Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രഷർ യൂണിറ്റിൽ ഭർത്താവും ബന്ധുവും ജോലി ചെയ്തത് ഒരുമിച്ച്; കൂട്ടുകാരൻ ഖത്തറിൽ പോയതോടെ വീട്ടിലെ കാര്യക്കാരനായി സ്മിതയുമായി അടുത്തു; രണ്ടു മക്കളെയും കൂട്ടി കുടുംബവീട്ടിൽ നിന്ന് വെണ്ടാറിലെ വാടക വീട്ടിലേക്ക് മാറിയത് കുഞ്ഞാങ്ങളെയെ അടുത്തു കിട്ടാൻ; അവിവാഹതനായി തുടരുന്നതിന്റെ അപകടം മണത്ത് വീട്ടുകാർ സീനീഷിന് വിവാഹ ഉറപ്പിച്ചതോടെ ആത്മസുഹൃത്തിന്റെ ഭാര്യയുടെ രൂപവും ഭാവവും മാറി; പുത്തൂരിനെ നടുക്കിയ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെ വില്ലനും അവിഹിതം

ക്രഷർ യൂണിറ്റിൽ ഭർത്താവും ബന്ധുവും ജോലി ചെയ്തത് ഒരുമിച്ച്; കൂട്ടുകാരൻ ഖത്തറിൽ പോയതോടെ വീട്ടിലെ കാര്യക്കാരനായി സ്മിതയുമായി അടുത്തു; രണ്ടു മക്കളെയും കൂട്ടി കുടുംബവീട്ടിൽ നിന്ന് വെണ്ടാറിലെ വാടക വീട്ടിലേക്ക് മാറിയത് കുഞ്ഞാങ്ങളെയെ അടുത്തു കിട്ടാൻ; അവിവാഹതനായി തുടരുന്നതിന്റെ അപകടം മണത്ത് വീട്ടുകാർ സീനീഷിന് വിവാഹ ഉറപ്പിച്ചതോടെ ആത്മസുഹൃത്തിന്റെ ഭാര്യയുടെ രൂപവും ഭാവവും മാറി; പുത്തൂരിനെ നടുക്കിയ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെ വില്ലനും അവിഹിതം

എം മനോജ് കുമാർ

പുത്തൂർ: കൊല്ലം പുത്തൂരിനെ നടുക്കിയ ഇരട്ടമരണങ്ങളുടെ പിന്നിൽ അവിഹിതം തന്നെ. ഭർത്താവിന്റെ സുഹൃത്തും ബന്ധുവുമായ യുവാവുമായി വന്ന അടുപ്പം അവിഹിതത്തിനു വഴിമാറിയപ്പോൾ അനിവാര്യമായ ദുരന്തമായി ഒടുവിൽ മരണവുമെത്തി. കോട്ടാത്തല ഏറത്ത് മുക്കിൽ ഓരനല്ലൂർ വീട്ടിൽ രാജന്റെയും ശാന്തയുടെയും മകൾ സ്മിതയുടെയും (34) കാമുകനായ കരിക്കോട് കാഞ്ഞിരക്കാട്ട് മേലതിൽ സനീഷിന്റെ (32)യും ദുരന്തമാണ് പുത്തൂരിനെ നടുക്കുന്നത്. സ്മിതയെ കഴുത്ത് ഞെരിച്ച് കൊന്നു സനീഷ് കൊല്ലം റെയിൽവേ ട്രാക്കിൽ ജീവനൊടുക്കുകയായിരുന്നു. ഇന്നലെ സ്മിതയുടെ പോസ്റ്റ്മോർട്ടം നടന്നെങ്കിലും ഭർത്താവ് ദീപേഷ് ഗൾഫിൽ നിന്നും എത്താനുള്ളത് കാരണം മൃതദേഹം സംസ്‌കരിച്ചിട്ടില്ല. ഇന്നു സ്മിതയുടെ സംസ്‌ക്കാരം നടക്കും. സനീഷിന്റെ സംസ്‌ക്കാരവും ഇന്നു തന്നെ നടക്കും. സ്മിതയുടേതുകൊലപാതകം തന്നെയാണോ എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ അറിയാൻ കഴിയൂ എന്ന് പുത്തൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. സ്മിതയുടെ മരണത്തിന്റെ പേരിൽ പൊലീസ് തിരഞ്ഞ കരിക്കോട് കാഞ്ഞിരക്കാട്ട് മേലതിൽ സനീഷിന്റെ (32) മൃതദേഹം രാവിലെ ആറരയോടെ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

സ്മിതയുടെയും സനീഷിന്റെ മരണത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: സ്മിതയുടെ ഭർത്താവ് ദീപേഷിന്റെ ഉറ്റ സുഹൃത്തും ബന്ധുവുമാണ് സനീഷ്. ദീപേഷും സനീഷും കൊല്ലത്തെ ഒരു ക്രഷർ യൂണിറ്റിൽ ജീവനക്കാരായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആയതിനാൽ ഈ അടുപ്പം നിലനിൽക്കുകയും ചെയ്തു.ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ക്രഷർ യൂണിറ്റിൽ ജോലി ചെയ്യവേ തന്നെയാണ് ദീപേഷ് ഗൾഫിലേക്ക് പോകുന്നത്. ദീപേഷ് പോയപ്പോഴും സനീഷ് ക്രഷർ യൂണിറ്റിൽ ഡ്രൈവർ ആയി തുടരുകയായിരുന്നു. പക്ഷെ ഇതിന്നിടയിൽ തന്നെ ദീപേഷിന്റെ ഭാര്യ സ്മിതയും സനീഷും തമ്മിൽ അടുത്തിരുന്നു. ഈ അടുപ്പം അവിഹിതത്തിലേക്ക് വഴി മാറുകയും ചെയ്തു. ദീപേഷ് ഗൾഫിലായതിനാൽ സ്മിതയുടെ സഹായിയായി സനീഷ് ഒപ്പം നിൽക്കുകയായിരുന്നു.

സ്മിതയ്ക്ക് അസുഖം വന്നാൽ ആശുപത്രിയിൽ ഒപ്പം പോവുക, പുറത്ത് പോകുമ്പോൾ ഒപ്പം പോകുക, രാത്രി വീട്ടിൽ കൂട്ടുകിടക്കാൻ എത്തുക നിലയിലേക്ക് വന്നപ്പോൾ ഈ ബന്ധം വളരുകയും ചെയ്തു. ഇതോടെ സനീഷ് സ്മിതയ്ക്ക് കുഞ്ഞാങ്ങളയുമായി. അത് പക്ഷെ പൊതുദൃഷ്ടിയിൽ മാത്രമായിരുന്നു. സനീഷും സ്മിതയും തമ്മിലുള്ള അടുപ്പം സ്മിതയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഈ അടുപ്പം വളരാതിരിക്കാൻ ചെറുത്തുനിൽപ്പും സ്മിതയുടെ വീട്ടിൽ നിന്നും വന്നിരുന്നു.സ്മിതയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്. കുടുംബവീട്ടിൽ നിൽക്കാനുള്ള സാഹചര്യവും സ്മിതയ്ക്കുണ്ട്. എന്നാൽ താമസത്തിനു സ്മിത വാടകവീട് തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഗൾഫിലായിട്ടും ഒറ്റയ്ക്ക് രണ്ടു മക്കളെയും കൂട്ടി വെണ്ടാറിലെ വാടക വീട്ടിലേക്ക് സ്മിത ഒറ്റയ്ക്ക് താമസം മാറ്റിയതിന് കാരണം ഈ എതിർപ്പ് തന്നെയാണ് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇവർ തമ്മിലുള്ള അടുപ്പം പുത്തൂരിലെ പലർക്കും അറിയുകയും ചെയ്യുമായിരുന്നു. സനീഷ് അവിവാഹിതനായി തുടരുന്നതിലെ അപകടം മനസിലാക്കിയാണ് സനീഷിന്റെ വീട്ടുകാർ സനീഷിനു പെണ്ണന്വേഷിച്ച് തുടങ്ങിയത്. സനീഷിന്റെ വിവാഹനിശ്ചയവും നടക്കാനിരിക്കുകയായിരുന്നു.

സനീഷിന്റെ വിവാഹക്കാര്യം സ്മിത എതിർത്തതായാണ് സൂചനകൾ. മിനിയാന്ന് രാത്രിയും വണ്ടൂരിലുള്ള സ്മിതയുടെ വീട്ടിൽ സനീഷ് എത്തിയിരുന്നു. വിവാഹത്തിന്റെ കാര്യത്തിൽ സ്മിതയും സനീഷും തമ്മിൽ തർക്കമുണ്ടായി എന്നാണ് സൂചന. കുട്ടികളുടെ മുന്നിൽ വെച്ച് തന്നെ ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും വന്നിരുന്നു. സനീഷിന്റെ പെണ്ണിന്റെ വീട്ടുകാർ വിവാഹാലോചനയുമായി ബന്ധപ്പെട്ടു സനീഷിന്റെ വീട്ടിൽ എത്താനിരിക്കുകയുമായിരുന്നു. സനീഷും സ്മിതയും തമ്മിൽ വാക്കേറ്റം നടന്ന രാത്രിതന്നെയാണ് സ്മിത കൊല്ലപ്പെടുന്നത്. അന്ന് രാത്രി സ്മിതയ്ക്ക് ഒപ്പം സനീഷും കൂടിയുണ്ടായിരുന്നു. വഴക്കിനിടയിൽ സ്മിതയെ സനീഷ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച സൂചനകൾ. കിടക്കയിൽ ശ്വാസം മുട്ടി മരിച്ച നിലയിലാണ് സ്മിതയുടെ മൃതദേഹം കിടന്നിരുന്നത്. സ്മിത മരിച്ചു എന്ന് മനസിലാക്കിയാണ് സനീഷ് ബൈക്ക് എടുത്ത് ഇറങ്ങുന്നത്. സ്മിതയുടെ മരണത്തിൽ കുടുങ്ങും എന്നുറപ്പുള്ളതുകൊണ്ട് തന്നെയാണ് കൊല്ലത്ത് വരെ ബൈക്കോടിച്ച് എത്തി സനീഷ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് എന്നാണ് പൊലീസ് അനുമാനം.

സ്മിതയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ വിളിച്ചാണ് സ്മിതയ്ക്ക് സുഖമില്ല എന്ന് സനീഷ് പറയുന്നത്. അതുപ്രകാരം സ്മിതയെ ആശുപത്രിയിൽ എത്തിക്കാൻ സുഹൃത്തും ഭർത്താവും വന്നപ്പോൾ വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പക്ഷെ താക്കോൽ അതിനു മുകളിൽ തന്നെയുണ്ടായിരുന്നു. ഈ താക്കോൽ എടുത്ത് തുറന്നാണ് ഇവർ വീട്ടിനുള്ളിൽ കടക്കുന്നത്. അപ്പോൾ സ്മിത കട്ടിലിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. ഇവരാണ് സ്മിതയെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നത്. അമ്മയ്ക്ക് സുഖമില്ലാത്ത കാര്യം കുട്ടികൾ സ്മിതയുടെ സുഹൃത്ത് വന്നപ്പോഴാണ് അറിയുന്നത്. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ സ്മിത മരിച്ചിരുന്നു. സ്മിത കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കഴുത്തിൽ എന്തോ ഉപയോഗിച്ചു ചുറ്റി മുറുക്കിയതു പോലെ പാടുണ്ടായിരുന്നു.

ഇതിനു ശേഷം പൊലീസ് തിരയുന്നതിനിടയിലാണ് സനീഷിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടതായി വിവരം കിട്ടിയത്. സനീഷിന്റെ ഫോൺ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സനീഷ് കൊല്ലത്തെത്തി ട്രെയിനിന്റെ മുന്നിൽച്ചാടിയതാകാം എന്നാണ് പൊലീസ് കരുതുന്നത്. സനീഷിന്റെ ബൈക്കും ഇതിനടുത്തായി ഉണ്ടായിരുന്നു. സനീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 5ന് സംസ്‌കരിക്കും. ദീപേഷ് ഇന്ന് രാവിലെ ഖത്തറിൽ നിന്ന് എത്തിയശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ വീട്ടുവളപ്പിൽ സ്മിതയുടെ മൃതദേഹം സംസ്‌കരിക്കും. നിരഞ്ജൻ, നീരജ് എന്നിവർ മക്കളാണ്. സനീഷിന്റെ സഹോദരി: സനില.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് :സനീഷ് തന്റെ ഭർത്താവിന്റെ മാതൃസഹോദരിയുടെ മകനാണെന്നാണ് സ്മിത മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. കോട്ടാത്തല ജംഗ്ഷനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയും മക്കളും അടുത്തിടെയാണ് വെണ്ടാറിലേക്ക് താമസം മാറിയത്. ബുധനാഴ്ച വൈകിട്ടോടെ സനീഷ് ഇവരുടെ വീട്ടിലെത്തി. അടുത്ത ഞായറാഴ്ച സനീഷിന്റെ വിവാഹ നിശ്ചയം നടക്കാനിരുന്നതാണ്. ഇതേച്ചൊല്ലി സ്മിതയും സനീഷുമായി വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.

കുട്ടികളുടെ മുന്നിൽവച്ചാണ് ഇരുവരും ഉന്തുംതള്ളുമൊക്കെ ഉണ്ടായത്. പിന്നീട് കുട്ടികൾ ഉറങ്ങാൻ കിടന്നശേഷമാണ് കൊലപാതകം നടന്നത്. സ്മിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്.പുലർച്ചെ 6 മണിയോടെ സ്മിതയുടെ കൂട്ടുകാരിയായ കോട്ടാത്തല സ്വദേശിനിയെ സനീഷ് ഫോണിൽ വിളിക്കുകയും സ്മിതയ്ക്ക് സുഖമില്ലെന്നും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിൽപ്രകാരം കൂട്ടുകാരിയും ഭർത്താവും ബൈക്കിൽ സ്മിതയുടെ വാടകവീട്ടിലെത്തി. പുറത്ത് നിന്നു പൂട്ടിയിരുന്നെങ്കിലും താക്കോൽ കതകിൽത്തന്നെ ഉണ്ടായിരുന്നു. സനീഷ് സ്ഥലത്തുണ്ടായിരുന്നില്ല. കൂട്ടുകാരിയും ഭർത്താവും വീട് തുറന്ന് അകത്ത് കടന്നപ്പോൾ കട്ടിലിൽ സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെയും സ്മിതയുടെ ബന്ധുക്കളെയും വിളിച്ചുവരുത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊലപാതകമെന്ന സൂചന ലഭിച്ചതിനാൽ സനീഷിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടങ്ങി. 9.45 ഓടെയാണ് കൊല്ലത്ത് ഫാത്തിമ കോളേജിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ സനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP