Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് എന്തിന് എല്ലാ കേസിലും ഇങ്ങനെ കള്ളക്കഥകൾ പറയുന്നു? ഷെറിന്റെ കൈയിൽ നിന്നും കണ്ടെത്തിയത് കളിത്തോക്കെന്ന് പുതിയ വെളിപ്പെടുത്തൽ; അമേരിക്കൻ മലയാളിയുടെ മരണവും വിവാദമാകുന്നു

പൊലീസ് എന്തിന് എല്ലാ കേസിലും ഇങ്ങനെ കള്ളക്കഥകൾ പറയുന്നു? ഷെറിന്റെ കൈയിൽ നിന്നും കണ്ടെത്തിയത് കളിത്തോക്കെന്ന് പുതിയ വെളിപ്പെടുത്തൽ; അമേരിക്കൻ മലയാളിയുടെ മരണവും വിവാദമാകുന്നു

ചെങ്ങന്നൂർ: അമേരിക്കൻ മലയാളിയെ കൊലപ്പെടുത്തിയ കേസിൽ അതിവേഗത്തിൽ പ്രതിയെ കണ്ടെത്തി പൊലീസ് സംഘത്തിന്റെ തുടരന്വേഷണം വിവാദത്തിൽ. മകൻ ഷെറിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായ സാഹചര്യത്തിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെല്ലാം കണ്ടെടുത്ത പൊലീസിന് വെടിവച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് കണ്ടെത്താൻ സാധിക്കാത്തതാണ് വിവാദങ്ങൾക്ക് ആധാരമായത്. പിതാവിനെ വെടിവച്ചുകൊന്ന കേസിൽ പിടിയിലായ ഷെറിന്റെ കൈയിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയ തോക്ക് അമേരിക്കൻ നിർമ്മിത കളിത്തോക്കാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ഉന്നത കുടുംബത്തിലെ പ്രതിയെ രക്ഷപെടുത്താനുള്ള ശ്രമമാണോ ഇതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ, അതത്രം സംശയങ്ങൾക്ക അടിസ്ഥാനമില്ലെന്ന് പൊലീസും വ്യക്തമാക്കുന്നു.

വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഷെറിൻ തന്റെ പക്കലുള്ളത് കളിത്തോക്കാണെന്ന കാര്യം വെളിപ്പെടുത്തി. തോക്കിനോട് രൂപസാദൃശ്യമുള്ള ലൈറ്ററാണ് ഇതെന്നു പൊലീസ് പറഞ്ഞു. സമർത്ഥനായ പ്രതി പൊലീസിനെ വെട്ടിലാക്കുകയാണോ എന്ന സംശയവും ശക്തമാണ്. തോക്കിനോട് രൂപ സാദൃശ്യമുള്ള ലൈറ്ററാണിതെന്നും പൊലീസ് പറഞ്ഞു. യഥാർത്ഥ തോക്ക് കണ്ടെത്തുന്നതിനായി ഷെറിനുമായി സംഭവ സ്ഥലങ്ങളിലെത്തി ഇന്ന് തെളിവെടുപ്പ് നടത്തും.

കൊലപാതകത്തിനുശേഷം കോട്ടയത്തെ മുന്തിയ ഹോട്ടലിൽ ഒളിവിൽ താമസിക്കുമ്പോഴാണ് ഷെറിൻ പിടിയിലാകുന്നത്. ഈ സമയം നടത്തിയ പരിശോധനയിലാണ് ഷെറിന്റെ പക്കൽ നിന്നും തോക്ക് കണ്ടെടുത്തത്. തോക്കിനുള്ളിൽ അവശേഷിക്കുന്ന തിരകളേപ്പറ്റിയും പൊലീസ് അന്ന് പറഞ്ഞിരുന്നു. തോക്കും തിരകളുമെല്ലാം കളിക്കോപ്പായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അന്ന് കൃത്യമായ പരിശോധന നടത്താതെയാണോ പൊലീസ് തോക്കിന്റെ കാര്യം വെളിപ്പെടുത്തിയത് എന്ന ചോദ്യമാണ് ഉയരുന്നത്. ആ തോക്കും തിരകളും കളിക്കോപ്പാണെന്ന് ഇപ്പോൾ പറയുന്നത് രേഖാമൂലമുള്ള തൊണ്ടി കണ്ടെത്തലിനു വേണ്ടി പൊലീസ് മെനഞ്ഞ കഥയാണെന്നു പറയപ്പെടുന്നു.

അതേസമയം ഷെറിൻ തനിച്ചാണ് കൊലപാതകവും തെളിവുനശിപ്പിക്കലും നടത്തിയതെന്ന് പൊലീസ് പൂർണമായും വിശ്വസിക്കുന്നില്ല. ഷെറിന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ജോയിയെ വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കല്ലാതെ മറ്റ് ആയുധങ്ങൾ ഉണ്ടോ എന്ന സംശയത്തെ തുടർന്ന് ഊഴത്തിൽ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക്, മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ആയുധം, കത്തിക്കാൻ ഉപയോഗിച്ച പെട്രോൾ വാങ്ങിയ ഇടം, പെട്രോൾ വാങ്ങിയ ജാറുകൾ എന്നിവയടക്കം വിവിധ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഷെറിനെ ശാരീരികമായി ഉപദ്രവിക്കരുതെന്നും 48 മണിക്കൂർ ഇടവിട്ട് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തണമെന്നും തിരികെ കോടതിയിൽ ഹാജരാക്കുന്ന ഒമ്പതിനു വൈകിട്ട് നാലിന് ചികിൽസാരേഖകൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഷെറിന്റെ സഹോദരങ്ങളെ ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷെറിനെക്കുറിച്ച് ചോദിച്ചപ്പോൾ സഹോദരങ്ങളായ ഷേർളിയും ഡേവിഡും ഭീതിയോടെയാണ് പ്രതികരിച്ചത്. തങ്ങളെ കൊലപ്പെടുത്താൻ തക്കം പാർത്തു നടന്നയാളാണ് ഷെറിനെന്ന് ഇവർ പറഞ്ഞു. അച്ഛനെ കൊന്ന് കുടുംബം തകർത്തവൻ, വീട്ടിൽ ഒരിക്കലും സമാധാനം നൽകാത്തവൻ, തങ്ങളോട് ഒരിക്കലും സ്‌നേഹമായി പെരുമാറിയിട്ടില്ലാത്തവൻ. ചോദിച്ചപ്പോഴെല്ലാം വെറുപ്പോടെ ഇങ്ങിനെയൊക്കെയായിരുന്നു പ്രതികരണം. ഷെറിന്റെ ഉപദ്രവം കൂടിയതോടെയാണ് കുടുംബം നാട്ടിലെത്തുന്ന അവസരത്തിൽ ഷെറിൻ വീട്ടിൽ നിന്നു മാറിത്താമസിക്കണമെന്ന് പിതാവ് നിർദേശിച്ചിരുന്നു. ഈ ദിവസങ്ങളിൽ ആഡംബര ഹോട്ടലിൽ താമസിക്കാനുള്ള പണവും ജോയി നൽകിയിരുന്നു.

തിരുവനന്തപുരത്തും ബംഗളുരുവിലും ഐടി മേഖലയിൽ ജോലി ചെയ്തിട്ടുള്ള ഷെറിൻ വരുമാനത്തിന്റെ ഇരട്ടി ചെലവാക്കുന്ന സ്വഭാവക്കാരനായിരുന്നു. ചെങ്ങന്നൂർ നഗരത്തിൽ ജോയിയുടെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിലെ കടമുറികൾ പലതും ലക്ഷങ്ങൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി വാടകയ്ക്ക് നൽകിയിരുന്നതു ഷെറിനാണ്. ഈ പണത്തെച്ചൊല്ലി ജോയിയും ഷെറിനും തമ്മിൽ കലഹിക്കാറുണ്ടായിരുന്നു. 2010ൽ വിവാഹിതനായ ശേഷം ഷെറിൻ കുറച്ചു നാൾ ബംഗളുരുവിലാണു താമസിച്ചത്.

അക്കാലത്താണ് ഷെറിൻ കൂടുതൽ ധൂർത്തനായതെന്ന് പറയപ്പെടുന്നു. രണ്ടു വർഷത്തിനുശേഷം വിവാഹബന്ധം വേർപെടുത്തിയെങ്കിലും ധാരാളിത്തത്തിൽ കുറവുണ്ടായില്ല. ഇക്കുറി നാട്ടിലെത്തിയ ജോയി ജോണിനോട് സ്വത്തുസംബന്ധിച്ച് ഷെറിൻ തർക്കമുണ്ടാക്കിയിരുന്നു. അമേരിക്കയിലെ സ്വത്ത് തനിക്കു വേണ്ടെന്നും നാട്ടിലുള്ളത് എഴുതിത്ത്തരണമെന്നുമായിരുന്നു ആവശ്യം. കരുതലില്ലാതെ പണം ചെലവിടുന്ന മകന് സ്വത്തുക്കൾ നൽകിയാലുണ്ടാകുന്ന ഭവിഷ്യത്ത് അറിയാമായിരുന്ന ജോയി, ഒരു ചില്ലിക്കാശു പോലും നൽകില്ലെന്ന നിലപാടെടുത്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണു നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP