Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവോയിസ്റ്റുകൾക്കിടയിൽ പൊലീസ് ചാരന്മാർ കടന്നു കൂടി രഹസ്യങ്ങൾ ചോർത്തി; സംഘടനയിലെ ഭിന്നതയും വിനയായി; രൂപേഷ് അടക്കമുള്ളവരെ കുടുക്കിയത് ചാരന്മാരുടെ ഓപ്പറേഷനോ?

മാവോയിസ്റ്റുകൾക്കിടയിൽ പൊലീസ് ചാരന്മാർ കടന്നു കൂടി രഹസ്യങ്ങൾ ചോർത്തി; സംഘടനയിലെ ഭിന്നതയും വിനയായി; രൂപേഷ് അടക്കമുള്ളവരെ കുടുക്കിയത് ചാരന്മാരുടെ ഓപ്പറേഷനോ?

കൊച്ചി: പശ്ചിമഘട്ടത്തിൽ സായുധപോരാട്ടത്തിനു കോപ്പുകൂട്ടി അതിവിപ്ലവത്തിന്റെ ചുവപ്പൻ ഇടനാഴിക്കായി പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്കിടയിൽ പൊലീസിന്റെ ചാരന്മാർ കടന്നുകൂടിയതായി സൂചന. മാവോയിസ്റ്റ് നേതാവ് രൂപേഷിനും സംഘത്തിനും പുറമേ 40 വർഷമായി ഒളിവിൽ കഴിഞ്ഞിരുുന്ന നക്‌സൽ താത്വികാചാര്യൻ മുരളി കണ്ണമ്പള്ളി കൂടി മുംബൈ പൊലീസിന്റെ ഭീകര വിരുദ്ധവിഭാഗത്തിന്റെ പിടിയിലായതോടെയാണ് പൊലീസിലെ തന്നെ ചാരന്മാർ ഇവർക്കിടയിലുണ്ടെന്ന തരത്തിൽ സൂചനകൾ പുറത്തുവന്നത്.

വനത്തിലും പുറത്തുമായി ദക്ഷിണേന്ത്യയിലെ വിവിധ മേഖലകളിൽ പ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകളോടൊപ്പം ഏതാണ്ട് ഒരുവർഷം മുൻപ് ചേർന്ന ചിലരാണ് ഒറ്റുകാരെന്ന് മാവോയിസ്റ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് പൊലീസിലെ ക്യൂബ്രാഞ്ച് സംഘത്തിലുള്ള രണ്ടുപേരെ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാവോയിസ്റ്റുകൾക്കിടയിൽ നിയോഗിക്കുകയായിരുന്നുവെന്നാണു സൂചന. ജനകീയ മനുഷ്യാവകാശ പ്രവർത്തകരുടെ റോളിൽ സംഘത്തിലേക്ക് കയറാനായി തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും ഏതാനും കോർപ്പറേറ്റ് വിരുദ്ധ ജനകീയസമരങ്ങളുടെ മുന്നണിയിലും ഇവർ ഉണ്ടായിരുന്നു.

ഇതിലൂടെ മാവോയിസ്റ്റ് നേതാക്കളോടടുത്ത ചാരന്മാർ സ്ഥിരമായി വനാതിർത്തികളിലെ ആദിവാസി ഊരുകൾക്കു സമീപത്തും മറ്റും നടത്തിയിരുന്ന പാർട്ടി ക്ലാസുകളിലും സജീവമായിരുന്നുവത്രേ. മാവോയിസ്റ്റുകൾക്കിടയിൽ ഭിന്നത വരുത്താനും ഒരു പരിധി വരെ ഇവർക്കായതായും പൊലീസ് വിലയിരുത്തുന്നുണ്ട്. രൂപേഷും മറ്റും ഇവരെ മുൻപു തന്നെ തിരിച്ചറിഞ്ഞതായും പറയപ്പെടുന്നു.ന്നുഎന്നാൽ ഇവരിലൂടെ പൊലീസിനു കീഴടങ്ങുക എന്ന തന്ത്രമാണോ രൂപേഷും കൂട്ടരും നടപ്പാക്കിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. അതേസമയം മുരളി എവിടെയെന്നുള്ള വിവരം പശ്ചിമഘട്ട കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന രൂപേഷിന് പോലും കൃത്യമായി അറിയില്ലെന്നിരിക്കെ ഇയാളുടെ അറസ്റ്റ് എങ്ങനെയുണ്ടായി എന്ന സംശയം മാവോയിസ്റ്റുകൾക്കിടയിൽ തന്നെയുണ്ട്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന രൂപേഷും കൂട്ടരും പിന്നീട് ചെറിയ തോതിലാണെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ഇങ്ങനെ അനൂപിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് സഹായം നല്കിയ കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിലായിരിക്കുന്നത്.

ഇനിയും ഇവരെ സഹായിച്ച ചിലരെ പിടികിട്ടാനുണ്ടെന്ന വിവരമാണ് പൊലീസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്നത്. ഏതാനും ചില മുൻ നക്‌സലൈറ്റുകളും കേരളത്തിലെ ചില പോരാട്ടം പ്രവർത്തകരും മാവോയിസ്റ്റുകൾക്ക് സഹായം ചെയ്യുന്നവരാണെന്നാണ് പൊലീസ് നിഗമനം. രൂപേഷിനേയും കൂട്ടരേയും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, മാവോയിസ്റ്റുകൾ പിടിയിലായ സംഭവത്തിൽ കേരള പൊലീസിന് കാര്യമായ റോളൊന്നുമില്ലെന്നാണ് ആന്ധ-തമിഴ്‌നാട് പൊലീസിന്റെ പക്ഷം.

നിരവധി തവണ രൂപേഷുൾപ്പെടെയുള്ളവർ കൊച്ചിയിലും വയനാട്ടും പാലക്കാട്ടുമൊക്കെ വന്നുപോയിട്ടും അവരെ പിടികൂടാനാകാത്തത് കേരള പൊലീസിന്റെ കഴിവ് കേടാണെന്നും മാവോയിസ്റ്റ് വേട്ടക്കായി കേരളം രൂപീകരിച്ച തണ്ടർബോൾട്ട് സേനയുടെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലാണ് രൂപേഷിന്റേയും കൂട്ടരുടേയും അറസ്റ്റ് ഇത്രയും വൈകാൻ കാരണമെന്നും മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉന്നതർക്ക് അഭിപ്രായമുണ്ട്. തങ്ങളുടെ കൂടി ശ്രമഫലമായാണ് മാവോയിസ്റ്റുകളെ പിടികൂടിയതെന്ന് കേരള പൊലീസിന്റെ വാദത്തിന് നേർവിപരീതമണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റേയും ആന്ധ്രപൊലീസിന്റേയും നിലപാട്.

രൂപേഷിന്റേയും കൂട്ടരുടേയും പേരിൽ അവിടങ്ങളിൽ കേസുകൾ ഒന്നുമില്ലാത്തതിനാൽ ഇതര സംസ്ഥാനങ്ങളിലെ പൊലീസ് അതതു പ്രദേശത്തെ കേസുകളിൽ പ്രതികളായ നക്‌സൽ നേതാക്കളുടെ വിവരങ്ങൾ രൂപേഷിനോ ഒപ്പം പിടിയിലായവർക്കോ അറിയുമോ എന്ന പരിശോധന മാത്രമാണ് നടത്തുന്നത്. എന്തായാലും ഇവരെ കേരളത്തിലെത്തിച്ച് കൂടുതൽ കേസുകൾ തെളിയിക്കാനാവുമോ എന്ന പരിശോധനയാണ് കേരളപൊലീസ് നടത്തുന്നത്. കോടതിയിൽ വിചാരണഘട്ടത്തിൽ ഇവർക്കെതിരെ ചുമത്തിയ യുഎപിഎ ഉൾപ്പെടെ നിലനിൽക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP