Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത അഴിയാൻ അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്; മാനസികനില താളം തെറ്റിയ ഇവരെ കണ്ടെത്തിയത് വീടിന് പുറത്ത് അവശായയ നിലയിലും; അവ്യക്തത തുടരുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യൽ മനഃശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ; തലയ്ക്ക് പിന്നിലേറ്റ ക്ഷതം ബലപ്രയോഗത്തിൽ സംഭവിച്ചതോ എന്ന ചോദ്യവും ബാക്കി; നേരറിയാൻ ഉറപ്പിച്ച് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോഡലും അവതാരകയുമായ ജാഗി ജോണിന്റെ (45) മരണത്തിൽ അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന് ആളുകൾ വരാൻ സാധ്യത കുറവായതിനാൽ അമ്മയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു.

ഇവരെ ചോദ്യം ചെയ്യാൻ മെഡിക്കൽ സംഘത്തിന്റെ സേവനം തേടി പൊലീസ് കത്തു നൽകി. പത്ത് വർഷം മുൻപ് വാഹനാപകടത്തിൽ മകനും ഭർത്താവും മരിച്ചശേഷം അമ്മ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. മനഃശാസ്ത്രജ്ഞരെ സംഘത്തിൽ ഉൾപ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം.അടുക്കളയിൽ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ മുറിയിൽ കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ മുറിവുകളില്ലായിരുന്നു.

കുഴഞ്ഞു വീണതാണോ ബല പ്രയോഗത്തിലൂടെ തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ജാഗിയുടെ അമ്മയിൽ നിന്ന് വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. കുറവൻകോണം ഹിൽ ഗാർഡൻസിലെ വീട്ടിലാണ് അമ്മയ്‌ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്.ജാഗിയെ ഫോണിൽ കിട്ടുന്നില്ലെന്ന് ഒരു സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് കുടുംബ സുഹൃത്തായ ഡോക്ടർ വീട്ടിലെത്തി. പൂട്ടിയ ഗേറ്റിന് ഉള്ളിൽ നിൽക്കുകയായിരുന്നു അമ്മ. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പാചകത്തിനായി ഉള്ളി അരിഞ്ഞു വച്ച നിലയിലായിരുന്നു. തുണികൾ അലക്ക് യന്ത്രത്തിൽ ഇട്ടിരുന്നു. ജാഗിയുടെ ഫോൺ പരിശോധിച്ച പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. ബന്ധുക്കളുമായി ജാഗി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ഏഴ് വർഷം മുൻപ് വിവാഹ ബന്ധം വേർപ്പെടുത്തി. മോഡലിങ് രംഗത്തു സജീവമായിരുന്നു ജാഗി.

മരണം സ്വാഭാവികമാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. അതേ സമയം തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണം എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. ഓർമ്മ കുറവുള്ള ജാഗിയുടെ അമ്മയെ വീട്ടിന് പുറത്ത് അവശ നിലയിൽ കുടുംബ സുഹൃത്തായ ഡോക്ടർ കാണുകയായിരുന്നു. ഇവരാണ് സംശയം തോന്നി വീട്ടിനുള്ളിൽ കയറി നോക്കിയത്. അപ്പോഴാണ് ജാഗി മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ ഡോക്ടറാണ് പുരുഷ സുഹൃത്തിനെ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. പൊലീസിന് അറിയിക്കൻ പുരുഷ സുഹൃത്ത നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്.

വൈകിട്ട് നാല് മണിയോടെ കുറവൻകോണത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മൃതശരീരം. പച്ചക്കറി അവശിഷ്ടങ്ങളും സമീപത്ത് ഉണ്ടായിരുന്നു. വർഷങ്ങളായി അമ്മയ്ക്കൊപ്പമാണ് ജാഗി ജോണിന്റെ താമസം. ഭർത്താവ് കൊച്ചിയിലാണ്. ഗായികയായും അവതാരകയായും പ്രശസ്തയായ ജാഗി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു വാണിജ്യ സ്ഥാപനവും ആരംഭിച്ചിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പരുഷ സുഹൃത്ത് ജാഗിയുടെ ഭർത്താവാണെന്നും സൂചനയുണ്ട്. എന്നാൽ അയൽവാസികൾക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ല.

മകൾ കുഴഞ്ഞു വീണത് കണ്ട് തളർന്ന അമ്മയ്ക്ക് ഒന്നും ചെയ്യാനായി കാണില്ലെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് കൂടിയാണ് മരണത്തിൽ അസ്വാഭാവികത പ്രഥമികമായി കാണാത്തത്. മറ്റ് സംശയകരമായ ഒന്നും വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയതുമില്ല. എങ്കിലും മരിച്ച സെലിബ്രട്ടിയായതു കൊണ്ട് തന്നെ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുക. ആത്മഹത്യല്ല മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യേണ്ട കാര്യം ജാഗിക്കില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. തീർത്തും പ്രൊഫഷണലായ മോട്ടിവേറ്ററായിരുന്നു ജാഗി. എല്ലാം പൊലീസ് വിശദമായി പരിശോധിക്കും.

ജാഗിയുടെ ചില പരാതികൾ പൊലീസിന് തന്നെ തലവേദനയായിരുന്നു. തന്റെ ഫോട്ടോകൾ ഉപയോഗിച്ച് മാനത്തിന് വിലപേശിയെ ഒരുവനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ധീരമായി രംഗത്തെത്തിയ മാഡലും അവതാരികയുമാണ് ജാഗി ജോൺ. ജേഗി ജോൺ തന്റെ ഫേസ്‌ബുക്കിൽ അപ് ലോഡ് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വാട്സ് ആപ്പിലൂടെ മറ്റ് സ്ത്രീകൾക്ക് അയച്ച് കൊടുത്താണ് യുവാവ് അപകീർത്തികരമായ സന്ദേശം പരത്തുകയും അവഹേളിക്കുകയും ചെയ്തു.

ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയ്ക്കാണ് 30 മുതൽ 32 വരെ വയസു പ്രായമുള്ള ആൺകുട്ടികളെ വേണം, എന്ന രീതിയിലാണ് ചിത്രങ്ങളുപയോഗിച്ച് മെസേജുകൾ യുവാവ് മറ്റ് സ്ത്രീകൾക്ക് അയച്ചുകൊടുത്തത്. പല സ്ത്രീകൾക്കും ഇത്തരത്തിൽ മെസേജുകൾ ചെന്നെങ്കിലും ഇവന്റ് കോർഡിനേറ്റർ കൂടിയായ ആയ അനു പാലത്തിങ്കലിനാണ് യുവാവിനെതിരെ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

യുവാവ് അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ സ്‌ക്രീൻ ഷോട്ടെടുത്ത് അനു പാലത്തിങ്കൽ തന്റെ തന്നെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തു. അപ്പോഴാണ് തന്റെ പേരിൽ അശ്ലീല സന്ദേശങ്ങൾ പരക്കുന്നതായി ജേജി അറിയുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതും ജേഗി ജോൺ ചർച്ചയാക്കിയിരുന്നു. ബഹറിനിലാണ് ഈ യുവാവ് എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

പിന്നീടൊരിക്കൽ അമ്മ ഭക്ഷണം കഴിക്കുന്ന വീഡിയോ ഇട്ടപ്പോഴും ലൈംഗികമായി ആക്രമണമുണ്ടായി. പൊലീസ് സ്റ്റേഷനിൽ പോയി പൊട്ടിത്തെറിച്ചാണ് ജാഗി പ്രതികരിച്ചത്. ഭാര്യയും മകനും മരിച്ച വിധവയെ പോലും വെറുതെ വിടാത്ത സമൂഹത്തോട് ജാഗി പങ്കുവച്ചത് വികാരപരമായ പ്രതികരണമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP