Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് റേഡിയോ ജോക്കി രാജേഷ് മൊബൈലിൽ സംസാരിച്ചത് ഒരു സ്ത്രീയുമായി; ഖത്തറിൽ ജോലി ചെയ്യുന്ന വേളയിൽ പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് സൂചന; കൊലപാതക സംഘത്തിനായി വലവിരിച്ചു പൊലീസ്; രാജേഷിന്റെ കൊലപാതക അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; ആക്രമണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യും

ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് റേഡിയോ ജോക്കി രാജേഷ് മൊബൈലിൽ സംസാരിച്ചത് ഒരു സ്ത്രീയുമായി; ഖത്തറിൽ ജോലി ചെയ്യുന്ന വേളയിൽ പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് സൂചന; കൊലപാതക സംഘത്തിനായി വലവിരിച്ചു പൊലീസ്; രാജേഷിന്റെ കൊലപാതക അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; ആക്രമണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യും

അരുൺ ജയകുമാർ

തിരുവനന്തപുരം: മടവൂരിൽ കൊല ചെയ്യപ്പെട്ട റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിലാണ് ആക്രമണം നടന്ന ഘട്ടത്തിൽ രാജേഷ് ഒരു സ്ത്രീയുമായി മെബൈലിൽ സംസാരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. രാജേഷിന്റെ മെബൈലും, വാട്ട്സ് അപ്പ് സന്ദേശങ്ങളും സൈബർ സെൽ വിശദമായി പരിശോധിച്ചു. ഇതിൽ നിന്ന് കൊലപാതകത്തിൽ വിശദമായ സൂചന പൊലീസിന് കിട്ടിക്കഴിഞ്ഞു. ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് വലവീശി പിടിച്ചതായും സൂചനയുണ്ട്. എന്നാൽ അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

ഖത്തറിൽ ജോലി ചെയ്യുന്ന ഘട്ടത്തിൽ പരിചയപ്പെട്ട സ്ത്രീ സുഹൃത്തുമായാണ് രാജേഷ് സംസാരിച്ചിരുന്നത് എന്നാണ് പൊലീസിന്റെ നിഗമനം ഇവർ ഇപ്പോഴും വിദേശത്താണ്. ആക്രമികപ്പെട്ടപ്പോൾ രാജേഷിന്റെ നിലവിളി കേട്ട ഇവർ ആക്രമണ വിവരം രാജേഷിന്റെ ചില സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. രാജേഷിന്റെ സ്ത്രീ സുഹൃത്തിന്റെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്ന സംശയം പൊലീസിനുണ്ട്. ഈ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജേഷിന്റെ സുഹൃത്തുക്കളും ഇതു സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. രാജേഷ് നിരന്തരം മെബൈലിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ഒപ്പം പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് കുട്ടനെ വിശദമായി ചോദ്യം ചെയ്യും.സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള സി സി ക്യാമറകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ചുവന്ന സ്വിഫ്റ്റ് കാറിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതിൽ നിന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. ഫോൺ പരിശോധനയിൽ സ്ത്രീ സുഹൃത്തിലേക്കും അന്വേഷണം എത്തി. ഈ സ്ത്രീ സുഹൃത്തിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇതിന് ശേഷം മാത്രമേ പ്രതികളുടെ കാര്യത്തിൽ വ്യക്തമായി പ്രതികരിക്കൂവെന്നാണ് പൊലീസ് നൽകുന്ന സൂചന.

മടവൂരിൽ നാടൻപാട്ടുകലാകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ശക്തമായി ആസൂത്രണംചെയ്തു നടപ്പാക്കിയതെന്നു സൂചനയാണ് പൊലീസ് നൽകുന്നത്. കുട്ടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുള്ളത്. മുൻപ് കൊച്ചിയിലും ഖത്തറിലും റേഡിയോജോക്കിയായി നോക്കിയിരുന്ന മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷ് (35) ആണ് കൊല്ലപ്പെട്ടത്. ചുവന്നകാറിൽ നാലുപേരടങ്ങുന്ന സംഘമാണ് എത്തിയത്. മൂന്നുപേരാണ് പുറത്തിറങ്ങി ആക്രമണം നടത്തിയത്. ഒരാൾ കാർ സ്റ്റാർട്ടാക്കി നിർത്തി അതിനുള്ളിലിരിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അക്രമികൾ മുഖംമൂടിധരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രാജേഷിന്റെ മരണമൊഴി പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

രാജേഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാണ്. രാജേഷും കുട്ടനും റെക്കോഡിങ് സ്റ്റുഡിയോയിൽ എത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളത്. രാജേഷിനെ മാത്രമാണ് സംഘം ലക്ഷ്യമിട്ടതെന്നും ശ്രദ്ധേയമാണ്. വെട്ടേറ്റ് പുറത്തേക്കോടിയ കുട്ടനെ അക്രമികൾ പിന്തുടരാൻ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ കൊലപാതകത്തിനുപിന്നിൽ വ്യക്തിപരമായ പകയാണെന്ന് പൊലീസ് അനുമാനിക്കുന്നു.

അക്രമം ആസൂത്രിതമാണെന്നു വ്യക്തമായതോടെ രാജേഷിന്റെ സംഘം പരിപാടിയവതരിപ്പിച്ച നാവായിക്കുളം മുല്ലനല്ലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അക്രമിസംഘം എത്തിയിരിക്കാനുള്ള സാധ്യതകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. തുടർന്ന് മടവൂരിലേക്കുള്ള വഴിയിലെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളും ശേഖരിച്ചു. അക്രമികൾ രാജേഷിനെയും സംഘത്തിനെയും പിന്തുടർന്നിരുന്നില്ലെങ്കിൽ ഇവർ സ്റ്റുഡിയോയിലുണ്ടെന്നുള്ള വിവരം കൈമാറിയ ഒരാളുണ്ടാവുമെന്നും പൊലീസ് കരുതുന്നു. ഇതിനായി മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എല്ലാവരോടും മാന്യമായി പെരുമാറുകയും നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് രാജേഷ്. നാട്ടിൽ ആർക്കും ഇയാളോട് ഒരുവിധത്തിലുമുള്ള ശത്രുതയില്ല. ആദ്യം കൊച്ചിയിലാണ് രാജേഷ് റേഡിയോ ജോക്കിയായി ജോലിനോക്കിയത്. അന്ന് രസികൻ രാജേഷ് എന്നായിരുന്നു വിളിപ്പേര്. പിന്നീട് ഖത്തറിലെ റേഡിയോയിലേക്ക് ജോലികിട്ടി. ഒപ്പം ജോലിനോക്കിയിരുന്ന ആർക്കും ഇയാളെക്കുറിച്ച് മോശമായൊന്നും പറയാനില്ല.

മൂന്നുവർഷം മുൻപ് നാട്ടിലെത്തി നാടൻപാട്ട് സംഘത്തിനൊപ്പം ചേരുകയായിരുന്നു. മടവൂർ ജങ്ഷനിൽ റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയതോടെ നാട്ടുകാരുമായി നല്ല സൗഹൃദവുമായി. ഓട്ടോസ്റ്റാൻഡിനോടു ചേർന്നാണ് രാജേഷിന്റെ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. ഇവർക്കാർക്കും രാജേഷിനെക്കുറിച്ച് എതിരഭിപ്രായമൊന്നും പറയാനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP