Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി കെ സുധീറിന്റെ മുൻ ബിസിനസ് പങ്കാളിയും ബന്ധുവുമായ രാജേഷ് നമ്പ്യാർ സാമ്പത്തിക തട്ടിപ്പിന്റെ ഉസ്താദ്; സുധീറിനൊപ്പം പ്രവർത്തിച്ചപ്പോൾ തട്ടിപ്പിന്റെ പേരിൽ പഴികേട്ട രാജേഷിനെതിരെ കോടികളുടെ ആരോപണം; മാണിയെ ചാക്കിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി; വിമുക്ത ഭടനെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം

പി കെ സുധീറിന്റെ മുൻ ബിസിനസ് പങ്കാളിയും ബന്ധുവുമായ രാജേഷ് നമ്പ്യാർ സാമ്പത്തിക തട്ടിപ്പിന്റെ ഉസ്താദ്; സുധീറിനൊപ്പം പ്രവർത്തിച്ചപ്പോൾ തട്ടിപ്പിന്റെ പേരിൽ പഴികേട്ട രാജേഷിനെതിരെ കോടികളുടെ ആരോപണം; മാണിയെ ചാക്കിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി; വിമുക്ത ഭടനെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീമതി ടീച്ചറുടെ മകൻ പി. കെ. സുധീറിന്റെ മുൻ പാർട്ടണർ നിരവധി പണം തട്ടിപ്പ് കേസുകളിലെ പ്രതി. കണ്ണൂർ തളിപ്പറമ്പ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന രാജേഷ് നമ്പ്യാരാണ് സുധീറിന്റെ മുൻ പങ്കാളി. രാജേഷിന്റെ ഈ സീറ്റ് പേയ്‌മെന്റ് സീറ്റാണെന്നു കോൺഗ്രസുകാർ തന്നെ ആരോപണം ഉയർത്തിയിരുന്നു. മാണിയെ ചാക്കിട്ടാണ് രാജേഷ് സീറ്റു സംഘടിപ്പിച്ചത് എന്നായിരുന്നു ആരോപണം.

സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ് നേരത്തെ സുധീറും രാജേഷും ചേർന്ന് നടത്തിയത്. പിന്നീട് രാജേഷ് നമ്പ്യാർ ഈ സ്ഥാപണം വിടുകയായിയായിരുന്നു. ഈ സ്ഥാപനം തട്ടിപ്പ് നടത്തിയതായി കാണിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ബാങ്ക് ഓഫീസേഴ്സ് റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റർ എന്ന സ്ഥാപനം ആരംഭിച്ച് അതിന്റെ ഫ്രാഞ്ചൈസിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിച്ചകേസിലെ പ്രതിയാണ് രാജേഷ് നമ്പ്യാർ. 140 ഓളം പേരിൽ നിന്നും 5 മുതൽ 10 ലക്ഷം രൂപവരെ ഫ്രാഞ്ചൈസിയിലേക്ക് ആവശ്യമായ കുട്ടികളെ തങ്ങൾ തന്നെ നൽകാമെന്നു പറഞ്ഞ് തുക തട്ടിയെടുക്കുകയായിരുന്നു.

ഇത്തരത്തിൽ മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനും തിരുവനന്തപുരം തൈക്കാട് സ്വദേശിയുമായ കെ.രാമചന്ദ്രൻ നായരിൽ നിന്നും ലക്ഷങ്ങൾ തട്ടിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് . രാമചന്ദ്രൻ നായരിൽ നിന്നും അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെന്നും രാമചന്ദ്രൻനായരെ കൊണ്ട് കെട്ടിടം വാടകയ്ക്ക് എടുപ്പിച്ച് മോടിപിടിപ്പിച്ച് പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ 2013 ഓഗസ്റ്റ് 23 ന് ഫയൽ ചെയ്ത സ്വകാര്യ അന്യായത്തെ തുടർന്ന് കോടതിയാണ് രാജേഷ് നമ്പ്യാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

ഇതേത്തുടർന്ന് 2013 ഓഗസ്റ്റ് 6 ന് മ്യൂസിയം പൊലീസാണ് നാഷണൽ കൗൺസിൽ ഫോർ എംപവറിങ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ചെയർമാനായ രാജേഷ് നമ്പ്യാരെ ഒന്നാം പ്രതിയാക്കിയും ഡയറക്ടർമാരായ സന്തോഷ്, കെ.പി. ലക്ഷ്മൺ, ജോൺസൺ എന്നിവരെ രണ്ട് മുതൽ നാലുവരെ പ്രതികളാക്കിയും കേസെടുത്തത്.

അക്കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി.കെ.ശ്രീമതിയുടെ അടുത്തബന്ധുവെന്ന് പരിചയപ്പെടുത്തി തന്നെയാണ് രാജേഷ് നമ്പ്യാർ പണം തട്ടിപ്പ് നടത്തിയിരുന്നത്. ഹർജിക്കാരൻ കോടതിയിൽ നൽകിയ പരാതിയിലും ഇവർ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശ്രീമതിയുടെ മകനുമായി രാജേഷ് നമ്പ്യാർക്ക് അടുത്ത ഇടപാടുകൾ ഉണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. ബാങ്ക് റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്താൽ 300 കുട്ടികളുടെ അഡ്‌മിഷൻ തങ്ങൾ തന്നെ ശരിയാക്കി തരാമെന്നും പുറത്തുനിന്നും മികച്ച അദ്ധ്യാപകരുടെ സേവനം തരപ്പെടുത്തിക്കൊടുക്കാമെന്നും കരാറിൽ പറഞ്ഞാണ് രാജേഷും കൂട്ടരും ലക്ഷങ്ങൾ പിരിച്ചത്. വഞ്ചനാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് രാജേഷ് നമ്പ്യാർക്കും കൂട്ടുപ്രതികൾക്കുമെതിരെ എഫ്ഐആറിൽ ചുമത്തിയത്.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു തളിപ്പറമ്പിലെ രാജേഷ് നമ്പ്യാർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നു വിമുക്തഭടന്റെ പരാതിയും ഉയർന്നിരുന്നു. . നാമനിർദ്ദേശപത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ കോടികളുടെ ആസ്തി കാട്ടിയ രാജേഷ് നമ്പ്യാർ, താൻ പണം മടക്കിച്ചോദിച്ചപ്പോൾ കൈമലർത്തിയെന്നും പരാതിക്കാരനായ കെ.കരുണാകരൻ ആരോപിച്ചിരുന്നു.

താൻ നൽകിയതു വ്യാജസത്യവാങ്മൂലമാണെന്നും മകൾക്കു നല്ല കല്യാണാലോചന വരാനായി സമ്പത്ത് പെരുപ്പിച്ചു കാട്ടിയതാണെന്നും പറയുന്ന സ്ഥാനാർത്ഥിയുടെ ഫോൺ സംഭാഷണം കരുണാകരൻ പുറത്തുവിട്ടു. രാജേഷിന് എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ് നേതാവ് കെ. സുധാകരനാണെന്നും അദ്ദേഹം ആരോപിച്ചു.

രാജേഷ് നമ്പ്യാരും താനും ഒന്നിച്ചാണു പട്ടാളജീവിതം ആരംഭിച്ചത്. 1999-ൽ രാജേഷ് സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം നമ്പ്യാർ മഹാസഭ രൂപീകരിച്ച് പൊതുപ്രവർത്തനവും മറ്റു ബിസിനസുകളും നടത്തുന്നതിനിടെയാണു 2012-ൽ തന്നെ സമീപിച്ചത്.

ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ കൈവശപ്പെടുത്തി. സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം കാര്യമായ തൊഴിലൊന്നുമില്ലാത്ത തന്റെ ആയുഷ്‌കാലസമ്പാദ്യവും ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സ്വർണാഭരണങ്ങൾ വിറ്റ തുകയും ബാങ്ക് വായ്പയുമാണു രാജേഷിനു നൽകിയത്. പണം നൽകിയതിനു രേഖകകളുമുണ്ടെന്നും കരുണാകരൻ പറഞ്ഞു. എന്നാൽ പണം കൈപ്പറ്റിയശേഷം ബിസിനസിൽ പങ്കാളിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല.

വഞ്ചന ബോധ്യപ്പെട്ടതോടെ 2014 ഏപ്രിലിൽ രാജേഷിനെതിരേ കേസ് കൊടുത്തു. പിന്നീട് കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് അനുഭാവിയായ താനും ഭാര്യയും ബന്ധുക്കളും ചേർന്ന് കെ. സുധാകരനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ രാജേഷുമായി ദീർഘനേരം ചർച്ചനടത്തി. ചർച്ചയ്ക്കൊടുവിൽ രാജേഷിന്റെ വഞ്ചന സുധാകരനു ബോധ്യപ്പെട്ടു. അദ്ദേഹം രാജേഷിനോടു പണം തിരികെനൽകാൻ നിർദ്ദേശിച്ചു. ആറുമാസം കാലാവധിയാണു രാജേഷ് ചോദിച്ചത്. വാക്കു പാലിക്കാത്തതിനേത്തുടർന്നു വീണ്ടും സുധാകരനെ ബന്ധപ്പെട്ടപ്പോൾ, വാക്കല്ലേ, അന്താരാഷ്ട്ര കരാറൊന്നുമല്ലല്ലോ എന്നായിരുന്നു പ്രതികരണം. രാജേഷ് നമ്പ്യാരെ പിണക്കി, നിങ്ങൾക്ക് ഉപകാരം ചെയ്താൽ എനിക്കെന്താണു ലാഭമെന്നു സുധാകരൻ ചോദിച്ചതായും കരുണാകരൻ പറഞ്ഞു.

നാഷണൽ കൗൺസിൽ ഫോർ എംപവറിങ് ഇന്ത്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ കേരളത്തിനകത്തും പുറത്തും നിന്നായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും രാജേഷ് നമ്പ്യാർ നടത്തിയതായി സൂചനയുണ്ട് . നിരവധി സംരംഭകരാണ് എൻസിഇഎ എന്ന വ്യാജ സ്ഥാപനത്തിലേക്ക് നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപവരെ ഫ്രാഞ്ചൈസി ഫീസായി ഇവരിൽ നിന്ന് ഈടാക്കിയിരുന്നു.

പെട്ടെന്നൊരു ദിവസം തിരുവനന്തപുരം വഴുതക്കാട്ടുള്ള ഓഫീസ് അടച്ചുപൂട്ടി രാജേഷ് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളുടെ തട്ടിപ്പിനിരയായ മുപ്പതോളം പേർ ചേർന്ന് എൻസിഇഐ ബിസിനസ് അസോസിയേറ്റ്സ് ഫോറം എന്ന പേരിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുകയും ചെയ്തു എന്നാൽ പരാതിയുടെ ആദ്യഘട്ടം മുതൽ തന്നെ ഇത് മുക്കുവാനായിരുന്നു അധികൃതരുടെ ശ്രമം. തുടർന്ന് ഇവർ വാർത്താസമ്മേളനം വിളിച്ച് കൂട്ടുകുയും മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. രാജേഷാകട്ടെ കേന്ദ്രസർക്കാരിന്റെ ഗ്രാമവികസനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് ലെവൽ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ അംഗവും ആയിരുന്നു. കേരളത്തിലെ ഇരുപതോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടായിട്ടുണ്ടെങ്കിലും പല കേസുകളും ഒത്തുതീർപ്പാക്കുകയായിരുന്നു.

വമ്പന്മാരുടെ ഇടപെടൽ തന്നെയാണ് ഇതിന് കാരണം. പത്തനംതിട്ട, പാലാരിവട്ടം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുള്ള കേസിൽ ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ വളരെ ഉത്സാഹപൂർവം മുന്നോട്ട് പോയെങ്കിലും ഇടപെടലുകൾ ഇവരെ തടസപ്പെടുത്തി. ഇപ്പോൾ ശ്രീമതി ടീച്ചറുടെ മകന്റെ വിവാദനിയമനം ചർച്ചയായതോടെ പഴയ ബിസിനസ് ബന്ധുവിനെക്കുറിച്ചുള്ള വിവരങ്ങളും വർത്തയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP