Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ നാട്ടിൽ ഒരേ രോഗലക്ഷണങ്ങളോടെ ഒരേ വീട്ടിൽ നാലുദുരൂഹമരണം; രണ്ടുകുഞ്ഞുങ്ങൾ അടക്കമുള്ളവർ ജീവൻ വെടിഞ്ഞത് ഛർദ്ദിൽ ബാധിച്ച്; സംഭവമറിഞ്ഞ് വീട് സന്ദർശിച്ച മുഖ്യമന്ത്രി അന്വേഷണം ത്വരിതപ്പെടുത്താൻ ഉത്തരവിട്ടതിന് പിന്നാലെ അഞ്ചാമത്തെ അംഗമായ യുവതിയും ആശുപത്രിയിൽ; ഫോറൻസിക് പരിശോധന കഴിഞ്ഞിട്ടും പിണറായി പഞ്ചായത്തിനെ മുൾമുനയിൽ നിർത്തുന്ന മരണപരമ്പരകളുടെ സത്യം അറിയാതെ നാട്ടുകാർ

മുഖ്യമന്ത്രിയുടെ നാട്ടിൽ ഒരേ രോഗലക്ഷണങ്ങളോടെ ഒരേ വീട്ടിൽ നാലുദുരൂഹമരണം;  രണ്ടുകുഞ്ഞുങ്ങൾ അടക്കമുള്ളവർ ജീവൻ വെടിഞ്ഞത് ഛർദ്ദിൽ ബാധിച്ച്; സംഭവമറിഞ്ഞ് വീട് സന്ദർശിച്ച മുഖ്യമന്ത്രി അന്വേഷണം ത്വരിതപ്പെടുത്താൻ ഉത്തരവിട്ടതിന് പിന്നാലെ അഞ്ചാമത്തെ അംഗമായ യുവതിയും ആശുപത്രിയിൽ; ഫോറൻസിക് പരിശോധന കഴിഞ്ഞിട്ടും പിണറായി പഞ്ചായത്തിനെ മുൾമുനയിൽ നിർത്തുന്ന മരണപരമ്പരകളുടെ സത്യം അറിയാതെ നാട്ടുകാർ

രഞ്ജിത് ബാബു

കണ്ണൂർ: ഒരു നാടിനെ മുഴുവൻ ദുരൂഹതയുടെ മുൾമുനയിൽ നിർത്തിയ മരണ പരമ്പരകൾക്ക് പിന്നിലെ സത്യമെന്ത്? ഒരേ ലക്ഷണമുള്ള ഛർദ്ദിയെ തുടർന്ന് അഞ്ച് അംഗങ്ങളുള്ള വീട്ടിലെ നാല് പേർ മരണത്തിന് കീഴടങ്ങി. സമാന ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ എന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്. പൊലീസും ഫോറൻസിക് വിഭാഗവും വീട്ടിൽ പരിശോധനയ്ക്ക് ഇന്നലെയും ഇന്നുമായി മണിക്കൂറുകൾ ചെലവഴിച്ചിട്ടും രണ്ട് കുഞ്ഞുങ്ങളുൾപ്പെടെ നാല് പേരുടേയും മരണത്തിന്റെ കാരണം ദുരൂഹമായി തന്നെ നിലകൊള്ളുന്നു.

ഭർത്താവുമായി വർഷങ്ങളായി ബന്ധമില്ലാത്ത പടന്നക്കരയിലെ വള്ളത്താൻ വീട്ടിൽ സൗമ്യയാണ് ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ അപകട നില തരണം ചെയ്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച മുമ്പ് വീട്ടിൽ സന്ദർശനം നടത്തി അന്വേഷണം ത്വരിതപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പിറ്റേന്നാണ് സൗമ്യ ആശുപത്രിയിലായത്. ഇത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചു.

ആറ് വർഷം മുമ്പാണ് ഒരു വയസ്സ് മാത്രമുള്ള സൗമ്യയുടെ മകൾ കീർത്തന മരിക്കുന്നത്. ഛർദ്ദിയോടെയായിരുന്നു അന്ത്യം. കുട്ടികൾക്കു വരാറുള്ള ഛർദ്ദി എന്ന ഗണത്തിൽ പെടുത്തി ആ മരണം അവഗണിക്കപ്പെട്ടു. കുടുംബാംഗങ്ങളിൽ ആരും സംശയം പ്രകടിപ്പിക്കാത്തതിനാൽ പൊലീസ് നടപടിയോ പോസ്റ്റുമോർട്ടമോ നടന്നില്ല. ഈ വർഷം ജനുവരി 21 നാണ് സൗമ്യയുടെ മൂത്ത മകൾ 9 വയസ്സുകാരി ഐശ്വര്യ സമാനരീതിയിൽ ഛർദ്ദിയെ തുടർന്ന് മരിക്കുന്നത്. അതും രോഗം എന്ന നിലയിൽ അവഗണിക്കപ്പെട്ടു. ആ മരണത്തിന്റെ ആഘാതത്തിൽ കുടുംബവും നാട്ടുകാരും കഴിയുമ്പോഴാണ് ഗൃഹനാഥയായ കമലയുടെ മരണം. ഛർദ്ദിയോടെ തന്നെയായിരുന്നു അവരും മരിച്ചത്.

ഈ വർഷം മാർച്ച് 7 നായിരുന്നു അത്. കമലയുടെ മരണാന്തര അടിയന്തിരം നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ ഭർത്താവ് കുഞ്ഞിക്കണ്ണനേയും മരണം തേടിയെത്തി. ഛർദ്ദിച്ച് അവശനായി തന്നെയാണ് മരിച്ചത്. ഈ രണ്ടു മരണത്തിലും നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് നടപടിയും പോസ്റ്റുമോർട്ടവും ഉണ്ടായി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. നാലുമരണത്തേയും അതീവ ഗൗരവത്തോടെ അന്വേഷിക്കുമെന്നാണ് തലശ്ശേരി സിഐ. കെ.ഇ. പ്രേമചന്ദ്രൻ പറയുന്നത്. പൊലീസ് സംഘം ഇന്ന് സൗമ്യയുടേയും മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്റേയും കമലയുടേയും മുറികൾ പരിശോധിച്ചു. അവരുപയോഗിച്ച മരുന്നുകളുടേയും മറ്റും വിവരശേഖരവും നടത്തി. എന്നാൽ ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

ഒരേ ലക്ഷണമുള്ള ഛർദ്ദിയാൽ ഒരു വീട്ടിലുള്ള ഒരു വയസ്സുള്ള കുഞ്ഞു മുതൽ 76 വയസ്സുള്ള വയോധികൻ വരെ വിവിധ കാലങ്ങളിൽ മരിക്കുന്നത് അസ്വാഭാവികമാണ്. അതിലെ ചില ദുസ്സൂചനകൾ മറുനാടന്റെ അന്വേഷണത്തിൽ തടഞ്ഞു. സൗമ്യയുടെ അമ്മ കമലയുടെ മരണശേഷം ചില യുവാക്കൾ ഈ വീട്ടിൽ വരാറുണ്ടെന്നും അവരെ നാട്ടുകാരിൽ ചിലർ ഓടിച്ചു വിട്ടതായും വിവരമുണ്ട്.അങ്ങിനെയുള്ളവർ ഈ വീടുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി ഭക്ഷണത്തിലോ മറ്റോ എന്തെങ്കിലും കലർത്തി നൽകാൻ ശ്രമിച്ചുവോ എന്ന സംശയവും നാട്ടിൽ നില നിൽക്കുന്നു. ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന സൗമ്യയുടെ രക്തം പരിശോധനക്കായി അയച്ചിട്ടുണ്ട്. അതിലെ വിവരങ്ങൾ അറിയുന്നതോടെ സംശയങ്ങളുടെ ചുരുളഴിയുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP