Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

നികുതിവെട്ടിച്ച് വിദേശത്ത് കോടികൾ നിക്ഷേപിച്ചവരുടെ ലിസ്റ്റിൽ വയലാർ രവിയുടെ മകന്റെ പേരും; ആംബുലൻസ് തട്ടിപ്പിലൂടെ എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടപ്പുള്ളിയായ രവി കൃഷ്ണയുടെ സ്ഥാപനവും പാരഡൈസ് പേപ്പേഴ്‌സിന്റെ ലിസ്റ്റിൽ; ബച്ചനും ബിജെപി മന്ത്രിയും മല്യയും നീരാറാഡിയയും ഇടംപിടിച്ച പട്ടികയിൽ കള്ളപ്പണം നിക്ഷേപിച്ച നിരവധി കോർപ്പറേറ്റ് കമ്പനികളും; ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരെ പിടികൂടാൻ മോദിക്ക് ധൈര്യമുണ്ടോ?

നികുതിവെട്ടിച്ച് വിദേശത്ത് കോടികൾ നിക്ഷേപിച്ചവരുടെ ലിസ്റ്റിൽ വയലാർ രവിയുടെ മകന്റെ പേരും; ആംബുലൻസ് തട്ടിപ്പിലൂടെ എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടപ്പുള്ളിയായ രവി കൃഷ്ണയുടെ സ്ഥാപനവും പാരഡൈസ് പേപ്പേഴ്‌സിന്റെ ലിസ്റ്റിൽ; ബച്ചനും ബിജെപി മന്ത്രിയും മല്യയും നീരാറാഡിയയും ഇടംപിടിച്ച പട്ടികയിൽ കള്ളപ്പണം നിക്ഷേപിച്ച നിരവധി കോർപ്പറേറ്റ് കമ്പനികളും; ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരെ പിടികൂടാൻ മോദിക്ക് ധൈര്യമുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കും കോൺഗ്രസ്സിനും വമ്പൻ കോർപ്പറേറ്റുകൾക്കും തലവേദനയായി വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകളുമായി പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവരുമ്പോൾ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണയുടെ പേരും അതിലുൾപ്പെട്ടുവെന്നത് വലിയ ചർച്ചയാകുന്നു. ലോകത്താകമാനം കള്ളപ്പണ നിക്ഷേപം നടത്തിയ പ്രമുഖരുടെയും കമ്പനികളുടേയും വിവരങ്ങളാണ് പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിൽ പുറത്തുവന്നത്.

മുമ്പും ആംബുലൻസ് തട്ടിപ്പിന് അന്വേഷണവും എൻഫോഴ്‌സ്‌മെന്റ് നടപടിയും നേരിട്ടുംമറ്റും വാർത്തകളിൽ നിറഞ്ഞയാളാണ് രവി കൃഷ്ണ. ഇപ്പോൾ കൂടുതൽ കള്ളപ്പണ ഇടപാടുകളിൽ രവി കൃഷ്ണയുടെ സ്ഥാപനത്തിന്റെ പേരും ഇടം പിടിക്കുകയാണ്. ഇതോടെ കോൺഗ്രസ് നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ചർച്ചയാകുന്നു. വിദേശത്ത് കള്ളപ്പണം നിക്ഷേപിക്കുകയോ ഇടപാടുകൾ നടത്തുകയോ നികുതി വെട്ടിക്കുകയോ ചെയ്ത 714 ഇന്ത്യൻ വൻകിടക്കാരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ജർമൻ ദിനപത്രം സിഡ്ഡോയിച്ചെ സെയ്തൂങ്ങും അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഇന്റർനാഷണൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പ്രമുഖർ ഉൾപ്പെടുന്നവരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

രവി കൃഷ്ണ ഡയറക്ടർ ആയ കമ്പനിയുടെ നിക്ഷേപ സ്ഥാപനത്തിന്റെ പേരും ഇതിൽ ഉൾപ്പെടുന്നു. സി ബി ഐ യുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ന്റെയും അന്വേഷണ പരിധിയിൽ ഉള്ള രാജസ്ഥാൻ ആംബുലൻസ് അഴിമതിയിൽ ഉൾപ്പെട്ട കമ്പനിയെന്ന നിലയിൽ നേരത്തേ തന്നെ ഈ സ്ഥാപനത്തിന് എതിരെ നടപടി ഉണ്ടായിട്ടുണ്ട്. ഗ്ലോബൽ മെഡിക്കൽ റസ്‌പോൻസ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാർച്ച് 28 നാണ് ആപ്പിൾ ബൈ മൊറീഷ്യസിൽ രജിസ്റ്റർ ചെയ്തത്. ഹൈ റിസ്‌ക് പ്രൊഫൈൽ എന്ന വിഭാഗത്തിലാണ് കമ്പനിയുടെ രജിസ്റ്റ്രേഷൻ.

നേരത്തെ റാഡെക് എക്‌സ് ലിമിറ്റഡ് എന്ന് പേരുണ്ടായിരുന്നു ഈ കമ്പനി അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഇന്ത്യൻ കമ്പനിയായ സിക്വിറ്റ്‌സ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആംബുലൻസ് അഴിമതിയിൽ അന്വേഷണം നേരിടുന്ന കമ്പനിയുടെ സ്ഥാപകരിൽ ഒരാളാണ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട ആംബുലൻസ് അഴിമതിയിൽ 2014 ൽ രാജസ്ഥാനിൽ ബിജെപി അധികാരത്തിൽ എത്തിയ ഉടനെ ആണ് അന്വേഷണം ആരംഭിച്ചത്.

2015ൽ കേസ് സിബിഐ ക്ക് കൈമാറി. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, മുൻ കേന്ദ്ര ധന മന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, മുൻ കേന്ദ്ര മന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് ആംബുലൻസ് അഴിമതിയിൽ ആരോപണ വിധേയരായവർ. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ കള്ളപ്പണ നിക്ഷേപം നടത്തിയ കമ്പനികളുടെ പട്ടികയിലും രവി കൃഷ്ണ ഉൾപ്പെട്ട സ്ഥാപനം ഉണ്ടെന്ന വിവരം പുറത്തുവരുന്നത്.

ബച്ചനും ബിജെപിമന്ത്രിയും മല്യയും നീരറാഡിയയും ഉൾപ്പെടെ ലിസ്റ്റിൽ

13.4 ദശലക്ഷം കോർപ്പറേറ്റ് രേഖകളുടെ ശേഖരമാണ് പാരഡൈസ് പേപ്പഴ്സ്. പ്രധാനമായും ആപ്പിൾബൈ, സിംഗപ്പൂർ ആസ്ഥാനമായ ഏഷ്യസിറ്റി ട്രസ്റ്റ് എന്നിവരുടേതടക്കം 'നികുതി സ്വർഗ്ഗം (Tax Paradise)' എന്നറിയപ്പെടുന്ന, 19 രഹസ്യ നിയമാധികാര പരിധികളിലായി സർക്കാർ കാത്തുസൂക്ഷിക്കുന്ന കോർപ്പറേറ്റ് രജിസ്റ്റ്രികൾ എന്നിവ ചേർന്നതാണ് പാരഡൈസ് പേപ്പഴ്സ്.

ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമന്മാരുടെയും ചില പ്രമുഖ വ്യക്തികളുടെയും രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ്. അപ്പിൾബൈയുടെ രണ്ടാമത്തെ വലിയ ഇടപാടുകാരൻ ഒരു ഇന്ത്യൻ കമ്പനിയാണ്. നന്ദ് ലാൽ ഖേംകയുടെ സൺ ഗ്രൂപ്പാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ രണ്ടാമതായുള്ളത്. 118 വ്യത്യസ്ത സ്ഥാപനങ്ങളാണ് ഈ കമ്പനിയുടെ പേരിലുള്ളത്. പ്രമുഖ കോർപ്പറേറ്റുകളാണ്. സിബിഐയുടേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണങ്ങൾ മുമ്പും ഉണ്ടായ സ്ഥാപനങ്ങളാണ് ഇതിൽ പലതും. സൺ ടിവി- എയർസെൽ- മാക്‌സിസ് കേസിൽ ഉൾപ്പെട്ട കമ്പനികൾ, മലയാളികൾക്ക് സുപചരിചിതമായ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിൻ, തുടങ്ങി പലരും ഇതിൽ പെടുന്നു.

കോർപ്പറേറ്റുകൾക്ക് പുറമേ പല പ്രമുഖരുടേയും വിവരങ്ങളും ഇതിലുണ്ട്. ബോളിവുഡ് താരം അമിതാബ് ബച്ചൻ, ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ ദിൽനാശിൻ (ആദ്യ പേര്), നീരാ റാഡിയ തുടങ്ങിയവരുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു. ഇ- ബേയുടെ സ്ഥാപകരായിരുന്ന ഓമിദ്യാർ നെറ്റ് വർക്കുമായി ബന്ധമുണ്ടായിരുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയുടെ പേരും രേഖകളിൽ പരാമർശിക്കപ്പെട്ടതോടെ ബിജെപിയും വലിയ പ്രതിരോധത്തിലായി. 2014ല ബിജെപി സർക്കാർ അധികാരമേറ്റമുതൽ 2016 ജൂലൈവരെ കേന്ദ്ര ധനകാര്യ സഹമന്ത്രികൂടിയായിരുന്നു ജയന്ത് സിൻഹ. സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവ്വീസ് സ്ഥാപകനായ ബിജെപിയുടെ രാജ്യസഭാ എംപി ആർകെ സിൻഹ മാൾട്ടയിൽ നിന്നുമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

പലായനം ചെയ്ത മദ്യ രാജാവ് വിജയ് മല്ല്യയാണ് രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റൊരു പ്രമുഖൻ. പിന്നീട് മല്ല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് മുഴുവനായി സ്വന്തമാക്കിയ ഡിയാഗോ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വകാര്യകമ്പനികളിൽ നിന്നും എടുത്ത കടങ്ങളെ എഴുതിത്ത്ത്ത്ത്തള്ളുന്നത് എന്നും രേഖകൾ കാണിക്കുന്നു. കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് പരിശോധന നടത്തിയ അടിസ്ഥാന സൗകര്യവികസന കമ്പനിയായ ജിഎംആർ ഗ്രൂപ്പിന്റെ ആയിരത്തോളം സ്വകാര്യ കമ്പനികൾ രേഖകളിലുണ്ട്. ബാംഗ്ലൂർ, ഹൈദരാബാദ് എയർപോർട്ടുകൾ വികസിപ്പിച്ച ഈ കമ്പനിക്ക് ഊർജോത്പാദനത്തിലും താത്പര്യങ്ങളുണ്ട്. ആപ്പിൾബേ സജ്ജമാക്കിയ 28 കമ്പനികൾ ഉപയോഗിച്ചാണ് ജിഎംആർ നികുതി വെട്ടിച്ചത് എന്ന് രേഖകൾ തെളിയിക്കുന്നു.

ജിൻഡാൽ സ്റ്റീൽ, അപ്പോളോ ടയർസ്, ഹാവേൽസ്, ഹിന്ദുജാസ്, എമാർ എംജിഎഫ്, വീഡിയോകോൺ, ഹിരാനന്ദാനി ഗ്രൂപ്പ്, ഡിഎസ് കൺസ്ട്രക്ഷൻ എന്നിവരാണ് രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റ് പ്രധാന ഇന്ത്യൻ കോർപ്പറേറ്റുകൾ.

യുപിഎ സർക്കാരിന്റെ കാലത്തെ മക്കൾഭരണം ചർച്ചയായ ആംബുലൻസ് തട്ടിപ്പ്

മക്കൾ ഭരണമാണ് യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്ത് നടന്നതെന്ന ആക്ഷേപം ഉയർത്തിക്കൊണ്ടാണ് രവികൃഷ്ണ ഉൾപ്പെട്ട ആംബുലൻസ് അഴിമതി ചർച്ചയായത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയാണെങ്കിലും അധികാരം കേന്ദ്രീകരിച്ചത് രാഹുൽ ഗാന്ധിയിലായിരുന്നു. പ്രധാനമന്ത്രി മന്മോഹൻ സിങ് സർക്കാരിന്റെ ചെറു തീരുമാനം പോലും രാഹുലിന്റെ താൽപ്പര്യ പ്രകാരമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭർ്ത്താവ് റോബർട് വദേരയ്ക്കുമുണ്ടായിരുന്നു സൂപ്പർ പവറുകൾ. ഇതിനൊപ്പം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മക്കളെല്ലാം രാഹുലിന് ചുറ്റും നിന്ന് നേട്ടങ്ങളുണ്ടാക്കിയെന്ന ആക്ഷേപമാണ് ഉയർന്നത്. ഇതിന്റെ നേർ ചിത്രമായിരുന്നു രാജസ്ഥാനിലെ ആംബുലൻസ് കുംഭകോണം.

108 ആംബുലൻസ് ക്രമക്കേടിൽ എൻഫോഴ്സ്മെന്റിന്റെ നടപടിയും ഉണ്ടായി. ഇതു സംബന്ധിച്ച സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നു രാജസ്ഥാൻ സർക്കാരിന്റെ ശിപാർശയാണ് നിർണ്ണായകമായത്. രാജസ്ഥാൻ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സംസ്ഥാന സർക്കാരിന്റെ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയത്. ഇത് കേന്ദ്രം അംഗീകിച്ചു. ഇതോടെ പ്രതികൾ നിലയില്ലാ കളത്തിലായി. കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ മാനേജിങ് ഡയറക്ടറായ സിഗിത്സ ഹെൽത്ത്കെയർ കരാറെടുത്തിരുന്ന 108 ആംബുലൻസ് പദ്ധതിയിൽ രാജസ്ഥാനിൽ 2.56 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണമാണ് ഉയർന്നത്.

മുൻ കേന്ദ്രമന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിൻ പൈലറ്റ്, കേന്ദ്രമന്ത്രിമാരായിരുന്ന ചിദംബരം, വയലാർ രവി എന്നിവരുടെ മക്കളായ കാർത്തി ചിദംബരം, രവി കൃഷ്ണ എന്നിവരടക്കമുള്ള ഉന്നതർക്കെതിരേയാണ് ആക്ഷേപം ഉയർന്നത് ന്നാൽ രാഷ്ട്രീയ സ്വാധീനങ്ങളാൽ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ഭയമെത്തി. കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസിൽ ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രവികൃഷ്ണയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. സ്വക്വിറ്റ്‌സ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ രവികൃഷ്ണയുടേയും പങ്കാളി ശ്വേത മംഗളത്തിന്റേതുമുൾപ്പെടെ 11.57 കോടി സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

അശോക് ഗഹ്ലോത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴായിരുന്നു അഴിമതി. ഗഹ്ലോത്ത്, പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരം, രവി കൃഷ്ണ തുടങ്ങിയവർക്കെതിരെ 2015ലാണ് സിബിഐ കേസെടുത്തത്. രവികൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്ന പേരിലാണ് രാജസ്ഥാൻ മുന്മുഖ്യമന്ത്രി അശോക് ഗലോട്ടും മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും കേസിൽ ഉൾപ്പെട്ടത്. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും സമാന പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇവരുടെ കമ്പനിക്കാണ് നേരത്തെ കേരളത്തിലും 108 ആംബുലൻസുകളുടെ ചുമതല നൽകിയിരുന്നത്. കേരളത്തിൽ വിവാദം വന്നപ്പോൾ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.

ഷാഫി മേത്തർ, വയലാർ രവിയുടെ മകൻ , കേന്ദ്ര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, ശ്വേതാ മംഗൽ എന്നിങ്ങനെ വിദേശത്ത് പഠിച്ച ഏതാനും പേർ ചേർന്ന് 2002 ൽ തുടക്കമിട്ട കമ്പനിയാണ് സിഗിത്സ ഹെൽത്ത് കെയർ ്രൈപവറ്റ് ലിമിറ്റഡ്. 2007 ൽ മുംബയിൽ പ്രവർത്തിക്കുന്ന ഏഴ് ആംബുലൻസുകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള വളർച്ച ശരവേഗത്തിലായിരുന്നു. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ പിന്തുണ തന്നെയായിരുന്നു ഇതിന് കാരണം. തുടർന്ന് പഞ്ചാബ്, ഒഡിഷ, തമിഴ്‌നാട്, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി ഇവരുടെ കീഴിൽ 800 ലധികം ആംബുലൻസുകളെത്തി. ഈ കമ്പനിക്ക് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അനധികൃതമായി 108 ആംബുലൻസ് സർവ്വീസ് അനുവദിച്ചു നൽകി എന്ന് 2012 ഫെബ്രുവരിയിൽ പ്രതിപക്ഷമായ ബിജെപി ആരോപണം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയത്. ഈ ആരോപണത്തെ തുടർന്ന് പി ചിദംബരത്തിന്റെ മകൻ കാർത്തി പി ചിദംബരം കമ്പനിയുടെ ഡയറക്ടർ പദവി ഒഴിഞ്ഞു. 2010 ആയപ്പോഴേക്കും സിഗിത്സ കമ്പനിയുടെ വിറ്റ് വരവ് 23 കോടി രൂപയായും 2011-12 ഓടെ 80 കോടി രൂപയായും ഉയരുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP