Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുന്നന്താനം കവലയിലെ സാമ്പത്തിക തട്ടിപ്പ് ആസൂത്രിതം; സീമ സജിയുടെ നീക്കം ബുദ്ധിപൂർവം; ആദ്യമുണ്ടാക്കിയ വ്യാജപ്രൊഫൈൽ തട്ടിപ്പിന് ശേഷം ഡിലീറ്റ് ചെയ്തു; രണ്ടാം ഘട്ട തട്ടിപ്പിന് പുതിയ പ്രൊഫൈൽ സൃഷ്ടിച്ചു; തെളിവുകൾ എല്ലാം ശേഖരിച്ച് പൊലീസ്: സീമയെ രക്ഷിക്കാൻ നെട്ടോട്ടമോടുന്നത് സിനിമാക്കാരും ബിജെപി നേതാക്കളും; നടന്നത് സോളാർ മോഡൽ തട്ടിപ്പു തന്നെ

കുന്നന്താനം കവലയിലെ സാമ്പത്തിക തട്ടിപ്പ് ആസൂത്രിതം; സീമ സജിയുടെ നീക്കം ബുദ്ധിപൂർവം; ആദ്യമുണ്ടാക്കിയ വ്യാജപ്രൊഫൈൽ തട്ടിപ്പിന് ശേഷം ഡിലീറ്റ് ചെയ്തു; രണ്ടാം ഘട്ട തട്ടിപ്പിന് പുതിയ പ്രൊഫൈൽ സൃഷ്ടിച്ചു; തെളിവുകൾ എല്ലാം ശേഖരിച്ച് പൊലീസ്: സീമയെ രക്ഷിക്കാൻ നെട്ടോട്ടമോടുന്നത് സിനിമാക്കാരും ബിജെപി നേതാക്കളും; നടന്നത് സോളാർ മോഡൽ തട്ടിപ്പു തന്നെ

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: കുന്നന്താനം കവല ഫേസ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് വ്യാജപ്രൊഫൈൽ സൃഷ്ടിച്ച് അതു വഴി പണം തട്ടിയ കേസിലെ പ്രതി സീമ സജിയുടെ നീക്കങ്ങൾ ആസൂത്രിതമായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്മിത മേനോൻ എന്ന വ്യാജഫേസ്‌ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ചാണ് സീമ തട്ടിപ്പ് നടത്തിയത്. ഈ പ്രൊഫൈൽ രണ്ടു തവണ ഇവർ സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 2018 ഓഗസ്റ്റിലാണ് ആദ്യ പ്രൊഫൈൽ സൃഷ്ടിക്കുന്നത്. ഇത് ഉപയോഗിച്ച് യുവാക്കളിൽ നിന്ന് പണം തട്ടിയ ശേഷം അത് ഡിലീറ്റ് ചെയ്തു. രണ്ടാം ഘട്ടമായി യുവാക്കളിൽ നിന്ന് പണം വാങ്ങാൻ 2019 ഫെബ്രുവരിയിൽ ഇതേ പ്രൊഫൈൽ വീണ്ടും സൃഷ്ടിക്കുകയും മെസഞ്ചർ വഴി ചാറ്റിങ് തുടരുകയുമായിരുന്നു.

പരാതിക്കാരായ യുവാക്കൾ നൽകിയ ചാറ്റിങിന്റെ സ്‌ക്രീൻ ഷോട്ട് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ആസൂത്രിതമായിരുന്നുവെന്ന വിവരം ലഭിച്ചത്. യുവാക്കൾ തന്റെ അക്കൗണ്ടിലേക്ക് അയച്ച പണം, തന്നിൽ നിന്ന് കടം വാങ്ങിയത് തിരിച്ചു തന്നതാണെന്ന ബാലിശമായ അവകാശവാദമാണ് സീമ അന്വേഷണ ഉദ്യോഗസ്ഥനായ കീഴ്‌വായ്പൂർ ഇൻസ്പെക്ടർ സിടി സഞ്ജയ് മുമ്പാകെ ഉന്നയിച്ചത്. എന്നാൽ യുവാക്കളോട് സീമ പണം ചോദിച്ചു കൊണ്ടുള്ള വാട്സാപ്പ്-മെസഞ്ചർ ചാറ്റ് നടന്നതിന്റെ പിറ്റേന്നാണ് തുക അക്കൗണ്ടിൽ വന്നിട്ടുള്ളത് എന്നും പൊലീസ് കണ്ടെത്തി. ഈ വിവരങ്ങൾ തെളിവു സഹിതം നിരത്തി ഇൻസ്പെക്ടർ ചോദ്യം ചെയ്തതോടെ സീമയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ല. സീമ നടത്തിയ തട്ടിപ്പുകൾ ഇപ്പോഴത്തെ ഭർത്താവ് സജി അറിഞ്ഞിട്ടില്ലെന്ന് പറയുന്നു.

പരാതിയും കേസും മാധ്യമവാർത്തകളുമൊക്കെ ആയതോടെ ഭർത്താവിന് മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി സീമയ്ക്ക് പല നമ്പരുകളും ഇറക്കേണ്ടി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി വാർത്ത പ്രസിദ്ധീകരിച്ച സ്ഥാപനങ്ങളിലേക്ക് വിളിച്ച് ഭീഷണി മുഴക്കുകയും സ്വയം ഫേസ് ബുക്കിൽ ന്യായീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. സീമ സജിയെ രക്ഷിക്കുന്നതിനായി സിനിമ നിർമ്മാതാവ് സുരേഷ്‌കുമാറും ഏതാനും ബിജെപി നേതാക്കളും സജീവമായി രംഗത്തുണ്ട്. ഡിജിപി ഓഫീസിലെ ഒരു ഡിവൈഎസ്‌പി വഴി പൊലീസിനെ സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിർമ്മാതാവ് സുരേഷ്‌കുമാർ സീമയുടെ വീട്ടിലെ പതിവു സന്ദർശകനാണെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇദ്ദേഹവും സീമയും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പ്രാദേശിക ബിജെപി നേതാക്കളും സീമയ്ക്ക് വേണ്ടി പൊലീസിൽ ഇടപെട്ടിരുന്നു. തെളിവുകൾ ശക്തമാണെന്ന് മനസിലാക്കി ഇവർ തടിയൂരി.

കുന്നന്താനം കവല ഗ്രൂപ്പിലെ ഒരു പറ്റം യുവാക്കളോട് ചികിൽസാ സഹായമെന്ന പേരിലാണ് സീമ പണം തട്ടിയെടുത്തത്. പണം പോയവരിൽ ചിലർ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിൽ തന്നെ 50,000 പോയവർ അയ്യായിരത്തിനുള്ള പരാതിയാണ് നൽകിയത്. നീരജ ശരത് എന്ന സുഹൃത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ സീമ നിർമ്മിച്ചത്. കേസിൽ നീരജ രണ്ടാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേർത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവിൽപ്പോയി. രണ്ടാം പ്രതി നീരജയെ അറസ്റ്റ് ചെയ്തിട്ടില്ല.

കുന്നന്താനം കേന്ദ്രമാക്കി നവീന ആശയമുള്ള ഒരു പറ്റം യുവാക്കൾ രൂപം കൊടുത്ത ഫേസ് ബുക്ക് കൂട്ടായ്മ ആയിരുന്നു കവല. ഇരുപത്തഞ്ചോളം യുവതിയുവാക്കളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പിൽ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. സീമ സിനിമ സെറ്റുകളിൽ സ്ഥിരം സാന്നിധ്യമാണ്. നിർമ്മാതാവ് സുരേഷ്‌കുമാർ, മോഹൻലാൽ, ദിലീപ് എന്നിവർ തന്റെ അടുത്ത സുഹൃത്തുക്കളാണ് എന്നായിരുന്നു സീമയുടെ അവകാശ വാദം. ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നിന്ന് ചിത്രമെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. മോഹൻലാലും നിർമ്മാതാവ് സുരേഷ്‌കുമാറും തന്റെ ഉറ്റചങ്ങാതിമാരാണ് എന്ന് ഇവർ ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചു. അത്തരം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഗ്രൂപ്പിലെ ചെറുപ്പക്കാരുടെ വിശ്വാസം ആർജിച്ചു കഴിഞ്ഞാണ് സീമ തട്ടിപ്പിന് കരുക്കൾ നീക്കിയത്. അയൽവാസിയും അടുത്ത സുഹൃത്തുമായ നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ച് സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ നിർമ്മിക്കുകയാണ് സീമ ആദ്യം ചെയ്തത്.

അതിന് ശേഷം ഈ പ്രൊഫൈൽ മുഖേനെ ഗ്രൂപ്പിലുള്ള, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചു. സ്മിത മേനോൻ എന്ന യുവതി തന്റെ അടുത്ത സുഹൃത്താണെന്നും അവൾക്ക് ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിൽസയിലാണെന്നും സീമ തന്നെ യുവാക്കളെ ധരിപ്പിക്കുകയും ചെയ്തു. പഴ്സണൽ ചാറ്റിലൂടെയായിരുന്നു ഇത്.അവൾക്ക് ചികിൽസാ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സ്മിത മേനോൻ ഓരോ യുവാക്കളുടെയും മെസഞ്ചറിലെത്തി സഹായം അഭ്യർത്ഥിച്ചു. കാലുപിടിച്ച് കരയുന്ന സ്മിത മേനോന് വേണ്ടി പണം നൽകാൻ തങ്ങൾ തയാറായി എന്നാണ് യുവാക്കൾ പറയുന്നത്. സ്വന്തമായി ഒരു ജീവിത സാഹചര്യം പോലുമില്ലാത്ത യുവാക്കൾ കൈയിലുള്ള പണം സ്മിത മേനോന് നൽകാൻ തയാറായി. പണം കൈമാറാൻ നൽകിയത് സീമ സജിയുടെ അക്കൗണ്ട് നമ്പരായിരുന്നു. താൻ പണം അവൾക്ക് കൊടുത്തു കൊള്ളാമെന്ന് സീമ യുവാക്കൾക്ക് ഉറപ്പും നൽകി. ഇതിൻ പ്രകാരം നാലുപേരിൽ നിന്നായി ഒരുലക്ഷം രൂപ സീമ സജി കൈപ്പറ്റി.

ഇതിനിടെ വിശ്വാസ്യത ഉറപ്പിക്കാനായി സ്മിത മേനോൻ യുവാക്കളെ നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തു. ഇതു കൂടി ആയതോടെ പണം നൽകുന്നതിന് ഒരു തടസവും പിന്നീട് ഉണ്ടായില്ല. ഒരേ സമയം തങ്ങൾ നാലുപേരുമായി സ്മിത മേനോൻ ചാറ്റ് ചെയ്യുന്ന വിവരം യുവാക്കൾ പരസ്പരം അറിയുന്നുണ്ടായിരുന്നില്ല. ഒരാളുടെ പണം പോവുകയും അയാൾക്ക് സംശയം തോന്നി വിവരം പങ്കു വയ്ക്കുകയും ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പാണ് ഇതെന്ന് മനസിലായത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് സ്മിത മേനോൻ വ്യാജപ്രൊഫൈലാണെന്നും നീരജ ശരത് എന്ന യുവതിയുടെ പടമാണ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി.

സോളാർ മോഡൽ തട്ടിപ്പാണ് സീമ നടത്തിയിരിക്കുന്നത്. ചങ്ങനാശേരിയിലും ഇവർ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മാനം പോകുമെന്ന് ഭയന്ന് ആരും പരാതി നൽകാൻ ഒരുക്കമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP