Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശരണ്യയുടെ വീട്ടിന് അടുത്ത് രാത്രിയിൽ നാട്ടുകാരൻ കണ്ടത് കാമുകനെ; പന്തികേട് തോന്നി എന്തിന് ഇവിടെ നിൽക്കുന്നുവെന്ന് ചോദിച്ചപ്പോൾ കിട്ടിയത് താൻ മദ്യപിച്ചിട്ടുണ്ട് അതിനാൽ മെയിൻ റോഡ് വഴി പോകാനാവില്ല അതിനാലാണ് ഇവിടെ നിൽക്കുന്നതെന്ന മറുപടി; സിസിടിവി പരിശോധനയിൽ മൊഴി 100 ശതമാനവും ശരിയെന്ന് വ്യക്തം; വിയാനെ ശരണ്യ കടലിൽ എറിഞ്ഞ് കൊന്നത് 'ജാരന്റെ' സഹായത്തോടെ? നിധിൻ തന്റെ സുഹൃത്തെന്ന പ്രചരണം തെറ്റെന്ന് പ്രണവ് മറുനാടനോട്; തയ്യിൽ കൊലയിൽ നിധിൻ കുടുങ്ങിയേക്കും

ശരണ്യയുടെ വീട്ടിന് അടുത്ത് രാത്രിയിൽ നാട്ടുകാരൻ കണ്ടത് കാമുകനെ; പന്തികേട് തോന്നി എന്തിന് ഇവിടെ നിൽക്കുന്നുവെന്ന് ചോദിച്ചപ്പോൾ കിട്ടിയത് താൻ മദ്യപിച്ചിട്ടുണ്ട് അതിനാൽ മെയിൻ റോഡ് വഴി പോകാനാവില്ല അതിനാലാണ് ഇവിടെ നിൽക്കുന്നതെന്ന മറുപടി; സിസിടിവി പരിശോധനയിൽ മൊഴി 100 ശതമാനവും ശരിയെന്ന് വ്യക്തം; വിയാനെ ശരണ്യ കടലിൽ എറിഞ്ഞ് കൊന്നത് 'ജാരന്റെ' സഹായത്തോടെ? നിധിൻ തന്റെ സുഹൃത്തെന്ന പ്രചരണം തെറ്റെന്ന് പ്രണവ് മറുനാടനോട്; തയ്യിൽ കൊലയിൽ നിധിൻ കുടുങ്ങിയേക്കും

ആർ പീയൂഷ്

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരൻ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിയാനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അമ്മ ശരണ്യയുടെ കാമുകനായ വലിയന്നൂർ സ്വദേശിയായ യുവാവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു.

വിയാനെ ശരണ്യ കൊലപ്പെടുത്തുന്നതിന് തലേ ദിവസം രാത്രി കാമുകനെ ശരണ്യയുടെ വീടിന് പിന്നിലുള്ള വഴിയിൽ ഒരാൾ കണ്ടിരുന്നു. പന്തികേട് തോന്നിയയാൾ എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ഇയാളോട് ചോദിച്ചു. താൻ മദ്യപിച്ചിട്ടുണ്ട് അതിനാൽ മെയിൻ റോഡ് വഴി പോകാനാവില്ല അതിനാലാണ് ഇവിടെ നിൽക്കുന്നതെന്ന് യുവാവ് പറഞ്ഞു. അൽപ സമയത്തിന് ശേഷമാണ് ഇയാൾ അവിടെ നിന്ന് പോയതെന്നും ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. ഇത് കേസിൽ ഏറെ നിർണ്ണായകമാണ്.

മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കാമുകൻ ബൈക്കുമായി പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് അന്വേഷിച്ച് വരുന്നത്. കണ്ണൂർ തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ ചർച്ചയായിരുന്നു. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ശരണ്യ തന്നെയാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചത്. പല ദിവസങ്ങളായി കുഞ്ഞിനെ കൊലപ്പെടുത്താൻ ഒരു അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു.

ശരണ്യയുടെ പിതാവുമായി ഭർത്താവ് പ്രണവ് അത്ര രസത്തിലായിരുന്നില്ല. ശരണ്യയുടെ പിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിൽ പ്രണവ് വീട്ടിൽ എത്താറുണ്ട്. ഇത്തരത്തിൽ ഒരു ദിവസം ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റം ഭർത്താവിന്റെ തലയിൽ വെച്ചുകെട്ടാനായിരുന്നു ഇത്. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അതേ സമയം നിധിൻ തന്റെ സുഹൃത്താണ് എന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് പ്രണവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരേ നാട്ടുകാരാണ് എന്നതിലുപരി മറ്റൊന്നും അറിയില്ലെന്നും പ്രണവ് പ്രതികരിച്ചു. മാധ്യമങ്ങൾ തെറ്റായി ഇക്കാര്യം വാർത്തയാക്കുകയായിരുന്നു എന്നും പ്രണവ് പറഞ്ഞു. ഒരിക്കലും നേരിൽ പോലും കണ്ടിട്ടില്ലാത്തയാളെ എങ്ങനെയാണ് സുഹൃത്ത് എന്ന് പറയാൻ കഴിയുക എന്നും പ്രണവ് ചോദിക്കുന്നു. പ്രണവിന്റെ സുഹൃത്താണ് ശരണ്യയുടെ കാമുകൻ എന്ന തരത്തിലാണ് വാർത്തകൾ എത്തിയത്. ഈ സാഹചര്യത്തിലാണ് പ്രണവ് നിലപാട് വിശദീകരിക്കുന്നത്. പ്രണവിന് നിധിനുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ നിധിൻ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. നാട്ടിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും ഇയാളുടെ പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മോഷണക്കുറ്റം ഉൾപ്പെടെയുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. പെൺകുട്ടികളെ ശല്യം ചെയ്യുന്നതും നിധിന്റെ നേരം പോക്കുകലിൽ ഒന്നാണ്. ഇതിന് വേണ്ടുവോളം മരുന്ന് നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇയാളുടെ കാമുകി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തോടു കൂടിയാണ് നിധിൻ ഇപ്പോൾ നാട്ടിൽ ചർച്ചാ വിഷയമായിത്താരുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഇയാളെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും സൂചനയുണ്ട്.

വാരം തുണ്ടിക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും ഭക്തർ കാണിക്ക അർപ്പിച്ച പണം മോഷ്ടിച്ചതിനായിരുന്നു ഇയാൾക്കെതിരെ ഉയർന്ന മോഷണക്കുറ്റം. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ക്ഷേത്രത്തിന് മുൻവശം സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവൻ ഇയാൾ അപഹരിച്ചു. പൊലീസ ് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് സിസിടിവി ദൃശ്യങ്ങളിൽ നിധിനെ കണ്ടത്. നിധിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വാരത്തുള്ള ഒരു വീട്ടിൽ നിന്നും പണം അടങ്ങിയ ബാഗുമായി ഇയാൾ കടന്നു കളയാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ ഇത് കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടി പിടികൂടുകയുമായിരുന്നു. അന്നും ആവിശ്യത്തിന് തല്ല് നിധിൻ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

നിധിന്റെ മൊഴി വീണ്ടും എടുത്തതിന് ശേഷം ശരണ്യയുടെ മൊഴിയുമായി വൈരുദ്ധ്യമുണ്ടെങ്കിൽ മാത്രമേ ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്ന് കണ്ണൂർ സിറ്റി സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ സതീശൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നിധിന്റെ മൊഴിയെടുത്തതിന് ശേഷം മാത്രമേ ശരണ്യയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കുകയുള്ളൂ. ശാസ്ത്രീയമായ തെളിവുകളെല്ലാം ഉള്ള സ്ഥിതിക്ക് 90 ദിവസങ്ങൾക്കകം കുറ്റ പത്രം സമർപ്പിക്കാനാവും എന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭർത്താവ് പ്രണവും പ്രണയബദ്ധരായത് ഫെയ്സ് ബുക്ക് എന്ന സോഷ്യൽ മീഡിയ വഴിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലെത്തി നിൽക്കുമ്പോൾ ശരണ്യയെ മറ്റൊരാൾ പ്രണയിക്കുന്നുണ്ടായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിൻ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്. ശരണ്യയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് പ്രണയിച്ചിരുന്ന കാര്യം വിവാഹത്തിന് മുൻപ് പറയാതിരുന്നത് എന്ന് ചോദിച്ചു. അത് തനിക്കറിയില്ലെന്നും നേരിട്ട് ചോദിക്കാനും സുഹൃത്ത് പറഞ്ഞു. നിധിൻ തന്റെ ഫെയ്സ് ബുക്ക് സുഹൃത്താണ് എന്നതിലുപരി മറ്റൊന്നും ഇയാളെ പറ്റി ശരണ്യയ്ക്ക് അറിയില്ലായിരുന്നു.

ഒരു ദിവസം ഇക്കാര്യം ഫെയ്സ് ബുക്ക് മെസ്സെഞ്ചർ വഴി നിധിനോട് ശരണ്യ ചോദിച്ചു. ഒരാപാടിഷ്ടമായിരുന്നു എന്നും തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്നും നിധിൻ മറപടി പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്നും നിധിൻ പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പ്രണവ് ഗൾഫിലേക്ക് പോകുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കായിട്ടാണ് പോയത്. ഗൾഫിൽ പോയ ശേഷം ഭർതൃമാതാവുമായി സ്ഥിരം കലഹിക്കുന്നത് പതിവായി. ഇതിനിടയിലാണ് നിധിനോട് ഇതേപറ്റിയുള്ള വിഷമങ്ങളും ആകുലതകളും പറയുന്നത്. നിധിൻ ഇത് പരമാവധി മുതലെടുക്കാൻ തീരുമാനിച്ചു.

വിഷമങ്ങൾക്ക് ആശ്വാസ വാക്കേകി കൂടുതൽ ശരണ്യയുമായി അടുത്തു. അങ്ങനെ എല്ലാ ദിവസവും നിധിനുമായി ഫോണിൽ സംസാരിക്കുന്നത് പതിവായി. ഒരു ദിവസം നിധിൻ ശരണ്യയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഇരുവരും കണ്ണൂരിലുള്ള ഒരു ബേക്കറിയിൽ കൂടിക്കാഴ്ച നടത്തി. പിന്നീട് കൂടിക്കാഴ്ചകൾ പതിവാക്കി. അങ്ങനെയാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. കുഞ്ഞില്ലായിരുന്നുവെങ്കിൽ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയിൽ പറയുന്നുണ്ട്. പുറത്തുള്ള കൂടിക്കാഴ്ചകൾ മാറി വീട്ടിൽ വച്ചായി പിന്നെ. ഇതോടെ ശരണ്യ പൂർണ്ണമായും നിധിന് വഴങ്ങി.

ഭർതൃവീട്ടിലെ സ്വരച്ചേർച്ച ഇല്ലായ്മമൂലം ഗൾഫിൽ നിന്നും പ്രണവ് മടങ്ങിയെത്തി ശേഷം വാടക വീട്ടിലേക്ക് മാറി. ഗൾഫിലെ ജോലി മതിയാക്കിയായിരുന്നു പ്രണവ് എത്തിയത്. പിന്നീട് നാട്ടിൽ പോളിഷിങ് ജോലിക്കായി പോകുകയായിരുന്നു. ഗൾഫിലേക്ക് തിരികെ പോകാൻ ശരണ്യ നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെ വലിയ ശമ്പളം ഇല്ലാത്തതിനാൽ പോയിട്ട് കാര്യമില്ല എന്ന് പ്രണവ് പറഞ്ഞു. ഭർത്താവ് നാട്ടിലായതിനാൽ നിധിനുമായുള്ള കൂടിക്കാഴ്ചകൾ നടക്കാതെയായി. ഇതുമൂലമാകണം ശരണ്യ സ്വന്തം വീട്ടിലേക്ക് മാറിയത് എന്നാണ് നിഗമനം.

വീട്ടിൽ പോയി നിൽക്കാനായി ശരണ്യ പറഞ്ഞ കാരണം തനിക്ക് പാചകം ചെയ്യാനും കുഞ്ഞിനെ നോക്കാനും വയ്യ എന്നായിരുന്നു. ശരണ്യയെ പ്രേമിച്ച് വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയതിനാലും വ്യത്യസ്ഥ ജാതിയായതിനാലും ശരണ്യയുടെ അച്ഛന് പ്രണവിനെ അത്ര സ്വീകാര്യമല്ലായിരുന്നു. അതിനാൽ വീട്ടിൽ പോയി നിൽക്കുമ്പോൾ പ്രണവ് ശരണ്യയെ കാണാനെത്തുന്നത് പിതാവ് വത്സരാജ് കടലിൽ മീൻ പിടിക്കാനായി പോകുമ്പോഴായിരുന്നു. അങ്ങനെ ഒരു ദിവസമാണ് കാമുകനുമൊത്ത് ജീവിക്കാനായി ഒന്നര വയസ്സുള്ള തന്റെ മകനെ ശരണ്യ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP