Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഡംബര കാറുകളിൽ നഗരം ചുറ്റൽ ഹരം; എപ്പോഴും ചുറ്റും ഇരുപതോളം അനുയായികൾ; സ്വർണക്കടത്തും ഹവാല ഇടപാടും മുഖ്യ തൊഴിൽ; പൊലീസ് ഇടപെട്ടാൽ ചില്ലിക്കാശ് കിട്ടാത്ത സെറ്റിൽമെന്റ് കേസുകൾ കൂളായി തീർപ്പാക്കും; കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പിലെ കണ്ണി; പൊലീസിന്റെ കണ്ണിലെ കരടായ പെരുമ്പാവൂർ പി.കെ.അനസ് എൽജെപി യുവജനവിഭാഗം ജന.സെക്രട്ടറി ആയപ്പോൾ നെടുമ്പാശേരിയിൽ ഗൂണ്ടാ നേതാവിന്റെ പുതിയ അവതാരത്തിന് കിടിലൻ സ്വീകരണം; അന്വേഷണവുമായി ഐബി

ആഡംബര കാറുകളിൽ നഗരം ചുറ്റൽ ഹരം; എപ്പോഴും ചുറ്റും ഇരുപതോളം അനുയായികൾ; സ്വർണക്കടത്തും ഹവാല ഇടപാടും മുഖ്യ തൊഴിൽ; പൊലീസ് ഇടപെട്ടാൽ ചില്ലിക്കാശ് കിട്ടാത്ത സെറ്റിൽമെന്റ് കേസുകൾ കൂളായി തീർപ്പാക്കും; കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പിലെ കണ്ണി; പൊലീസിന്റെ കണ്ണിലെ കരടായ പെരുമ്പാവൂർ പി.കെ.അനസ് എൽജെപി യുവജനവിഭാഗം ജന.സെക്രട്ടറി ആയപ്പോൾ നെടുമ്പാശേരിയിൽ ഗൂണ്ടാ നേതാവിന്റെ പുതിയ അവതാരത്തിന് കിടിലൻ സ്വീകരണം; അന്വേഷണവുമായി ഐബി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി പൊലീസിന്റെ നോട്ടപ്പുള്ളിയായ ഗൂണ്ടാത്തലവൻ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ എൽജെപി യുവജനവിഭാഗം ജനറൽ സെക്രട്ടറിയായത് എങ്ങനെ? പെരുമ്പാവൂർ പി.കെ.അനസിന്റെ സ്ഥാനക്കയറ്റം അറിഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം പുതിയ അവതാരമെടുത്ത ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അസിന് കിട്ടിയ സ്വീകരണത്തിന് ഗംഭീരം എന്ന വാക്കുപോരാ! ധീരാ വീരാ നേതാവേ..ധീരതയോടെ നയിച്ചോളൂ വിളികളുമായി അൻസീറിന് പ്രവർത്തകർ വാദ്യമേളങ്ങളോടെ നൽകിയ സ്വീകരണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായ അനസ്, കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ ആരോപണത്തിന്റെ നിഴലിലായിരുന്നു. അധോലോക കുറ്റവാളി രവി പൂജാരി ആസൂത്രണം ചെയ്ത വെടിവയ്പ് നടപ്പാക്കിയത് അനസാണെന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും പൂമാലകൾ അണിയിച്ച് നെടുമ്പാശേരിയിൽ അനസിനെ സ്വീകരിച്ചവരിൽ ഏറിയ പങ്കും ഗുണ്ടകൾ ആണെന്നാണ് പിന്നാമ്പുറ സംസാരം.

പൊലീസിനെ വെല്ലുവിളിക്കും വിധമാണ് ഇയാൾക്ക് നെടുമ്പാശേരിയിൽ സ്വീകരണമൊരുക്കിയത്. കാപ്പ നിയമപ്രകാരമുള്ള നാലുമാസത്തെ ജയിൽശിക്ഷ കഴിഞ്ഞ് കഴിഞ്ഞ നവംബറിലാണ് അൻസീർ എന്ന പി.കെ.അനസ് കണ്ണൂർ ജയിലിൽനിന്നു പുറത്തിറങ്ങിയത്. ഗുണ്ടാ നിയമപ്രകാരമുള്ള കേസുകളിൽ ജാമ്യത്തിലുമാണ്. അനുയായിയായ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. പൂക്കടശേരി വധശ്രമക്കേസ്, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് പിടികൂടിയകേസും എൻ.ഐ.എ കേസുമുൾപെടെ നിരവധി കേസിൽ പ്രതിയായിരുന്ന നെടുംതോട് പുത്തൻപുരക്കൽ അനസ് എന്ന അൻസീർ(34) ആണ് എൽ.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ശനിയാഴ്ചയാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എൽജെപിയുടെ നേതൃ നിരയിൽ അനസ് എത്തിയതിനെക്കുറിച്ചും ഈ പദവിയിലെത്താൻ അനസിനെ സഹായിച്ചയാളെക്കുറിച്ചും അന്വേഷിക്കും. ഡൽഹിയിലെ ഐബി യൂണിറ്റിനാണ് അന്വേഷണ ചുമതല.

കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ള തോക്ക് കൈവശം വയ്ക്കൽ അങ്ങനെ കേസുകളുടെ ഒരുനീണ്ട നിര തന്നെയുണ്ട് അനസിന്റെ പേരിൽ. പലതിലും വിചാരണ നേരിടുന്നു. കൊച്ചി നഗരമധ്യത്തിലെ ആഡംബര ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ രണ്ട് പേർ ബൈക്കിൽ തോക്കുമായി എത്തി വെടിയുതിർത്ത സംഭവത്തിലെ അന്വേഷണത്തിനിടിയൊണ് അനസിന്റെ പങ്കും സംശയിച്ചത്്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണോ എന്ന സംശയമാണ് ഉണ്ടായത്.

മംഗളൂരുവിൽ ഗുണ്ടാ നേതാവ് സി എസ് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയാണ് അനസ്്. കളമശ്ശേരി ബസ് കത്തിക്കൽ, വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനസെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അനുയായിയായിരുന്നു ഗൂണ്ടാ നേതാവ് സി.എസ്. ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിനൊപ്പെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ എങ്ങനെ ദേശീയ പാർട്ടിയുടെ അഖിലേന്ത്യാ നേതാവായെന്ന ചോദ്യം ഉയർന്നതോടെ, പാർട്ടി കേരള ഘടകം വിഷമവൃത്തത്തിലായി.

സംസ്ഥാന അധ്യക്ഷൻ എം. മെഹബൂബിന്റെ ശുപാർശപ്രകാരമാണ് പി.കെ.അനസ് എന്ന അൻസീറിനെ ദേശീയ അധ്യക്ഷൻ രാം വിലാസ് പാസ്വാൻ പാർട്ടിയിലേക്ക് വരവേറ്റത്. അൻസീറിന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുവച്ചുകൊണ്ടാണ് നിയമനം നേടിയതെന്നാണ് എൽ.ജെ.പിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.നെടുമ്പാശേരിയിൽ സ്വീകരിക്കാൻ എം. മെഹബൂബിനെക്കൂടാതെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, സെക്രട്ടറി ജനറൽ ജേക്കബ് പീറ്റർ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണു അൻസീറിനെ പെരുമ്പാവൂരിലേക്ക് നയിച്ചത്. അനുവാദംകൂടാതെ വിമാനത്താവളത്തിൽ മൈക്ക് സെറ്റ് ഉപയോഗിച്ചതിനവ് നെടുമ്പാശേരി പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ന്യൂജെൻ ക്വട്ടേഷനിൽ വിരുതൻ അനസ്

കൊച്ചിയിലെ ന്യൂജെൻ ക്വട്ടേഷൻ സംഘങ്ങളിൽ കുപ്രസിദ്ധനാണ് അനസ്. ഭായി നസീർ, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളിൽ നിന്ന് ഭിന്നമാണ് അനസിന്റെ രീതികൾ. ആഡംബര കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം കൂട്ടാളികളും കാണും. സിനിമാ സ്റ്റൈലിൽ പട്ടാപ്പകൽ കൊച്ചിയിലൂടെ നടക്കും. കൊലക്കേസ് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത യുഎപിഎ കേസിലും പ്രതിയാണ് അനസ്.

സ്വർണക്കടത്തും ഹവാലഇടപാടുകളും പ്രധാനതൊഴിൽ.എന്തിനും പോന്ന യുവാക്കളെ സംഘത്തിൽ ഉൾപ്പെടുത്തിയാണ് ക്വട്ടേഷൻ പ്രവർത്തനം. വലിയ സെറ്റിൽമെന്റ് കേസുകളാണ് നിലവിൽ അനസിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ പണി. പൊലീസ് വിചാരിച്ചാൽ സാധിക്കാത്ത പല കാര്യങ്ങളും അനസും കൂട്ടരും വിചാരിച്ചാൽ നടക്കും.

എന്തും ചെയ്യാൻ തയാറായി നിൽക്കുന്നവരെയാണ് അനസ് ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനൽ കേസുകളിലെ പ്രതികൾ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇവർക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് ആൾക്കാരുമായും ഇത്തരം സംഘങ്ങൾക്ക് അടുത്ത ബന്ധമുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP