികൾ അറിയിച്ചു. ഇതോടെ കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസുകൾ എങ്ങുമെത്തില്ലെന്നാണ് സൂചന. കേസിൽ സലിം രാജിനെ ബന്ധപ്പെടുത്താനുള്ള നിർണ്ണായക തെളിവുകളാണ് സിബിഐയ്ക്ക ്‌നഷ്ടമാകുന്നത്.

നേരത്തെ സിബിഐ ആവശ്യപ്പെട്ടപ്പോഴും രേഖകൾ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഒരു വർഷത്തിന് മുമ്പുള്ള സംഭാഷണങ്ങൾ സർവ്വറിൽ ഇല്ലെന്ന് വ്യക്തമാകുമ്പോൾ കേസിന്റെ ഗതിയും വ്യക്തമാകുന്നു. നേരത്തെ കേസിൽ സലിം രാജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. ഇതിനുള്ള അപേക്ഷയു കോടതിയിൽ നൽകിയിട്ടുണ്ട്. നുണപരിശോധനയുമായി സഹകരിക്കുമെന്ന് സലിംരാജും വ്യക്തമാക്കി കഴിഞ്ഞു.

സലിംരാജ് ഉൾപ്പെട്ട കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറിയും ലാൻഡ് റവന്യൂ കമ്മീഷണറുമായിരുന്ന ടി.ഒ. സൂരജിനെയും സിബിഐ പ്രതി ചേർക്കുമെന്നാണ് സൂചന. കളമശ്ശേരിയിലെ ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കുന്നതിന് സൂരജ് അധികാര ദുർവിനിയോഗം നടത്തിയെന്നാണ് സി.ബി. ഐയുടെ കണ്ടെത്തൽ. സൂരജ് ലാൻഡ് റവന്യൂ കമ്മീഷണറായിരുന്നപ്പോഴാണ് തട്ടിപ്പ് നടന്നത്. കേസ് ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് വിജിലൻസുമാണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിൽ സൂരജിന്റെ മൊഴിയെടുത്തിരുന്നില്ല.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് പിടികൂടിയ ശേഷമാണ് സി.ബി .ഐ സൂരജിനെ ചോദ്യം ചെയ്തത്. കളക്ടറായിരുന്ന ഷേക്ക് പരീതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താൻ നടപടിയെടുത്തതെന്നായിരുന്നു സൂരജിന്റെ മൊഴി. സിബിഐ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു. കക്ഷികളെ വിളിച്ചു വരുത്തി ഹിയറിങ് പോലും നടത്താതെയാണ് സൂരജ് തണ്ടപ്പേര് റദ്ദാക്കാൻ നിർദ്ദേശം നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. വസ്തു സംബന്ധമായ തർക്കത്തിൽ അവസാന അപ്പീൽ അധികാരിയായ ലാൻഡ് റവന്യൂ കമ്മീഷണർ പരാതി കിട്ടിയ ഉടനെ നടപടിയെടുത്തതിൽ ദുരൂഹതയുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ.

1966 മുതൽ നസീറിന്റെ അമ്മ ഷെറീഫയുടെ തണ്ടപ്പേരിലായിരുന്നു വസ്തു. പിന്നീട് ഇത് മക്കൾക്ക് നൽകി. ഇത് റിപ്പോർട്ടിൽ രേഖപ്പെടുത്താതെയാണ് തണ്ടപ്പേര് റദ്ദാക്കിയത്. വസ്തുവിന്റെ ഉടമസ്ഥാവകാശവും തണ്ടപ്പേരും സംബന്ധിച്ച് നസീറും അബ്ദുൾ മജീദും തമ്മിൽ കേസുണ്ട്. കേസ് നിലനിൽക്കുമ്പോൾ ലാൻഡ് റവന്യൂ കമ്മീഷണർക്ക് തണ്ടപ്പേര് റദ്ദാക്കാൻ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സലിംരാജിനെ നേരത്തേ വിജിലൻസ് ചോദ്യംചെയ്തപ്പോൾ സൂരജിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായിരുന്നെങ്കിലും ഉന്നത സ്വാധീനത്താൽ ഒതുക്കപ്പെടുകയായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് ജോസ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP