Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിലിയെ കൊലപ്പെടുത്തിയത് ഷാജുവിന്റെ അറിവോടെയെന്ന് ജോളിയുടെ മൊഴി; ഭാര്യ അസ്വഭാവികമായി മരിച്ചിട്ടും പോസ്റ്റുമോർട്ടത്തെ എതിർത്തത് അറിവുള്ളതിനാലെന്ന് നിഗമനം; സിലിയുടെ മരണം സ്ഥിരീകരിച്ച് ജോളി 'എവരിതിങ് ക്ലിയർ' എന്ന ഫോൺ സന്ദേശം ഷാജുവിന് അയച്ചു; ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് പ്രേരണയായി; നിർണായക മൊഴിയോടെ ഷാജുവിലേക്ക് വീണ്ടും അന്വേഷണം; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം

സിലിയെ കൊലപ്പെടുത്തിയത് ഷാജുവിന്റെ അറിവോടെയെന്ന് ജോളിയുടെ മൊഴി; ഭാര്യ അസ്വഭാവികമായി മരിച്ചിട്ടും പോസ്റ്റുമോർട്ടത്തെ എതിർത്തത് അറിവുള്ളതിനാലെന്ന് നിഗമനം; സിലിയുടെ മരണം സ്ഥിരീകരിച്ച് ജോളി 'എവരിതിങ് ക്ലിയർ' എന്ന ഫോൺ സന്ദേശം ഷാജുവിന് അയച്ചു; ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് പ്രേരണയായി; നിർണായക മൊഴിയോടെ ഷാജുവിലേക്ക് വീണ്ടും അന്വേഷണം; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസ് അന്വേഷണത്തിൽ വീണ്ടും നിർണായകമായ വഴിത്തിരിവ്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനും സിലിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യം ജോളി തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു മൊബൈൽ ഫോണിൽ മെസേജ് അയച്ചിരുന്നു. 'എവരിതിങ് ക്ലിയർ' എന്നാണു സന്ദേശമയച്ചത്. ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.

ആശുപത്രിയിൽ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നതാണ് സന്ദേശമയയ്ക്കാൻ കാരണം. ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹങ്ങൾ മറവ് ചെയ്തതിലും ഷാജുവിന്റെ ഇടപെടലുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.

ഭർത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിർപ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരിൽ ഷാജുവിന്റെ മാതാപിതാക്കൾ സിലിയോട് കലഹിച്ചു. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തി ആദ്യം പകതീർത്തു. ഭാര്യയുടെ കാര്യത്തിലും താൻ തീർപ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി. സിലിയുടെ മരണത്തിനു പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തിൽ ഒരുമിച്ച് അന്ത്യചുംബനം നൽകാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി മൊഴിയിൽ പറയുന്നു.

സിലി വധക്കേസിൽ ജോളി ജോസഫിനെ നേരത്തേ ആറു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 26ന് വൈകിട്ടു നാലു മണിവരെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യയായ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. 2016 ജനുവരി 11നാണു സംഭവം.

സിലി മരണദിവസം അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ആശുപത്രിയിൽനിന്ന് ഒപ്പിട്ടു വാങ്ങിയത് ജോളിയാണ്. ഈ ആഭരണങ്ങൾ കണ്ടെത്തണമന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജോളിയെ സ്വദേശമായ കട്ടപ്പനയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സിലിയുടെ മരണം ഉറപ്പാക്കാൻ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബന്ധുക്കളുടെ കൺമുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴിയുമുണ്ട്. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചെന്നാണ് ആരോപണം.

അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. സംസ്ഥാന പാതയിലൂടെ പോയാൽ 7 കിലോമീറ്റർ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയിൽവച്ച് പോസ്റ്റ്‌മോർട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മർദത്തെത്തുടർന്നാണെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു.

ആശുപത്രിയിലെത്തും മുൻപ് സിലി മരിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തളർന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു കൊടുക്കാൻ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു. ഷാജു ഈ ഇതിന് വഴങ്ങുകയും ചെയ്തു. സിലിയുടെ സ്വർണം ഏറ്റുവാങ്ങണമെന്നും നിർദ്ദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാൽ ഷാജുവാണ് പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു നൽകിയത്. സ്വർണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടതെന്നും പറയുന്നു. അതിനിടെ, സിലിയുടെ സ്വർണം ഏറ്റുവാങ്ങിയത് താനാണെങ്കിലും ഷാജുവിനെത്തന്നെ ഏൽപിച്ചിരുന്നെന്ന് ജോളി ഇന്നലെ അന്വേഷണ സംഘത്തിനു മൊഴിനൽകി.

ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുക. ജോളിയുടെ മൊഴിയിലെ വാസ്തവം വെളിപ്പെടുത്തുക എന്നതാണ് ഇതിൽ പ്രധാന ഉദ്ദേശ്യം. തലശ്ശേരി ഡിവൈഎസ്‌പി കെ.വി.വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോളിയെ ചോദ്യം ചെയ്തത്. ഈ സംഘം തന്നെയാകും ഷാജുവിനെയും ചോദ്യം ചെയ്യുക. അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി അശോക് യാദവ് ഇന്നു താമരശ്ശേരിയിൽ എത്തും. ഉച്ചകഴിഞ്ഞു 3നു നടക്കുന്ന അവലോകന യോഗത്തിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

സിലിയുടേയും മകൾ ഒന്നര വയസ്സുകാരി ആൽഫൈന്റെ കൊലപാതകത്തിൽ നിർണായകമായി ദൃക്‌സാക്ഷിമൊഴിയും നേരത്തെ പുറത്തുവന്നിരുന്നു. പുലിക്കയത്തെ വീട്ടിൽ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുർബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയിൽ വച്ച് കുഞ്ഞിനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടെന്ന സാക്ഷി മൊഴിയാണ് പൊലീസിന് ലഭിച്ചത്. ഇതുവച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. മുറ്റത്തെ പന്തലിൽ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നൽകാൻ ഷാജുവിന്റെ സഹോദരിയെ വിളിച്ചേൽപ്പിച്ചു. ഇതുകേട്ട ജോളി അടുക്കളയിലെത്തി ബ്രെഡിൽ സയനൈഡ് ചേർത്ത് ഇവർക്കു നൽകുകയായിരുന്നു. വിഷമാണെന്ന് അറിയാതെ ഷാജുവിന്റെ സഹോദരി ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി കുഞ്ഞിന് നൽകുകയും ചെയ്തു.

ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയൽവാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ആ സമയം അടുക്കളയിൽ ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷി മൊഴിയിൽ പറയുന്നു. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെ കൂട്ടി ജോളി മറ്റൊരു വാഹനത്തിൽ പുറപ്പെട്ടു. കുഞ്ഞിന് നൽകിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആരും കണ്ടിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അതേസമയം, ജോളി വിരുന്നിനിടെ പുറത്തെ പന്തലിൽ നിൽക്കുന്നത് കണ്ടിരുന്നെന്നും അകത്തേക്ക് വന്നിട്ടില്ലെന്നുമാണ് ഷാജു നേരത്തെ മൊഴി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP