Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നന്ദൻകോട്ട് കൂട്ടക്കൊലയ്ക്കു പിന്നിൽ സാത്താൻസേവ; സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും കൊല ചെയ്തത് സാത്താനെ പ്രീതിപ്പെടുത്താൻ; കേഡൽ ജീൻസൺ പരീക്ഷിച്ചത് ജീവൻ കൊടുത്ത് ആത്മാവിനെ വേർപെടുത്തുന്ന പൈശാചികവൃത്തി; നാലു പേരെയും കൊന്നത് ഒരേ ദിവസം മഴുവിന് തലയ്ക്കടിച്ച്; പ്രതി കുറ്റം സമ്മതിച്ചു

നന്ദൻകോട്ട് കൂട്ടക്കൊലയ്ക്കു പിന്നിൽ സാത്താൻസേവ; സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും കൊല ചെയ്തത് സാത്താനെ പ്രീതിപ്പെടുത്താൻ; കേഡൽ ജീൻസൺ പരീക്ഷിച്ചത് ജീവൻ കൊടുത്ത് ആത്മാവിനെ വേർപെടുത്തുന്ന പൈശാചികവൃത്തി; നാലു പേരെയും കൊന്നത് ഒരേ ദിവസം മഴുവിന് തലയ്ക്കടിച്ച്; പ്രതി കുറ്റം സമ്മതിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊലപാതക കേസിനു കാരണം ചെകുത്താൻ സേവ. ഇന്ന് വൈകിട്ട് പിടിയിലായ പ്രതി കേഡൽ ജീൻസൺ കുറ്റം സമ്മതിച്ചു. ചെകുത്താൻ സേവയുടെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വകവരുത്തിയതെന്ന് ഇയാൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ജീവൻകൊടുത്ത് ആത്മാവിനെ വേർപെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രതി കുറ്റം സമ്മതിച്ചതായും നാലു കൊലപാതകങ്ങളും ഒരേ ദിവസം തന്നെയാണു നടന്നതെന്നും ഡിസിപി അരുൾ ബി. കൃഷ്ണ അറിയിച്ചു.

 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന കേഡലിനെ ഇന്നു വൈകിട്ട് 6.50ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണു കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോംപൗണ്ട് റസിഡൻസ് അസോസിയേഷൻ 117ാം നമ്പർ വീട്ടിൽ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസർ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ.ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ കരോളിൻ (25), വല്യമ്മ ലളിത (70) എന്നിവരാണു കൊല്ലപ്പെട്ടത്.

രാജ് തങ്കത്തിന്റെയും ജീൻ പത്മയുടെയും മൂത്ത മകനായ കേഡൽ ജീൻസൺ ആണു കൊലപാതകങ്ങളെല്ലാം നടത്തിയെന്നു പൊലീസ് സംശയിച്ചിരുന്നു. ആസൂത്രിത കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ടുവെന്നു സംശയിക്കുന്ന ഇയാളെ പിടികൂടാൻ ഊർജിത അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ ഇന്ന് വൈകിട്ട് അപ്രതീക്ഷിതമായി ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുകയായിരുന്നു. റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിനു കൈമാറിയ കേഡലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞത് ചെന്നൈയിലെ ലോഡ്ജിൽ

കൊലപാതകങ്ങൾക്കുശേഷം താൻ ചെന്നൈയിലേക്കു പോയെന്ന് ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞു. കീഴടങ്ങാൻ തീരുമാനിച്ചാണ് കേഡൽ തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലെത്തിയ താൻ ഒരു ലോഡ്ജിലാണു താമസിച്ചിരുന്നതെന്നും ഇയാൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ചെന്നൈയിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും തന്റെ മുഖചിത്രം കണ്ടു. ഇതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞു.

ഇന്ന് വൈകിട്ട് 6.50നാണ് കേഡൽ ജീൻസൺ ചെന്നൈ മെയിലിൽ തമ്പാനൂർ റെയൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു. അതേസമയം ഇയാൾ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റെയിൽവേ പൊലീസിന്റെ സഹായവും പ്രതിയെ ട്രാക് ചെയ്യാൻ പൊലീസിനു ലഭിച്ചു. നാഗർകോയിൽ മുതൽ ഷാഡോ പൊലീസ് ഇയാൾക്കൊപ്പമുണ്ടായിരുന്നു.

ചോദ്യംചെയ്യലിനോട് പൂർണ സഹകരണം

ഡിസിപി അരുൾ ബി. കൃഷണയുടെ നേതൃത്വത്തിലുള്ള സംഘം കേഡലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സാത്താൻ സേവയുടെ ഭാഗമായിട്ടു കൊല നടത്തിയതെന്ന് കേഡൽ മൊഴി നല്കിയത്. പിടിയിലായി മണിക്കൂറുകൾക്കകം ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. എല്ലാ കൊലകളും ഒരേ ദിവസം തന്നെയാണ് നടത്തിയതെന്നും കേഡൽ മൊഴി നല്കിയതായി ഡിസിപി അരുൾ ബി. കൃഷ്ണ അറിയിച്ചു. ചോദ്യംചെയ്യലിനോട് എല്ലാവിധത്തിലും പ്രതി സഹകരിക്കുന്നുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. നാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.

കൊല ചെയ്യാൻ വിളിച്ചുവരുത്തിയത് വീഡിയോ ഗെയിം കാണിക്കാനെന്ന പേരിൽ; മഴു വാങ്ങിയത് ഫ്‌ളിപ് കാർട്ടിൽനിന്ന്

ഓസ്ട്രേലിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ കേഡൽ 2009ലാണ് നാട്ടിലെത്തിയത്. വീഡിയോ ഗെയിമിങ് പ്രോഗ്രാമിങ് ഉൾപ്പെടെ ഓൺലൈൻ സംബന്ധമായ ജോലികൾ ചെയ്ത് വരികയായിരുന്നു. ബുധനാഴ്ചയാണ് എല്ലാ കൊലപാതകങ്ങളും നടത്തിയത്. ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റായ ഫ്‌ളിപ് കാർട്ടിൽനിന്ന് വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. താൻ തയാറാക്കിയ പുതിയ വീഡിയോ ഗെയിം കാണിക്കാനെന്ന പേരിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും വീടിന്റെ മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി മഴുവിന് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വല്യമ്മ ലളിതയെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

മൊബൈിലിലും സാത്താൻ സേവയുടെ ഫയലുകൾ

കേഡൽ ജീനിന് സാത്താൻ സേവയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ നേരത്തേ തന്നെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. രക്ഷപ്പെടുമ്പോൾ ഇയാൾ മുറിയിൽ ഉപേക്ഷിച്ചുപോയ മൊബൈലിൽനിന്നും സാത്താൻ സേവയുമായി ബന്ധപ്പെട്ട ഫയലുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. അതേസമയം അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഭാഗമായിട്ടാണോ സാത്താൻ സേവയുടെ കഥ പറയുന്നതെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതങ്ങൾ പുറംലോകം അറിയുന്നത്. ബുധനാഴ്ചയാണ് കൊല നടന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത വീഡിയോ ഗെയിം കേഡൽ ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്ന് അച്ഛൻ രാജ് തങ്കം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. രാജ് തങ്കത്തേയും കുടുബത്തേയും ഉന്മൂലനം ചെയ്തത് പുറത്തു നിന്നുള്ള ആരും ആകാൻ സാധ്യതയില്ലെന്നു പൊലീസ് അനുമാനിച്ചിരുന്നു. സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ഈ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 650 മീറ്റർ അകലത്താണ് കൊലപാതകം നടന്ന വീട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമാക്കാനുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചിരുന്നു. കേഡലിന് സുഹൃത്തുക്കളൊന്നും കാര്യമായില്ല. ഇയാൾ മൊബൈലും കൊണ്ടു പോയില്ല. ബന്ധുക്കളെ ആരേയും ബന്ധപ്പെട്ടുമില്ല. അതിനാൽ തന്നെ പ്രതിയെ പിടികൂടൽ അന്വേഷണ സംഘത്തിനു വെല്ലുവിളി ആയിരുന്നു. ഇതിനിടെയാണ് കേഡൽ അപ്രതീക്ഷിതമായി നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. റെയിൽവേ പൊലീസിൽനിന്നു സഹായം ലഭിച്ച പൊലീസ് കേഡലിനെ നാഗർകോയിൽ മുതൽ പിന്തുടർന്നിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ കേഡൽ ഫ്രഷ് റൂമിൽ കയറി ഷേവ് ചെയ്തു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ എടുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP