Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നു കേസുകൾ ഒത്തുതീർപ്പാക്കുന്നതു വരെ സാവകാശം കൊടുത്ത് പൊലീസ്; നിസാമിനെ ഗുണ്ടാ നിയമത്തിൽ നിന്നം ഒഴിവാക്കി; പണമൊഴുക്കിയും സ്വാധീനമുപയോഗിച്ചും കേസുകൾ ഒന്നൊന്നായി ഇല്ലാതാകുന്നു

മൂന്നു കേസുകൾ ഒത്തുതീർപ്പാക്കുന്നതു വരെ സാവകാശം കൊടുത്ത് പൊലീസ്; നിസാമിനെ ഗുണ്ടാ നിയമത്തിൽ നിന്നം ഒഴിവാക്കി; പണമൊഴുക്കിയും സ്വാധീനമുപയോഗിച്ചും കേസുകൾ ഒന്നൊന്നായി ഇല്ലാതാകുന്നു

കൊച്ചി: ഗുണ്ടാനിയമം ചുമത്താതിരിക്കാൻ ക്രിമിനൽ വ്യവസായി മുഹമ്മദ് നിസാമിനു പൊലീസ് സാവകാശമുണ്ടാക്കിക്കൊടുത്തു, രാഷ്ട്രീയസ്വാധീനമുപയോഗിച്ചും പണമൊഴുക്കിയും കോടതിക്കു പുറത്തുവച്ചു മൂന്നു കേസുകൾ ഒത്തുതീർപ്പാക്കിയതോടെ നിസാം ഗുണ്ടാനിയമത്തിനു പുറത്തായി. കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പുണ്ടാക്കിയതോടെ നിസാമിനെതിരേയുള്ള മൂന്നു ക്രിമിനൽ കേസുകൾ ഇന്നലെ ഹൈക്കോടതി റദ്ദാക്കിയപ്പോൾ കോടികൾ വാങ്ങി പൊലീസും രാഷ്ട്രീയനേതൃത്വവും ചേർന്ന്് ഒരു ക്രിമിനലിനെ രക്ഷിക്കാൻ നടത്തിയ ഒത്തുകളി വിജയം കാണുകയായിരുന്നു. അതിക്രൂരമായ മർദനമേറ്റു ഗുരുതരാവസ്ഥയിൽ തൃശൂർ അമലാ ആശുപത്രിയിൽ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനു രണ്ടുകോടി രൂപ കൊടുത്തു പ്രശ്‌നം ഒത്തുതീർക്കാനുള്ള ഇതേ അവിശുദ്ധ കൂട്ടുകെട്ടിന്റെ സംയുക്തനീക്കം കൂടി വിജയം കണ്ടാൽ ഒടുവിലത്തെ വധശ്രമക്കേസ് കൂടി ഇല്ലാതാവുകയും വീണ്ടും നിസാം ആരുടെയെങ്കിലും മേൽ കുതിരകയറുകയും ചെയ്യും.

ഒരു പാവപ്പെട്ട മനുഷ്യനെ പ്രത്യേകിച്ചു യാതൊരു കാരണവും കൂടാതെ അതിക്രൂരമായി മർദിക്കുകയും കെഞ്ചി പറഞ്ഞിട്ടും അരിശം തീരാതെ ഹമ്മർ ജീപ്പിടിച്ചു തെറിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണു മലയാളിസമൂഹം ശ്രവിച്ചത്. എത്രമാത്രം മദ്യപിച്ചിട്ടായാലും ഒരാൾക്ക് ഇത്രയും ക്രൂരനാവാൻ പറ്റുമോ എന്നാണു മലയാളി സമൂഹം സംശയിച്ചത്. ചന്ദ്രബോസിന്റെ കരളും ശ്വാസകോശവും തകർന്നിരുന്നു. ആന്തരികാവയവങ്ങൾക്കെല്ലാം അതികഠിനമായ ക്ഷതമേറ്റ അവസ്ഥയിലാണ്. എന്നിട്ടും പൊലീസിനും ഭരണനേതൃത്വത്തിനും യാതൊരു ദയയും തോന്നിയിട്ടില്ലെന്നു വ്യക്തം. സംഭവമുണ്ടായതിന്റെ പിറ്റേന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാൻ എം എൽ എയും ചന്ദ്രബോസിനെ സന്ദർശിക്കാൻ എത്തിയപ്പോൾ സാമുഹ്യനീതി ഉറപ്പു വരുത്തുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ചന്ദ്രബോസിന്റെ ചികിത്സാച്ചെലവു സർ്ക്കാർ വഹിക്കുമെന്ന വിചിത്രമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. പൊതുജനരോഷം തണുപ്പിക്കാനാണ് പ്രഖ്യാപനം നടത്തിയതെന്നു പിന്നീടാണു ജനത്തിനു ബോധ്യമായത്. അതുപോലും ഇന്നേവരെ കൊടുക്കാനായിട്ടുമില്ല. കെ പി സി സി യുടെ സീനിയർ ഭാരവാഹിയുടെ താത്പര്യപ്രകാരം എറണാകുളത്തെ പ്രമുഖ എ ഗ്രൂപ്പ് എം എൽ എ രംഗത്തിറങ്ങി കേസ് ഒതുക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത്.

അക്രമമുണ്ടായ ഉടനേ നിസാമിനെതിരേ ഗുണ്ടാനിയമം ചുമത്താൻ എഡിജിപി ശങ്കർറെഡ്ഡി ഉത്തരവിട്ടെങ്കിലും രാഷ്ട്രീയനേതൃത്വം ഇടപെട്ടു മരവിപ്പിക്കുകയായിരുന്നു. ഗുണ്ടാനിയമം ചുമത്താത്തതിനെക്കുറിച്ച് അന്വേഷിച്ച മാദ്ധ്യമങ്ങളോടു നിസാം പ്രതിയായ ചില കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. മൂന്നു കേസുകളും കോടതിക്കു പുറത്ത് ഒത്തുതീർപ്പാകാനും പിന്നീട് കേസ് ഹൈക്കോടതിയിലെത്തി റദ്ദാക്കപ്പെടാനുമുള്ള സാവകാശം മനപ്പൂർവം പൊലീസ് ഒരുക്കിക്കൊടുക്കുകയായിരുന്നു. തീന്മുറ്റ് കൊണ്ട് ഒരു ധനാഢ്യൻ കാട്ടിയ, ഇനിയും കാട്ടുമെന്നുറപ്പുള്ള ക്രിമിനൽ നടപടികൾക്കു വളം വച്ചുകൊടുക്കുന്ന നടപടിയാണു പൊലീസും രാഷ്ട്രീയക്കാരും ചെയ്തത്. പിടിക്കപ്പെടുമ്പോൾ ക്രിമിനൽ കേസുകളായി മാത്രം 11 എണ്ണം നിസാമിനെതിരെ ഉണ്ടായിരുന്നു. എട്ടിലധികം ക്രിമിനൽ കേസ് ഉള്ളവരെ യാതൊരു സങ്കീർണതയും കൂടാതെ കാപ്പ ചുമത്തി ജയിലിലടയ്ക്കാം എന്ന നിയമമാണ് പൊലീസ് ഇവിടെ കാറ്റിൽ പറത്തിയത്.

അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയാണ് നിസാമിനായി ഹൈക്കോടതിയിൽ ഹാജരായത്. ഇയാളുടെ ഹൈക്കോടതിയിലെ മറ്റു കേസുകളും കൈകാര്യം ചെയ്യുന്നത് ദണ്ഡപാണി അസോസിയേറ്റ്‌സ് തന്നെയാണ്. ദണ്ഡപാണിയുടെ ഭാര്യയും മകനുമാണ് നിസാമിന് വേണ്ടി ഹാജരാവാറുള്ളത്. വിയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്ത ഒരുരുകേസും, തൃശൂർ ഈസ്റ്റ്, കണ്ണൂർ പഴയങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത ഓരോ കേസുമാണ് ഇന്നലെ കോടതിക്ക് പുറത്ത് പണവും സ്വാധീനവും ഉപയോഗിച്ച് നിസാം ഒത്തുതീർത്തത്. മുസ്ലിം ലീഗിലെ ഉന്നതർ ഇടപെട്ടാണ് ഒരു കേസ് ഒത്തുതീർപ്പാക്കിയത്. നഗരത്തിലെ പ്രമുഖമായ ജിംന്യേഷത്തിന് മുന്നിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് അക്രമത്തിലേക്കും കേസിലേക്കും നയിച്ചത്. യുവാവിന്റെ വീടുകയറി നിസാമും കൂട്ടാളികളും ആക്രമിക്കുകയും ഇയാളുടെ കൈകാലുകൾ ഒടിക്കുകയും ചെയ്തു. വധശ്രമത്തിനും ഭവനഭേദനത്തിനുമാണ് കേസ് എടുത്തത്. എന്നാൽ മറ്റു രണ്ടുകേസുകൾ പണം വാരിയെറിഞ്ഞാണ് നിസാം തടിതപ്പിയതെന്നാണ് സൂചന.

അതേസമയം തൃശൂർ അമലാ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ചന്ദ്രബോസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം ഇയാളിപ്പോഴും വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം ഇയാളുടെ മൊഴി രേഖപ്പെടുത്താൻ ജില്ലാ ജഡ്ജി സ്ഥലത്തെത്തിയെങ്കിലും അബോധാവസ്ഥയിലുള്ള ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താനായില്ല. ഇതിനിടെ സംഭവദിവസം നിസാം നാട്ടുകാർക്കും പൊലീസിനും നേരെ ചൂണ്ടിയ തോക്കിനെ സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. ആദ്യമിത് യഥാർത്ഥ തോക്ക് ആണെന്നു പറഞ്ഞ പൊലീസ് ഇപ്പോൾ അതു മാറ്റി കളിത്തോക്കാണ് നിസാമിന്റെ കൈവശം ഉണ്ടായിരുന്നതെന്ന വിശദീകരണമാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP