Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് വർഷം നടന്നത് 31 രാഷ്ട്രീയ കൊലപാതകങ്ങൾ: 14 കേസിലും പ്രതികൾ സിപിഐ(എം); 12 കേസുകളിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരും മൂന്ന് കേസുകളിൽ ലീഗുകാരും ഒരു കേസിൽ കോൺഗ്രസുകാരും പ്രതികൾ: കേരളത്തിലെ കശാപ്പു രാഷ്ട്രീയത്തിന്റെ കണക്ക് പുറത്ത്

അഞ്ച് വർഷം നടന്നത് 31 രാഷ്ട്രീയ കൊലപാതകങ്ങൾ: 14 കേസിലും പ്രതികൾ സിപിഐ(എം); 12 കേസുകളിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരും മൂന്ന് കേസുകളിൽ ലീഗുകാരും ഒരു കേസിൽ കോൺഗ്രസുകാരും പ്രതികൾ: കേരളത്തിലെ കശാപ്പു രാഷ്ട്രീയത്തിന്റെ കണക്ക് പുറത്ത്

തിരുവനന്തപുരം: ഇടക്കാലത്തിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതങ്ങൾ വർദ്ധിച്ചുവരുന്നത് ചർച്ചാവിഷയമായ സമയമാണിപ്പോൾ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ കൂടാതെ കോഴിക്കോട് കുറ്റ്യാടിയിൽ ലീഗ് പ്രവർത്തകനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവവും കൂടിയായപ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും സജീവ ചർച്ചയായി. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എസ്ഡിപിഐ ആളുകളെ കൊല്ലാൻ പഠിപ്പിക്കുന്ന പ്രസ്താനമാണെന്നാണ് പറഞ്ഞത്. എന്നാൽ, അതിനെ പ്രതിരോധിച്ചു കൊണ്ട് ഇന്ന് എൻഡിഎഫ് മുഖപത്രമായ തേജസ് രംഗത്തെത്തി.

പത്രം പറത്തുവിട്ട കണക്ക് അനുസരിച്ച് സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യപങ്കും സിപിഎമ്മിന്റെയും ബിജെപിയുടെയും പേരിലാണ്. എസ്ഡിപിഐ ആകട്ടെ ആരെയും കൊലപ്പെടുത്താത്ത വിശുദ്ധ പ്രസ്ഥാനമാണെന്നാണ് തേജസിന്റെ പക്ഷം. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കാണ് തേജസ് പുറത്തുവിട്ടത്. ആഭ്യന്തര വകുപ്പിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടെന്ന് പറഞ്ഞാണ് തേജസ് വാർത്ത. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന 31 രാഷ്ട്രീയ കൊലപാതകങ്ങളിൽ 14 കേസിലും പ്രതികൾ സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ. 12 കൊലക്കേസുകളിലെ പ്രതികൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്. മൂന്ന് കേസിൽ മുസ്‌ലിംലീഗ് പ്രവർത്തകരും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ ഓരോ കേസിലും പ്രതികളാണ്. മൂന്നു കേസുകളിലെ പ്രതികളെ ഇതുവരെയായും പിടികൂടാനായിട്ടില്ല.

19 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അധികരിച്ച് പുറത്തുവന്ന വാർത്തയിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ആഭ്യന്തരവകുപ്പിന്റെ കണക്കുകൾപ്രകാരം ഒരു കൊലക്കേസിൽപോലും എസ്ഡിപിഐ പ്രവർത്തകർ പ്രതിചേർക്കപ്പെട്ടിട്ടില്ല. അതേസമയം, ഭൂരിപക്ഷം കേസുകളിലും പ്രതികളായവർ സിപിഐ(എം), ആർഎസ്എസ് പ്രവർത്തകരാണ്. ഇക്കഴിഞ്ഞ ദിവസം കണ്ണൂരിലെ പയ്യന്നൂരിൽ നടന്ന രണ്ടു കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി സഭയിൽ സ്ഥിരീകരിച്ചിരുന്നു.

പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ മുൻ വില്ലേജ് സെക്രട്ടറിയായ ധനരാജിനെ ബിജെപി പ്രവർത്തകരായ 10 പേർ രാഷ്ട്രീയവിരോധം കാരണം വെട്ടിക്കൊലപ്പെടുത്തി. ഈ സംഭവത്തിനോടുള്ള വിരോധത്തിൽ ബിജെപി പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി അംഗമായ രാമചന്ദ്രനെയും കൊലപ്പെടുത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അഷ്‌റഫ് കതിരൂർ, അബ്ദുൽ ഷുക്കൂർ കണ്ണപുരം, അനീഷ് രാജൻ നെടുങ്കണ്ടം, വിനീഷ് ചെർപ്പുളശ്ശേരി, എം ബി ബാലകൃഷ്ണൻബേക്കൽ, ഷജിൻ ഷാഹുൽ പാറശ്ശാല, ഫാസിൽ ഗുരുവായൂർ, നാരായണൻ നായർവെള്ളറട, ഹംസ, നൂറുദ്ദീൻ മണ്ണാർക്കാട്, ഷിബിൻനാദാപുരം, ഒനിയൻ പ്രേമൻ കണ്ണവം, ഷിഹാബുദ്ദീൻ പാവറട്ടി, വിനോദൻ (ബോണ്ട വിനു) കൊളവല്ലൂർ, വിജയൻ വടക്കഞ്ചേരി, നാരായണൻഅമ്പലത്തറ, മുഹമ്മദ് കുഞ്ഞിതളിപ്പറമ്പ് എന്നിവരാണ് അഞ്ചുവർഷത്തിനിടെ കൊല്ലപ്പെട്ട സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവർത്തകർ.

ഷാരോൺ പാവറട്ടി, മനോജൻ പയ്യോളി, വിനോജ്കുമാർ പയ്യന്നൂർ, അനൂപ് കുറ്റ്യാടി, രാജൻപിള്ള കൊട്ടാരക്കര, സുരേഷ്‌കുമാർ കതിരൂർ, മനോജ് കതിരൂർ, കെകെ രാജൻ തളിപ്പറമ്പ്, അഭിലാഷ് വെള്ളിക്കുളങ്ങര എന്നിവരാണ് ഇതിന്റെ പ്രതികാരമെന്നോണം ഇക്കാലയളവിൽ കൊല്ലപ്പെട്ട ആർഎസ്എസ്, ബിജെപി പ്രവർത്തകരെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പ്രാദേശികതലത്തിൽ സിപിഐ(എം) ആർഎസ്എസ് സംഘട്ടനത്തിന്റെ ഭാഗമായി നിരവധി കൊലപാതകങ്ങളും ഇക്കാലയളവിൽ നടന്നിട്ടുണ്ട്. ഇതിലൊക്കെ പ്രതികളായവർ സിപിഐ(എം), ഡിവൈഎഫ്‌ഐ അല്ലെങ്കിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ആകെ 485 രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്നതായാണ് പൊലീസിന്റെ കണക്ക്. ഇതിൽ നാലു സംഘട്ടനങ്ങൾ മാത്രമാണ് എസ്ഡിപിഐ പ്രവർത്തകരുമായി നടന്നിട്ടുള്ളത്. ബിജെപി, ആർഎസ്എസ്, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്‌ലിംലീഗ് പ്രവർത്തകരുമായാണ് ബാക്കി 481 സംഘട്ടനങ്ങളും നടന്നിട്ടുള്ളത്. ഇതിൽ 384 കേസിലെയും പ്രതികൾ സിപിഐ(എം), ഡിവൈഎഫ്‌ഐ അല്ലെങ്കിൽ എൽഡിഎഫ് മുന്നണിയിൽപ്പെട്ട കക്ഷികളാണ്. മൊത്തം 1,081 പ്രതികളെ അറസ്റ്റ് ചെയ്തു.

294 അക്രമങ്ങളിൽ സിപിഎമ്മും 90 എണ്ണത്തിൽ എൽഡിഎഫ് മുന്നണിയിൽപ്പെട്ട കക്ഷികളുമാണ് പ്രതികൾ. 221 അക്രമങ്ങളിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് പ്രതികൾ. 244 സംഘട്ടനങ്ങളിൽ കോൺഗ്രസ് അടക്കമുള്ള യുഡിഎഫ് പ്രവർത്തകർ പ്രതികളാണ്. മലപ്പുറത്ത് ആകെ നടന്ന 78 അക്രമങ്ങളിൽ 76 കേസിലും സിപിഎമ്മുകാർ പ്രതികളാണ്. കോഴിക്കോട്ട് 74 കേസിൽ 63ലും കാസർകോട്ട് 56ൽ 50 കേസിലും സിപിഐ(എം) ഉൾപ്പെടുന്ന എൽഡിഎഫ് പ്രവർത്തകരാണ് പ്രതിചേർക്കപ്പെട്ടിട്ടുള്ളതെന്നും തേജസ് പത്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP