Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെറിൻ മാത്യൂസിനെ കൊണ്ടു പോയത് കുറുക്കനല്ല! മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം; ഗയയിലെ 'സരസ്വതി'യെ കാണാതയതിൽ തെളിവ് കിട്ടിയത് വളർത്തച്ഛന്റെ കാറിൽ നിന്ന്; ലാപ്‌ടോപ്പിലും സൂചനകൾ; വെസ്ലി മാത്യുവിന് 20 കൊല്ലം തടവ് ഉറപ്പെന്നും സൂചന; തുമ്പൊന്നും പുറത്തുവിടാതെ എഫ് ബി ഐ അന്വേഷണം

ഷെറിൻ മാത്യൂസിനെ കൊണ്ടു പോയത് കുറുക്കനല്ല! മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം; ഗയയിലെ 'സരസ്വതി'യെ കാണാതയതിൽ തെളിവ് കിട്ടിയത് വളർത്തച്ഛന്റെ കാറിൽ നിന്ന്; ലാപ്‌ടോപ്പിലും സൂചനകൾ; വെസ്ലി മാത്യുവിന് 20 കൊല്ലം തടവ് ഉറപ്പെന്നും സൂചന; തുമ്പൊന്നും പുറത്തുവിടാതെ എഫ് ബി ഐ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ഡാലസ്: മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചെന്ന് എഫ് ബി ഐ. വളർത്തച്ഛൻ വെസ്ലി മാത്യുവിന്റെ കാറിൽനിന്നാണ് പൊലീസിനു തെളിവുകൾ കിട്ടിയത്. ഇതു പൊലീസ് പുറത്തു വിട്ടിട്ടില്ല. കാർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണങ്ങൾ.

പൊലീസ് പിടിച്ചെടുത്ത വെസ്ലി മാത്യുവിന്റെ ലാപ്‌ടോപ്പിൽനിന്നും ചില തെളിവുകൾ കിട്ടിയിട്ടുണ്ട്. വെസ്‌ലിയെയും ഭാര്യയെയും അവരുടെ വീട്ടിൽനിന്നു പൊലീസ് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അപകടകരമായ നിലയിൽ വീടിനു വെളിയിൽ ഉപേക്ഷിച്ചുവെന്നു വെസ്ലി സമ്മതിച്ചതിനാൽ ആ കുറ്റത്തിനു മാത്രം 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. അതുകൊണ്ട് തന്നെ വെസ്‌ലിയെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുഞ്ഞിനെ പുറത്തിറക്കി നിർത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോൾ കാണാനില്ലെന്നുമാണു വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ മൊഴി. ഈ മൊഴി ആരും വിശ്വസിച്ചിട്ടില്ല. എന്നാൽ കാണാതായി ഇത്രയും ദിവസമായിട്ടും ഒരു തുമ്പും കിട്ടാത്തത് അന്വേഷണത്തെ തളർത്തിയിട്ടുണ്ട്.

കുട്ടിയെ അപകടകരമായ നിലയിൽ ഉപേക്ഷിച്ചതിന്റെ പേരിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വെസ്ലി കുറ്റക്കാരനാണെന്നോ അല്ലെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഭാര്യ സിനി മാത്യൂസ് നിരപരാധിയാണെന്നാണു പൊലീസ് നിഗമനം. കുട്ടിയെ പുറത്തേക്കു കൊണ്ടുപോകുന്ന സമയത്ത് സിനി ഉറക്കത്തിലായിരുന്നു. അഞ്ചുമണിക്കൂർ മകളെ തിരഞ്ഞതിനാലാണു പൊലീസിനെ അറിയിക്കാൻ വൈകിയതെന്നും കുഞ്ഞിനെ നിർത്തിയ സ്ഥലത്തു കുറുക്കന്മാർ ഇടയ്ക്കു വന്നുപോകാറുള്ളതാണെന്നും വെസ്ലി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസ്സുള്ള ഷെറിൻ മാത്യൂസ് കാണാതായിട്ട് പത്ത് ദിവസത്തിനു ശേഷവും പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ല.

മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേൾക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി ആണയിട്ടത്രേ. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്കു ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാൽ കുടിക്കാൻ നിർബന്ധിച്ചത്. പുറത്തുനിർത്തിയ കുഞ്ഞ് തനിയെ മടങ്ങിവരുമെന്നാണു കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെ വന്നപ്പോൾ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്. ഈ മാസം ഏഴിന് പുലർച്ചേ മൂന്നോടെയാണ് സംഭവം. എന്നാൽ, അഞ്ചു മണിക്കൂർ കഴിഞ്ഞാണ് വെസ്ലി പൊലീസിനെ വിവരമറിയിച്ചത്. അതോടെയാണ് പൊലീസിന്റെ സംശയം ഇയാളിലേക്കായി. വീടിന് പിന്നിൽ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിർത്തിയതെന്ന് വെസ്ലി പറയുന്നു.

ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിർത്തിയതിന് ഇയാൾക്കു വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോൾ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയിൽ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി. ഷെറിനെ വെസ്ലിയും സിനിയും ചേർന്ന് ബിഹാറിലെ ഗയയിൽനിന്നാണു ദത്തെടുത്തത്. ഒന്നര വയസുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിന് അന്നു സരസ്വതി എന്നായിരുന്നു പേര്.

2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനയ്ക്കു ലഭിച്ച കുട്ടിയെ നളന്ദയിലെ ബാലസംരക്ഷണകേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ജൂൺ 23നാണ് വെസ്്‌ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്. മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിനനുസരിച്ച സംസാരശേഷിയും ഇല്ലായിരുന്നത്രേ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP