Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേസ് അന്വേഷിച്ചയാൾ തന്നെ അതേ കേസിൽ പ്രതിചേർക്കപ്പെട്ട അപൂർവ സംഭവം; സർക്കാറും പൊലീസും വർഷങ്ങളോളം അലംഭാവം കാണിച്ച കേസിൽ ഒടുവിൽ നിർണായക വഴിത്തിരിവ്; അഭയ കേസിൽ സിബിഐ കോടതി വിധി ജോമോൻ പുത്തൻപുരയ്ക്കലിന്റെ കാൽ നൂറ്റാണ്ട് നീണ്ടു നിന്ന പോരാട്ടത്തിന് വീര്യം പകരും

കേസ് അന്വേഷിച്ചയാൾ തന്നെ അതേ കേസിൽ പ്രതിചേർക്കപ്പെട്ട അപൂർവ സംഭവം; സർക്കാറും പൊലീസും വർഷങ്ങളോളം അലംഭാവം കാണിച്ച കേസിൽ ഒടുവിൽ നിർണായക വഴിത്തിരിവ്; അഭയ കേസിൽ സിബിഐ കോടതി വിധി ജോമോൻ പുത്തൻപുരയ്ക്കലിന്റെ കാൽ നൂറ്റാണ്ട് നീണ്ടു നിന്ന പോരാട്ടത്തിന് വീര്യം പകരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എല്ലാ വിധേനയും അട്ടിമറിക്കപ്പെട്ട കേസാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസ്. പള്ളിയുടെയും പണത്തിന്റെയും സ്വാധീനത്താൽ കേസ് തുടക്കം മുതൽ അട്ടിമറിക്കപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നൽകിയ ആൾ തന്നെ പ്രതിയാകുന്ന അപൂർവമായ കേസിന്റെ കൂട്ടത്തിലും അഭയ കേസ് ഇടംപിടിച്ചിട്ടുണ്ട്.

അന്വേഷണത്തിന് ആദ്യം നേതൃത്വം നൽകിയ എസ്‌പിയാണ് കേസിൽ ഇപ്പോൾ പ്രതിയായിരിക്കുന്നത്. ഇന്നലെ സിബിഐ കോടതിയാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. സിസ്റ്റർ അഭയക്കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിലാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിചേർക്കപ്പെടുന്നത്. ക്രൈം ബ്രാഞ്ച് മുൻ എസ്‌പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേർത്തത്. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെടി മൈക്കിളിനെ പ്രതിയാക്കിയത്.

സിസ്റ്റർ അഭയയുടേത് ആത്മഹത്യയാണെന്ന റിപ്പോർട്ട് സമർപ്പിച്ചത് കെടി മൈക്കിൾ ആയിരുന്നു. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ഡയറിയും ഉൾപ്പെടെയുള്ള തൊണ്ടിമുതൽ കോട്ടയം ആർഡിഒ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അഭയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ നശിപ്പിക്കപ്പെട്ടു. ഇതിൽ ഗൂഢാലോചനയുണ്ടെന്നും അതിനാൽ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനെ പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ടാണ് ജോമോൻ പുത്തൻ പുരയ്ക്കൽ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ് മുൻ ക്രൈം ബ്രാഞ്ച് എസ്‌പി കെടി മൈക്കിളിനെ പ്രതിയായി ചേർത്തത്.

സിസ്റ്റർ അഭയ കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ക്രൈം ബ്രാഞ്ച് മുൻ എസ്‌പി. കെ.ടി. മൈക്കിൾ. കേസിനെ അദ്ദേഹത്തിന്റെ ഇടപെടൽ ബാധിച്ചെന്ന് കർമസമിതിയടക്കം ആദ്യഘട്ടത്തിൽതന്നെ ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനിടെ തൊണ്ടിമുതൽ നശിപ്പിച്ചെന്നായിരുന്നു മൈക്കിളിനെതിരേയുള്ള പ്രധാന ആരോപണം. ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചിരുന്ന കാലയളവിലുണ്ടായ മൈക്കിളിന്റെ ഇടപെടലിനെക്കുറിച്ച്, കൂടുതൽ വിശദീകരണം നൽകണമെന്ന് കോടതി ജനുവരി ഒമ്പതിന് സിബിഐ.യോട് ആവശ്യപ്പെട്ടിരുന്നു.

1992 മാർച്ച് 27-നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഒമ്പതരമാസം അന്വേഷിച്ചു. കോട്ടയം സ്വദേശികൂടിയായ എസ്‌പി. കെ.ടി. മൈക്കിൾ അന്വേഷണത്തിന് മേൽനോട്ടം നൽകി. അഭയയുടേത് ആത്മഹത്യയാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. 1993 മാർച്ച് 29-നാണ് അന്വേഷണം സിബിഐ. ഏറ്റെടുത്തത്. ഡിവൈ.എസ്‌പി. വർഗീസ് പി. തോമസിനായിരുന്നു ചുമതല.

2003 ഡിസംബർ 31-ന് ഇദ്ദേഹം രാജിവെച്ചെങ്കിലും അഭയ കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹം കേസ് ഡയറിയിൽ കുറിച്ചു. കേസ് തെളിയിക്കാൻ കഴിയുന്നില്ലെന്നുകാട്ടി സിബിഐ. മൂന്നുതവണ കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്. 2008 നവംബർ 18-ന്, കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ സിബിഐ. അറസ്റ്റുചെയ്തു. 2009 ജൂലായ് 17-നാണ് കുറ്റപത്രം നൽകിയത്.

അന്വേഷണം സിബിഐ. ഏറ്റെടുക്കുംമുൻപേ, സിസ്റ്റർ അഭയയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നതായി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് ജോമോൻ പുത്തൻ പുരയ്ക്കലും അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജോമോൻ അഭയ കേസിന്റെ പിന്നാലെയുണ്ട്. സർക്കാറും പൊലീസും രാഷ്ട്രീയ നേതൃത്വവും ചേർന്ന് അട്ടിമറിച്ച കേസിനെ ഇപ്പോഴും സജീവമാക്കി നിർത്തുന്നത് ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഇടപെടലുകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP