Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസ്റ്റഡിയിൽ കിട്ടിയതോടെ ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബ്ബിൽ ഗ്രിൽ ചെയ്ത് പൊലീസ്; നാളെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; മഠത്തിൽ നിന്ന് താമസം മാറാൻ കന്യാസ്ത്രീകൾക്ക് നിർദ്ദേശം; ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത് കോട്ടയം മെഡിക്കൽ കോളേജിൽ ; മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഹർജി നൽകിയതോടെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്രാങ്കോയുടെ അനുയായികൾ

കസ്റ്റഡിയിൽ കിട്ടിയതോടെ ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബ്ബിൽ ഗ്രിൽ ചെയ്ത് പൊലീസ്; നാളെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; മഠത്തിൽ നിന്ന് താമസം മാറാൻ കന്യാസ്ത്രീകൾക്ക് നിർദ്ദേശം; ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത് കോട്ടയം മെഡിക്കൽ കോളേജിൽ ; മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഹർജി നൽകിയതോടെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്രാങ്കോയുടെ അനുയായികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തു. രണ്ടുദിവസത്തേക്കാണ് ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.പ്രതിയുടെ ലൈംഗികശേഷി പരിശോധന നടത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പരിശോധന. ഉച്ചയ്ക്ക് 2.30ന് കസ്റ്റഡിയിൽ വിട്ട ബിഷപ്പുമായി പൊലീസ് സംഘം നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കായിരുന്നു. തുടർന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലം കോടതിയിൽ ഹാജരാക്കും. അതേസമയം, ബിഷപ്പുമായി നാളെ കുറവിലങ്ങാട് മഠത്തിൽ തെളിവെടുപ്പ് നടത്തും. ഇതിന്റെ ഭാഗമായി കന്യാസ്ത്രീകളോട് മഠത്തിൽ നിന്ന് താമസം മാറാൻ പൊലീസ് നിർദ്ദേശിച്ചു. മഠത്തിൽ കനത്ത പൊലീസ് ബന്തവസും ഏർപ്പെടുത്തും. ബിഷപ്പിന്റെ സാന്നിധ്യം ഇരയായ കന്യാസ്ത്രീക്കും മറ്റുകന്യാസ്ത്രീകൾക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് മാറിത്താമസിക്കാൻ നിർദ്ദേശിച്ചത്.

ജലന്ധറിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള തന്നെ അവിടെ വച്ച് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി നൽകിയിരുന്നു. ജലന്ധറിൽ നിന്ന് രക്ഷപ്പെട്ട് കുറവിലങ്ങാട് മഠത്തിലെത്തിയെങ്കിലും അവിടെയെത്തി പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. ഈ സാഹര്യത്തിലാണ് മഠത്തിൽ ബിഷപ്പുമായെത്തി തെളിവെടുക്കുന്നത്. ബിഷപ്പ് കേരളത്തിലെത്തിയാൽ താമസിക്കാൻ തിരഞ്ഞെടുത്തിരുന്നത് കുറവിലങ്ങാട് മഠത്തോടു ചേർന്നുള്ള ഗസ്റ്റ് ഹൗസായിരുന്നു. ളോഹയുടെ കീറിയഭാഗം തുന്നാനായാണ് 2014ൽ കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയിൽ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി. പിന്നീട് കേരളത്തിൽ വരുമ്പോഴെല്ലാം പീഡനം തുടർന്നതായും രണ്ടു വർഷങ്ങൾക്കിടയിൽ 13 തവണ പീഡിപ്പിച്ചു. കൂടാതെ പലതവണ പ്രകൃതി വിരുദ്ധ നടപടികൾക്ക് വിധേയമാക്കി. പരാതിപ്പെടാതിരിക്കാൻ പുറത്തുനിന്നും മഠത്തിനുള്ളിൽനിന്നും സമ്മർദ്ദങ്ങൾ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.

ജലന്ധറിൽ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാൽ അവിടെയും തെളിവെടുത്തേക്കും. എന്നാൽ, രണ്ട് ദിവസം മാത്രമെ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ എന്നതിനാൽ തന്നെ കേരളത്തിലെ തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ദിവസം ബിഷപ്പിനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും. കന്യാസ്ത്രീ പീഡനത്തിനിരയായതായി തെളിഞ്ഞതിനാൽ പൊലീസിന് കാര്യങ്ങൾ ഏറെക്കുറെ എളുപ്പമായിട്ടുണ്ട്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്ന് മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളിയിരുന്നു. പൊലീസ് ജാമ്യാപേക്ഷയെ എതിർക്കുകയും ചെയ്തു. ബിഷപ്പിനായി പ്രഗത്ഭനായ അഭിഭാഷകനാവും ഹാജരാകുക എന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വേണ്ടി ഹാജരായ ബി.രാമൻ പിള്ളയാണ് ഇന്ന് മജിസ്‌ട്രേട്ട് കോടതിയിൽ ബിഷപ്പിനായി ഹാജരായത്.

ഇന്നുച്ചയ്ക്ക് 2.30 മുതൽ 24ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ നൽകുന്നതിനെ ബിഷപ്പിന്റെ അഭിഭാഷകൻ എതിർത്തിരുന്നില്ല. ഇത് ജയിലിൽ ബിഷപ്പ് കഴിയുന്ന സാചര്യം ഒഴിവാക്കാൻ വേണ്ടിയായിരുന്നു. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളിൽ കോടതി ഒന്നും പറഞ്ഞില്ല. അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തിൽ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ ആരോപിച്ചു. ആരോഗ്യ പ്രശ്‌നം ഉള്ള ആളാണ്. കൂടാതെ പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും പറഞ്ഞാണ് പൊലീസിന്റെ ആവശ്യത്തെ പ്രതിഭാഗം എതിർത്തത്. ബിഷപ്പ് ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തറയിലും ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.

കൊച്ചിയിൽ നിന്നു കൊണ്ടുവരുമ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടർന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് രാവിലെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

ജൂൺ 17ന് നൽകിയ പരാതിയിൽ 84ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ ബിഷപ്പിനോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞുവെന്ന് റിമാൻഡ് റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് പരാതിക്കാരി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.

2014ൽ ഈ സംഭവം നടക്കുമ്പോൾ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുക്കേണ്ടതുണ്ട്. അതുപോലെതന്നെ ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കണം. ഡിഎൻഎ സാമ്പിൾ എടുക്കേണ്ടതുണ്ട്. ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീകൾ ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂർ തങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ ഇടയനൊപ്പം ഒരുദിനത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ വേളയിൽ സൂപ്രണ്ടിന്റെ മുറിയാണ് കോടതി വിശ്രമിക്കാനായി അനുവദിച്ചത്.

രണ്ട് ദിവസം കുറവിലങ്ങാട് മഠത്തിൽ പ്രതി താമസിച്ചാണ് കുറ്റകൃത്യം നടത്തിയത്. ബിഷപ്പിനെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കണം. പല രീതിയിൽ ബിഷപ്പ് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചു. എതിർത്താൽ സഭ വിടേണ്ടി വരുമെന്ന കന്യാസ്ത്രീയുടെ സാഹചര്യത്തെ ചൂഷണം ചെയ്താണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിഷപ്പ് എന്ന പദവി പ്രതി ഇതിനായി ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. ഭീഷണി കാരണമാണു കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണു പരാതി നൽകാൻ കന്യാസ്ത്രീ തയാറായതെന്നും റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. എ.എഫ്.ഐ ആറിൽ പറയുന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP