Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുല്ല് അരിയാൻ പോയ വിചാരണ തടവുകാരി സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചുവെന്നോ? സൗമ്യയെ നിരീക്ഷിക്കുന്നതിൽ വന്നത് ഗുരുതര വീഴ്ച; ജയിലിൽ ആത്മഹത്യ നടന്നാലും കൊല്ലപ്പെട്ടാലും ജയിൽ അധികൃതർക്ക് ഉത്തരവാദിത്തം; പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്തതിൽ അധികൃതർക്ക് വീഴ്ചയെന്ന് തുറന്നുസമ്മതിച്ച് ജയിൽ ഡി.ഐ.ജി; അന്തിമ റിപ്പോർട്ട് വ്യാഴാഴ്ച ഡിജിപിക്ക്

പുല്ല് അരിയാൻ പോയ വിചാരണ തടവുകാരി സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചുവെന്നോ? സൗമ്യയെ നിരീക്ഷിക്കുന്നതിൽ വന്നത് ഗുരുതര വീഴ്ച; ജയിലിൽ ആത്മഹത്യ നടന്നാലും കൊല്ലപ്പെട്ടാലും ജയിൽ അധികൃതർക്ക് ഉത്തരവാദിത്തം; പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്തതിൽ അധികൃതർക്ക് വീഴ്ചയെന്ന് തുറന്നുസമ്മതിച്ച് ജയിൽ ഡി.ഐ.ജി; അന്തിമ റിപ്പോർട്ട് വ്യാഴാഴ്ച ഡിജിപിക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീഗൂഡ നീക്കങ്ങൾ സജീവമെന്ന ആരോപണം ശക്തമാക്കുന്നതിനിടെ, ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ഡിഐജി. ജയിലിൽ ആത്മഹത്യ നടന്നാലും കൊല്ലപ്പെട്ടാലും ജയിൽ അധികൃതർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജയിൽ ഡി.ഐ.ജി. എസ്. സന്തോഷ് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരി പിണറായിയിലെ സൗമ്യ തൂങ്ങി മരിച്ച സംഭവത്തിൽ തെളിവെടുപ്പിനെത്തിയതായിരുന്നു അദ്ദേഹം. റിമാന്റിൽ കഴിയുന്ന സൗമ്യയെ വേണ്ട വിധം നിരീക്ഷിക്കുന്നതിൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിനെത്തിയ ഡി.ഐ.ജി. മണിക്കൂറുകളോളം വനിതാ ജയിലിൽ ഉദ്യോഗസ്ഥന്മാരിൽ നിന്നും വിശദീകരണം തേടിയിരുന്നു.

സൗമ്യയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റീജണൽ വെൽഫെയർ ഓഫീസർ കെ.ബി. മുകേഷ് കഴിഞ്ഞ ദിവസം ഡി.ഐ.ജിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ തന്നെ ജയിൽ അധികൃതർക്ക് വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന് പരാമർശം നടത്തിയതായാണ് വിവരം. ഇതേ തുടർന്നാണ് ഡി.ഐ.ജി. തലത്തിൽ തെളിവെടുപ്പ് നടത്തിയത്. ഡി.ഐ.ജി.യുടെ തെളിവെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് നാളെ ഡി.ജി.പി. ക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് അരമണിക്കൂർ മുമ്പ് സൗമ്യ ജയിൽ ഉദ്യോഗസ്ഥരോടും സഹതടവുകാരോടും സംസാരിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.

സൗമ്യയുടെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് നിരീക്ഷണം വേണമെന്ന പൊലീസിന്റെ ആവശ്യം വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സൗമ്യ ആത്മഹത്യ ചെയ്ത സമയത്ത് ജയിൽ സൂപ്രണ്ട് കെ. ശകുന്തള അവധിയിലായിരുന്നു. അസിസ്റ്റൻഡ് സൂപ്രണ്ട് കെ.രമയായിരുന്നു സംഭവ ദിവസത്തെ ചുമതലക്കാരി. വനിതാ ജയിലിൽ 20 തടവുകാരും 23 ജീവനക്കാരുമാണുള്ളത്. നേരത്തെ ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ച കൊണ്ടൊണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവുണ്ടായിരുന്നതായി പരാതിയുണ്ട്. കൊലക്കേസ് പ്രതികളെ പുറം ജോലിക്ക് നിയോഗിക്കുമ്പോഴുണ്ടാകേണ്ടുന്ന ശ്രദ്ധ സൗമ്യയുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ പോയെന്ന് ഡി.ഐ.ജിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സെല്ലിന് പുറത്ത് തടവുകാരെ ജോലിക്ക് വിടുമ്പോൾ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകേണ്ടതായിരുന്നു. ഇതിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. സൗമ്യ മരക്കൊമ്പിൽ തൂങ്ങി മരിച്ച ശേഷമാണ് ജോലി സ്ഥലത്തു നിന്നും കാണാതായ വിവരം പോലും ജയിൽ അധികൃതർ അറിയുന്നത്. മണിക്കൂറുകളോളം നീണ്ടു നിന്ന ഡി.ഐ.ജി.യുടെ തെളിവെടുപ്പിൽ ഒട്ടേറെ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനാൽ ഭാവിയിൽ വീണ്ടും പരിശോധനയ്ക്ക് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന നിഗമനത്തിൽ പ്രത്യേക സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. പിണറായിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആറോളം കാമുകർ സൗമ്യക്കുണ്ടായിരുന്നു. ഇതിൽ 65 കാരനടക്കം രണ്ട് പേരെ കുറിച്ചുള്ള സൂചനയും പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. നിരവധി തവണ സൗമ്യയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാമുകന്മാർക്കെതിരെ ഒരു കാര്യവും സൗമ്യ നൽകിയിട്ടില്ല. എല്ലാ കുറ്റങ്ങളും താൻ ചെയ്തതാണെന്ന് സൗമ്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ചില കാമുകന്മാരോട് തനിക്ക് നിന്നെ മടുത്താൽ ഒഴിവാക്കുമെന്ന് സൗമ്യ മൊഴി നൽകിയതായ വിവരവും പുറത്ത് വന്നിരുന്നു. തന്നിഷ്ട പ്രകാരം ജീവിക്കാൻ കാമുകരാരുടേയും സഹായമില്ലാതെ മാതാപിതാക്കളേയും മകളേയും ഭക്ഷണത്തിൽ വിഷം ചേർത്ത് താൻ തന്നെയാണ് കൊലചെയ്തതെന്ന് സൗമ്യ കുറ്റ സമ്മത മൊഴിയിൽ പറഞ്ഞിരുന്നു.

സൗമ്യയുടെ പിതാവ് പിണറായി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീർത്തന(ഒന്നര) എന്നിവരെയാണ് എലിവിഷം കൊടുത്തുകൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നൽകിയിരുന്നു. ഭർത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരിൽ കണ്ട മൂത്ത മകൾ ഐശ്വര്യ ഇക്കാര്യങ്ങൾ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടർന്ന് അന്ന് രാത്രി സൗമ്യ ചോറിൽ എലിവിഷം കലർത്തി മകൾക്ക് നൽകി.

മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയും മാതാപിതാക്കൾ ഇതിന്റെ പേരിൽ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാൻ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീൻ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലർത്തി നൽകിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങൾ സൗമ്യ കാമുകന്മാരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിൽ അലൂമിനിയം ഫോസ്ഫൈഡിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങൾ ബലപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. മകളും അച്ഛനും അമ്മയും മരിച്ച ശേഷം ഏറെ ഇഷ്ടപ്പെടുന്ന കാമുകനൊത്ത് ജീവിക്കാൻ സൗമ്യ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തിയപ്പോൾ ജീവിക്കാൻ മാർഗ്ഗമില്ലെന്നും സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് നേരിട്ട് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തന്റെ മകളും അച്ഛനമ്മമാരും അജ്ഞാത രോഗം ബാധിച്ച് മരിച്ചുവെന്നാണ് കാണിച്ചത്. അതോടെ അപേക്ഷ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തി.

നാട്ടിൽ മരണത്തെക്കുറിച്ച് ദുരൂഹത ഉയർന്നപ്പോഴും വില്ലേജ് ഓഫീസർ മരണം ശരിവെച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. അപേക്ഷയിൽ തുടർ നടപടികൾ വരുമ്പേഴേക്കും കൊലപാതക വിവരം പുറത്താവുകയായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ അപേക്ഷ നൽകി കാത്തിരുന്ന സൗമ്യയേയും കാമുകരേയും ഭയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണ ഉത്തരവാണ്. അതോടെ പൊലീസ് നടപടി ശക്തമായി. പിടിച്ചു നിൽക്കാൻ കഴിയാതെ സൗമ്യയും ഏതോ ഒരു കാമുകനുമായി നടത്തിയ നാടകമാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലായത്. അപ്പോഴേക്കും അന്വേഷണ ഉദ്യോഗസ്ഥകർക്ക് സൗമ്യയിലെ ക്രിമിനലിനെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ കുടുംബ പ്രാരബ്ദം തീർക്കാൻ ജോലിക്കെത്തിയ സൗമ്യ കൃത്യമായി ജോലിചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു.

എന്നാൽ അവിടെ നിന്നും കൊല്ലം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. നിയമപ്രകാരമല്ലാത്ത ഈ വിവാഹ ശേഷം കുഞ്ഞ് പിറന്നതോടെ ആ യുവാവ് സൗമ്യയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.. അതേ തുടർന്ന് സൗമ്യ വഴി വിട്ട ജീവിതത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP