Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടനും കാവ്യയും തമ്മിലെ ഇടപെടൽ മഞ്ജുവിനെ അറിയിക്കാൻ പ്രേരിപ്പിച്ചു; കണ്ടതു മാത്രമേ തനിക്ക് പറയാനാകൂവെന്ന മറുപടിയും കൊടുത്തു; റിമിയുടെ രഹസ്യമൊഴി എടുത്തത് അതിനിർണ്ണായക ചുവട്; പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് വിവാഹമോചനത്തിലെ ശത്രുത തീർക്കാനെന്ന വാദം ഉറച്ചെന്ന് അന്വേഷണ സംഘം; കുറ്റപത്രം അധികം വൈകാതെ തന്നെ നൽകും; വിചാരണയ്ക്ക് പ്രത്യേക കോടതിയും; അന്വേഷണം വേഗത്തിലാക്കാൻ എഡിജിപി സന്ധ്യ വീണ്ടും

നടനും കാവ്യയും തമ്മിലെ ഇടപെടൽ മഞ്ജുവിനെ അറിയിക്കാൻ പ്രേരിപ്പിച്ചു; കണ്ടതു മാത്രമേ തനിക്ക് പറയാനാകൂവെന്ന മറുപടിയും കൊടുത്തു; റിമിയുടെ രഹസ്യമൊഴി എടുത്തത് അതിനിർണ്ണായക ചുവട്; പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് വിവാഹമോചനത്തിലെ ശത്രുത തീർക്കാനെന്ന വാദം ഉറച്ചെന്ന് അന്വേഷണ സംഘം; കുറ്റപത്രം അധികം വൈകാതെ തന്നെ നൽകും; വിചാരണയ്ക്ക് പ്രത്യേക കോടതിയും; അന്വേഷണം വേഗത്തിലാക്കാൻ എഡിജിപി സന്ധ്യ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് അതിനിർണ്ണായകമെന്ന് പൊലീസ്. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ ശത്രുത ഇതോടെ ഉറപ്പിച്ചുവെന്നാണ് പൊലീസ് വിലയിരുത്തൽ. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകൾ മഞ്ജു വാര്യരെ അറിയിക്കാൻ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയിൽ കുടുക്കാനുള്ള നിർണ്ണായക മൊഴിയായി ഇതുമാറും.

റിമി ടോമി കോതമംഗലം മജിസ്ട്രേട്ട് കോടതി മുൻപാകെയാണ് രഹസ്യമൊഴി നൽകിയത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവു പ്രകാരമാണു മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടരയോടെയാണു മജിസ്‌ട്രേട്ടിന്റെ ചേംബറിൽ ഹാജരായത്. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ താരനിശയുടെ റിഹേഴ്‌സൽ ക്യാംപിൽ നടൻ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകൾക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. ഇതു സംബന്ധിക്കുന്ന മൊഴികളാണു റിമി നൽകിയത്.

അതിനിടെ ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടർന്ന് എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ബുധനാഴ്ച രാത്രി ആലുവ പൊലീസ് ക്ലബ്ബിലായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മർപ്പിക്കുന്നതിനെപ്പറ്റി ചർച്ച നടത്തി. ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത നടൻ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. എത്രയും വേഗം കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിന് ശേഷം പ്രത്യേക കോടതിയെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിക്കും. കേസിൽ കാവ്യയേും നാദിർഷായേയും ചോദ്യം ചെയ്യുന്നതിൽ പൊലീസിന് അന്തിമ തീരുമാനം ഇനിയും എടുക്കാനായിട്ടില്ല. അതില്ലാതെ തന്നെ ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടായിരുന്നു റിമിയുടെ മൊഴിയെടുക്കൽ. അക്രമത്തിനിരയായ നടിയും കാവ്യായും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചർച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവർ തമ്മിലെ ഇടപെടൽ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. എന്നാൽ താൻ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നൽകി. പൊലീസിനോട് ചോദ്യം ചെയ്യലിൽ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയിൽ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാൻ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്നങ്ങളും കേസ് അന്വേഷണത്തിൽ നിർണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്‌സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റർനെറ്റിൽ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകർന്നത് എന്നാണ് വാദം. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും രഹസ്യമായി തുടരുന്നു.

മീശമാധവൻ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ. അത് ഇന്നും തുടർന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷൻ സുഹൃത്തുക്കളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിർന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയിൽ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഈ നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹൻദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിർന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈര്യാഗ്യത്തിന് കാരണമായി. പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ഈ പ്രതികാരത്തിന്റെ തുടർച്ചയാണെന്നാണ് പ്രോസിക്യൂഷൻ കേസ്. റിമിയുടെ മൊഴി നൽകലോടെ ഇത് സാധൂകരിക്കാൻ പൊലീസിനായി.

നേരത്തെ ഫോണിലൂടേയും നേരിട്ടും പൊലീസ് റിമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് ഫോണിൽ കാര്യങ്ങൾ തിരക്കിയിരുന്നു. അത് ദിലീപുമായി ബന്ധപ്പെട്ട സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായുള്ള സാധാ ചോദ്യം ചെയ്യൽ മാത്രമാണ് ഫോണിലൂടെ നടത്തിയതെന്നും റിമോ ടോമി പറഞ്ഞിരുന്നു. സാമ്പത്തിക ഇടപാടെന്ന കാര്യമേ ചോദിച്ചിട്ടില്ല. ഇല്ലാത്ത കാര്യമാണ് ഹവാലയും സാമ്പത്തിക ഇടപാടുമെല്ലാം. സംഭവം നടന്ന ശേഷം കാവ്യയെ ഫോണിൽ വിളിച്ചിരുന്നുവെന്നും റിമി ടോമി പരസ്യമാക്കിയിരുന്നു. ഇതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും റിമി ടോമി വിശദീകരിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്. ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരിക്കയിട്ടില്ല. ഫോണിൽ വിളിച്ച് അമേരിക്കൻ ഷോയിലെ കാര്യങ്ങൾ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീർത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചുവെന്നും നേരത്തെ റിമി ടോമി വെളിപ്പെടുത്തിയിരുന്നു.

2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാർട്നർഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ മൊഴി നൽകണമെന്ന പൊലീസിന്റെ ആവശ്യം റിമി അംഗീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP