Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖുറാനും ഹദീസും ഓതിക്കോടുത്ത് സെക്‌സ് തെറാപ്പി! വ്യാജ ചികിത്സ നടത്തി മൂന്നുപേരെകൊന്നു; മന്ത്രി മുനീറിന്റെ സുഹൃത്താണെന്നും പറഞ്ഞും തട്ടിപ്പ്; പ്രവാചക വൈദ്യത്തിന്റെ മറവിൽ ഷാഫി സുഹൂരി നടത്തിയത് ലൈംഗിക ചൂഷണം തന്നെ

ഖുറാനും ഹദീസും ഓതിക്കോടുത്ത് സെക്‌സ് തെറാപ്പി! വ്യാജ ചികിത്സ നടത്തി മൂന്നുപേരെകൊന്നു; മന്ത്രി മുനീറിന്റെ സുഹൃത്താണെന്നും പറഞ്ഞും തട്ടിപ്പ്; പ്രവാചക വൈദ്യത്തിന്റെ മറവിൽ ഷാഫി സുഹൂരി നടത്തിയത് ലൈംഗിക ചൂഷണം തന്നെ

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രവാചക വൈദ്യത്തിന്റെ പേരിൽ ലൈംഗിക ചൂഷണം നടത്തിയതിന്റെ പരിൽ അറസ്റ്റിലായ കാരന്തൂർ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫി സുഹൂരിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. നിരവധി സ്ത്രീകളെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി മുൻ മാനേജർ വെളിപ്പെടുത്തി. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുൻവശത്തെ ഡോ. അബ്ദുല്ല ഫൗണ്ടേഷനിൽ ഒമ്പതു മാസം മാനേജറായിരുന്ന നിലമ്പൂർ സ്വദേശി ടി.കെ. ജംഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാൻസറോ പ്രമേഹമോ ലൈംഗിക രോഗങ്ങളോ എന്തുമായ്‌ക്കോള്ളട്ടെ എന്തിനും പ്രവാചക വൈദ്യത്തിൽ ചികിത്സയുണ്ട്. ചികിത്സ തേടി ആയിരക്കണക്കിന് ആളുകൾ എത്തിത്തുടങ്ങിയതോടെ ഡോ: ഷാഫി സുഹൂരിയുടെ ഡോ: അബ്ദുള്ള ഫൗണ്ടേഷനും മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പ്രശസ്തമായി. കോഴിക്കൊട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ആൽഫ കോംപ്ലക്‌സിലാണ് ഡോ: അബ്ദുള്ള ഫൗണ്ടേഷൻ.വിശ്വാസികൾ കൂട്ടത്തോടെ ആശുപത്രിയിലേക്ക് ഒഴുകിയത്തെിയതോടെ ഇയാൾ കോടീശ്വനായി. ഒപ്പം മതത്തിന്റെയും പ്രവാചകന്റെയും പേര് പറഞ്ഞ് ലൈംഗിക ചൂഷണവും ആരംഭിച്ചു. ചില മതപണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സഹായവും ലഭിച്ചതോടെ സ്ഥാപനം വളരെ വേഗം വളർന്നു.

ചികിത്സയ്ക്കത്തെുന്ന സ്ത്രീകളോട് ഇസ്ലാമിക രീതിയാണെന്ന് പറഞ്ഞ് ഖുർ ആനും ഹദീസും ഓതിക്കോടുത്ത് റസൂലുള്ള ചെയ്തതാണെന്ന് പറഞ്ഞ് സ്ത്രീകളെ സെക്‌സ് തെറാപ്പിക്ക് വിധേയമാക്കുകയായിരുന്നു ഡോക്ടർ ചെയ്തിരുന്നതെന്ന് ജംഷീർ പറയുന്നു. ചെറിയ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇതിൽ വഞ്ചിതരായിട്ടുണ്ട്. പുറത്തു പറയാനുള്ള ഭയവും കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഭയന്നാണ് അവർ സത്യങ്ങൾ വെളിപ്പെടുത്താതെ മാറി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയ്ക്കത്തെിയ ഒരു കൊച്ചുപെൺകുട്ടി ബാപ്പയോട് ഡോക്ടർ ശരിയല്ലന്നെും നമുക്ക് ഇവിടുന്ന് പോവാമെന്നും പറയുന്നത് കേട്ടതോടെയാണ് തനിക്ക് സംശയങ്ങൾ തോന്നിത്തുടങ്ങിയതെന്ന് ജംഷീർ പറയുന്നു. ഇതിന് ശേഷം ഷാഫി സുഹൂരിയുടെ നടപടികൾ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലായതെന്നും ഇയാൾ പറയുന്നു. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനൊപ്പം അവരുടെ നഗ്‌ന ഫോട്ടോകൾ രഹസ്യമായി എടുത്തുവെയ്ക്കുന്നതും ഷാഫിയുടെ ശീലമായിരുന്നു. രഹസ്യമായി ഡോക്ടറുടെ ഫോണിൽ നിന്ന് ഇത്തരം ഫോട്ടോകൾ കൈക്കലാക്കി അത് സഹിതമാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഇതിന് ശേഷം ഒരു സ്ത്രീയും പൊലീസിൽ പരാതി നൽകി. ഇതിനത്തെുടർന്നാണ് പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

ഹോമിയോ-അലോപ്പതി ഗുളികകളാണ് ഡോക്ടർ രോഗികൾക്ക് നൽകിയിരുന്നത്. ചികിത്സയ്ക്കിടെ ചില രോഗികൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലായ സംഭവങ്ങളുമുണ്ടായി. എന്നാൽ തന്റെ സ്വാധീനം ഉപയോഗിച്ച് അതെല്ലാം ഒതുക്കിത്തീർക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സാ ഫീസായി ഷാഫി ഈടാക്കിയിരുന്നതെന്നും ജംഷീർ വ്യക്തമാക്കി.ഷക്കീല എന്ന സ്ത്രീയാണ് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥാപനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ജംഷീർ കൂട്ടിച്ചർത്തേു. രാഷ്ട്രീയ നേതാക്കളും മതപണ്ഡിതരുമായി നിരവധി പേർ ഡോക്ടറുടെ പിന്നിലുണ്ട്.

ഷാഫിയുടെ വ്യാജ ചികിത്സയെക്കുറിച്ചും സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് സംബന്ധിച്ചും ഫെബ്രുവരി 26ന് അസി. കമീഷണർക്കും വെള്ളയിൽ പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ഇയാൾക്കെതിരെ ശക്തമായ അന്വേഷണം നടത്താൻ പൊലീസ് തയാറാകുന്നില്ലെന്നും കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജംഷീർ ആരോപിച്ചു.

അതേസമയം കോഴിക്കോട്ടെ രാഷ്ട്രീയ നേതൃത്വത്തിന്റെയും തണലിലാണ് ഇയാൾ വളർന്നുവന്നതെന്ന ആക്ഷേപവും ശക്തമാണ്. ആറുവർഷംമുമ്പ്് കോഴിക്കോട്ട് ഇയാളുടെ പുസ്തകം പ്രകാശനം ചെയ്തത് പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയായിരുന്നു. 'ഒരു വ്യാജവൈദ്യന്റെ വിചിത്രാനുഭവങ്ങൾ' എന്ന് പേരിട്ട ഈ പുസ്തകം ഇറക്കിയതാകട്ടെ മന്ത്രി എം.കെ മുനീറിന് പങ്കാളിത്തമുള്ള പാപ്പിയോൺ ബുക്‌സാണ്. ഇതുമുതലെടുത്തുകൊണ്ടുതന്നെ ഇയാൾ താൻ എം.കെ മുനീറിന്റെ സുഹൃത്താണെന്ന് പറഞ്ഞും തട്ടിപ്പ് നിർബാധം തുടർന്നു. കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ഡോ.ഖദീജാ മുംതാസ് അടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തിരുന്നു.

ആധുനിക വൈദ്യത്തിന്റെ കാപട്യങ്ങൾ പറഞ്ഞുകൊണ്ട് പ്രചാരണം നടത്തുന്നതിലൂടെ ഇയാൾക്ക് പ്രകൃതി ചികൽസകരുടെയും ഹോമിയോ ചികിൽസകരുടെയും പിന്തുണയും നേടാനായി. ഇതോടെ ഷാഫി സൂഹൂരി സ്വയം ഡോക്ടർ എന്ന് വിശേഷിപ്പിക്കാനും തുടങ്ങി. ഇയാൾ ശുദ്ധതട്ടിപ്പാണെന്ന് അന്നുതന്നെ പരാതി ഉയർന്നെങ്കിലും ഉന്നത ബന്ധങ്ങളിൽ തട്ടി ഇവയെല്ലാം ഇല്ലാതാവുകയായിരുന്നു. പ്രതി നിരവധി സ്ത്രീകളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തിട്ടുണ്ടെന്ന് പൊലീസും വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ആത്മീയ പരിവേഷം നൽകിയിരുന്നതിനാൽ സ്ത്രീകളെ വളരെ വേഗം വലയിലാക്കാൻ ഇയാൾക്ക് സാധിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

നടക്കാവ് സി ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ഷാഫി സുഹൂരിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. വ്യാജചികിത്സയ്ക്കു പുറമേ സാമ്പത്തിക ക്രമക്കേട്, ലൈംഗികചൂഷണം തുടങ്ങിയ കുറ്റങ്ങളും ഇയാൾ ചെയ്തതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. പരാതി ലഭിക്കുന്നതോടെ ഇതിനുള്ള വകുപ്പുകൾ കൂടി ചേർത്ത് കേസെടുക്കും. പത്തുവർഷത്തോളമായി കാൻസറടക്കമുള്ള രോഗങ്ങൾക്ക് ഷാഫി സുഹൂരി ചികിത്സ നടത്തിവരികയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

യുനാനി, അലോപ്പതി, ഹോമിയോ മരുന്നുകൾ ഉപയോഗിച്ചായിരുന്നു ചികിത്സ. ബീച്ച് ആശുപത്രിക്കു സമീപത്തെ വാടകകെട്ടിടത്തിൽ ചികിത്സയ്‌ക്കോപ്പം അനധികൃതമായി പ്രവാചക വൈദ്യത്തിൽ മെഡിക്കൽ ബിരുദ കോഴ്‌സും നടത്തിയിരുന്നു. പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ച് വിശ്വസ്യത സൃഷ്ടിക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP